Friday, July 4, 2008

ഭട്ടിയാണ് താരം

പത്താം തരത്തിലെ ആയുധ പരീക്ഷയുടെ മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ വന്നപ്പോള്‍ കൊട്ടാരത്തിലും , സാമന്ത രാജ്യങ്ങളിലും അതിന് മുന്പുള്ള ഒന്നോ രണ്ടോ മാസങ്ങളില്‍ അനുഭവപെട്ടിരുന്ന ഹോട്ട് ടോപ്പിക്ക് ക്ഷാമം അവസാനിപ്പിച്ചു കൊണ്ടു നാം വീണ്ടും സ്പോട്ട് ലൈറ്റില്‍ നിലാവത്തിറക്കി വിടപ്പെട്ട കെന്‍റ്റക്കി ചിക്കനെ പോലെ എത്തിച്ചേര്‍ന്നു.
റാങ്ക് അല്ലെങ്ങില്‍ മരണം എന്ന് നമ്മുക്ക് മേല്‍ ഭീഷിണി മുഴക്കിയിരുന്ന മാതാശ്രിയെ "റാങ്ക് കിട്ടിയില്ലെങ്കിലെന്താ തലസ്ഥാനത്തെ ഏത് വമ്പന്‍ കലാലയത്തില്‍ന്റെയും മതില്‍ മെരിറ്റില്‍ ചാടിക്കടക്കാനുള്ള മാര്‍ക്ക് നാം അടിച്ചെടുത്തില്ലേ? " എന്ന് വെല്ലുവിളിച്ചു കൊണ്ടാണ് നാം നമ്മുടെ ഭാവി എങ്ങിനെ ശുനക ജിഹ്വ പ്രക്ഷാളനത്തിനു (നായെ കൊണ്ടു നക്കികുക എന്ന് കൊളോക്കിയല്‍ ) വിധേയമാക്കാം എന്ന വിഷയത്തില്‍ തീരുമാനമെടുക്കാനായി കൂടിയ കുടുംബ യോഗത്തിലേക്ക് എഴുന്നള്ളിയത്.
"ഓ നിന്റെ ജേഷ്ഠ ഭ്രാതാവു നിന്നെക്കാള്‍ പത്താം തരത്തില്‍ നാല് വെട്ടു കൂടുതല്‍ വെട്ടിയിരുന്നു" എന്ന ഒരു ഒഴുക്കന്‍ കമന്റ്റിനാല്‍ പൂജ്യ ഭാരത് മാതാ നമ്മെ തരിപ്പണമാക്കി.
കേളെടാ കേള്‍ എന്ന് ചിരിക്കുന്ന ജേഷ്ഠ ഭ്രതാവിനെ കണ്ടില്ലെന്നു നടിച്ചു നാം മസില്‍ വിടാതെ നെഞ്ച് വിരിച്ചു നിന്നു . യോഗം തുടങ്ങി.
"യെവനെ ക്ഷത്രിയ സംഹാര സമതി സോറി ക്ഷത്രിയ സര്‍വീസ് സൊസൈറ്റി വക പുരാതന കലാലയത്തില്‍ വിട്ടാല്‍ എന്താ? നാഴികക്ക് നാല്‍പതു വട്ടം നാം ക്ഷത്രിയര്‍ എന്ന് പറഞ്ഞു നടക്കുന്ന പിതാശ്രിയുടെ സ്പിര്റ്റ് തെറ്റിധരിച്ച്ചതാകണം മാതാശ്രി അങ്ങിനെ ഒരു അഭിപ്രായം പറയാന്‍.
" ഛായ്!!!" പിതാജി മഹാരാജ് ഗര്‍ജ്ജിച്ചു. "ദിവസവും അടിപിടിയും അക്രമവും നടക്കുന്ന അവിടെയോ. വേണ്ട നമുക്കിവനെ ഇടയ സഭാ മാനേജമെന്റിന്റെ ഗാല്‍ഗുത്താന്‍ തിരുമേനി കലാമന്ദിരത്തിലേക്കയക്കാം. ഇടയന്മാരുടെ കലാലയത്തില്‍ ഉള്ള അച്ച്ചടക്കമൊന്നും ക്ഷത്രിയ പരിഷകളുടെ കലാലയത്തിലില്ല" പിതാശ്രി വാദിച്ചു.
"അതുശരി. അപ്പോള്‍ ക്ഷത്രിയ സംസ്കാരത്തിന്റെ മഹത്ത്വം സ്വന്തം പിള്ളേരുടെ കാര്യം വരുമ്പോള്‍ കടല്‍ കടക്കും അല്ലെ?" എന്ന് നാം ചോദിച്ചില്ല.
നമ്മുടെ ജേഷ്ഠ ഭ്രാതാവും അവിടെത്തന്നെയാണ് കൈല് കുത്തിയത് എന്നത് കൊണ്ടു മാതശ്രിയും, ജേഷ്ഠ ഭ്രാതവും , പിന്നെ ചെയര്‍മാനായി പിതാജി മഹാരാജും അടങ്ങുന്ന മൂന്നങ്ക കുടുംബ ഹൈ കമാന്‍ഡ് ഗാല്‍ഗുത്താന്‍ കലാലയം തന്നെ കൈ അടിച്ചു പാസാക്കി.
യന്ത്ര വിജ്ഞാനം ശീലിച്ചു നാം ഇഞ്ചി നീരാകണം എന്ന് നേരത്തെ തന്നെ പിതാജിക്ക് നേര്‍ച്ച്ചയുണ്ടായിരുന്നത് കാരണം ശാഖയേത് വേണം കുമാരനു പഠിച്ചു മുന്നേറാന്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയേ ഉണ്ടായില്ല. ഭാവി നമ്മുടെതാണല്ലോ. അതുകൊണ്ട് സഭയില്‍ നമ്മുടെ അഭിപ്രായത്തിന് വലിയ പ്രസക്തിയില്ലത്തതിനാല്‍ ഒന്നും പറയാതെ നാമും ചായ കുടിച്ചു, വാഴക്കാവട തിന്നു പിരിഞ്ഞു.

ഏകപക്ഷീയമായ തീരുമാനത്തില്‍ നമുക്കെന്തെങ്കിലും മനോവിഷമം ഉണ്ടായെങ്കിലോ എന്ന് കരുതുയാകണം ജേഷ്ഠ ഭ്രാതാവു സഭയില്‍ നിന്നിറങ്ങിയ നമുക്കു പിന്നാലെ എത്തി "നിന്‍റെ ആത്മ സതീര്‍ത്ഥ്യന്‍ ഭട്ടിയും ഗാല്‍ഗുത്താനില്‍ തന്നെയാണ് ചേരാന്‍ പോകുന്നത്" എന്ന് നമ്മേ അറിയിച്ചു . പിതാജി മഹാരാജില്‍ നിനും അന്ന് വൈകുന്നേരം സിനിമക്ക് പോകാന്‍ എങ്ങിനെ ചക്രം കോച്ചും എന്ന ഗാഡ ചിന്തയില്‍ മുഴുകി നടന്നിരുന്ന നമുക്കു അത് കേട്ടപ്പോള്‍ എന്തായാലും സന്തോഷമായി. പഠന സംബധമായ ചില പാരകള്‍ നമുക്കിട്ടു വെച്ച്ചവനാനെങ്കിലും നമ്മുടെ ഭാവി സചിവോത്തമന്‍ അല്ലേ മേല്‍ പറഞ്ഞ ലവന്‍ . മാത്രമല്ല വൈകുന്നേരത്തെ സിനിമ രണ്ടാളും ഒരുമിച്ചു പണ്ടാരമടങ്ങാന്‍ പോകുന്നതിന്‍റെ ആഘോഷം എന്ന് പറഞ്ഞവനെ കൂടെ കൂട്ടി അവന്‍റെ പറ്റില്‍ എഴുതുകയുമാവം .

അങ്ങിനെയാണ് നാം ധനുര്‍വേദത്തിലും, ആയുധഭ്യസങ്ങളിലും നിപുണനായ ശേഷം സംഘം ചേര്‍ന്ന് ആക്രമിക്കല്‍ , കൊള്ളിവെയ്പ്പ്, ഓസ്സില്‍ പുട്ടടി ,പഞ്ചാരയടി, പിന്നെ മറ്റു അന്പത്തിയൊന്‍പതു സുകുമാര കലകളുടെയും ആദ്യ പാഠങ്ങള്‍ അഭ്യസിക്കുവാനായി ഉജ്ജയിനിയില്‍, തിരുവനന്തപുരം- നാലാഞ്ചിറയില്‍ ഗാല്‍ഗുത്താന്‍ മെമ്മോറിയല്‍ കലാ ഗുരുകുലത്തില്‍ (ഇരുപതാം നൂറ്റാണ്ടിലെ മാര്‍ ഇവാനിയസ് കോളേജ്) എത്തിയത്. ഒപ്പം ഭട്ടിയും. ചെന്നു കയറിയപാടെ നമുക്കവിടുത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടു. കാരണം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ അംഗ സംഖ്യ നാല്‍പ്പത് കണ്ടന്‍ പൂച്ചകള്‍ക്ക് അറുപതു മാടപ്രാവുകള്‍- എന്ന കണക്കില്‍ .
എട്ടാം തരത്തില്‍ കോഎഡ് സംവിധാനം നിറുത്തലാക്കിയ പഴയ ഗുരുകുല മാനേജ്മെന്റിനെ ഇടയന്‍മാരുടെ മാനേജിംഗ് സ്കില്‍സ് കണ്ടു പഠിക്കാന്‍ ഉപദേശിച്ചു കൊണ്ടുള്ള ഒരു തുറന്ന കത്തയക്കണം എന്ന് തീരുമാനിച്ചാണ് നാം കോളേജില്‍ വലം കാല്‍ എടുത്ത്‌ കുത്തിയത്.

