Monday, June 30, 2008

ക്രസ്തുവും, ശിവനും പിന്നെ നാമും

നാം പത്താം തരത്തില്‍ ഗുസ്തി പഠിക്കാന്‍ കയറികൂടിയതോടെ കൊട്ടാരത്തില്‍ പ്രശ്നങ്ങളുടെ തുടക്കമായി. "കുമാരന്‍ മിടുക്കനാണ്. ഒന്നു മനസ്സിരുത്തിയാല്‍ ചിലപ്പോള്‍ പത്താംതരത്തിലെ ആയുധ പരീക്ഷയില്‍ മൂന്നിനകത് ഒരു റാങ്ക് കിട്ടിയേക്കും" എന്ന് നമ്മെ ഒന്‍പതാം തരത്തില്‍ നിന്നും ഇങ്ങിനി വരാത്തവണ്ണം നാടുകടത്തിയ ആശ്വാസത്തിലും, മാതശ്രിയെ ചാക്കിടാനുമായി ഒന്‍പതാം തരത്തിലെ മുഖ്യ ഗുരുനാഥ (ക്ലാസ് ടീച്ചര്‍ എന്ന് യുഗാന്തരങ്ങള്ക്കപ്പുറം വെബ്സ്റ്റെര്‍ ) നടത്തിയ പരസ്യ പ്രസ്താവനയോടെയാണ് സംഗതികള്‍ ചൂടുപിടിക്കുന്നത്.

വീട്ടില്‍ നമ്മുടെ വിദ്യഭ്യാസ കച്ചവടത്തിന്റെ പുരോഗതി മോണിറ്റര്‍ ചെയുന്ന മാതാശ്രി അതോടെ പതിവു ലക്ഷ്മി സ്വരൂപം കളഞ്ഞിട്ടു രൗദ്ര രൂപം കൈകൊണ്ടു .ഒന്നാം റാങ്കില്‍ കുറഞ്ഞൊരു നിവേദ്യം സ്വീകരിക്കപ്പെടുന്നതല്ല എന്ന ആകാശവാണി ഓള്‍റെഡി നമ്മുടെ പള്ളിഅറയില്‍ ഡെയിലി ബെഡ്ടീകൊപ്പം നല്‍കപ്പെട്ടു. പിന്നെ ഒന്നോ രണ്ടോ വെട്ടുകളുടെയും തടയുടെയും കുറവുകൊണ്ട്‌ എങ്ങാനും അബദ്ധത്തില്‍ രണ്ടാം സ്ഥാനം ആയിപോയാലും മാതാ ദുര്‍ഗാ ദേവി ചിലപ്പോള്‍ ക്ഷമിക്കും . പക്ഷേ അവിടുന്നെങാനും താഴോട്ട് പോയാല്‍...' ദാരുക വധം ബാലേ'. അപ്പോള്‍ പത്താം തരത്തില്‍ ആയുധ പരീക്ഷയുടെ മത്സര ഫലം പുറത്തു ചാടുന്ന നാള്‍ നമ്മുടെ കാര്യം ഏതാണ്ട് തീരുമാനമാകും എന്നുറപ്പായ കാലമായിരുന്നു അത് എന്ന് ചുരുക്കം.

പഠന സാമഗ്രികളോട് നമുക്കു പൊതുവയൂള്ള തണുപ്പന്‍ സമീപനത്തില്‍ മാതാജിക്ക് ഓള്‍റെഡി രക്തസ്മ്മര്‍ദ്ധം അധികം. അതിനിടെ മാനസികമായി വിക്രമ വധത്തിനു അമ്മ മഹാറാണിക്ക് പ്രചോദനം നല്കാന്‍ അതാ വരുന്നു നമ്മുടെ ആത്മസഖാവെന്നു സ്വയം പറഞ്ഞു നടക്കുന്ന നമ്മുടെ റൈവല്‍ നക്ഷത്രം - ഭട്ടി . കൊട്ടരം മഹാ മന്ത്രിയുടെ പുത്രനും കൂടിയായ ഭട്ടി എന്നയീ പട്ടി സ്ഥലം പഠിപ്പിസ്ററ് ആണ്. കൊട്ടാരത്തില്‍ വരുന്നതു പാല്‍കഞ്ഞി ഓസ്സില്‍ കാച്ചാനും നമ്മെ അപമാനിക്കാനും.
ഓസ്സില്‍ മതാശ്രിയുടെ കയ്യില്‍ നിന്നും കിണ്ണംസ് അഫ്റ്റെര്‍ കിണ്ണംസ് ഓഫ് കഞ്ഞി മോന്തുമ്പോള്‍ ആ ദുഷ്ടബുദ്ധിയും നമ്മുടെ മാതാശ്രിയും തമ്മിലെ ഡൈലോഗ് ഇങ്ങനെ.
"വിക്രമ കുമാരന്റെ അഭ്യാസം ഒക്കെ എവിടെ വരെയായി, അമ്മ മഹാറാണി?" മൂന്നാം കിണ്ണം പാല്‍കഞ്ഞി ചെലുത്തുന്നതിനിടെ ലവന്റെ ഒരു കുശലം.
"ഓ ഗുരുകുലത്തില്‍ പത്താം തരത്തിലയത്തിന്റെ പേരിലെ അണ്ണന്‍ കളി, സിനിമ കാണല്‍, ക്രിക്കറ്റ് കളി, പഠന ഗ്രന്ഥങ്ങള്‍ ഒഴിച്ച് ലോകത്തുള്ള സകല കച്ച്രയും വായിക്കല്‍ ഇതെല്ലം കഴിഞ്ഞിട്ടവ്നു നേരം ഇല്ലല്ലോ ഭട്ടി മോനേ" മാതാശ്രി നെടുവീര്‍പ്പിടും.
"ഭട്ടി മോന്റെ അഭ്യാസമോ?" നാലാം കിണ്ണം സ്നേഹ പൂര്‍വ്വം വിളബുന്ന മാതാശ്രിയുടെ മറു കുശലം.
"ഒരുപാടൊന്നും ആയില്ല അമ്മ മഹാറാണി. ഓതിരവും, കടകവും തീര്ന്നു . ഇപ്പോള്‍ കടകത്തിനൊഴിവ് മൂന്നാം തവണ റിവിഷന്‍ ചെയുകയാണ്." വിനയത്തോടെയുള്ള കാലമാടന്റെ മറുപടിയോടെ അവിടെയെങ്ങാനും ബാലരമ വായിച്ചിരിക്കുന്ന നമ്മുടെ നേരെ അമ്മ മഹാറാണിയുടെ തീക്ഷ്ണ നയനങ്ങള്‍ നീളും. ഇതാണ് ആ ആദിചീങ്കണ്ണിയുടെ കൊട്ടാരം വിസിറ്റിന്റെ സ്റ്റാന്ഡേര്ഡ് സ്ക്രിപ്റ്റ്.
സഹികെട്ടപ്പോള്‍ ഒരുദിവസം നാം രംഗത്തില്‍ കയറി ഇടപെട്ടു.പതിവുപോലെ ലവന്റെ റിവിഷന്‍ പുരണമവന്‍ എഴുന്നളളിച്ചതും, റിക്ലൈനിങ് ചെയറില്‍ കൊശുവോടെ പുതിയ ലക്കം ബോബനും മോളിയും വായിച്ചു ശയിച്ചിരുന്ന നാം ക്യാഷുലായി ഒരു ചോദ്യം എറിഞ്ഞു.
" പരാശര മുനിയുടെ 'കടകം ഒഴിയല്‍- തെക്കന്‍ ശൈലി' റെഫര്‍ ചെയ്തായിരുന്നോ ഭട്ടി?മോന്തികൊണ്ടിരുന്ന കഞ്ഞി നീചന്റെ തൊണ്ടയില്‍ തടഞ്ഞു. അവന്‍ കേട്ടിട്ടില്ലാത്ത ഒരു പുസ്തകമോ? "ഇല്ല...കുമാരനോ?" അവന്‍റെ ഒരു ചോദ്യം"ഇപ്പോള്‍ നാം അതാണ് റെഫര്‍ ചെയുന്നത്" കൂളായ നമ്മുടെ മറുപടി."അതെവിടെ കിട്ടും?" ചോദ്യം ഭട്ടി വക. നാം ഇപ്പോള്‍ റെഫര്‍ ചെയുന്ന ഗ്രന്ഥം നമ്മോടു ഇരക്കാന്‍ വയ്യല്ലോ. "റെയര്‍ സാധനമാണ്. ചിലപ്പോള്‍ അക്കാദമി വക ഗ്രന്ഥ ഗ്രഹത്തില്‍ കണ്ടേക്കും" നമ്മുടെ ഫ്ലാറ്റ് ടോണ്‍ റിപ്ല്യ്‌. കുടിച്ച കഞ്ഞി പാതിക്കു വിട്ടിട്ടവന്‍ അമ്മ മഹാറാണിയോട് യാത്ര പോലും പറയാതെ ഇറങ്ങി ഓടി. അക്കാദമിക് ബുക്ക് ഹൌസിന്റെ പൂട്ട് പൊളിച്ചു നാം പറഞ്ഞ ഗ്രന്ഥം കരസ്ഥമാക്കാന്‍. ഇനി അത് കര്സ്ഥമാക്കിയല്ലാതെ അവനീ വഴി വരില്ലെന്ന് നമുക്കറിയരുതോ . എവിടുന്നു കിട്ടാന്‍ ...പരാശരന്‍ അങ്ങിനെ ഒരു പൊത്തകം രചിച്ചിട്ടു വേണ്ടേ ആ പെരുച്ചഴിക്കത് കിട്ടാന്‍ . മാതാശ്രികെന്തോ സംശയം തോന്നിയത് പോലെ.
അങ്ങിനെ ഭട്ടിയെ തുരത്തി വിജയശ്രിലാളിതനായി നാം നടക്കുബോള്‍ അമ്മ മഹാറാണി വക അശരീരി വീണ്ടും " റാങ്ക് അല്ലെങ്ങില്‍ മരണം" .

