Sunday, July 13, 2008

സിംഹവതി

പിന്നില്‍ ശുദ്ധമായ കറുപ്പ് നിറത്തില്‍ ഒഴുകുന്ന വൈതരണി . മുന്നില്‍ കരിവീട്ടി കടഞ്ഞു വെച്ചത് പോലത്തെ നാലഞ്ച് കാട്ടാളന്മാര്‍. അവര്‍ തീര്‍ത്ത പത്മവ്യുഹ മദ്ധ്യത്തില്‍ പൊരുതി മരിക്കണോ, നിന്നു വാങ്ങിക്കണോ , അതോ തമസ്ക്കരണി വിദ്യ ഉപയോഗിച്ചു കള്‍ട്ടിയാകണോ എന്ന് ചിന്തിച്ചു നാം...രാജ്കുമാര്‍ വിക്രം. അല്‍പ്പമകലെ തേങ്ങി കരയുന്ന രാജകുമാരി സിംഹവതി . എങ്ങിനെ നാം ഈ പ്രതിസന്ധിയില്‍ അകപ്പെട്ടു എന്ന ചോദ്യം നല്കുന്നത് 'സംശയം എന്ത് ? മാതാശ്രി ആന്‍ഡ് പിതാശ്രിയുടെ അത്യാഗ്രഹം ' എന്ന ഉത്തരമാണ് . രംഗം പതുക്കെ മങ്ങുന്നു (ബോധം പോയിരുന്നില്ല. കാരണം അടി തുടങ്ങിയിരുന്നില്ല). മങ്ങി മങ്ങി മടുത്തു ഒടുവില്‍ പൂര്‍വ കഥ തെളിയുന്നു.

ആല്‍പ്സ് പര്‍വതനിരകളില്‍ കനത്ത മഞ്ഞു വീഴ്ച്ച ത്രിണവത്ഗണിച്ച് മുഖമില്ലാത്ത പല ലക്ഷം ശത്രുക്കളോടു ധീരമായി പൊരുതുകയായിരുന്നു നാം. ദിഗ്വിജയത്തിന്‍റെ അവസാന ഘട്ടം. ശത്രു രാജാവിന്‍റെ ഭൂരിഭാഗം സൈന്യവും ഭസ്മമായിരുന്നു . ഇനി ലവന്‍റെ തല കൊയ്താല്‍ പിന്നെ നാം ലോക ചക്രവര്‍ത്തി. പ്രസ്തുത മംഗള കര്‍മ്മത്തിനായി കുതിരയെ വീല്‍ ചെയ്തു ഖഡ്ഗം വീശിയതും ...ചതി. ഖഡ്ഗം ശത്രുവിന്‍റെ ഗളത്തില്‍ നിന്നും അംഗുലീ ദൂരമാത്രം എത്തിയ നേരത്താണ് നമ്മുടെ സ്വന്തം മാതാശ്രി പുറംകാലിനടിച്ച്‌ നമ്മെ കുതിരപ്പുറത്തു നിന്നും വീഴ്ത്തിയത്...ക്ഷമാ കീജിയേ ... ഉണര്‍ത്തിയത്. ഉറക്കം ഞെട്ടിയത് കൊണ്ടു മാത്രം നാം പല്ലു തേച്ചു, മുഖം കഴുകി പതിവു ചായക്കായി ഭോജനശാലയുടെ വാതില്‍ക്കല്‍ ചെന്നു കൊടിയും പിടിച്ചിരുപ്പുമായി. അന്നദാന പ്രഭ്വി മാതാ ചായ് തന്നു. പതിവു കടി, നെയ്യ് പുരട്ടി പഞ്ചസാര വിതറി പൊരിച്ച റൊട്ടിക്കായി കൈ നീട്ടിയപ്പോള്‍ മാതാശ്രി തന്നത് ഘനത്തില്‍ ഒരു നോട്ടം. ഒപ്പം "റൊട്ടി തരാം. പക്ഷെ ഒരു നിബദ്ധനയുണ്ട് " എന്ന അറിയിപ്പും.
"റൊട്ടി ചായയില്‍ മുക്കി, മുക്കി കഴിക്കണം എന്നാണോ?" നാം ചോദിച്ചു.
"അല്ല" മാതാജി കോപാകുലയായി " നിന്‍റെ നടപടി ക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുനതിനെ കുറിച്ചു ഏതാനം മാര്‍ഗനിര്‍ദേശങ്ങള്‍"
"നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. റൊട്ടി പ്ലീസ് " ആര്‍ത്തി മൂത്ത നാം പറഞ്ഞു. പക്ഷേ ഒരു കഷ്ണം റൊട്ടിയോടുള്ള ആക്രാന്തം ഇത്രയും വലിയ ഒരു കുരുക്കായി വരുമെന്നാരപ്പോള്‍ അറിഞ്ഞു. നമ്മുടെ സന്തത സഹയാത്രികനായ പരമശിവന്‍ പിള്ളയെങ്കിലും നമുക്കൊരു മുന്നറിയിപ്പ് ന്യായമായും തരേണ്ടതല്ലേ? തന്നില്ല. പിന്നിടങ്ങേര്‍ പറഞ്ഞു തന്ത്ര പരമായ മൗനം എന്ന രാജ്നീതിയില്‍ ആയിരുന്നു പുള്ളിയപ്പോള്‍ എന്ന്. അങ്ങേര്‍ക്കെന്തുമാകമല്ലോ...
ഏതായാലും റൊട്ടി കിട്ടി. പകരം അതുവരെ തെന്നി തെന്നി നടന്നിരുന്ന ഇഞ്ചി നീരാകാനുള്ള സ്വകാര്യ പരിശീലനം എന്ന പ്രരാബ്ദത്തില്‍ കൊണ്ടു തല വെച്ചു കൊടുത്തുകൊള്ളാം എന്ന് നമുക്കു പ്രതിജ്ഞ ചെയ്യേണ്ടി വന്നു .
അറിയുന്ന സകല കാക മാര്ജ്ജാരന്‍മാരും ഇഞ്ചി നീരും , ഡാക്കിട്ടരും ഒക്കയാവാന്‍ തകര്‍ത്ത് സ്വകാര്യ പരിശീലനം, പരീക്ഷക്ക്‌ മേല്‍ പരീക്ഷ, ഈവിധമെല്ലാം നടന്നിരുന്നപ്പോള്‍, രണ്ടാം വര്‍ഷ ചിന്ന കലാലയത്തില്‍ അല്‍പ്പം വിപ്ലവവും, ഒരു പാടു പഞ്ചാരയും പിന്നെ പൊതു കാര്യങ്ങളുമായി, കുഷിയായി നടക്കുകയായിരുന്നു നാം അന്ന് വരെ. പിതാജിയുടെ ആഗ്രഹം പോലെ ഇഞ്ചി നീരാകാന്‍ നമുക്കു വിരോധമുണ്ടായിട്ടല്ല. പ്രൈവറ്റ് ട്യൂഷന്‍ എന്ന് പില്‍കാലത്ത് പ്രസിദ്ധി നേടുന്ന സ്വകാര്യ പരിശീലന കളരികളോട് എതിര്‍പ്പും ഇല്ലായിരുന്നു. പക്ഷെ ഇഞ്ചി നീര്‍ നദിയുടെ വിവിധ ശാഖകളില്‍ നമുക്കാകെ താത്പര്യം മണിസൌധങ്ങളുടെ രൂപരേഖാസ് ചാര്‍ത്തി കൊടുക്കുന്ന ആര്‍ക്കിട്ടുംചാര്‍ത്തില്‍ ആയിരുന്നു. അവിടെ പ്രശ്നം നമ്മുടെ ചിത്ര കലാ വൈഭവം. പണ്ടു ചിത്രകലുടെ ബാല്യ പാഠശാലയില്‍ നാം വരച്ച 'വിടരുന്ന താമരയുടെ' ഒരു ചിത്രം കണ്ടു 'ഭൂകമ്പം തകര്‍ത്ത പ്രക്രതിയുടെ' ചിത്രം ഇത്ര തന്മയത്വമായി പകര്‍ത്തുവാന്‍ തനിക്കായില്ലല്ലോ എന്ന് ചിന്തിച്ചു വിരക്തനായിട്ടാണ് വിന്‍സെന്‍റ് വാന്‍ ഗോഗ് സ്വയം വെടിവെച്ചു മരിച്ചതെന്ന് ചില മനശാസ്ത്രജ്ജര്‍ അഭിപ്രായപ്പെടുമ്പോള്‍ ... ഭാവിയില്‍ ആര്‍ക്കിട്ടും ചാര്‍ത്തുന്ന ഇഞ്ചി നീരായി നാം വരച്ചു തള്ളുന്ന രാജ മന്ദിരങ്ങളുടെ രൂപരേഖകള്‍ തെറ്റിദ്ധരിക്കപ്പെട്ടു പൊതു ശൌച്ച്യാലയങ്ങളായി നിര്‍മ്മിക്കപ്പെടില്ലാ എന്നാര് കണ്ടു.