നാമും ഭട്ടിയും ഒരേ ആയുധ നിര്‍മ്മാണ കളരിയിലായിരുന്നു. കാലുകുത്തിയ പാടെ ഞങ്ങള്ക്ക് ഏഴ് നല്ല തങ്കം പോലത്തെ സ്നേഹിതരെയും ലഭിച്ചു . പേപ്പട്ടി , മരപ്പട്ടി , ബഫൂണ്‍, ഇഞ്ചിക്കായ, തൊണ്ട്, ബച്ചു, കാരാമ എന്നീ നാമങ്ങളില്‍ പ്രസിദ്ധരായ ഏഴ് വ്യാഘറങ്ങള്‍ . ഒരേ മനസ്സായി ചിന്തിക്കുന്നവരായി, ഒരേ കുഴിയില്‍ ചാകാന്‍ നടക്കുന്നവരായി ഞങ്ങള്‍ മാറുവാന്‍ എടുത്ത സമയം കേവലം ഒരു മണികൂര്‍ . പാഠങ്ങള്‍ തുടങ്ങും മുന്‍പുതന്നെ മാടപ്രാവുകളുമായി ബഹുജന സമ്പര്‍ക്കം ആവശ്യമാണെന്ന് ഐക്യകണ്ഠേന പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങള്‍ പദ്ധതി നടപ്പില്‍ വരുത്തി. കലാലയത്തില്‍ ഏറെ വൈകാതെ ‍മാടപ്രാവുകള്‍ക്കിടയില്‍ അഭിപ്രായ സര്‍വേയില്‍ മോശമല്ലാത്ത ഫലം നേടി ഞങ്ങള്‍ നവരത്നങ്ങള്‍ അങ്ങിനെ മതിമറന്നാറാടി വിലസുന്ന വേളയിലാണ് ഭട്ടിയുടെ കണ്ടു പിടുത്തം.
"ഗുരുകുലത്തില്‍ കണ്ടന്‍ പൂച്ചകള്‍ക്കിടയില്‍ ഒരു നിലയും വിലയും വേണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രിയ പ്രസ്ഥാനത്തിന്‍റെ കുട്ടി പിശാചുക്കളുടെ സംഘത്തില്‍ അംഗത്വം വേണം."
ഭരണ ചക്രവും, ചെങ്കോലും, സിംഹാസനവും ജന്മാവകാശമായി കിട്ടിയ നമുകെന്തു രാഷ്ട്രീയം എന്ന് നാം ന്യായമായും ചോദിച്ചു.
"അല്ല , അത് വേണം. " എന്നായി ഭട്ടി.
നമ്മുക്ക് ഭാവിയില്‍ ഉപദേശം തരേണ്ട മഹാമന്ത്രിയല്ലേ? നാം സമ്മതിച്ചു.
"ഏതാണ്‌ നമ്മുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമാകേണ്ട ആ ഭാഗ്യം ചെയ്ത സംഘം?" നാം ചോദിച്ചു.
" ഗാല്‍ഗുത്താനില്‍ കുട്ടി പിശാചുക്കള്‍ പൊതുവായി രണ്ടു സംഘമായിട്ടാണ് നടപ്പ്." ഭട്ടി കണക്കുകള്‍ നിരത്തി. " വലത്തോട്ടു ഒടിയുന്ന, വെളുക്കെ ചിരിക്കുന്ന, വല്ലവനും നൂറ്റ ഖദര്‍ സില്‍ക്കിന്റെ കുപ്പയമിടുന്ന പിശാചുക്കളുടെ സംഘം ഒന്ന്‌ , അടിമുടി ചുവപ്പില്‍ മുങ്ങിയ, പറ്റിയാല്‍ ഇന്നോ അല്ലെങ്കില്‍ നാളെയോ ഒരു ബൂര്‍ഷ്വാ തലെയെങ്കിലും കൊയ്യണം എന്ന് സ്വപ്നം കണ്ടു നടക്കുന്ന വിപ്ലവ കുട്ടി പിശാച്ചുക്കളാണ് രണ്ടാം വര്‍ഗ്ഗം. ഇതില്‍ ഖദര്‍ പിശാചുക്കള്‍ പോര...ഒരു പഴങ്കഞ്ഞി മട്ടാണ്. വിപ്ലവം കൊള്ളാം . അതിനല്ലേ ഇപ്പോള്‍ മാര്‍ക്കറ്റ്" ഭട്ടി കയറി മുദ്രാവാക്യം വിളിച്ചു കളയുമോ എന്ന് തോന്നിയ നിമിഷങ്ങള്‍ .
"ശരി വിപ്ലവമെങ്കില്‍ വിപ്ലവം . നാം ലവന്മാരോട് കൂട്ടം കൂടാന്‍ തീരുമാനിച്ച വിവരം അവന്മാരെ അറിയിക്കുക " നാം കല്‍പ്പിച്ചു. ഭട്ടി ഓടിപോയിട്ടവന്മ്മാരെ വിവരം തെര്യ്യപ്പെടുത്തി . ലവന്മാര്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചും, നെഞ്ഞത്തടിച്ച്ചും ലഡ്ഡു വിതരണം നടത്തി.

അങ്ങിനെ നവര്ത്നങ്ങളിലെ ഒന്‍പതു രത്നങ്ങളും വിപ്ലവത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഗാല്‍ഗുത്താനില്‍ മേഞ്ഞു നടന്നു. വിപ്ലവ പിശാച്ചുക്കളിലെ വലിയ അണ്ണന്മാര്‍ക്ക് ഭട്ടിയെ ക്ഷ ബോധിച്ചു. കുട്ടികാലം മുതല്‍ക്കു കൊട്ടാരത്തിനു ചുറ്റും തിങ്ങി പാര്‍ക്കുന്നതും, പിതാജി മഹാരാജിന്റെ സുഹ്രത്തുക്കളായതുമായ വിവിധ കുട്ടി പിശാച് സംഘകളുടെ മാതൃ സംഘങ്ങളിലെ വല്യ പിശാചുക്കളെയും, പരിഷകളെയും കണ്ടും പില്‍ക്കാലത്ത് അവരില്‍ പലരുമായും സൌഹൃദം പുലര്‍ത്തിയും വളര്ന്നതിനാലാകണം നമുക്കു ഈ പറഞ്ഞ അണ്ണന്‍മാരെയൊന്നും വലിയ വില പണ്ടേ ഇല്ലായിരുന്നു. അവന്മാരകട്ടെ നവരത്നങ്ങളുടെ കെട്ടുറപ്പ് നമ്മിലൂടെയാനെന്നത് കൊണ്ടു മാത്രം നമ്മെ സഹിക്കുകയായിരുന്നു. കാരണം നവര്ത്നങ്ങള്‍ക്ക് മാടപ്രാവുകളാകുന്ന വോട്ട് ബാങ്കിലുള്ള സ്വാധീനം.