സംഭവം ഗുരുതരാവസ്ഥയിലേക്ക് നീളുകയായിരുന്നു. ചെറുക്കന്‍ ഒരു വസ്തു പഠിക്കുന്നില്ല എന്ന മാതാശ്രി വക പരാതി പിതാശ്രി മഹാരാജ് ഗൌരവമായി പരിഗണിക്കുന്നില്ല എന്നൊരു പരാതിയും അക്കാലത്തു നിലവിലുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര്‍ കുരവയിടുന്നു. മൂന്നാം തരത്തില്‍ നമ്മെ മൂന്നാം മുറയില്‍ ഒതുക്കുന്ന പതിവു അവസാനിപ്പിച്ചു ഗാന്ധിയുടെ 'എന്‍റെ സത്യാന്വേഷണ പരീക്ഷണങള്‍' വായിച്ചു തുടങ്ങിയ താത മഹാരാജ് "ലവന്‍ പഠിച്ചാല്‍ ലവന് കൊള്ളാം" എന്ന 'രക്ഷകര്‍ത്താക്കള്‍- നവീനയുഗത്തില്‍ ' എന്ന നാമത്തില്‍ അദ്ദേഹം തന്നെ ആ കാലഘട്ടത്തില്‍ രചിച്ചു കൊണ്ടിരുന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചു സ്വന്തം തടി ഊരി. 'യെവനൊക്കെ പഠിച്ചു പരണത്ത് കയറി പത്താം തരം എത്തിയത് മഹാത്ഭുതം. ഇനി മകനെ റാങ്ക് കൂടി വാങ്ങി വാ എന്ന് പറയാത്ത താമസം, കൊണ്ടുവരുമവന്‍ ആനമുട്ട... ' എന്നദേഹം മനസ്സില്‍ പറഞ്ഞിട്ടുണ്ടെന്ന് നൂറു തരം. വേണേല്‍ പന്തയം വെച്ചോ.

ഏതായാലും പിതാജിയുടെ നുട്രല്‍ സ്റ്റാന്‍ഡ് മുതലെടുക്കാന്‍ തന്നെ നാം തീരുമാനിച്ചു. മാതാജിയില്‍ നിന്നുള്ള വധ ഭീഷണി കാണിച്ചു സംരക്ഷണത്തിന് ഒരു അപേക്ഷ സമര്‍പ്പിച്ചു. "മര്യാദക്ക് പഠിച്ചാല്‍ മതിയെടാ" പിതാജി മഹാരാജ് വക ഉപദേശം. അത് പറ്റുമെങ്കില്‍ പിന്നെ പ്രശ്നമൊന്നും ഇല്ലല്ലോ. അത് കൊണ്ടത് കള എന്ന് നാം. സംരക്ഷണം വേണം. ആവശ്യം വീണ്ടും ഉന്നയിച്ചു. റിസള്‍ട്ട് വരട്ടെ... സെഡ് കാറ്റ്‌ സെക്യൂരിറ്റി തരാം എന്ന് പിതാജി. പക്ഷെ അതുകൊണ്ട് നമ്മുടെ ഭയം മാറിയില്ല. ഒരു അമ്പതു കാമ്മണ്ടോസ് കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. കോടിക്കണക്കിനു അസുരന്മാരുടെ ഇടയില്‍ വിലസിയിരുന്ന ദാരുകന്‍ , മഹിഷന്‍ തുടങ്ങിയ ഭീകരന്‍മാരെ ത്രണ സമം വധിച്ച പരാശക്തിയാണ് ശത്രുസ്ഥാനത്ത്. അപ്പോഴാണ് താതശ്രിയുടെ സെഡ് കാറ്റ്. മിക്കവാറും നമ്മുടെ കാറ്റ് പോയത് തന്നെ എന്ന് നാം ഉറപ്പിച്ചു. എങ്കിലും കഷത്രിയര്‍ അങ്ങിനെ തോറ്റ് കൊടുക്കാന്‍ പാടുണ്ടോ? അതിനാല്‍ നാം സ്വയരക്ഷക്കു മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി.