ഏതിനും , ആക്രാന്തത്തില്‍ ചെയ്തു പോയ പ്രതിജ്ഞ പാലിക്കാനായി നാം ഒടുവില്‍ സ്വകാര്യ പരിശീലനത്തിനു വിധേയനാകുവാന്‍ തീരുമാനിച്ചു. പറഞ്ഞു തീരേണ്ട താമസം ഗുരുനാഥന്‍ റെഡി. പ്രസിദ്ധന്‍, പരമ പണ്ഡിതന്‍. പിതാജിയുടെ കണ്ടുപിടുത്തം. ചിന്ന കലാലയത്തിനും , ഇഞ്ചി നീരാകാനുള്ള പ്രവേശന അടിയന്തരത്തിനും ഒരുപോലെ ആവശ്യമായ രസായനം കാച്ചി കുറുക്കി തരുമത്രേ. അതും നാം സമ്മതിച്ചു.
" വെളുപ്പിനാറ് മണിക്കാണ് ഗുരുനാഥന്‍ പാഠങ്ങള്‍ ആരംഭിക്കുക. " പിതാജി അറിയിച്ചു.
"അപ്പോള്‍ അഞ്ചു മണിക്കെങ്കിലും ഉണര്‍ന്നു, കുളിച്ചു, തൊഴുതു, ഭക്തിയോടെ വേണം പോകാന്‍" മാതശ്രിയുടെ ഫിനിഷിങ് പന്‍ച്.
"ബ്യുട്ടിഫുള്‍" പകല്‍ എട്ടരക്ക് മുന്‍പ് കൊട്ടാരം ചുറ്റുവട്ടത്ത് കൂകുന്ന കോഴികളെ പിടിച്ചു സൂപാക്കിയടിച്ചോളാന്‍ അന്നോളം സേവകര്‍ക്ക് ഉത്തരവ്‌ നല്‍കിയിരുന്ന നാം ആത്മഗതം ചെയ്തു .