പക്ഷെ ഭട്ടി നമ്മെ പോലെയായിരുന്നില്ല. അണ്ണന്‍മാരോട് കറകളഞ്ഞ ഭയ ഭക്തി ബഹുമാനം.അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ എപ്പോഴും തയ്യാര്‍. ഖദര്‍ പിശാച്ചുക്കളുമായി മൂന്നു മാസത്തില്‍ ഒരിക്കല്‍ മറ്റോ നടക്കുന്ന ചില്ലറ കശപിശകളില്‍ ശബ്ദ മലിനീകരനമുണ്ടാകി മുന്‍പന്തിയില്‍ ഭട്ടി വിലസി.
നാലഞ്ച്‌ സ്റ്റഡിക്ലാസ്സുകള്‍ കൂടി കഴിഞ്ഞപ്പോള്‍ കാര്യം ഭട്ടി തികഞ്ഞ ഒരു വിപ്ലവകാരിയായി മാറി. ഗുരുകുല രാഷ്ട്രീയത്തില്‍ ഭട്ടി ഒരു ധ്രുവ നക്ഷത്രമായി ഉദിച്ചുയര്‍ന്നു തിളങ്ങി തുടങ്ങിയെന്നു ഉജ്ജയ്നിയിലെ കാലാവസ്ഥ നിരീക്ഷണ കാക്കാലന്മാര്‍ പതിവു പോലെ വൈകിയാണ് അറിഞ്ഞത് .
ആരെങ്കിലും തന്നെ ബഹുമാനിക്കുന്നതില്‍ നെല്ലിട വീഴ്ച്ച വരുത്തിയെന്ന് തോന്നിയാല്‍ അവന്റെ കരണം പുകയ്ക്കല്‍ (ഞങ്ങള്‍ കൂടെയുണ്ടെങ്കില്‍ മാത്രം) , നടക്കുമ്പോള്‍ നെഞ്ചു നാലിന്ച്ച്ചു പുറത്തേക്ക് തള്ളിക്കാനുള്ള വിഫല ശ്രമങ്ങള്‍...ഇതൊക്കെ ഭട്ടിയുടെ ട്രേഡ്മാര്‍ക്കുകളായി മാറി. ( ഇതിനിടെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാത്ത ഒരു ഗുരുനാഥനെ വിദ്യാര്‍ഥി കൃമികീടം എന്ന് തെറ്റിദ്ധരിച്ചു റാഗ് ചെയ്യാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമായി കലാലയത്തിന് ചുറ്റും നൂറ്റെട്ട് ശയനപ്രദക്ഷിണം നടത്തി മാപ്പ് പറഞ്ഞ ഭട്ടിയുടെ കഥ വേറെ) . മാത്രമല്ല "സമയമെന്തായി ഭട്ടി?" എന്നാരെങ്കിലും അറിയാതെ ചോദിച്ചുപോയാല്‍ "പ്രത്യയശാസ്ത്ര പരമായി പറഞ്ഞാല്‍ പീഡിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വൂഡോ ഫ്യുഡലിസത്തിന്റെ കപട പ്രതീകങ്ങളെ തച്ച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സഖാക്കളേ " എന്നാക്രോശിക്കുന്ന തരത്തിലെ ഹിംസാത്മകമായ വാണി വിലാസം ഭട്ടിയില്‍ കളിയാടി തുടങ്ങിയുമിരുന്നു.

അങ്ങനെയെല്ലാമിരിക്കവേ ഗുരുകുലത്തിലെ ഏറ്റവും വലിയ തല്ലിപ്പൊളികളെ തിരെഞ്ഞെടുക്കാനുള്ള കാലം വന്നു. അപ്പോള്‍ നവരത്നങ്ങള്‍ക്ക് മാടപ്രാവുകള്‍ക്കിടയിലെ സ്വാധീനം മുതലാക്കി വിപ്ലവം ഗാല്‍ഗുത്താനില്‍ പതിനേഴു സംവത്സരങ്ങള്‍ക്കു ശേഷം ആദ്യമായി വെന്നി കൊടി നാട്ടി. ടെന്റ് അടിച്ചു താമസവും തുടങ്ങി. അതോടെ വല്ലപ്പോഴും മാത്രം ചില്ലറ കശപിശകള്‍ നടന്നിരുന്ന ഗാല്‍ഗുത്താന്‍ പ്രക്ഷുബ്ധമായി. അപ്രതീക്ഷിത തോല്‍‌വിയില്‍ വിറളി പിടിച്ച ഖദര്‍ പിശാചുക്കളും , ലോട്ടറിയായി കിട്ടിയ വിജയത്തില്‍ കോണ്‍ തെറ്റിയ വിപ്ലവത്തിന്‍റെ കുട്ടി ഡെവിള്‍സും തമ്മില്‍ കണ്ടാല്‍ പോര്‍വിളികളും, ഓടിച്ചിട്ടടിയും പതിവായി. അടിതടയില്‍ വിപ്ലവ ഡെവിള്‍സിന്റെ വെട്ടത്തു വരാത്ത ഖദര്‍ ഡെവിള്‍സ് ഗാല്‍ഗുത്താനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ക്ഷത്രീയ സംഹാര സമതിയുടെ പുരാതന കോളേജിലെ ചുവപ്പ് നിറം കണ്ടാല്‍ അടിക്കുന്ന പ്രമുഖ വിദ്യാര്‍ഥി പ്രസ്ഥാനവും ഉജ്ജനിയിലെ മറ്റു ഗുരുകുലങ്ങളില്‍ വിപ്ലവത്തിന്‍റെ മുഖ്യ ശത്രുക്കളുമായ ആര്‍ഷ ഭാരത വിദ്ധ്യാര്‍ത്ഥി പരിഷകളെ രഹസ്യമായി സഹായത്തിനു വിളിച്ചു.

പുരാതന കോളേജിന് മുന്നിലൂടെ വേണം അക്കാലത്ത് ഗാല്‍ഗുത്താനില്‍ നിന്നുള്ള ഒട്ടുമിക്ക രാജകീയ ഇടിവണ്ടികള്‍ക്കും (ഭാവിയിലെ കെ എസ് ആര്‍ ടി സി ) പോകാന്‍. പരിഷകള്‍ അവ തടഞ്ഞു നേരത്തെ ഖദര്‍ ഡെവിള്‍സ് മാര്‍ക്ക് ചെയ്തു വിടുന്ന വിപ്ലവ പിശാചുക്കളെ പിടിച്ചിറക്കി നാലും കൂടിയ സദ്യ, വെടികെട്ടോട് കൂടിയ ഉത്സവം എന്നിവയാല്‍ നന്നായി സത്കരിച്ച്ചു വിടുന്നതിനു പ്രത്യുപകാരമായി ഖദര്‍ ഡെവിള്‍സ് പരിഷകള്‍ക്ക് ഗാല്‍ഗുത്താനില്‍ ചെറുതോതില്‍ വേരോടാനുള്ള വെള്ളവും വളവും നല്കും. ഇതായിരുന്നു രഹസ്യ കരാര്‍. ഈ പോരിനിടയിലും മാതൃ സംഘങ്ങളിലെ വല്യ പരിഷകളുമായി നേരത്തെ പറഞ്ഞ സൌഹാര്‍ദം മുതലാക്കി നമ്മുടെയും, ഭട്ടിയുടെയും തടി നാം ഏറെ കാലം പരുക്കില്ലാതെ കാത്തു പോന്നു.

പക്ഷെ പരിഷകളുടെ ഒരു ചെറു വിഭാഗം നമ്മുടെ ഗുരുകുലത്തില്‍ മുളച്ചു പൊന്തിയതോടെ കഥ കൈവിട്ടു കടലില്‍ ചാടി . പലവട്ടം നാം വിലക്കിയിട്ടും ഭട്ടിയുടെ മഹനീയ നേത്രത്വത്തില്‍ ഒരു സംഘം വിപ്ലവ കുട്ടി പിശാചുക്കള്‍ പുതിയ പരിഷകളെ ഗാല്‍ഗുത്താനില്‍ അടിച്ചൊതുക്കാന്‍ തുടങ്ങി. ഈ യുദ്ധങ്ങളില്‍ അടിയേക്കാള്‍ കൂടുതല്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തിലെ ഗ്വാ ഗ്വാ വിളികളിലായിരുന്നു ഭട്ടി സ്പെഷിയലിസ്റ്റ്. അല്ലാതെ ഉണങിയ ഈര്‍ക്കില്‍ പോലുള്ള പാവം അവന്‍ ആരെ തല്ലാന്‍. പക്ഷേ ഉച്ചത്തിലുള്ള ഈ ഷോ പീസുകള്‍ കാരണം തല്ലു കൊണ്ട പയ്യന്മാരൊന്നും ശരിക്കും അവരെ തല്ലിയവന്മാരുടെ മുഖങ്ങള്‍ ഓര്‍ത്തില്ല. പകരം തല്ലിനിടയില്‍ സൌണ്ട് ഇഫക്ട് മാത്രം നല്കി വിലസിയിരുന്ന ഭട്ടിയുടെ ഫുള്‍ സൈസ് ഫോട്ടോ അവന്മാര്‍ മനസില്‍ ചില്ലിട്ട് സൂക്ഷിച്ചു. കഷത്രിയ പുരാതന കലാലയത്തില്‍ എത്തിക്കുകയും ചെയ്തു . ചുരുക്കത്തില്‍ നമ്മുടെ ഗുരുകുലത്തിനെറെ ഒരു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരച്ഛന്‍ മകനെ തല്ലിയാലും അത് ഭട്ടിയും ടീമും ചെയ്തതാണെന്ന വടക്കന്‍പാട്ടുകള്‍ പ്രചാരത്തില്‍ വന്നു തുടങ്ങി. പ്രചാരണത്തിലെ കുപ്രസിദ്ധിയില്‍ മനസ്സുകൊണ്ട് ഹാപ്പിയായ ഭട്ടി ഗാല്‍ഗുത്താനിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലെയും ടെററായി മാറുകയായിരുന്നു. ഒപ്പം പുരാതന കോളേജിലെ ഹിറ്റ്ലിസ്റ്റില്‍ ഭട്ടിയുടെ പേര്‍ അതിവേഗം ഒന്നാം സ്ഥാനത്തേക്ക് അനുനിമിഷം കുതിച്ചു കയറിക്കൊണ്ടുമിരുന്നു .