ദൈവ മാര്‍ഗ്ഗം ...അതാണ്‌ മുന്നില്‍ തെളിഞ്ഞ വഴി. പക്ഷെ ഏത് ദൈവത്തെ പിടിച്ചാല്‍ കാര്യം പെട്ടെന്ന് വെടിയും തീയും പോലെ നടക്കും? അതായി അടുത്ത പ്രശ്നം. പുരാണ ഗ്രന്ഥങ്ങള്‍ റെഫര്‍ ചെയ്തു ഉത്തരം കണ്ടെത്താന്‍ നാം കൊട്ടാരം വക ഗ്രന്ഥ ശാലയിലെത്തി.മേശപുറത്ത്‌ കിടന്നിരുന്ന പഠന സഹായികളായ താളിയോലകളെ ( ഇവയുടെ പിന്ഗാമികളാകുന്നു ഭാവിയില്‍ പിന്‍വലിക്കണം എന്ന് ചൊല്ലി ചെന്നിത്തല വീരനും പറ്റുകേല എന്ന് ഉറച്ചു ബേബി ചേകവരും തമ്മില്‍ പോരടിക്കാന്‍ ഇടയാക്കുന്ന അപകടകാരികള്‍) പുല്ലു പോലെ അവഗണിച്ചു നാം പൗരാണിക ഗ്രന്ഥങ്ങളുടെ കുത്തിനു പിടിച്ചു. മഹാഭാരതവും, ബൈബിളും, ഗീതയും, വിശുദ്ധന്‍ മാരുടെ നൊവേനകളും, ബാറ്റന്‍ ബോസ്സിന്റെ രാത്രിയുടെ രാജാക്കന്മാരും വായിച്ചു തള്ളി. വെട്ടം മാണിയുടെ 'പുരണിക്ക് എന്സിക്ലോപെഡിയ' വിമാന മാര്ഗ്ഗം വരുത്തിച്ചു.
ആദ്യം കരുതി കൃഷ്ണ ഭഗവാന്‍ കൊള്ളാം എന്ന്. "ഫലം ഇച്ച്ചിക്കാതെ കര്‍മ്മം ചെയ്യാന്‍" പുള്ളി പറഞ്ഞിട്ടുണ്ട്. നാമും അതാണല്ലോ ചെയുന്നത്. പത്താം തരത്തില്‍ പരീക്ഷയെ നേരിടും. ഫലം ചോദിക്കരുത്. പക്ഷെ തത്ത്വം പറഞ്ഞു നടന്ന ഭഗവാനെ അദേഹത്തിന്റെ മാതാശ്രി ഉരലില്‍ പിടിച്ചു കെട്ടിയിട്ടു എന്ന് വായിച്ചപ്പോള്‍ സിമ്പതീസ് ഷെയര്‍ ചെയ്തു നാം മുന്നോട്ടു നീങ്ങി. ഒടുവില്‍ രണ്ടോപ്ഷന്‍ കിട്ടി. കൈലാസനാഥനായ ശിവനും, ക്രിസ്തു നാഥനും. ഫര്‍തെര്‍ റെഫറന്സില്‍ ‍ഈ വിശ്വത്തിന്റെ സി ഇ ഓ ആയ ശിവനുമായി നേരിട്ടൊരു കൂടികാഴ്ച അത്ര എളുപ്പമല്ല എന്ന് മനസ്സിലായി. പക്ഷെ ക്രിസ്തു നാഥന് അങ്ങിനെ ഒരു പ്രശ്നവും ഇല്ല. പുള്ളി ലോകത്ത് നമ്മെ പോലുളളവന്‍മാരുടെ ഭാരം ഏറ്റു വാങ്ങാനായി ഇരുപത്തിനാല് മണിക്കൂറും തയ്യാര്‍. മാത്രമല്ല പുള്ളിയുടെ മുന്‍ പരിചയം പരിശോദിച്ചപ്പോള്‍ കാനയിലെ കല്യാണം, കുഷ്ട രോഗം സുഖപെടുത്തല്‍, അന്ധന് കാഴ്ച്ച് നല്‍കല്‍ തുടങ്ങിയ അത്ഭുതങ്ങള്‍ കാട്ടിയിട്ടും ഉണ്ട്.

ബിഎസ്ഏ എസ്എല്‍ആര്‍ എന്ന് നാമമുള്ള, വായുവേഗത്തില്‍ പായുന്ന നമ്മുടെ കുതിരയെ ലായത്തില്‍ നിന്നും ഒളിച്ചു കടത്തി അമ്മ മഹാറാണി കാണും മുന്പ് നാം കൊട്ടാര വളപ്പ് കടന്നു പാഞ്ഞു. ചെന്നു നിന്നത് നമ്മുടെ രാജ്യത്തെ വിഖ്യാതമായ പള്ളിക്ക് മുന്നില്‍.മാനം മുട്ടെ ഉയര്‍ന്ന പള്ളിയുടെ മുകളിലായി ആകാശങ്ങളുടെ അനുഗ്രഹങ്ങള്‍ ഭൂമിയിലുള്ള നമ്മുടെ മേല്‍ ചൊരിഞ്ഞുകൊണ്ട്‌ ഘന ഗംഭീരനായി നില്ക്കുന്ന ക്രിസ്തു നാഥന്‍.
"ഒരു കാര്യം പറയാനുണ്ടായിരുന്നു" നാം ദൈവ പുത്രനോട് പറഞ്ഞു."നില്ല്. ദാ വരുന്നു‌" എന്ന് പറഞ്ഞിട്ടവിടുന്നു താഴേക്കിറങ്ങി വന്നു. "ക്രിസ്തു നാഥാ!!!" മനസ്സിന്റെ ഉള്ളില്‍ നിന്നും നാം വിളിച്ചു. വിശാലമായി തൊഴുതു, കാലുപിടിച്ചു. കക്ഷിയുടെ അപ്പിയറന്‍സ് നമുക്കു വളരെ ഇഷ്ട്ടപെട്ടു. നല്ല കലക്കന്‍ താടിയും, സ്റ്റൈലന്‍ ചുവന്ന ഡ്രെസ്സും നീല ഷാളും ഒക്കെയായി ഡാവിന്ചി വരച്ചു വെച്ചത് പോലെ തന്നെ. ശാന്തമായ മുഖം. മുഖത്ത് തേജസ്സുള്ള പുഞ്ചിരി. പുള്ളിയും രാജവംശമാണല്ലോ പറഞ്ഞു വരുമ്പോള്‍. പിന്നെ സംഭാഷണം അറാമിക് ഭാഷയിലാണ്.
" യാ...ടെല്‍ മി" ക്രിസ്തു നാഥന്‍
"പത്താം തരം ആയുധ പരീക്ഷേല് റാങ്കു വേണമായിരുന്നു" നാം ആവശ്യം അറിയിച്ചു.
"സിലബസ് മുഴുവന്‍ കഴിഞ്ഞോ? എത്രവട്ടം റിവൈസ് ചെയ്തു?" ദൈവ പുത്രന്‍ ചോദിച്ചു.
"പറയുന്നതു കൊണ്ടു മറ്റൊന്നും തോന്നരുത്‌ രാജാക്കന്മാരുടെ രാജാവേ. ഇതെല്ലം ചെയ്തിട്ട് പിന്നെ ഇങ്ങോട്ട് വരേണ്ട ആവശ്യമുണ്ടോ?" എന്നായി നാം.
"അത് ന്യായം. പോട്ടെ പകുതിയെങ്ങിലും പഠിച്ചോ?" താന്‍ പാതി ദൈവം പാതി വകയില്‍ ദൈവത്തിന്റെ റിസര്‍വേഷന്‍ ക്വാട്ട നമുക്കായി ഉപയോഗിക്കാം എന്ന ചിന്തയിലായിരുന്നു രാജാധി രാജന്‍.
"ഇല്ല . നാളെ മുതല്‍ തുടങ്ങണം എന്ന് വിചാരിക്കുന്നു."
ക്രിസ്തു ദേവന്‍ നമ്മെ ഒന്നിരുത്തി നോക്കി. ആ മുഖത്തെ പുഞ്ചിരി ഒന്നുകൂടി തിളങ്ങി. ആവശ്യം ഏതാണ്ട് ഒക്കുന്ന ലക്ഷണമാണ്.
"അപ്പൊ റാങ്ക്?" നാം ചോദിച്ചു.
പുള്ളിയുടെ റിട്ടേണ്‍ പ്രമാണിച്ച് പുള്ളി നിലനിറുത്തുന്ന സസ്പെന്‍സ് അവിടെയും തലപൊക്കി. ഒന്നും മിണ്ടാതെ ആള്‍ മറഞ്ഞുകളഞ്ഞു. എന്നാലും ചിരിച്ചതല്ലേ...നടക്കും കാര്യം എന്ന് നാം നമ്മോടു തന്നെ പറഞ്ഞു.