അടുത്തനാള്‍ കുന്തം കൊണ്ടു കുത്തല്‍, മാതാശ്രി വക വെങ്കിടേശ്വര സുപ്രഭാതം എന്നിവയുടെ അകമ്പടിയോടെ ഉയര്‍ത്തെഴുന്നേറ്റ നാം പറഞ്ഞതിന്‍ പ്രകാരമെല്ലാം ചെയ്തു മിടുക്കനായി, ഉജ്ജയിനിയിലെ എല്ലാ മാലിന്യങ്ങളും കഴുകി കൊണ്ടൊഴുകുന്ന വൈതരണി നദിയെന്ന തോടിന്‍റെ കരയിലൂടുള്ള കുറുക്കു വഴിയേ ഗുര മന്ദിരത്തില്‍ എത്തി. ഒപ്പം കുതിരയുടെ ക്യാരിയറില്‍ കയറി ശിവ്ജിയും. (ഇമ്മോര്‍ട്ടാലിട്ടി നേടുന്നതിന്റെ ഭാഗമായി കക്ഷിയുടെ മുഴുവന്‍ സമയ നിരീക്ഷണത്തിലായിരുന്നു നാം അക്കാലത്ത്). മേല്‍പ്പറഞ്ഞ വൈതരണി നദി ഉജ്ജയ്നിയുടെ ആ പ്രദേശങ്ങളില്‍ ചെറുകിട വ്യവസായം തഴച്ചു വളരാന്‍ ഏറെ സഹായിച്ചിരുന്ന ഒന്നായിരുന്നു. ഗുരു മന്ദിരത്തിലേക്കുള്ള വഴിയുടെ മറുകരയില്‍ നിര നിരയായി അക്കാലത്തുണ്ടായിരുന്ന ചാക്ക് കെട്ടി മറച്ച കുപ്പമാടങ്ങളില്‍ ഉജ്ജയ്നിയുടെ പ്രാദേശിക ഊര്‍ജ്ജദായിനീ പാനീയമായ തീതൈലം, 'കവര്‍' , 'വാറ്റ് ' ഇത്യാദി വിളിപ്പേരുകളില്‍ പ്രസിദ്ധിനേടിയ സുമഗലമാര്‍ യഥേഷ്ടം വിറ്റഴിച്ചിരുന്നു. അതിരാവിലെ ജോലിക്ക് പോകുന്ന കല്‍പ്പണിക്കാരും , മറ്റ് അദ്വാനിക്കുന്ന ജന വിഭാഗങ്ങളും പല്ലു പോലും തേക്കും മുന്‍പ് തോടിന്‍റെ കരയില്‍ മാടങ്ങളില്‍ എത്തുകയും, വരിയില്‍ നി‌ന്നു മര്യാദയോടെ കുംഭം കണക്കിന് തീതൈലം അകത്താക്കി ഉന്മേഷത്തോടെ മടങുകയും ചെയുന്നത് പതിവായിരുന്നു . ആര്‍ക്കും ഒരു ശല്യവും അവര്‍ ഉണ്ടാക്കിയിരുന്നില്ല. നാം അവിടെ പാദമ്മൂന്നാന്‍ കാത്തിരിക്കുകയായിരുന്നു നിക്രഷ്ടന്മാര്‍...

അവിടേക്ക് മടങ്ങിവരാം. തത്കാലം നാം ഗുര മന്ദിരത്തില്‍ എത്തി. പറഞ്ഞതു പോലെ ഗുരുനാഥന്‍ മഹാ പണ്ഡിതന്‍. ഊര്‍ജ്ജതന്ത്രവും , ഗണിതവും പച്ചവെള്ളം.
അവിടുന്നങോട്ടു പഠനമാണ്‌. ഗണിതത്തെയും ഉര്‍ജതന്ത്രത്തെയും സൌമ്യമായി കൊല്ലുവാനുള്ള നമ്മുടെ കഴിവില്‍ ഗുരുനാഥനും തൃപ്തി. കുറച്ചു നല്ല പുതിയ സഹപാഠികള്‍. എല്ലാം കൊണ്ടും 'എന്തതിശയമേ...' ആലപിക്കേണ്ട സാഹചര്യങ്ങള്‍.ഇങ്ങനെയെല്ലാമാകുമ്പോള്‍ സംഗതികള്‍ സുഗമമായി പോകേണ്ടതല്ലേ? കൊള്ളാം. സംഘര്‍ഷഭരിതമായ നമ്മുടെ ജീവിതത്തിലോ? അസംഭവ്യം.

മര്യാദക്ക് വന്നു പാഠങ്ങള്‍ പഠിച്ചു നല്‍കുമാരനായി ദിവസവും മടങ്ങിയിരുന്ന നമ്മേ, മനസ്സെന്ന ചപല വാനരന്‍ കൊണ്ടു കുടുക്കി ഒരു ചിന്ന കമ്പത്തില്‍ .
'സഹപാഠിയായ കുമാരി സിംഹവതി കാണുവാന്‍ ശേല്‍ ' എന്നാ വാനരന്‍ ഇടക്കിടെ നമ്മോടു പറഞ്ഞു തുടങ്ങി. ഏറെ ശ്രവിച്ചു കഴിഞ്ഞപ്പോള്‍ നമുക്കും തോന്നി 'ഒള്ളത് തന്നെ'.
"ഡാ വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകരുത്" സിംഹവതി കുട്ടി കൊള്ളാം എന്ന് നാം തീരുമാനിച്ചപ്പോള്‍ ശിവ്ജി വക ഉടക്ക്. "പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ടു പോ."
" ഭഗവാന്‍, സ്വകാര്യ പരിശീലനമേ വേണ്ട എന്ന് പറഞ്ഞു നടന്ന നാം ഇവിടെ എത്തിച്ചേര്‍ന്നതും, കുമാരിയെ കണ്ടതും ഒന്നു മുന്‍കൂട്ടി തീരുമാനിച്ചു ചെയ്തതല്ല. ഒക്കെ ഗുരുകുല ജീവിതത്തില്‍ മകന് കുറച്ചു മധുരമുള്ള അനുഭവങ്ങള്‍ ലഭിക്കുവാനായി നമ്മുടെ മാതാ പിതാക്കള്‍ ചെയ്ത പുണ്യം. ഇതു തന്നെയല്ലേ നിയതി?" നാം തത്ത്വം പറഞ്ഞു.
"നാം പറയാനുള്ളത് പറഞ്ഞു. ബാക്കിയൊക്കെ നിന്റെ ഇഷ്ടം" . എന്നാന്‍ മഹാദേവന്‍ .
വാക്കുകളില്‍ ചെറിയ അപകട സൂചന. നാം കാര്യം അന്വേഷിച്ചു. പുള്ളി നേരത്തെ പറഞ്ഞ തന്ത്രപരമായ മൗനം അവലംബിച്ച്ചത് കൊണ്ടു ആ വിഷയം നാമവിടെ വിട്ടു. സിംഹവതിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ച്ചു.