സംഗതികള്‍ അങ്ങിനെ കലാപ കലുഷിതമായി നീങ്ങവേ ഒരു നാള്‍ ഭട്ടിയുടെ, വിപ്ലവമാല്ലതൊരു ചിന്തയില്ലാത്ത പോരാളിയുടെ മനസ്സിലേക്ക് ഒരു സ്പെഷ്യല്‍ മാടപ്രാവ് യാതൊരു മുന്നറിയിപ്പുമില്ലാതെ ചിറകടിച്ചെത്തി , കയറി പാര്‍പ്പു തുടങ്ങിയത്. ഭട്ടിയാകെ വറീഡായി, വറീത് മാപപ്ലയായി നടക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ കൂടുകാര്‍ ലവനെ പിടിച്ചു ക്വസ്റ്യന്‍ ചെയ്തപ്പോള്‍ പ്രേമമാണ് രോഗം എന്ന് പിടികിട്ടി. ആത്മ സതീര്‍ത്ഥ്യന്‍ എന്ന ദുഷ്പേരുള്ള നമ്മുടെ തലയിലായി അവനെ സഹായിക്കാനുള്ള ഉത്തരവാദിത്തം.
"ശരി. എന്തായാലും നീ പ്രേമിച്ചു. ഏതാണാ ലലനാമണി ?" കലാലയത്തിന്റെ പുരാതന വസ്തുക്കള്‍ വില്പനയ്ക്ക് വെയ്ക്കുന്ന ( പില്‍കാലത്തെ ക്യാന്റീന്‍) ഊട്ടുപുരയില്‍ വെച്ചു നാം അവനോടു ചോദിച്ചു.
"നമ്മുടെ ക്ലാസ്സിലെ അപര്‍ണ്ണ " ഭട്ടിയുടെ മറുപടി. അതോടെ 'ഒത്തു' എന്ന് നാം മനസ്സില്‍ കുറിച്ചു. കാരണം ഭട്ടിയുടെയും മേല്പ്പറഞ്ഞ അപര്‍ണ്ണയുടെയും രൂപ ഭംഗി താരതമ്യം ചെയ്താല്‍
ഭട്ടി: ഒരു വെളുത്ത ചുമരില്‍ കരിക്കട്ടയാല്‍ ആറടി മൂന്നിന്ച്ച്ചു പൊക്കത്തില്‍ നേര്‍ത്ത ഒരു വര വരച്ചാല്‍ ആ വരയുടെ അതെ വീതി, വണ്ണം, പൊക്കം ആന്‍ഡ് നിറം. അതി സുന്ദരന്‍.
അപര്‍ണ്ണ: രക്തം തൊട്ടെടുക്കാവുന്ന, തമാര്പൂവിന്‍ ചേലുള്ള മുഖം. കണ്ടാല്‍ ഏതവനും ഒന്നല്ല പത്തു വട്ടം തിരിഞ്ഞു നോക്കും. ഒത്ത ഉയരം, മോഡലുകള്‍ ലഭിക്കാനായി കൊലപാതകത്തിന് വരെ മുതിരാന്‍ സാധ്യതയുള്ള അംഗ ലാവണ്യം.
പോരെ പൂരം.
പ്രേമത്തിനു കണ്ണില്ല എന്നാണ് പ്രമാണമെങ്കിലും ഇതു നടക്കണമെങ്കില്‍ മിക്കവാറും നമ്മോടു നല്ല സൌഹാര്‍ദത്തില്‍ വര്‍ത്തിച്ചിരുന്ന ആ കുട്ടിയുടെ കണ്ണുകള്‍ കുത്തി പൊട്ടിക്കേണ്ടി വരും എന്ന് നമുക്കു ഏതാണ്ടൊക്കെ തീര്‍ച്ചയായി. എങ്കിലും കൂട്ടുകാരന്റെ പ്രണയ സാഫല്യത്തിനായി ഏഴ് കടലുകള്‍ താണ്ടി , അപകടങ്ങള്‍ പലതു തരണം ചെയ്തു ഏഴ് പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്തിയ നമ്മുടെ അറബി സാമന്ത രാജ്യത്തെ കൌണ്ടര്‍പാര്‍ട്ട് ഹാത്തിം തായ്‌ രാജകുമാരനെ മനസ്സില്‍ ഓര്‍ത്ത്‌ നാം ചോദിച്ചു. "നാം എന്താണ് ചെയ്തു തരേണ്ടത്? "
"കുമാരാ അങ്ങും അപര്‍ണ്ണയും തമ്മില്‍ നല്ല സൌഹ്രദം അല്ലേ? ഞാനും ആ കുട്ടിയും ഊട്ടുപുരയില്‍ ഒരുമിച്ചിരുന്നു സംസാരിക്കാന്‍ അങ്ങ് മധ്യസ്ഥം നില്‍ക്കണം. പിന്നെ അപ്പപ്പോള്‍ വേണ്ട ഉപദേശവും" ഭട്ടി അപേക്ഷിച്ചു.
"ശരി...ഈ വെള്ളിയാഴ്ച്ച നീ കലാലയത്തില്‍ എത്തിയാലുടന്‍ നാം ആ കുട്ടിയെ ഊട്ടുപുരയില്‍ വിളിപ്പിക്കാം.പക്ഷെ അന്ന് നിന്റെ ഈ വിപ്ലവ ചാക്കും, സ്റ്റോണ്‍ വാഷും ചുറ്റി ഒരു മാതിരി ചാത്തന്‍ മട്ടില്‍ വരരുതു. വൃത്തിയായി വസ്ത്രധാരണം ചെയ്തു ,പല്ലു തേച്ചു, കുളിച്ചു വേണം വരാന്‍" നാം പറഞ്ഞു.
"ഏറ്റു " ഭട്ടി സത്യം ചെയ്തു "പറ്റിയാലന്നു തന്നെ ഞാന്‍ പ്രപ്പോസ് ചെയും". അവന്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയഴ്ച്ച്ച ഭട്ടി കലാലയത്തില്‍ പ്രവേശിച്ച ഹൃദയ ഭേദകമായ രംഗം കാണുവാന്‍ നവരത്നങ്ങളിലെ ബാക്കി ഏഴ് റൂബീസും ഇല്ലായിരുന്നു. ടെര്‍മിനേട്ടര്‍ റ്റു എന്ന രംഗ നാടകം കാണുവാനായി പോയ അവര്‍ എത്ര ഭാഗ്യവാന്‍മാര്‍ . കാരണം നമ്മുടെ മുന്നില്‍ പ്രത്യക്ഷപെട്ട ഭട്ടിയുടെ രൂപം ഉള്‍കിടിലം ഉണ്ടാക്കുന്നതായിരുന്നു. അന്ന് ഏറെ പ്രചാരത്തിലുള്ള ടര്‍കോയിസ് ബ്ലൂ നിറത്തിലുള്ള വീര്‍പ്പിച്ച രണ്ടു ബലൂണുകളില്‍ അവന്റെ കാലുകള്‍ (ബാഗി ജീന്‍സ് ആണ് സംഭവം ). കരിയോയില്‍ കൊണ്ടു മുഖത്തു വരച്ചാല്‍ വെളുത്ത വര വീഴുന്ന നിറത്തിലുള്ള അവന്‍ ധരിച്ചിരിക്കുന്നത് , പൊട്ടാസിയം ക്ലോറൈഡ് വെള്ളത്തില്‍ കലക്കിയാല്‍ കിട്ടുന്ന പശ്ചാത്തലത്തില്‍ പിങ്ക് പ്രിന്റുള്ള ഷര്‍ട്ട്‌. അതും അകത്തോട്ടു ചെരവി അരപ്പട്ട കെട്ടി മുറുക്കിയിരിക്കുന്നു. പാദങ്ങളില്‍ വെളുത്ത രണ്ടു ബോട്ടുകള്‍ പോലെ സ്പോര്‍ട്സ് ഷൂ.

വരുന്നതു വരട്ടെ എന്ന് മനസ്സുറപ്പിച്ച്ചു നാം " ഊട്ടുപുരയിലേക്കു പോ. നാം അവളുമായി അവിടെയെത്താം" എന്ന് മൊഴിഞ്ഞതും...
കലാലയത്തിന്റെ പ്രധാന കവാടത്തില്‍ ഒരു ബഹളം. പതിനഞ്ചോളം വരുന്ന ഒരു കുട്ടി പരിഷ സംഘം അകത്തേക്ക് കടക്കുന്നതില്‍ നിന്നും കാവലാളന്മാരാല്‍ തടയപ്പെട്ടിരിക്കുന്നു. സംഭവം ക്ഷത്രിയ കലാലയത്തിലെ പരിഷകളാണെന്നു ദൂരെ നിന്നേ മനസിലായ നാം കാഹളം വിളിച്ചു വിപ്ലവ ഡെവിള്‍സിന്റെ ആള്‍ അവൈലബിള്‍ യുണിട്ടുകളെയും കവടത്തിലെത്തിക്കാന്‍ ഭട്ടിക്കു കല്പന കൊടുത്തവിടേക്ക് കുതിച്ചു.