അങ്ങിനെ റാങ്ക് ഉറപ്പാക്കി പത്രത്തില്‍ കൊടുക്കാനായി നമ്മുടെ പല്ലു മുപ്പത്തിരണ്ടും വെളിയില്‍ കാണിച്ചുള്ള ഒരു ഫോട്ടോയും എടുത്ത്‌ വെച്ചു നടക്കുമ്പോഴാണ് വേറൊരു സംശയം നമ്മെ കാര്‍ന്നു തിന്നു തുടങ്ങിയത്. മനസ്സുകൊണ്ട് ആദ്യം കൈലാസനാഥനെയും വിളിച്ചിരുന്നതാണ്. ഇനി ക്രിസ്തു നാഥനെ മണിയടിച്ചു കാര്യം നേടി പുള്ളിയെ മൈന്‍ഡ് ചെയ്തില്ലേല്‍ പുള്ളി കേറി റാങ്ക് എങ്ങാനും മൂന്നാമാതാക്കിയാലോ ? കാര്യം പറഞ്ഞു വരുമ്പോള്‍ ഈ ദൈവങ്ങളൊക്കെ ഒറ്റകെട്ടാകുമല്ലോ . പുള്ളിയെയും ഒന്നു വിശ്വസത്തിലെടുക്കേണ്ടത് അവശ്യം തന്നെ എന്ന് തീരുമാനിച്ചു. പക്ഷെ അതിനെന്ത് വഴി. ക്ഷിപ്ര പ്രസാദിയും , ക്ഷിപ്ര കോപിയും ആണെങ്കിലും അത്ര പെട്ടന്നൊന്നും ക്രിസ്തു നാഥനെ പോലെ കക്ഷി ദര്‍ശനം തരും എന്ന് തോന്നുന്നില്ല. പഞ്ചാഗ്നി മധ്യത്തിലെ തപസ്സ്, നാല്‍പത്തിയൊന്നു ദിവസം നിര്‍മാല്യ പൂജ തൊഴല്‍ ( മൂന്നര വെളുപ്പിന് എഴുനേല്‍ക്കണം),കൈലാസ ശ്രിംഗം കയറല്‍ തുടങ്ങിയ മിനക്കേടുള്ള പണികള്‍ നമ്മെ കൊണ്ടു പറ്റുകയും ഇല്ല. പിന്നേതു മാര്‍ഗ്ഗം എന്നാരാഞ്ഞു സിനിമകള്‍ കണ്ടു തെണ്ടി തിരിഞ്ഞു നടക്കുന്നതിനിടെ ഒരു ദിവസം നാം കൊട്ടാരം വക മ്യൂസിയം ഉദ്യാന വളപ്പില്‍ ചെന്നു പെട്ടു‌ . ഇളം കാറ്റില്‍ ഉലാത്തുന്നതിനിടയിലും ചിന്ത ശിവപ്പെരുമാളെ എങ്ങിനെ മണിയടിക്കാം എന്ന് തന്നെ. കക്ഷിയുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഇനിയിപ്പോ റാങ്ക് കിട്ടിയില്ലെങ്കിലും വിരോധമില്ല. മാതാശ്രിയുടെ വധ ഭിഷിണി്യില്‍ നിന്നും രക്ഷപെടാം. പണ്ടു മാര്‍ക്കണ്ഡേയനെ പതിനാറാം വയസ്സില്‍ കാച്ചും എന്നും പറഞ്ഞു നടന്ന കാലന്റെ നടുവിന് തൊഴിച്ച റിബല്‍ സ്റ്റാര്‍ ആണ് പുള്ളി . മരണ ഭയം എന്തായാലും വേണ്ട. പക്ഷെ എന്ത് ചെയ്താല്‍ പുള്ളി ഒന്നു മുന്നില്‍ വരും? ഇങ്ങനെ ശിവന്‍ പിള്ളയെ വലയില്‍ വീഴ്ത്താനുള്ള ഈസി ഓപ്ഷന്‍സ് തേടി നാം ഉലാത്തവേ പിന്നില്‍ നിന്നൊരു വിളി.
"ഡാ" തിരിഞ്ഞു നോക്കി. സാക്ഷാല്‍ ശിവ്ജി . വിത്ത് ജട,ചന്ദ്രക്കല,ഗംഗ , ശൂലം, ഭീമസേന ജ്വേല്ലര്യുടെ നാഗഫണ ഡിസൈന്‍ ജയൂല്ലറിസ് എല്ലാമുണ്ട്.
"നീ അധികം ആലോചിച്ചു കഷ്ട്ടപ്പെടണ്ട. കാര്യം എന്തോന്നാണെന്ന് വെച്ചാല്‍ പറ" പെരുമാളുടെ കല്പന.
"ഭഗവാന്‍..." തല്ലിയലച്ചു നാം കാല്‍ക്കല്‍.
" ഡാ ഡാ മതി മതി...കാര്യം പറ" ഭഗവാന്‍
"മരണ ഭയം മാറണം" എന്നായി ചാടിയെഴുന്നേറ്റ നാം.
"യു മീന്‍ യംങ് ആന്‍ഡ് ഇമ്മോര്‍ട്ടല്‍ ലൈക്‌ മാര്‍കന്ധെയാ?" അദ്ദേഹം ചോദിച്ചു
"ലതുതന്നെ ഭഗവാന്‍"
"നിന്‍റെ നടപ്പുവശം നാം ഒന്നു പഠിക്കട്ടെ"
" ആയുധ പരീക്ഷക്ക്‌ മുന്‍പൊരു തീരുമാനം?" നാം ചോദിച്ചു.
"സാധ്യമല്ല. മിനിമം ഒരു ഇരുപതു കൊല്ലം നാം നിന്റെ കൂടെ നടന്നു നിന്നെ നിരീക്ഷിക്കും. അതിന് ശേഷം തീരുമാനം."
"അതിനുമുന്‍പെ മാതാശ്രി നമ്മെ കാച്ചിയാല്‍? റിസള്‍ട്ട് വന്നാലന്നു മരണം ...അതാണ് സ്ഥിതി" നാം കേണു .
" അത് നിന്‍റെ വിധി" എന്നാന്‍ ഭഗവാന്‍.
"ശരി, അമര്‍ത്യത ഇരുപതു കൊല്ലം കഴിഞ്ഞു മതി. പരീക്ഷയില്‍ റാങ്കു വാങ്ങിതരുന്നതില്‍ തടസമൊന്നും ഇല്ലല്ലോ?" നാം അടുത്ത കാര്‍ഡ് ഇറക്കി.