ഒന്നര മണിക്കൂറാണ് ഗുരുനാഥന്‍ ദിവസേന പാഠം നടത്താറുള്ളത്. സിംഹവതിയുടെ ഗുരുത്ത്വാകര്‍ഷണ വലയത്തില്‍ പെടുന്ന നാള്‍ വരെ നമ്മുടേ ശീലം, പാഠം പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ സ്വകാര്യ ഗുരുകുലത്തിലെ പുതിയ ചില സുഹ്രത്തുക്കളുമായി നേരെ മാല്യിന്യ പോഷിതയായ വൈതരണി നദിക്കരയിലുള്ള ഒരു‌ ചിന്ന തട്ടുകടയില്‍ പോയി ആ അടുത്ത്‌ ശീലിച്ച ധൂമ്രപാനം എന്ന വിദ്യ ഒരാവര്‍ത്തി പരിശീലിച്ച്ചു കൊട്ടാരത്തിലേക്ക് വെച്ചടിക്കുക എന്നതായിരുന്നു. അതിന് ശേഷം കലാലയത്തിലേക്ക്‌.
പക്ഷെ സിംഹവതി നമ്മുടെ ശീലങ്ങള്‍ ആകെ തെറ്റിച്ചു കളഞ്ഞു. പതിയെ പതിയെ ധൂമ്രപാനാവര്‍ത്തനം രണ്ടായി. കുമാരി എഴുന്നള്ളി നമ്മെ കടന്നു പോകുമ്പോള്‍ പിന്തുടര്‍ന്ന് സല്ലപിച്ചു, വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ യാത്രയാക്കിയതിനു ശേഷമേ നാം പിന്നെ കൊട്ടാരത്തിലേക്ക് മടങ്ങിയിരുന്നുള്ളു .