പരിഷകള്‍ അക്രമത്തിനല്ല സമാധാനത്തിനാണ്‌ വന്നതെന്ന് നമ്മോടു പറഞ്ഞു. അവരുടെ കുട്ടി പരിഷകള്‍ക്ക് ഗാല്‍ഗുത്താനില്‍ സംരക്ഷണം വേണം. ഭട്ടിയാണതിനു പ്രധാന തടസ്സമത്രേ. അതിനാല്‍ പുരാതന കലാലയത്തില്‍ പരിഷകളുടെ വലിയ അണ്ണന്മാര്‍ ഭട്ടിയുംമായി സന്ധി സംഭാഷണത്തിനൊരുങ്ങി പ്രാതല്‍ പോലും ചെലുത്താതെ ഇരിപ്പാണത്രേ . അത് കള എന്നായി നാം. അപ്പോഴേക്കും ഭട്ടി ഗാല്‍ഗുത്താനില്‍ വിപ്ലവത്തിന്റെ വലിയ അണ്ണന്‍മാരില്‍ ഒരാളായ മാന്യശ്രീ സഖാവ് ഡിങ്കന്‍ എന്ന ഒറ്റയാള്‍ പട്ടാളവുമായി നമുക്കരുകില്‍ എത്തി. എത്തിയപാടെ ഡിങ്കന്‍ നമ്മെ പിന്നോക്കം മാറ്റി സ്റ്റേജ് ഏറ്റെടുത്തു. പരിഷകളുടെ ആവശ്യം ന്യായമാണെന്നും, ഇതുകൊണ്ടു രണ്ടു കലാലയങ്ങല്‍ക്കിടയിലും സമാധാനം പുലരുമെങ്കില്‍ നേരം കളയാതെ അത് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലവന്മാര്‍ ചതിക്കുമെന്നായി നാം.
എന്ത് ചതിയുന്ടെങ്കിലും താന്‍ കൂടെയുള്ളപ്പോള്‍ ഒന്നും പേടിക്കെണ്ടന്നും, ഭട്ടിയുടെ മേല്‍ ഒരു നുള്ള് മണ്ണ് വീണാല്‍ താന്‍ വെറുതെ നോക്കി നില്കില്ലെന്നും ഡിങ്കന്‍ മുഷ്ടി ചുരുട്ടി പ്രസ്താവിച്ചു.
പരിഷകളുടെ വലിയ അണ്ണന്മാര്‍ തനിക്കായി കാത്തിരിക്കുന്നു എന്ന് കേട്ട ഭട്ടിയുടെയും കണ്ണ് മഞ്ഞളിച്ചു.
എന്ത് തന്നെ വന്നാലും പുരാതന കലാലയത്തിനകത്ത് ചെന്നു പെടരുത് എന്ന് നാം ഭട്ടിക്കു പല തവണ മുന്നറിയിപ്പ് നല്കി. എവിടെ? വരാനുള്ളത്‌ വേയില്‍ തങ്ങുമോ?
"അളിയാ, കുമാര...ഇന്നെന്റെ ഭാഗ്യ ദിവസമാണ്‌. രാവിലെ പിതാജിയുടെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് രണ്ടു നൂറിന്റെ വരാഹന്‍. ഇപ്പോള്‍ ഇതാ പരിഷകളുടെ പുലികള്‍ എന്നെ കാത്തിരിക്കുന്നു. ഈ അനുരഞ്ജനം കഴിഞ്ഞെത്തിയാല്‍ പിന്നെ ഈ ഭട്ടി ഗാല്‍ഗുത്താനിലെ ഹീറോ അല്ലേ. തിരികെ വന്നയുടന്‍ അപര്‍ണ്ണയെ നമ്മള്‍ കാണുന്നു. എന്താ?" അവന്‍ ചോദിച്ചു.
"അതൊക്കെ എന്തുവേണമെങ്കിലും ചെയ്യാം നമുക്ക് . ഇപ്പോള്‍ നീ പോകല്ലെടാ" നാം കേണു പറഞ്ഞു. പക്ഷെ അപ്പോഴേക്കും ഡിങ്കന്‍ അയ്യാളുടെ വെസ്പാ എന്ന കുതിരയുമായിട്ടെത്തിയിരുന്നു . നമ്മുടെ എല്ലാ അപേക്ഷകളും തള്ളിക്കളഞ്ഞ് ഭട്ടി കുതിരപ്പുറത്തു ഡിങ്കനോപ്പം കയറി ഞെളിഞ്ഞിരുന്നു. പരിഷകളുടെ ഒരു സംഘം മുന്നില്‍, ഡിങ്കനും ഭട്ടിയും തൊട്ടു പിന്നില്‍, അവര്ക്കു പിന്നാലെ മറ്റൊരു പരിഷ സംഘം ...ഈ മട്ടില്‍ ജാഥ പുരാതന കലാലയത്തിലേക്ക്‌ യാത്ര തിരിച്ചു. അപ്പോള്‍ സമയം ഒന്‍പതര.

പിന്നെ കാത്തിരുപ്പാണ് ഉച്ചവരെ.ഏകദേശം പന്ത്രന്ന്ടരയോടെ വിതൌട്ട് ഭട്ടി ഡിങ്കന്റെ കുതിര തിരികെ കുതിച്ചെത്തി.
"ഭട്ടിയെവിടെ?" ഉധ്വേഗത്തോടെ നാം അന്വേഷിച്ചു.
"അറിയില്ല ഞങ്ങള്‍ പുരാതനത്തില്‍ ചെന്ന പാടെ കൂടെ വന്ന പരിഷകള്‍ എവിടേയോ മറഞ്ഞുകളഞ്ഞു. കുറെ മുട്ടാളന്മ്മാര്‍ എവിടെനിന്നോക്കയോ ചാടി വീണു ഭട്ടിയെ തൂക്കിയെടുത്ത് ഉള്ളിലേക്ക് കൊണ്ടു പൊയ്. ഒരു കണക്കിന് ഞാന്‍ ഓടി രക്ഷപ്പെട്ടു ." കിതച്ചു കൊണ്ടുള്ള ഡിങ്കന്റെ മറുപടി.
യെവനാണ് യഥാര്‍ത്ഥ വിപ്ലവകാരി. പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു. ഭട്ടിയുടെ മേല്‍ മണ്ണും , കരിങ്കല്ലും , കുറുവടിയും ഒന്നും വീഴുന്നത് കണ്ടു നില്‍ക്കാതെ ഓടി രക്ഷപെട്ടില്ലേ. തിരിച്ചെത്തിയതോ, ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞും. പിന്നിടവിടെ നിന്നാല്‍ വിപ്ലവ അണ്ണന്റെ രക്തം കൊണ്ടു നാം പുതിയ വിപ്ലവ കാവ്യം രചിചേക്കും എന്ന് തോന്നിയതിനാലാവണം, പുള്ളി വലിഞ്ഞു .