ഭഗവാന്റെ കണ്ണുകളില്‍ ക്രിസ്തു നാഥന്റെ കണ്ണുകളില്‍ കണ്ട അതേ ഭാവം. പക്ഷെ ചിരിയില്ല. അദ്ദേഹം വലം കൈയാല്‍ മജിഷ്യന്‍ മുതുകാടിന്റെ മാതിരി ഒരു ആംഗ്യം കാണിച്ചു. കണ്‍മുന്നില്‍ മായുന്ന വര്‍ത്തമാന കാലം.മുന്നിലതാ മനോരമയുടെ ഫ്രണ്ട് പേജില്‍ നമ്മുടെ ചിരിക്കുന്ന ഫോട്ടോ. റാങ്ക് ഹോള്‍ഡനായി നാം തകര്‍ക്കുന്നു. സുന്ദരന്‍ ചിത്രം.
"ഭട്ടി!!!" നമ്മുടെ റൈവലിനെ ഓര്‍ത്തു കൊലചിരിയോടെ നാം ആര്‍ത്തു.
"ഡാ...സ്വപ്നം കാണുന്നത് പിന്നെ. ഇവിടെ നോക്ക്" പെട്ടെന്ന് ഒരു വിരല്‍ ഞൊടിയാല്‍ ഭാഗവനാ ചിത്രം പൊളിച്ചടുക്കി. തിരികെ വര്‍ത്തമാനത്തില്‍ നാം. മുന്നില്‍ ഭഗവാന്‍. ഞങ്ങള്‍ക്കിടയില്‍ കൈലാസ് മാനസസരോവര്‍ പബ്ലികേഷന്‍സ് വക ഒരു കുന്നു പുരാണ പുസ്തകങ്ങള്‍.
"വാട്ട് ഇസ് ദിസ് ഭഗവാന്‍?" കാര്യം മനസിലാകാതെ നാം ചോദിച്ചു.
"രാവണന്‍ മുതല്‍ അര്‍ജുനന്‍ വരെ എന്‍റെ കൈയീന്ന് വരം വാങ്ങിയിട്ടുണ്ട് " അവയിലേക്കു വിരല്‍ ചൂണ്ടി ഭഗവാന്‍ തുടര്‍ന്നു "ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തപസു ചെയ്തും, വൃതം കൊണ്ടും ഒക്കെയാണവര്‍ അതൊക്കെ വാങ്ങിയത്. അപ്പോഴൊക്കെ അവരെല്ലാം ചോദിച്ചത് കീര്‍ത്തി, പെരുമ, ബലം, ആയുസ്, മിസ്സൈലുകള്‍ ഇവയൊക്കെയായിരുന്നു"
"നാമും അത് തന്നെയാണല്ലോ ചോദിക്കുന്നത്. റാങ്ക് എന്ന കീര്‍ത്തി. പത്രത്തില്‍ പടം വരുമ്പോളുള്ള പെരുമ." നാം ന്യായം പറഞ്ഞു.
"എടാ അവരെല്ലാം എന്നെ കാണാന്‍ ഇറങ്ങി പുറപ്പെടും മുന്‍പ് അവനവന്‍ ചെയ്യേണ്ടതെല്ലാം വെടിപ്പായി ചെയ്തു തീര്‍ത്തിട്ടാണ് എന്റെയടുത്ത് വന്നത്."
"ഉദാഹരണം?" നാം ചോദിച്ചു.
"നിന്നെപോലെ തന്നെ ധനുര്‍വേദ വിദ്ധ്യാര്‍ത്ഥി ആയിരുന്ന അര്‍ജുനന്‍..."
"യേസ്...പുള്ളി നമ്മുടെ ഒരു പൂര്‍വികനായി വരും" നാം സിംപതിക്കായി ഇടയ്ക്ക് കയറി പറഞ്ഞു.
"എടാ...അര്‍ജുനന്‍ ധനുര്‍വേദം പഠിക്കുമ്പോള്‍ ഇരുട്ടത്ത്‌ ഭക്ഷണം കഴിക്കാന്‍ ഒരു പ്രയാസവും ഇല്ല എന്ന് കണ്ട് ഇരുട്ടത്തത്പോലെ അസ്ത്രഭ്യാസം ചെയ്തു ഉറക്കത്തെ ജയിച്ചു ഗൂഡകേശന്‍ എന്ന പേരു നേടിയവനാണ്. നീയോ?" ഭഗവാന്റെ ചോദ്യം
"കൊട്ടാരത്തില്‍ കറണ്ട് പോകുമ്പോള്‍ ഒരു വെളിച്ചവും ഇല്ലാതെ നാം പള്ളിയറയില്‍ നമ്മുടെ മന്ന്ച്ചം കണ്ടെത്തി ഉറങ്ങാറുണ്ട്" അഭിമാനത്തോടെ നാം പ്രസ്താവിച്ചു.
"ബെസ്റ്റ്. അങ്ങിനയുള്ള നിനക്കു നാം റാങ്കു വാങ്ങിതരണം അല്ലെ?"
"അതെ" നിറഞ്ഞ ചിരിയോടെ നാം.
"മിണ്ടരുത് ബ്ലഡി ഫൂള്‍ " ഭഗവാന്റെ തിരുനെറ്റിയില്‍ ഒരു ചെറിയ ഫ്ലാഷ്. "അങ്ങിനെ സുജായിയാവാന്‍ അനകെന്തണ്ടാ ബലാലേ കൊന്പുണ്ടാ " ശിവന്‍ ശിഹാബുദ്ധീന്‍ ഹാജിയായി ചോദിച്ചു.
"ഇ...ഇ ..ഇല്ല" നാം വിസ്തരിച്ചു വിക്കി. വിക്കിപീഡിയ ആയി.
"നാം റാങ്കു വാങ്ങി തരണോടാ നിനക്ക് ?" അനുനിമിഷം കൂടുതല്‍ കൂടുതല്‍ രോഷാകുലനായി മാറുന്ന ജഗത്പിതാവ്.
"മാതാശ്രിയുടെ ഭീഷിണി ..."
"ഡാ... ഇനി നീ മര്യാദക്ക് അടങ്ങിയൊതുങ്ങിയിരുന്നു പഠിച്ചില്ലെങ്കില്‍ നിന്നെ അമ്മ മഹാറാണിയല്ല...നാമാകും വധിക്കുന്നത് . മനസ്സിലായോ?"
"ഉവ്വ്" നാം രണ്ടടി പിന്നോകം മാറി.
"ഓടെടാ!!!" ശിവ്ജി അലറി.