വൈതരണി നദിയുടെ കരയില്‍ രണ്ടാം പുക ആത്മാവിന് നല്കി, മറു കരയിലെ ദേശിയ പാനിയത്തിന്റെ കുടില്‍ വ്യവസായ രംഗത്തെ പുരോഗതി വീക്ഷിച്ച് ,സിംഹവതിയെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു നാം അന്ന്. ഒപ്പം ശിവ്ജിയും. പതിവു പോലെ സിംഹവതി ഏകയായി നടന്നു വന്നു. നമ്മെ കടന്നു കുമാരി ഒരു വളവു തിരിഞ്ഞാല്‍ ഉടനാണ് നാം സാധാരണ പിന്തുടരുക. അന്നും പതിവിനു വെറുതെ മാറ്റം വരുത്തേണ്ട എന്ന് കരുതി സിംഹവതിയെ നാം പുഞ്ചിരിയോടെ 'മുന്‍പേ ഗമിക്ക നീ ബാലേ. ഈ പുക കൂടിയെടുത്തിട്ടു നാം ദാ എത്തി' എന്ന മട്ടില്‍ കടത്തിവിട്ടു.
പുകയുടെ അവസാന തുള്ളി വരെ വലിച്ചു കയറ്റി നാം കുമാരിയേ അനുധാവനം ചെയ്യനോരുങിയപ്പോള്‍ പിന്നില്‍ നിന്നു ഗുരുനാഥന്റെ ശബ്ദം. അദ്ദേഹം ഗുരുമന്ദിരത്തില്‍ നിന്നു നോക്കിയപ്പോള്‍ നമ്മുടേ തല കണ്ടത് കാരണം തലേന്ന് വാങ്ങിയ ഊര്‍ജ്ജതന്ത്രത്തിന്റെ ഒരു തകര്‍പ്പന്‍ ഗ്രന്ഥം, നാം ഒരു ഊര്‍ജ്ജതന്ത്ര വിശാരഥന്‍ എന്ന പൊതുവായ തെറ്റിദ്ധാരണയുടെ പുറത്തു, സമ്മാനിക്കുവാന്‍ വിളിച്ചതായിരുന്നു. പെട്ടന്നത് കൈപറ്റി ധൃതിയില്‍ ഗുരുനാഥനെ മടക്കി നാം സിംഹവതി കുമാരിക്ക് പിന്നാലെ കുതിച്ചു.
വളവു തിരിഞ്ഞപ്പോള്‍ കണ്ട കാഴ്ച്ച...നമ്മുടേ കുമാരിയെ കുറുക്കു വഴിയില്‍ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നിടത്തു ഒരു തീതൈലം വിഴുങ്ങി പക്ഷി തടഞ്ഞു വെച്ചിരിക്കുന്നു. അവര്‍ തമ്മിലെ സംഭാഷണം നമുക്കു കേള്‍ക്കാനായില്ല. എങ്കിലും ദൂരെ നിന്നു തന്നെ തീതൈല വീര്യത്തില്‍ കാപാലികന്‍ കുമാരിയെ ഏത് നിമിഷവും കയറി പിടിക്കാം എന്ന് നമുക്കു മനസിലായി.കുമാരി ധൈര്യമായിട്ട് അവനെ നേരിടാന്‍ ശ്രമിച്ചിരുന്നു. കുതറി ഓടാനുള്ള പഴുത്തു നോക്കിയിരുന്നു . എങ്കിലും രാജ്യം നമ്മുടേതല്ലേ? ഉജ്ജയിനിയില്‍ പൊണ്‍കളോടെ മാനത്തുക്ക് പുല്‍ വിലയാ ??? നമ്മുടേ രാജരക്തം തിളച്ചു പൊങ്ങി ആവിയായി തുടങ്ങി. "ഡാ...ഒറ്റയ്ക്ക് പോകണ്ടാ . ഒന്നുറക്കെ വിളിച്ചാല്‍ നിന്റെ ഗുരുമന്ദിരത്തില്‍ നിന്നും ആളുകള്‍ ഇറങ്ങി വരില്ലേ?" കൂടെയുണ്ടായിരുന്ന ശിവ ഭഗവാന്‍ ചോദിച്ചു.
"ഹും!!! ഒരബലയുടെ ചാരിത്ര്യം ചോദ്യ ചിഹ്നമായി മുന്നില്‍ നില്‍കുമ്പോള്‍ വീര്‍ ശൂര്‍ പരാക്രമിയായ നാം സഹായത്തിനു കാത്തു നില്‍ക്കുകയോ? ലജ്ജാവഹം!!!" എന്ന് നാം അലറി. "പണ്ടു അന്തകാസുരന്‍ മിസ്സിസ് പരമേശ്വരനെ കമന്‍റ്റ് അടിച്ചപ്പോള്‍ ലവന്‍റെ കൂമ്പിനിടിച്ച് പത ചാടിക്കുവാന്‍ അങ്ങ് തുണക്ക് കാത്തു നിന്നോ? ഇല്ലല്ലോ? ചുമ്മാ പോ ഭഗവാന്‍" എന്നൊരു പന്‍ച്ച് ലൈനും കൊടുത്തു.
"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ തന്‍ ഫലം താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ" ശിവ്ജി ചൊല്ലിയ ശ്ലോകം കേട്ടില്ല എന്ന് നടിച്ചു, ഹനുമാന്‍ ഗിയറിട്ട് നാം കുതിച്ചു ചാടി.
കൃത്യമായി നീചനും കുമാരി സിംഹവതിക്കുമിടയില്‍ വന്നു വീണു. അധമനെ കളരി മുറയില്‍ പിന്നോക്കം തള്ളി. അത്രയും വരെ സംഭവം ജോര്‍. പക്ഷെ പിന്നിടുണ്ടായ, ഇതാദ്യം എന്ന് വേര്‍തിരിക്കാനാവാത്ത രണ്ടു സംഭവങ്ങള്‍, തികച്ചും അപ്രതീക്ഷിതമായിരുന്നു.
സംഭവം ഒന്നു: തിരികെ ആക്രമിക്കും എന്ന് നാം കരുതിയ ഭീരുവായ അധമന്‍ ഓടി മറഞ്ഞു.
സംഭവം രണ്ട് : അധമനെ അഭിമുഖീകരിച്ച്ചപ്പോള്‍ എവിടെനിന്നോ കുറച്ചു ധൈര്യം കടം വാങ്ങി നിന്നിരുന്ന കുമാരി സിംഹവതി ഇടപെടാന്‍ ഒരു കോന്തന്‍ ചാടി വീണതിന്റെ സന്തോഷത്തില്‍ അതെല്ലാം പലിശ സഹിതം തിരികേ ഏല്‍പ്പിച്ച ശേഷം ഒരൊറ്റ മോങ്ങല്‍.
വൈതരണി നദിക്കപ്പുറം തീതൈലപാനത്തില്‍ മുഴുകി നിന്നിരുന്ന ഏതാനം കാട്ടാളന്മാര്‍ കൃത്യസമയത്ത് ഉള്‍വിളി ഉണ്ടായത് പോലെ ശ്രദ്ധ ഇക്കരക്ക് തിരിച്ചു. അവര്‍ കണ്ട കാഴ്ച്ച... വിങ്ങി കരയുന്ന ഒരബല . ഭാരതീയ നാരിക്ക് മുന്നില്‍ നാം . സ്വാഭാവികമായ ഒരു നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. നാരിയുടെ കണ്ണുനീരിനു കാരണമായ പാപി ആര് ? സ്ഥലം പീഡകന്‍, അഭിനവ് ദുശാസന്‍- മിസ്റ്റര്‍ വിക്രം. ഓര്‍ കോന്‍? . യഥാര്‍ത്ഥ പ്രതി ചണ്ടാളനെ അവര്‍ കണ്ടില്ല. അത് കൊണ്ടന്വേഷിച്ചില്ല.
ക്ഷണ നേരം കൊണ്ടു നാലഞ്ച് കാട്ടളന്മ്മാര്‍ നമ്മേ വളഞ്ഞു. എങ്ങിനെ അവന്മാര്‍ ഇത്ര പെട്ടെന്നു വൈതരണി കടന്ന് നമുക്കരുകില്‍ എത്തി എന്നിപ്പോഴും നമുക്കു നിശ്ചയം പോരാ. ഒരു കാട്ടാളന്‍ തല തിരിച്ചു കുമാരി സിംഹവതിയോടു 'എന്ന സംഗതി' എന്ന് കേട്ടാള്‍. എട്ടര കട്ടയില്‍ രാഗ വിസ്താരം നടത്തുന്ന സുന്ദരി എവിടെ ഉത്തരം നല്‍കാന്‍. എന്തെങ്കിലും മൊഴിയാന്‍ ശ്രമിക്കുക പോലും ഉണ്ടായില്ല എന്നതാണ് സത്യം. കരച്ചിലോ കരച്ചില്‍.
കാട്ടാളന്മാര്‍ എല്ലാവരും വീണ്ടും നമ്മെ അഭിമുഖീകരിച്ച്ചു. നമ്മോടു ചോദ്യങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്നത് സുവ്യക്തമായിരുന്നു. പെണ്ണിന്റെ കണ്ണീരിനു മുന്നില്‍ നമ്മുടെ വാക്കുകള്‍ 'പുല്ല് ആര്‍ക്കു വേണം' . ഒരു മാത്ര മുന്‍പ് നായകനായി കഥയില്‍ രംഗപ്രവേശം ചെയ്തു നായികയെ വില്ലനില്‍ നിന്നു രക്ഷിച്ച നാം അതേ നായിക തിരുവായ് തുറന്നിലെങ്കില്‍ അവളുടെ ചാരിത്ര്യത്തിനു സമാധാനം പറയേണ്ടതായി വരും എന്നതായിരുന്നു മൊത്തില്‍ സ്ഥിതിഗതികളുടെ പുതിയ കിടപ്പ്. സഹായത്തിനു നാം പരമേശ്വര്‍ജിയെ നോക്കി. എവിടെ? അങ്ങേര്‍ "അപ്പോഴേ പറഞ്ഞില്ലേ പോകേണ്ടാ പോകേണ്ടാന്നു" എന്ന് മൂളി ഒരു ചെറു ചിരിയോടെ, അടി വിശദമായി കാണുവാന്‍ ബാല്‍ക്കണിയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു.
പിന്‍കഥ തീരുന്നു....രംഗം തെളിയുന്നു.