നേരെ ഊട്ടുപുരയിലെത്തി കുതിരയുള്ള ഒരുത്തനെ പൊക്കി നാം ക്ഷത്രിയ കലാലയത്തിലേക്ക് വെച്ച്ചടിച്ച്ചു. അവന്മാരുടെ ഹിറ്റ് ലിസ്റ്റില്‍ നമ്മുടെ പേരില്ലെങ്കിലും ഭട്ടിയെ രക്ഷപെടുത്തുക എന്ന ദൌത്യവുമായി ചെന്നവിടെ കയറിയാല്‍ സ്വീകരണം അത്ര പന്തിയാകില്ല എന്ന് നമുക്കറിയാമായിരുന്നു. എങ്കിലും ചെന്നു. ഒതുക്കത്തില്‍ കലാലയം മുഴുവന്‍ ഒന്നു ചുറ്റി. ഭട്ടിയുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ . ഏറെ നേരം അവിടെ നില്‍ക്കുനതു പന്തിയല്ലാത്തത് കൊണ്ട് നാം മടങ്ങി.
നവരത്നങ്ങളിലെ മറ്റുളവര്‍ സിനിമ കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ നാമും ഗാല്‍ഗുത്താനില്‍ തിരിച്ചെത്തി.
സംഭവം അറിഞ്ഞപ്പോള്‍ മിക്കവാറും പരിഷകള്‍ ഭട്ടിയെ തട്ടിയിട്ടുണ്ടാകും എന്ന അഭിപ്രായം ശക്തമായി. മൂന്നരയോടെ ഭട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാണോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ കലാലയ കവാടം കടന്നു മൂന്ന് ചക്രത്തില്‍ ഉരുളുന്ന ഒരു രഥം ഞങളുടെ മുന്നില്‍ വന്നു നിന്നു. അതില്‍ നിന്നും ഭട്ടിയുടെ പ്രേതം പുറത്തേക്കിറങ്ങി . ഞെളിഞ്ഞിരുന്നു അങ്ങോട്ട് പോയ ടെക്നികളര്‍ തെലുങ്ക് നായകന്‍ രൂപമേയല്ല മുന്നില്‍. രാവിലെ കണ്ട ഇടിവെട്ട് വസ്ത്രങ്ങള്‍ ശരീരത്തിന്റെ അത്യാവശ്യം മറയേണ്ട ഭാഗങ്ങളില്‍ മാത്രമെ ഉള്ളു എന്ന് തന്നെ പറയാം. അവ തന്നെ ചെളിയും , മറ്റെന്തക്കയോ മാലിന്യങ്ങളും പുരണ്ട്‌ ആകെ ഇരുണ്ട ഷെയ്ഡില്‍. ആറടി മൂന്നിഞ്ച് ഉയരത്തില്‍ അങ്ങോട്ട് പോയവന്‍ ഞങ്ങളുടെ മുന്നില്‍ നില്ക്കുന്നത് മാക്കാച്ചി തവള രണ്ടു കാലില്‍ നില്ക്കാന്‍ ശ്രമിക്കുനത് പോലെ കോണി വളഞ്ഞു മൂന്നടിയില്‍. അസഹ്യമായ ദുര്‍ഗന്ധം അവിനില്‍ നിന്നും അവിടാകെ പടര്‍ന്നിരുന്നു. മൊത്തത്തില്‍ മലയോടു നെഞൂക് പരീക്ഷിച്ച മണ്‍ചെട്ടിയുടെ പരുവത്തില്‍ ഭട്ടി . രഥത്തിന് നേരെ വിരല്‍ ചൂണ്ടി ഭട്ടി എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്നു പുറത്തു വന്നത് തൊണ്ടയില്‍ തടഞ്ഞ കാറ്റിന്റെ ചൂളംവിളി മാത്രം. നാം ദ്രവ്യം നല്കി രഥത്തെ യാത്രയക്കിയപ്പോളേക്കും ഭട്ടി മലര്‍ന്നടിച്ചു നിലത്തു കിടപ്പായിരുന്നു.
"എടാ നിന്നെ അവന്‍മാര്‍ എവിടെയാടാ കൊണ്ടു പോയത്. നാം വന്നുവല്ലോ അവിടെ?" നാം ചോദിച്ചു.
വിരലുകളാല്‍ ആന്ഗ്യം കാട്ടി ഭട്ടി "എപ്പോള്‍?" എന്ന് ചുണ്ടുകള്‍ അനക്കി.
"ഉച്ചക്ക്‌"
ഒരു മാത്ര നിശ്ചലത. ശരീരത്തില്‍ അവശേഷിച്ചിരുന്ന അവസാന ആമ്പിയര്‍ ഉപയോഗിച്ചു ഭട്ടി എഴുന്നേറ്റിരുന്നു, സംസാരിച്ചു .
"അപ്പോള്‍ ഞാന്‍ ക്ഷത്രിയന്മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കെട്ടിയിട്ട മറപ്പുരയുടെ ചുമരും ചാരി ബോധംകെട്ടു നില്‍ക്കുകയായിരുന്നിരിക്കണം . അവന്‍മാര്‍ ലഞ്ച് ബ്രേക്കിന് പോയത് കൊണ്ടു മാത്രമാണളിയാ , കുമാരാ... ബോധംകെടാനെങ്കിലും പറ്റിയത് . ചെന്നുകയറിയത്‌ മുതല്‍ പത്തു പതിനഞ്ചു പേര്‍ വളഞ്ഞു നിന്നു നോണ്‍ സ്റ്റോപ്പ് ഇടിയായിരുന്നു. ഒരു ഗ്രൂപ്പ് ക്ഷീണിക്കുമ്പോള്‍ അടുത്ത ഗ്രൂപ്പിന്റെ ഷിഫ്റ്റ് തുടങ്ങും. ഇടക്കെങ്ങാനും ബോധം പോയാല്‍ മുഖത്ത്‌ വെള്ളം തളിച്ചിട്ട്ടു ബോധം പോയതിനുള്ള ഇടി എക്സ്ട്രയും. മറപ്പുരയിലിനി എന്‍റെയീ ശരീരം പരിചയപ്പെടാത്ത ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ല.അവിട്ടുള്ള ചവിട്ടികുഴയായിരുന്നു ഉച്ചക്ക്‌ ശേഷം. ബോറടിച്ചിട്ടവന്മാര്‍ കുറച്ചു മുന്‍പ് നിറുത്തി പോകുന്നത് വരെ.എന്‍റെ ഇരുനൂറു വരാഹനും ലവന്മാര്‍ തട്ടിയെടുത്തളിയാ !!!" പൊട്ടിക്കരഞ്ഞുകൊണ്ട് ഭട്ടി വീണ്ടു വീണു.

ഭട്ടിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മറപ്പുരയിലെ മാലിന്യങ്ങളുടെതാണെന്നറിഞ്ഞപ്പോള്‍ നാമുത്പടെ അവനെ ആശ്വസിപ്പിക്കാന്‍ ചുറ്റും കൂടിയ എല്ലാവരും നാലടി പിന്നോക്കം മാറി. മറ്റുള്ളവര്‍ ഇത്രയും നേരം ഒരു ബ്രേക്ക് മാത്രം കൊടുത്തു പെരുമാറിയിട്ടും, ചുണ്ടുകളുടെ കോണിലൊഴികെ ഭട്ടിയുടെ ദേഹത്ത് ഒരുതുള്ളി ചോര പോലും പൊടിയാതെ , ഒരിടി പോലും പുറത്തു പോകാതെ അകത്തോട്ടു തന്നെ കൊടുത്ത പരിഷകളുടെ കരവിരുതിനെ പറ്റി ചിന്തിച്ചു നിന്നപ്പോള്‍ നമ്മുടെ മനസ്സില്‍ മാത്രം ഒരു കുറ്റബോധം. ഹാത്തിം തായ്‌ രാജകുമാരനായിരുന്നു നമ്മുടെ സ്ഥാനത്തെങ്കില്‍ എന്ത് ചെയുമായിരുന്നു എന്ന് നാം ചിന്തിച്ചു. പക്ഷെ കാല് പിടിച്ചു പറഞ്ഞാലും കേള്‍ക്കാതെ മാനത്തൂടെ പോകുന്ന അടി ഏണി വെച്ച്ചുകയറി വാങ്ങുന്ന കൂട്ടുകാരന്‍ ഹാത്തിം തായ്‌ക്ക് ഇല്ലല്ലോ എന്ന് സ്വയം ആശ്വസിച്ച നാം ഭട്ടിയെ തേച്ചു കുളിപ്പിക്കാന്‍ കൊട്ടാരത്തില്‍ ആനകളെ കുളിപ്പിക്കുന്ന നാലുപേര്‍ക്കും ഫയര്‍ ഫോര്‍സിനും ആളയച്ചു.
ശേഷം ഭട്ടിയെ ധന്വന്തരി മഹാവൈദ്യശാലയില്‍ എത്തിച്ചു.

20 comments:

ബഹുവ്രീഹി said...

ബിഖ്രമാധിഥ്യാ....

സംഭവം രസിച്ചു. അസ്സലായി. രസികന്‍ ശൈലി.

ബിക്രമന്‍ ഒരു വീകെയെന്‍ പങ്കയാണെന്നുള്ളത് തെളിഞ്ഞുകാണുന്നുണ്ട് പക്ഷെ.

മുന്‍പ് രാജാവ് എന്നൊരു സുഹൃത്ത് എഴുതിയിരുന്നു. ശൈലിയുടെ കേമത്തം കാരണം ആ കൊട്ടാരത്തിലും ഞാനൊരു നിത്യസന്ദര്‍ശകനായിരുന്നു. പക്ഷെ കക്ഷി എഴുത്തു നിര്‍ത്തി. ഇനി അദ്ദേഹം തന്നെയാണോ ഇദ്ദേഹം എന്നു വര്‍ണ്ണ്യത്തിലാശങ്ക തോന്നാതേന്മില്ല്യ.

:) ‍.

എന്തായാലും.. എഴുത്തു തുടരാന്‍ അപേക്ഷ..

വിക്രമാദിത്യന്‍ said...