നാം തിരിഞ്ഞു നോക്കാതെ ഓടി. ക്രിസ്തു നാഥന്‍ ചിരിച്ചതിന്റെ അര്‍ത്ഥവും ഓട്ടത്തിനിടയില്‍ നമുക്കു പിടികിട്ടി. അദ്ദേഹം അഹിംസാ വാദി ആയതു നമ്മുടെ ഭാഗ്യം. പിന്നിടാണ് ജഗത്പിതവിന്റെ വാമഭാഗവും ഉടലില്‍ പാതിയുമായ മിസിസ് പാര്‍വ്വതി പരമേശ്വരനും നമ്മുടെ പരാശക്തിയായ മാതശ്രിയും പഴയ ക്ലാസ്സ്മേറ്റ്സ് ആണെന്നുള്ള ഞെട്ടിപിക്കുന്ന വിവരം നാം അറിയുന്നത്. കൂട്ടുകാരിക്ക് വേണ്ടി പാര്‍വ്വതി ദേവി ചരട് വലിച്ചതാകണം. അല്ലാതെ പരമ ഭക്തനായ നമ്മോടു ഇപ്രകാരം വിശ്വനാഥന്‍ കോപിക്കേണ്ട വല്ല കാര്യവും ഉണ്ടോ?

ഏതായാലും ക്രിസ്തു നാഥനും , കൈലാസ്സനാഥനും കൈവിട്ട നാം മുഹമ്മദ് നബിയുടെ പിന്തുണയോടെ അല്ലാഹുവിനെ മണിയടിച്ചു മത്സര പരീക്ഷക്ക്‌ ഇറങ്ങാന്‍ തീരുമാനിച്ചു പോയ്കിടന്നുറങ്ങുന്നിടത്തു വെച്ചു തത്കാലം ദര്‍ബാര്‍ പിരിച്ചു വിട്ടിരിക്കുന്നു.

ഗണപതിക്കു വെച്ചത്

നാം വിക്രമാദിത്യന്‍ .
ഭാരതത്തില്‍, കേരളത്തില്‍, ലോക്കല്‍ ഉജ്ജ്യനിയായ തിരുവനന്തപുരത്ത് ജനനം .നമ്മുടെ ജന്മോത്സവം പ്രമാണിച്ച് കേമമായ ആഘോഷ പരിപാടികള്‍ക്ക് പദ്ധതിയിട്ടിരുന്നതാണെന്ന് നമ്മുടെ താതശ്രി മഹാരാജാവും രാജമാതയും പറയുന്നു. പക്ഷെ ഖജനാവില്‍ സാമ്പത്തികം കമ്മിയായത് കാരണം രാജ്യമൊട്ടുക്ക് ആഘോഷങ്ങള്‍ നിരോധിച്ചിരുന്ന സമയമായിരുന്നത്രേ അത്. അതുകൊണ്ട് ഒതുക്കത്തില്‍ അവര് ഒരു കഞ്ഞി വിഴ്ത്ത് സംഘടിപ്പിച്ചു കാര്യം കഴിച്ചു എന്ന് ഒഫീഷ്യല്‍ വെര്‍ഷന്‍ . അപ്പറഞ്ഞത് നമുക്കത്ര വിശ്വാസം പോര. നമ്മുടെ ജേഷ്ഠ ഭ്രാതവിന്റെ മൂന്നാം ജന്മദിനോത്സവം പൂര്‍വാധികം ഭംഗിയക്കാനായി ഫണ്ട്സ് വഴിമാറ്റി ചിലവഴിച്ചതാണോ എന്ന സംശയം നമുക്കുണ്ട്. പോട്ടെ, രാജ്യഭരണം കമ്പ്ലീറ്റായി കയ്യില്‍ കിട്ടയിട്ടു സിറ്റിംഗ് ജഡ്ജിയെന്ന ഭൂതത്തെ കൊണ്ടു അന്വേഷിപ്പിക്കാം .
അത് നില്‍ക്കട്ടെ. ഏതായാലും നാം ഭൂജാതനായി. അതാണ് പ്രധാന സംഗതി. ചില നാഷണല്‍ പാര്‍ട്ടികള്‍ കരിദിനം ആച്ചരിച്ചതല്ലാതെ അന്നേ ദിവസം വേറെ പ്രത്യേകിച്ചും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടിലെന്നു രാജഗുരുവിന്റെ 'വിക്രംച്ചരിത് മാനസ്' എന്ന മെഗാ സിരിയലില്‍ കാണിച്ചിട്ടുണ്ട്. കണ്ടിട്ടില്ലാത്തവര്‍ രാജഗുരുവിനെ നേരിട്ടു ബന്ധപെട്ടാല്‍ റിപീറ്റ് ടെലികാസ്റ്റ് എന്നാണെന്ന് അറിയാം. "ഹമുക്കിനെ പൊക്കി അകത്ത്തിട്" എന്ന് ആദ്യ എപിസോഡ് സംപ്രേക്ഷണം ചെയ്ത അന്ന് തന്നെ താത മഹാരാജ് ഉത്തരവിട്ടത് കാരണം തീഹാരിലോ , കണ്ണൂരിലോ മറ്റോ ഏകാന്ത തടവിലാണ് കക്ഷി ഇപ്പോള്‍ . പൂജപുരയിലാനെന്നും , കുതിരവട്ടത്താനെന്നും സ്ഥിരീകരിക്കപെടാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. മെഗയുടെ സംപ്രേക്ഷണം കാലന്‍ ജയിലില്‍ കിടന്നു രഹസ്യ ഉപഗ്രഹം വഴിയാണ് പോലും നടത്തുന്നത്.
ത്രികാലജ്ജാനിയല്ലേ ...നടത്തും...നടത്തും.

ഇത്രും ഇന്റ്രോ തന്നു നിങ്ങളെ പ്രബുദ്ധരാക്കിയത് എന്തിനാന്നെന്നു മനസ്സിലായോ? മിക്കവാറും മെഗാ പരമ്പര കണ്ടു കലികയറി പിതാശ്രി രാജഗുരുവിനെ ഉടനെ കാച്ചും. അതുകഴിഞ്ഞാല്‍ നമ്മുടെ അട്വേന്ചെര്സ് ക്രോണിക്കിള്‍ ചെയ്യാന്‍ പിന്നെ വിവരമുള്ള ഒരുത്തനും മുതിരും എന്ന് തോന്നുന്നില്ല. സോ...ദുഷ്കര്‍മം നാം തന്നെ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്ക്ക് മുന്നറിയിപ്പായി നല്‍കാനാണ് ഈ പ്രോലോഗ്. ഇനി പറഞ്ഞില്ല, കേട്ടില്ല എന്ന് പറഞ്ഞു നമ്മുടെ ദര്‍ബാറില്‍ വരരുത്. ഏത്?

അപ്പോള്‍ ജനിച്ച ശേഷം...ന്യാമായും എല്ലാവരും വളരണമല്ലോ . നാമും വളര്ന്ന് പന്തലിച്ചു. പ്രസ്ഥാനമായില്ല ... അത് വഴിയേ. ഏതായാല്ലും പന്തലിച്ച നമ്മെ ഗുരുകുലത്തില് ചേര്‍ക്കണം എന്നായി രാജമാതാ. ഗുരുകുലത്തിനു മുന്പുള്ള ട്രെയിനിങ്ങിനു KG ക്ലാസ്സുകളില് പോകാനായി ദിവസവും കാറി വിളിച്ചു ചോക്ലേറ്റ് , അമര്‍ ചിത്ര കഥ തുടങ്ങിയവ കൈകൂലി വാങ്ങിച്ചിരുന്ന നമ്മെ ഇനി ഉന്നത വിദ്യാഭ്യാസം ചെയ്യിപ്പികുന്നതിനെ കുറിച്ചോര്‍ത്തു പിതാശ്രി മൂന്ന് ദിവസം പനിപിടിച്ചു കിടന്നുവെന്നു സ്റ്റേറ്റ് ഗസ്സെറ്റ് പറയുന്നു . ഒടുവില്‍ ആ സാഹസം ചെയ്യാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അടുത്ത പ്രശ്നം ഏത് ഗുരുകുലം എന്നതായി. കേന്ദ്രിയമായി നടത്തപ്പെടുന്ന ഒരെണ്ണം രാജ്യത്ര്‍ത്ത്തിയില്‍ തന്നെ ഉണ്ടെന്നു രാജമാത്ക്ക് ചാരികലാരോ വിവരം കൊടുത്തിരുന്നു. അവിടെ മതിയെന്ന് മാതാ . കേന്ദ്രിയമായി അഭ്യാസം ചെയാനുള്ള ഡിസിപ്ലിന്‍ യെവ്നയിട്ടില്ല അതിനാല്‍ സ്ടെയിട്ടു മതിയെന്ന് താതന്‍.അതെന്ങ്ങില്‍ അത് എവിടെയെങ്കിലും കൊണ്ടു പണ്ടാരംടക്ക് ഈ കുരിശിനെ എന്നായി മാതാശ്രി. രണ്ടുപേരുടെയും വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിക്കണം എന്ന തോന്നല്‍ ഉണ്ടയെങ്ങിലും നാം ഒന്നും മിണ്ടാന്‍ പോയില്ല. എന്തിന് വെറുതെ തതന്ന്റെ കൈ മെനക്കെടുത്തണം ?