കാട്ടാളന്മാര്‍ സിംഹവതിയില്‍ നിന്നുത്തരം കിട്ടാതെ വന്നപ്പോള്‍ എന്നാലിനി മേളപെരുക്കല് കഴിഞ്ഞാകാം കുശലാന്വേഷണം എന്ന് തീരുമാനിച്ച ഭാവങ്ങള്‍ മുഖങ്ങളില്‍ അണിഞ്ഞു തുടങ്ങിയപ്പോള്‍, നമ്മുടെ ചിന്ത നടക്കാന്‍ പോകുന്ന ഏകപക്ഷീയമായ പൊരിഞ്ഞ തല്ലിനെ കുറിച്ചായിരുന്നില്ല. ഒരു മായകണ്ണാടിയില്‍ എന്ന പോലെ അങ്ങകലെ സാഗരത്തില്‍, ചക്രവാളം ലക്‍ഷ്യമാക്കി നീങ്ങുന്ന ഒരു നൌകയില്‍ നിന്നും നമ്മെ നോക്കി കൈ വീശി യാത്ര പറയുന്നതു സ്വന്തം മാനം തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുകയായിരുന്നു നാമപ്പോള്‍. അടി നടന്നാല്‍ ഏതായാലും വിവരം കൊട്ടാരത്തില്‍ എത്തും. പീഡന കേസുമായി പിതാജി മഹാരാജാവിന്‍റെ മുന്നിലെത്തിയാല്‍... നാളിന്നു വരെ സ്വന്തം ഭാര്യയെ പോലും 'നീ,എടി' എന്നൊന്നും സംബോധന ചെയ്യാത്ത , സ്ത്രീ പിഡകര്‍ക്ക് കുറഞ്ഞ ശിക്ഷ മരണം എന്ന് വിശ്വസിക്കുന്ന , പരമ സ്വാത്തികനായ അദ്ദേഹം നമ്മേ എങ്ങിനെ വധിക്കും എന്നതിലേ തര്‍ക്കം ഉണ്ടാവുകയുള്ളൂ. ആനകളുടെ കാലുകളില്‍ നമ്മുടെ കാലുകള്‍ ബന്ധിച്ചു വെറ്റില പോലെ നേര്‍ പകുതിക്ക് വെടിപ്പായി കീറിയോ, അവറ്റകളെ കൊണ്ടു ചവിട്ടിച്ച്ചോ, തൂക്കിലേറ്റിയോ , ശരീരത്തില്‍ എണ്ണതുണി ചുറ്റി ജീവനോടെ കൊളിത്തിയോ...എന്നിങനെ വിവധ തരം മനോഹര മരണങ്ങള്‍ നമ്മുടെ കണ്മുന്നില്‍ ന്രത്തം ചെയുമ്പോള്‍...കാട്ടാളന്മാരില്‍ ഒരുവന്‍ നമ്മുടെ അംഗവസ്ത്രത്തില്‍ പിടി മുറുക്കി.
ഒരവസാന ശ്രമം എന്ന നിലയില്‍ നാം "മഹാദേവാ!!! " എന്നൊന്ന് വിളിച്ചു നോക്കി. ഉള്ളില്‍ തട്ടിയ വിളി ഏറ്റു. പുള്ളി ബാല്‍കണിയില്‍ നിന്നും കുമാരി സിംഹവതി നിന്നു കാറുന്ന ഭാഗത്തേക്കു ഒന്നു കടാക്ഷിച്ചു. അത്ഭുതം!!!. ആദ്യ അടിക്കായി കാട്ടാളന്‍ കൈ ഉയര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നൊരു കിളി നാദം . വളരെ മൃദുവായി...ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍ക്കാനാവാത്ത വിധം നേര്‍ത്ത സ്വരം "കുമാരനല്ലാ...വേറൊരാള്‍ എന്നെ ഉപദ്രവിക്കുവാന്‍ വന്നപ്പോള്‍ കുമാരന്‍ എന്നെ രക്ഷിക്കുകയായിരുന്നു "
നൌകയില്‍ നിന്നതാ നമ്മുടെ മാനം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ കടലില്‍ ചാടി തിരികെ കരയിലേക്ക് നീന്തുന്നു .അര്‍ദ്ധപ്രാണനായിട്ടെങ്കിലും കരക്കടിയുന്നു. സിംഹവതിയുടെ വാക്കുകളില്‍ നിന്നും ശക്തി ഉത്കൊണ്ട് നാം കാട്ടാളന്റെ കൈ തട്ടി മാറ്റുന്നു. മറ്റു കാട്ടാളന്മാര്‍ കേട്ടത് ശരിയോ എന്നുറപ്പ് വരുത്താന്‍ സിംഹവതിയെ നോക്കുന്നു . 'ഒന്നൂടാലോച്ചിച്ച്ചേ . ലിവന്‍ തന്നയല്ലേ പ്രതി ? ' എന്ന് ചോദിക്കുമ്പോലെ. ഇതിനു സിംഹവതി പറഞ്ഞതാവ്ര്‍ത്തിച്ച്ചപ്പോള്‍ ദ്രോഹികള്‍ അയഞ്ഞു. ആ നിമിഷത്തില്‍ നമുക്കു സിംഹവതിയോടുണ്ടായിരുന്ന ഗുരുത്ത്വാകര്‍ഷണം ഇല്ലാതായി. പകരം ജീവദാനം തന്ന ദേവിയോട് നിറഞ്ഞ ഭക്തി മാത്രം ( ശിവന്‍ പിള്ളയെ മറന്നിട്ടല്ല ...എങ്കിലും) .