ബഹുവ്രീഹി
സംഭവം സത്യം. തിരുവില്വാമലയിലെ ആ കുലപതിയുടെ സ്വാധീനം നമ്മുടെ അക്രമങ്ങളില്‍ കണ്ടില്ലെന്കിലെ അത്ബുതമുല്ല്. കാരണം അദ്ദേഹത്തിന്‍റെ പയ്യന്‍ കഥകളും , ചാത്തന്സും , അത്തം പെരുന്നാളും ഒക്കെയാണ് മലയാളം ഹാസ്യ ചിത്രങ്ങള്‍ ജനങളെ കരയിച്ചു തുടങ്ങിയ ഒരു കാലഘട്ടത്തില്‍ നമുക്കു ആശ്വാസമായത്. ഇടക്കാലത്ത് ജയന്‍ സ്റ്റൈലില്‍ നമ്മെ ആരെങ്ങിലും 'ഡേയ് പയ്യന്‍' എന്ന് വിളിച്ചാല്‍ നാമത് കോപ്ലിമെന്റ്റ് ആയി എടുത്ത്‌ വിളിച്ചവര്‍ക്ക് മുത്തുമാല സമ്മാനം നല്കി പോന്നിരുന്നു. സത്യം.
ഒരുപാടു ഇരുണ്ട നര്‍മ്മവും, ഭാഷയുടെ വ്യവസ്ഥാപിത ചട്ടകൂടുകള്‍ തകര്‍ത്ത് കൊണ്ടുള്ള പ്രയോഗങ്ങളും ഇനിയും അദ്ദേഹത്തില്‍ നിന്നുണ്ടാകും എന്ന് നാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ പരലോകത്തുള്ളവര്‍ക്ക് ഭൂമിയിലെ ഒര്‍ജിനല്‍ പയ്യനെ കാണുവാനും ആ വാണി വിലാസത്താല്‍ അനുഗ്രതീതമാകുവനും ഉള്ള ആഗ്രഹം അതിര് കടന്നു എന്ന് തോന്നുന്നു...
ഏതിനും...ഒരു മുഴുവന്‍ പോസ്റ്റ് അദ്ദേഹത്തിന്റെ കഥകള്‍ക്കായി മാറ്റിവെക്കണം എന്ന് നമുക്കു ആഗ്രഹമുണ്ട്. ബഹുവ്രീഹിയുടെ പ്രചോദനം അത് ത്വരിതപ്പെടുത്തട്ടെ എന്ന് നാം ആശിക്കുന്നു ..

വലിയ പയ്യന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തൊഴുകൈയോടെ ...
ലോക്കല്‍ ചിന്ന പയ്യന്‍ വിക്രമാദിത്യന്‍

Aadityan said...

തങ്ങള്‍ അക്രമം തുടരുകയാണല്ലോ ? ഓരോന്നും ഒന്നിനൊന്നു നന്നകുനുണ്ട് നോണ്‍ അനതപുരിക്കാര്‍ക്ക് മനസിലകതക്ക രീതിയില്‍ ഉള്ളടക്കം ക്രമീകരിച്ചാല്‍ നന്ന് . (നാം തിരുവനന്തപുരം പ്രജ ആയതിനാല്‍ എല്ലാം മനസിലായി ) . പിന്നെ തനങളുടെ പോസ്റ്റുകള്‍ ജനങ്ങള്ടെ ശ്രടയില്ലേക്ക് വരുന്നുണ്ടോ എന്നൊരു സംശയം. തനി മലയാളത്തില്‍ കണ്ടില്ലലോ ? (നീചന്മാരെ കൊല്ലെണ്ടാതല്ലേ ?) അവര്‍ പൊതുവെ ഉഴപ്പാണോ? വേറൊരു ബ്ലോങില്ലും ഈ പ്രശനം ശ്രടിച്ചിരുന്നു . പുതിയവരോട് ഒരു അവഗണന ലൈന്‍?

Aadityan said...

ബൈ ദ വയ്.അടുത്തത് എന്നാണ് ?All the best and keep going

Chullanz said...

വിക്രമാ താങ്കളുടെ അക്രമങ്ങള്‍ അങ്ങു തകറ്‍ക്കുകയാണല്ലൊ..ഞാന്‍ ഇപ്പൊ വായനക്കാരനായിക്കൊണ്ടിരിക്കുന്നു താങ്കളുടെ.ഈ വി.കെ.എന്‍ റ്റച്ച്‌ ഞാനും നോട്ട്‌ ചെയ്തിരുന്നു. എന്തായലും പയ്യന്‍സ്‌ അറിയാന്‍ മനസ്സിലാക്കാന്‍ പറയണ്ട എന്നല്ലെ...

തോന്ന്യാസി said...

വിക്രമാദിത്യാ.....

താങ്കളൊരു അക്രമാദിത്യനാണ് :)

തുടരട്ടെ താങ്കളുടെ കേമത്തങ്ങള്‍....

ആട്ടെ വേതാളത്തെ കാണാനില്ലല്ലോ .......

nandakumar said...

വിക്രമാ, ബോധിച്ചു, നീ നമ്മുടെ ക്ഷത്രിയന്മാര്‍ക്ക് ചേര്‍ന്ന രാജകുമാരന്‍ തന്നെ. നിന്നില്‍ നാം പ്രീതിസിന്റനായിരിക്കുന്നു. എങ്കിലും നിന്റെ രാജകീയ നാളുകളിലെ മൊഴിഭാഷണങ്ങളുടെ ഓര്‍ത്തെടുക്കലില്‍ ചര്‍വ്വിതചര്‍വ്വണം ഇത്തിരികൂടിയോ എന്നും നോം സംശയിക്കുന്നു. മുന്‍ പോസ്റ്റുകളില്‍ നീ കാച്ചിക്കുറിക്കിയെഴുതിയ രസായനത്തിന്റെ സ്വാദ് ഇത്തവണത്തേതില്‍ വന്നപ്പോള്‍ കൊട്ടാരത്തിലെ സാമ്പാറിന്റെ അവസ്ഥയിലേക്കായില്ലേ ചിലയിടങ്ങളില്‍ എന്ന് ചിന്തിക്കാതിരുന്നില്ല.പ്രത്യേകിച്ച് ആദ്യപകുതി.
അവസാനത്തില്‍ ഭട്ടി വന്നിറങ്ങിയതും വിവരണങ്ങളും വായിച്ചപ്പോള്‍ നാം ഇരിക്കുന്ന സിംഹാസനത്തിന്റെ നിലമറന്ന് തലയറിഞ്ഞ് ചിരിക്കുകവരെയുണ്ടായി. ചിരി പള്ളിയറ വരെ നീണ്ടുപോയി. മാത്രമല്ല, നിന്റെ ഈ ബ്ലോഗാക്രമണം തുടങ്ങിയതുമുതല്‍ നാം രാജ്യഭരണകാരണങ്ങളില്‍ തീരെ ശ്രദ്ധിക്കാതായിരിക്കുന്നു. 24/7 നിന്റെ എഴുത്തോലയും വായിച്ച് ചിരിച്ചു ചിരിച്ചു ഇടക്കിടെ റെസ്റ്റെടുത്തു വീണ്ടും ചിരിച്ചിരിക്കുകയാണെന്ന് വിദൂഷകവൃത്തങ്ങളില്‍ ശ്രുതിയുണ്ട്.
അപ്പോ മുഷിയില്ലല്ലോ, മുഷിപ്പിക്കുകയുമില്ലല്ലോ? നന്‍റി..

Ashly said...

My Dear Vikroooo,

Great writing..keep them comming....Vikru Dude....

G Joyish Kumar said...

നമ്മുക്ക് ഉണര്‍‌ത്തിക്കാനുള്ളതെന്തെന്നാല്‍ ഈ മൂന്നാമദ്ധ്യായമെത്തിയപ്പോള്‍ ഭാഷയ്ക്ക് കുറയ്ച്ചപചയം സംഭവിച്ചുവോ എന്നൊരാശങ്ക. കൂടുതല്‍ ആധുനികം കടന്നകൂടിയില്ലേ എന്ന് സന്ദേഹം. അല്‍പ്പം ആന്തോളനം ആകാം - നിര്‍ത്തി നിര്‍ത്തി എഴുതിയാല്‍ നന്നായിരിക്കുമെന്ന്. :)

G.MANU said...

ഭാഷ ദണ്ഡനമസ്കാരം ചെയ്യുന്നു നിന്റ് മുന്നില്‍...

പയ്യന്‍ ഭാഷ അനുകരണം എന്ന ചീത്തപ്പേരുണ്ടാക്കുമോ എന്നൊരു പേടി വിക്രമാ..

ഒന്നുഷാറാവൂ.... കസറും.(സ്വയം ഒരു മമ്മട്ടി മതി സ്വന്തം ശൈലി തെളിക്കാന്‍.. ദൈവം തന്നിട്ടുണ്ട് ബാക്കിയൊക്കെ കൈയില്‍...)


സര്‍ ചാത്തന്‍സും നമിക്കും.നമുക്കുറപ്പു നമ്പീ...

വിക്രമാദിത്യന്‍ said...
This comment has been removed by the author.
വിക്രമാദിത്യന്‍ said...

ആദിത്യാ: തനിമലയാളത്തില്‍ നമ്മുടെ പോസ്റ്റ് തല കാണിച്ചു എന്നാണ് വാര്‍ത്ത. തത്കാലം നീചന്മാരെ വധിക്കണ്ട. വരും കാല നടപടികള്‍ നിരീക്ഷിക്കാം. അതിന് ശേഷം തീരുമാനിക്കാം. പിന്നെ ലോക്കല്‍ ഉജ്ജയിന്ക്കാര്‍ക്ക് മാത്രം മനസിലാകുന്ന സ്ഥലങ്ങളും, സ്ഥല പേരുകളും വ്യക്തമയിട്ടെഴുതിയാല്‍ ആംഗലേയം അനവസരത്തില്‍ കൂടുതല്‍ കടന്നു കയറുമോ എന്നതും , പ്രസ്തവിവക്കപ്പെടുന്ന വ്യക്തികളും , പ്രസ്ഥാനങളും, സന്ഘടനകളും നമ്മെ വധിക്കാന്‍ സംഘം ചേരും എന്ന രാജനീതിയും ഓര്‍ത്തതാണ് ആയിപോയത്തിന്റെ ആധാരം. ഏതിനും വരും കൊലപതങ്ങകളില്‍ ശ്രദ്ധിക്കാം.