അങ്ങിനെ നാം ഗുരുകുലത്തിലെത്തി . ആദ്യ ദിവസം ക്ലാസ് ടിച്ചര്‍ എന്ന ഗുരുനാഥ എല്ലാ പീകിരികളയും തമ്മില്‍ പരിച്ചയപെടാന്നും, സൗഹൃദം സ്ഥാപിക്കാനും കൈഅടിച്ച്ചു പ്രോത്സാഹിപ്പിച്ചു. കേട്ടപാടെ നാം നേരെ സ്മോള്‍ നാരി ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങി ചെന്നു. ഒന്നു രണ്ടു കുട്ടികളോട് പേരു ചോദിച്ചു. അവരുടെ മുഖത്ത് ആകെ ഒരു ഭയം അല്ലാതെ മറ്റൊരു വികാരവും ഇല്ല. പേരു പോയിട്ട് വാ തുറന്നാല്‍ കരയും എന്ന മട്ടിലുള്ള ഇരുപ്പ്. ഗുരുനാഥ നമ്മെ ചെവിക്കു തൂകിയെടുത്തു സ്വസ്ഥാനത്തു പുനര്‍ നിക്ഷേപം ചെയ്തത് എന്തിനാണെന്ന് നമുക്കിന്നും മനസ്സിലായിട്ടില്ല . സൗഹൃദം സ്ഥപിക്കാനല്ലേ നാം പോയത്?ഏതായാലും ഫസ്റ്റ് ഇമ്പ്രഷന്‍ പാളിയ നമ്മെ ഗുരുനാഥ പ്രത്യേകം നോട്ട് ചെയ്തു.
അന്നേ രാജനീതിയുടെ ഉസ്താദായ നാം വിടുമോ? ക്ലാസ്സില് ശ്രദ്ധിക്കുനതായി നടിച്ചും , ചോദ്യങ്ങള്‍ക്കുത്തരം കൃത്യമായി പറഞ്ഞെന്നു വരുത്തിയും 'ഗുരുനാഥ ഗുഡ് ബുക്സില്' നാം താമസംവിനാ കയറിപറ്റി. പക്ഷെ അതിന് ക്ലാസ് മോണിട്ടര്‍ എന്ന വീര പദവി നല്കി ഗുരുനാഥ നമ്മെ ആദരിക്കും എന്ന് നാം തീരെ പ്രതീക്ഷിച്ചില്ല.

കേള്‍ക്കുമ്പോള്‍ സുഖമുള്ള ഏര്‍പ്പാട് . പക്ഷെ പൊല്ലാപ്പ് അനുഭവിച്ചാലേ അതിന്റെ യാതന മനസ്സിലാകു. സാധാരണ ഒരു കുട്ടികാണിത് തലയില് വന്നതെങ്ങ്ങില്‍ സന്തോഷമായി കൊണ്ടാടിയേനെ. പക്ഷെ നാം സാധാരണക്കരനല്ലല്ലോ . സംഗതി ഇത്രയേ ഉള്ളു. ഈ ക്ലാസ് മോണിട്ടര്‍ എന്ന ഗുരുനാഥ ചാരന്റെ പ്രധാന പണി ഗുരുനാഥ തൊട്ടടുത്ത ക്ലാസ്സിലെ ഗുരുനാഥയുമായി സാരിയുടെ വിലനിലവാരം ചര്‍ച്ച ചെയ്യാന്‍ പോകുന്ന വേളയില്‍ സംസാരിക്കുന്ന ക്ഷുദ്ര ജീവികളുടെ പേരെഴുതി വെക്കണം. ഗുരുനാഥ തിരികെ വന്നിട്ട് ഹിറ്റ് ലിസ്റ്റില്‍ പേരുള്ള ലവന്മാരെയും , ലവള്‍മാരെയും പൊതിരെ തല്ലി വെടിപ്പാക്കും. അതും കൊള്ളാവുന്ന കാര്യം. പക്ഷെ... നമ്മുടെ ക്ലാസ്സില്‍ ഗുരുനാഥ ഇല്ലാത്ത ശുഭവേളകളില്‍ സംസാരം, മല്ലയുദ്ധം , പേപ്പര്‍ പ്ലെയിന്‍ പറപ്പിക്കല്‍ , റോക്കറ്റ് വിക്ഷേപണം തുടങ്ങിയ എക്സ്ട്രാ കരിക്കുലര്‍ വിഷയങ്ങളുടെ പ്രചാരകന്റെ സ്ഥാനം കൂടി വഹിക്കുന്ന നാം എങ്ങിനെ മോണിട്ടര്‍ എന്ന മോന്‍സ്റെര്‍ ആകും? ഇതായിരുന്നു നമ്മെ അലട്ടിയ പ്രശ്നം. എന്ഗിലും ഈ രണ്ടു കര്‍ത്തവ്യങ്ങളും ഏറെനാള്‍ നാം വലിയ പരാതികല്‍ക്കൊന്നും ഇടം നല്‍കാതെ പാലിച്ചു പോന്നു. അങ്ങനെയിരിക്കുമ്പോള്‍ കൊട്ടാരത്തില്‍ നമ്മുടെ ജേഷ്ഠ ഭ്രാതാവു വിശ്രമ വേളകള്‍ ആനന്ദകരമാക്കാനായി നമ്മെ ഒരു പുതിയ കളി പഠിപ്പിക്കുന്നു. എറിപന്തെന്നു വേദങ്ങളിലും, പുരാണങ്ങളിലും, മഹാഭാരതത്തിലും, മലയാള മനോരമയിലും വിഖ്യാതമായ നാടന്‍ ക്രൂരകൃത്യം. കൊട്ടാരത്തില്‍ കളി സോഫ്റ്റ് റബ്ബര്‍ പന്തുകൊണ്ടാണ്. പക്ഷെ അവനെ ഗുരുകുലത്തിലേക്ക് സ്മഗ്ഗ്ല്‍ ചെയ്യാന് സാങ്കേതികമായ കാരണങ്ങള്‍ ( പേപ്പര്‍ പ്ലെയിന്‍ , റോക്കറ്റ് ലോന്ചെര്‍ തുടങ്ങിയ പഠനത്തിന് ആവശ്യം വേണ്ട സാധനങ്ങള്‍ ബാഗില്‍ നിന്നും പിടികൂടിയത്തിനു ശേഷം തുടങ്ങിയ മതാശ്രിയുടെ ദൈനദിന ബാഗ് പരിശോധന എന്ന് വായിക്കുക) അനുവദിക്കാത്തതിനാല്‍ സ്വതവേ ഇന്നോവേറ്റിവ് ആയ നാം ഗുരുകുലത്തിലി ദേശിയ വിനോദം നടപ്പാക്കാനായി കൊച്ചങ്ങ, വെള്ളക്ക ഇത്യാതി നാമങ്ങളില്‍ കേള്‍വികേട്ട കേരവൃക്ഷ ഫലത്തെ ആശ്രയിക്കുന്ന ദിവസം ചരിത്രത്തില്‍ കയറികൂടി കല്ലിച്ചങ്ങിനെ കിടപ്പുണ്ട്. നമ്മുടെ തുടയിലും, ശരീരത്തിന്റെ പിന്നാമ്പുറത്തും ഒക്കെയായി.