"നാളെ കാണാം പ്രഭോ" എന്ന് കണ്ണുകളാല്‍ സന്ദേശം നല്കി, ഒരു പുഞ്ചിരി നമുക്കു സമ്മാനിച്ചു സുന്ദരി നടന്നു പോയി.
"സൌഭഗ്യവതിയായി , നൂറു സന്താനങളുടെ മാതാവായി, വേറെയെവന്‍റെയെങ്കിലും കഴുത്തില്‍ തൂങ്ങുക സഹോദരി" എന്ന ആശംസ നാമും ചിരിയിലൂടെ മടക്കി നല്കി.

സംഭവത്തിന്‍റെ കലാശത്തില്‍ ആകെ സങ്കടം തോന്നിയത് പക്ഷേ നമുക്കു ചുറ്റും തീര്‍ത്ത വ്യുഹം അഴിച്ചു കൊണ്ടു പോകുന്ന കാട്ടാളന്‍മാരെ കണ്ടപ്പോഴാണ്. പാവങ്ങള്‍. അതിരാവിലെ ഒരുത്തന്‍റെ നെഞ്ചില്‍ കയറിയിരുന്നു പൊങ്കാലയര്‍പ്പിക്കുവാനുള്ള സുവര്‍ണാവസരം നഷ്ട്ടപ്പെട്ടത്തില്‍ കലശലായ വിഷമവും, പ്രതിഷേധവും ഉണ്ടെന്ന് ആ മുഖങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. ആ വിഷമം തീര്‍ക്കാന്‍ അവന്മാര്‍ നേരെ പോയി നാലഞ്ച്‌ വട്ടം അധികമായി തീതൈലം ചെലുത്തി.

"എന്നാലും ഭഗവാനേ വ്യക്തമായി ഒരു മുന്നറിയിപ്പ് തരാമായിരുന്നു." കൊട്ടാരത്തിലേക്കുള്ള മടക്കയാത്രയില്‍ നാം ശിവ്ജിയോടു പറഞ്ഞു."ഡാ, നമ്മുടെ മുന്നറിയിപ്പുകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചു കൊള്ളണം" എന്നായി മഹാദേവന്‍.
അതേ. അങ്ങേര്‍ക്കെന്തുമാകമല്ലോ ...

കൊട്ടാരത്തില്‍ തിരികെയെത്തിയ നാം നമ്മേ ഇഞ്ചി നീരാക്കാനുള്ള അവരുടെ അത്യാഗ്രഹം കൊണ്ടുണ്ടുടായ പൊല്ലാപ്പുകള്‍ മാതാ പിതാക്കളെ അറിയിച്ചില്ല. എന്തിന് വെറുതെ? പകരം വയറു നിറച്ചു പ്രാതല്‍ കയറ്റി. അനന്തരം അന്നത്തെ കലാലയ വര്‍ണ്ണങ്ങള്‍ റെദ് ചെയ്ത് പള്ളിയറയിലെത്തി, നിശ്ചലമാക്കി നിറുത്തിയിരുന്ന ആല്‍പ്സ് പര്‍വത നിരകളിലെ പോരാട്ടത്തിന്റെ ക്യാസറ്റ് വിണ്ടും ഓടിച്ചു കൊണ്ടു കിടന്നുറങ്ങി . ധീര കൃത്യത്തിന്റെ ക്ഷീണം മാറണമല്ലോ ?

10 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യപോസ്റ്റുകളൊക്കെ വായിച്ചിരുന്നു. നന്നായി തോന്നി. ഇതിപ്പോള്‍ അധികമായാല്‍ അമൃതും വിഷം.. ശൈലി മാറ്റൂ സഖാവേ...ബോറഡിക്കുന്നൂ...

ഓടോ: മുഴുവന്‍ വായിച്ചില്ല തുടക്കത്തില്‍ തന്നെ നിര്‍ത്തി...

nandakumar said...

ജീവിതത്തിന്റെ മര്‍മ്മപ്രധാന പരിപാടികളുമായി കുറച്ചൂസം സ്വനാട്ടിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കോഴികൂകിയതും നാം ഉദ്യാന നഗരത്തിലെത്തിയതും ഒപ്പം. പല്ലും നഖവുമുപയോഗിച്ച് ദന്തപ്രക്ഷാളനം നടത്തി, കാളീകൂളികളുമൊക്കെ ഒരുവിധം ഒപ്പിച്ചു, നടപ്പു പരിപാടികള്‍ പുനരുജ്ജീവിപ്പിച്ചു തുടങ്ങിയതും കുമാരന്റെ വിശേഷം അറിയാമെന്നു വെച്ചു കുമാര സംഭവങ്ങളുടെ അക്ഷയ മുറി തുറന്നപ്പോള്‍ ദാ‍!! സിംഹവതിയുമായുള്ള ആദ്യ എപ്പിസോഡ്.
നന്നായി..രസിച്ചു.. ബോധിച്ചു...