ചുള്ളന്‍സ് : പയ്യന് പഠിക്കാനുള്ള ശ്രമമാണ്. എവിടെ നടക്കാന്‍. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കിമല്ലോ.

തോന്ന്യാസി : വേതാളം വരുന്നുട്. ഇപ്പോള്‍ നാം വെറും ജൂനിയര്‍ കലാലയത്തില്‍ തിമര്‍ക്കുകയല്ലേ.

നന്ദകുമാര്‍ രാജാവേ: സംഭവം സത്യമാണെന്ന് ഇട്ടാപ്പ് കയറ്റി അയച്ചതിന് ശേഷം നമുക്കും തോന്നി. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ. താങ്കളെ പോലുള്ളവര്‍ നിത്യം വിലയേറിയ ഇത്തരം നിരീക്ഷണങ്ങള്‍ എയ്തു വിടുമെങ്കില്‍ ചര്‍വ്വിതചര്‍വ്വണം സാഗര പ്രാപ്തിക്കായി പലായനം ചെയ്തിരിക്കും . വിത്ത് ഔട്ട് എ ട്രേസ് കശ്മലനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നാം പരമാവധി ശ്രമിക്കുന്നതാണ്. ആദ്യ പകുതിയില്‍ ആക്രാന്തം ഏറിയോ കുറഞ്ഞോ ( പിന്‍ പോയിന്റ് ചെയ്യപ്പെട്ടിടില്ല ) പോയതാണ് അവതരണ പ്രേതത്തെ പിടികൂടിയ ബാധയെന്നു കൊട്ടാരം മന്ത്രവാദി നീചന്‍ കണ്ടെത്തിയിട്ടുണ്ട്. ഭാവിയില്‍ അവനെ ശരിപ്പെടുത്തുവാന്‍, ശുട്ടു പോട്ടിടാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പരമേശ്വര്‍ ജിയാനെ സത്യം ചെയ്തുകൊള്ളുന്നു . ഓഫ്കോസ് ഒണ്‍ലി വിത്ത് പ്രോപേര്‍ ഗൈഡന്‍സ് ഫ്രം ഓള്‍ സഹ ക്ഷത്രിയാസ് ലൈക്‌ യു.
ദര്‍ബാറില്‍ തുടര്‍ന്നും താങ്കളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണം എന്ന് രാജകീയമായി തന്നെ അപേക്ഷിക്കുന്നു.

Ashly A K : ഒരായിരം രാജകീയ നന്ദി.

നമസ്കാര്‍: നമസ്കാരം. ഭാഷക്കപചയം പറ്റിയത് ആദിത്യന്‍ മുകളില്‍ പറഞ്ഞ അനന്തപുരി ഫാസിസം ഒഴിവാക്കാനുള്ള മന്പൂര്‍വമായ തരികിട ആയിരുന്നു . ഭാവിയില്‍ സമതുലിതാവസ്ഥ നിലനിറുത്താന്‍ ശ്രമിക്കാം . പക്ഷെ അതിന് നിങ്ങളുടെ നിര്‍ദേശങ്ങള്‍ മസ്റ്റ്.

ജി.മനു : പയ്യന്‍ ഭാഷ കടന്നു വരുന്നതിന്റെ രഹസ്യം താങ്കളോട് പറയാം. പുറത്തു പറയരുത് . നൂറില്‍ തൊണ്ണൂറു ജീവിത സാഹചര്യങ്ങളെയും അഭിമുഖികരിക്കുമ്പോള്‍ എന്ത് പേശും മുന്‍പും പും. പയ്യന്‍ ഈ സന്ദര്‍ഭത്തില്‍ എങ്ങിനെയാകും പ്രതികരിക്കുക എന്ന് ചിന്തിച്ചു പോകുന്ന ഒരു മാരക വ്യാധി പയ്യന്‍ കഥകളിലെ 'കേണല്‍' എന്ന ആദ്യ ഗാഥ വായിച്ചപ്പോള്‍ മുതല്‍ നമ്മെ പിടികൂടിയിട്ടുണ്ട് (അടി കൊള്ളത്തതിന്റെ സൂകേടെന്നു പിതാജി മഹാരാജ്). എഴുത്തിലും അവന്‍ അറിയാതെ കടന്നു കൂടുന്നുടെന്നു രണ്ടു മൂന്ന് കൊല കഴിഞ്ഞതിന് ശേഷമാണ് സ്വയം ബോധ്യപ്പെട്ടത്‌ എന്ന് മാത്രം. ഭാവിയില്‍ കഴിവതും ഭാഷാപരമായി ഒര്‍ജിനല്‍ ആകാന്‍ ശ്രമിക്കാം. അഭിപ്രായം കേമമായി. ഒട്ടും മുഷിയില്ല ( ദേ പിന്നെയും പയ്യനോഫോബിയ).

സുല്‍ |Sul said...

ബിക്രമാദിത്യ്യാ ഇതും കലക്കിക്കുത്തി.
പയ്യനായെഴുതിയാലും വലിയവനായെഴുതിയാലും ഭായിക്കാന്‍ രസോണ്ട്. പിന്നെല്ലാരും പയ്യെ പയ്യെ പയ്യനായല്ലേ വല്യോനാവുന്നത്. ഏത്...

-സുല്‍

കിംവദന്‍ said...

വിക്രമാദിത്യ പണ്ഡിതാ.. തുനിഞ്ഞിറങ്ങിയിരിക്കയാണല്ലൊ.

എന്തായാലും കിംവദന്‍ അവിടത്തെ റാലിഫാന്‍ ആയി.

നമോവാകം

Sarija NS said...

രാജാവെ, ഈ ദര്‍ബാറിലെത്താന്‍ അല്‍പ്പം വൈകി. എങ്കിലും താങ്കളുടെ രചനയുടെ ഖ്യാതി എന്റെ ഗ്രാമത്തിലും സഹദര്‍ബാരികള്‍ അറിയിച്ചിരുന്നു. രാജകൂമാരന്‍ രാജാവും ചക്രവര്‍ത്തിയുമൊക്കെയാവും പക്ഷെ ഭാഷ ആധുനികമാക്കണ്ടാട്ടൊ. രാഷ്ട്രീയം പറഞ്ഞു വന്നപ്പോള്‍, കുമാരനായി ജീവിച്ച കാലത്തുപയോഗിച്ച ഭാഷ വളരുന്നൊ എന്നൊരു സംശയം? എന്തായാലും നന്നായിട്ടുണ്ട്

yousufpa said...

ഹേ..രാജകുമാരാ....
അങ്ങയുടെ പര്‍ണ്ണശാലയില്‍ ഈയുള്ളവനൊന്ന് പാദമൂന്നി.നിറയെ കണ്‍പാര്‍ത്തു.ശ്ശി രസിച്ചു.

Santosh said...

Maharaj,
Superb....
New style in Blogs...
We all are with you...

ഹരിയണ്ണന്‍@Hariyannan said...

നന്നായി!!

ആ ക്ഷത്രിയക്അലാലയത്തിലെ പരിഷകളെപ്പേടിച്ച് വെളിരാജ്യങ്ങളില്‍ നിന്നുവരുന്ന വിപ്ലവന്‍സ് കയ്യിലൊരു കുങ്കുമപ്പൊതി കൊണ്ടുവരുമത്രേ!
കോട്ടവാതിലിനു വെളിയില്‍ വച്ച് അതെടുത്ത് നെറ്റിമുതല്‍ ഉച്ചിവരെ നീളത്തില്‍ റെഡ് സ്റ്റ്രീറ്റ് വരക്കും!എന്നിട്ട് ദേശഭക്തിഗാനവും പാടി കോട്ടക്കകത്തേക്ക്...

പാവം ഭട്ടി!!

:: VM :: said...

സമയമെന്തായി ഭട്ടി?" എന്നാരെങ്കിലും അറിയാതെ ചോദിച്ചുപോയാല്‍ "പ്രത്യയശാസ്ത്ര പരമായി പറഞ്ഞാല്‍ പീഡിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വൂഡോ ഫ്യുഡലിസത്തിന്റെ കപട പ്രതീകങ്ങളെ തച്ച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സഖാക്കളേ ऽ/



ആര്‍ഷ ഭാരത വിദ്ധ്യാര്‍ത്ഥി പരിഷകളെ (ABVP!)
സൂപ്പര്‍!

വിക്രമാദിത്യന്‍ said...

ഇടിവാള്‍ : നന്ദി .