അന്ന് ഗുരുനാഥ രണ്ടു ക്ലാസ് അപ്പുറത്താണ് അന്താരാഷ്ട്ര ചര്‍ച്ചക്ക് പോയത്. സാധാരണ ക്ലാസ്സില്‍ ഇത്തരം ഔട്ട്ഡോര്‍ സ്പോര്‍ട്സ് ഉണ്ടാകാറില്ല. എന്നിരുന്നാലും രണ്ടു ക്ലാസ് കേള്‍വിക്കപ്പുറം നില്ക്കുന്ന ഗുരുനാഥയെ മനസ്സില്‍ ധ്യാനിച്ചു നാം ഇന്റര്‍വെല്‍ സമയത്തു നിക്കറിന്റെ പോക്കറ്റില്‍ കോച്ചി വെച്ചിരുന്ന വെള്ളക്ക പുറത്തെടുത്ത്. "നോക്കുവിന്‍ സഖാക്കളെ... ഇന്നു നമ്മള്‍ ഇവിടെ അരങ്ങേറുന്ന രാജകീയ വിനോദത്തിന്റെ നാമമാണ് എറിപന്ത്" പറഞ്ഞു തീര്‍ന്നില്ല, നാലഞ്ച് കുട്ടി കുരങ്ങന്മാര്‍ നമുക്കു ചുറ്റും. പിന്നവിടുന്നങോട്ട് പോര് തുടങ്ങി. ആദ്യമാദ്യം കളി സമാധാനപരമായി, മൃദുവായ ഏറുകളിലൂടെ മുന്നേറി. പിന്നെയത്തിനു ആവേശം ഏറി. ബെന്ച്ചുകള്‍ക്ക് പിന്നിലും, ഫെയര്‍ ലേഡീസ് സൈഡിലും ഒക്കെയായി കളി തകര്ത്തു. ഇടക്കൊരു കുട്ടി കുരങ്ങന്‍ നമ്മുടെ പള്ളക്കിട്ടൊരു കാച്ച്. സിംഹമായി ഗര്‍ജ്ജിച്ചു കൊണ്ടു നമ്മുടെ റിട്ടേണ്‍ , ലവന്റെ മൂക്കില്‍ തന്നെ . വാനരന്റെ നാസിക പ്ലാസ്റ്റിക് സര്‍ജറി കൂടാതെ റീ ഷേപ്പ് ചെയ്ത നമ്മുടെ കഴിവിനെയും, ഉന്നത്തെയും കുറിച്ചഭിമാനം കൊള്ളനാകും മുന്പേ .... റിബൌന്ടില്‍ വഴി മാറിയ കൊച്ചങ്ങ ക്ലാസ്സിലെ ജലകചില്ലുകളുടെ ബന്ധനം ഭേദിച്ച് പുറത്തു പ്രകൃതിയില്‍ വിലയം പ്രാപിച്ചു. ക്ലാസ്സിന്റെ വാതില്‍ക്കല്‍ ഗുരുനാഥ. സംഭവിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ പാവങ്ങള്‍ ഒന്നൂടെ എഴുതാന്‍ വിക്ടര്‍ ഹ്യൂഗോക്ക് പ്രചോദനം നല്കുന്ന പോസ്സില്‍ നില്ക്കുന്ന നമ്മുടെ തലയില്‍ ചുമത്തുന്ന ക്ലാസ്സിലുള്ള സകല യൂദാസുകളും യൂദാസികളും. ഗുരുനാഥ വക സമ്മാനം ഉടനടി.

തിരികെ കൊട്ടാരത്തില്‍ എത്തിയപ്പോളെക്കും അഡ്വാന്‍സ് റിപ്പോര്ട്ട് ടു മഹാരാജ് ഫ്രം ഗുരുനാഥ... ശേഷം... നിലതൊടാതെ എങ്ങിനെ അടി വാങ്ങാം എന്ന വിഷയത്തില്‍ നാമും എങ്ങിനെ അപ്രകാരം അടിക്കാം എന്നതില്‍ താത മഹാരാജും അന്ന് പി എച്ച് ഡി വാങ്ങി. ഇങ്ങനെയെല്ലാം പലവിധത്തില്‍ നിലം തൊടാതെ പഠിച്ചു പഠിച്ചു നാം ഒടുവില്‍ പത്താമത്തെ അടവില്‍ ( ടെന്‍ത് സ്റ്റാന്ഡേര്ഡ് എന്ന് ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാല്‍ ) എത്തി. ആ ഗീര്‍വാണം പിന്നെ. വിരലും കുടിച്ചു പള്ളി നിദ്രക്കുള്ള സമയമായി... ദര്‍ബാര്‍ ഇന്നത്തേക്ക് പിരിച്ചു വിട്ടിരിക്കുന്നു. ഭോജനശാലയുടെ പിന്നില്‍ ചെന്നു എല്ലാവനും ഓരോ ഗ്ലാസ് മോരുംവെള്ളം മോഷ്ടിച്ചടിച്ചു പൊയ്ക്കോ . ഹെയില്‍ വിക്രം എന്ന് പോണ വഴി വിളിച്ചോ . ഒരു കുഴപ്പവും വരാനില്ല.
posted by vikram's darbar at 4:13 AM on Jun 27, 2008


Aadityan said...
സംഗതി കൊള്ളാമല്ലോ മാഷേ .ഏതായാലും ഉദ്ഘാടനം എന്തെ വക .രാശി എങ്ങനെയുണ്ടെന്നു നോകട്ടെ .എല്ലാ ആശംസകള്ളും.അടുത്തത് ഉടന്നെ കാണുമല്ലോ ?
(മലയാളം കുറച്ചു ശരിയകനുണ്ട് ക്ഷമിക്കുമല്ലോ )

June 27, 2008 5:08 AM


അശ്വതി/Aswathy said...
സ്വാഗതം...
നന്നായിട്ടുണ്ട്.തുടര്‍ ഉടനെ ഉണ്ടാവുമല്ലോ അല്ലെ?
ആശംസകള്‍

June 27, 2008 9:48 AM


vikram's darbar said...
നന്ദി ആദിത്യന്‍. ആദ്യ കമന്റിന്റെ പേരില്‍ ഒരു ചായക്കുള്ള വക ഖജനാവില്‍ താങ്കളുടെ പേര്ക്ക് വകയിരുത്താന്‍ നാം ഉത്തരവായിട്ടുണ്ട്.
അശ്വതി, സ്വാഗതത്തിനു ഒരായിരം രാജകീയ നന്ദി . തുടരന്‍ സഹിക്കാന്‍ നിങ്ങള്‍ റെഡി എങ്കില്‍ എഴുതാന്‍ നാം ഇന്നലേ റെഡി.