ശൈലിയും എഴുത്തും ഒരേവിധമാകുമ്പോള്‍, ന്നു വച്ചാ‍ല്‍, ഒരേ രീതിയിലുള്ള ദഹണ്ണമാകുമ്പോള്‍ വ്യത്യസ്ഥ രുചിക്ക് ചേരുവകള്‍ നന്നായി കൂട്ടാം. ചേരുവകളും മസാലയും ഇത്തിരികൂടുമ്പോള്‍ കഴിക്കാന്‍ ബഹു രസമാകും. എന്നും ഒരേ ഭക്ഷണമാണ് എന്നു തോന്നില്ല. കാരണം വ്യത്യസ്ഥ രുചിയാണല്ലോ!! (ബോധ്യമായെന്നു കരുതുന്നു)

ഓഫ്: എല്ലാവരും ഒരേപോലെയെഴുതിയാല്‍ അനവധി ബ്ലോഗെന്തിനു ബ്ലോഗുലകത്തില്‍, ഒന്നു പോരെ??!!

Sarija NS said...

ആ കിരീടത്തില്‍ ഒരു പൊന്‍‌തൂവല്‍ കൂടി ചാര്‍ത്താനുള്ള അവസരം എന്തേ നഷ്ടപ്പെടുത്തി? ആയൊധന കല മാത്രമല്ലെ അഭ്യസിച്ചിട്ടുള്ളൂ? നാടന്‍ തല്ല് (ഇത്തിരി കടുപ്പാണേ) എന്ന കല കൂടി അഭ്യസിക്കാനുള്ള അവസരമല്ലെ നഷ്ടപ്പെടുത്തിയത്... ഛേയ്...ലജ്ജാവഹം . ഇനിയെങ്കിലും കിട്ടുമെന്നും പഠിക്കുമെന്നും ഉള്ള പ്രതീക്ഷയോടെ കുമാരണ്ടെ വളര്‍ച്ച സാകൂതം വീക്ഷിക്കുന്ന ഒരാള്‍...

Aadityan said...

തകര്ത്തു മാഷേ ഉഗ്രന്‍ .ശൈലി ക്ക് ഒരു കുഴപ്പവും തോന്നുനില്ല.(നല്ലതോ ചീത്തയോ സ്വന്തമായൊരു ശൈലി ഉണ്ടാകുന്നതാണ് കാരിയം ) കുട്ടിച്ചതന്മാരോട് പോകാന്‍ പറയു .നമുക്കു അവന്മാരെ veethalathe കൊണ്ടു പിടിപ്പികാം .(പിന്നല്ലാതെ ).
ഈ പറയുന്ന ചാത്തന്മാരോക്കെ ഒരു നല്ല കമന്റ് ഈട്ടോ (when he felt the initial posts were nice) ? കുറ്റം പറയാന്‍ എല്ലാവരും ഉണ്ടാകും.(ഒരു ലോക്കല്‍ ധാര്‍മിക രോഷം അത്രേയുള്ളൂ). സിംഹവതി eppisode 2കാത്തിരിക്കുന്നു (അതോ ഉപീക്ഷിച്ചോ ?) മനുഷ്യര്‍ക്ക്‌ വെന്ന്ടി എന്നിയും എഴുതുക്ക .

വിക്രമാദിത്യന്‍ said...

കുട്ടിച്ചാത്താ: ചാത്താനേറ് കൊണ്ടു. ബോറടിപ്പിച്ച്ചതില്‍ നിര്‍വ്യാജ ഖേദം രേഖപ്പെടുത്തുന്നു . പിന്നെ ശൈലീ മാറ്റത്തിന്‍റെ കാര്യം- അത് നടക്കുമെന്ന് തോന്നുന്നില്ല. വാശിയല്ല കേട്ടോ . കുട്ടിക്കാലം മുതല്‍ കണ്ടതും കേട്ടതും വായിച്ചതും അറിഞ്ഞതും ഒക്കെയായി ഉറഞ്ഞു കൂടിയ ഒരു ശൈലിയാണ് എഴുത്തിന്റെത് ... അത് നല്ലതായാലും ചീത്തയായാലും. അതേ നമുക്കറിയു. അറിയാവുന്നന്തു കൂടുതല്‍ വൃത്തിയാക്കുന്നതല്ലേ ഭംഗി . അല്ലാതെ മാറ്റുവാന്‍ ശ്രമിച്ചാല്‍... ശ്രി നെയ്യാറ്റിന്‍കര വാസുദേവന്‍ 'നവംബര്‍ റെയിന്‍ ' പാടാന്‍ ശ്രമിച്ചാലുണ്ടാകുന്ന അവസ്ഥ വന്നു ചേരുമോ എന്ന് നാം ഭയപ്പെടുന്നു. ഏതിനും, തുടര്‍ന്നും ഏറുകള്‍ ഉണ്ടാകുമല്ലോ.

നന്ദകുമാര്‍ രാജാവേ : വെല്‍കം അഗൈന്‍ ടു വിക്രംസ് ദര്‍ബാര്‍. കൊലപാതകം ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ അകമഴിഞ്ഞ സന്തോഷം . എരിവും പുളിയും അല്‍പ്പം കൂടി രാജകീയ ഭക്ഷണത്തില്‍ വേണമെന്നു നമുക്കും തോന്നി തുടങ്ങി. പക്ഷേ അതിര്‍വരമ്പുകള്‍ കടക്കാതെ മാന്യതയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടു വേണം അവ ചേര്‍ക്കാന്‍ എന്ന ആഗ്രഹവും ഉണ്ട്. ഏതായാലും തങ്ങളുടെ അഭിപ്രായം ഒന്നു പയറ്റി നോക്കുക തന്നെ എന്ന് നാം തീരുമാനിച്ചിരിക്കുന്നു. പ്രജകള്‍ തല്ലി നടുവോടിഞ്ഞാല്‍ 'മണിപാല്‍' അല്ലാത്ത ഏതെങ്കിലും ഉദ്യാന നഗരി വൈദ്യശാലയില്‍ 'പ്ലീസ് ബുക്ക് എ റൂം ഫോര്‍ മി'

സരിജ എന്‍ എസ് : നാടനടി അഭ്യസിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. തുട്ക്കം തന്നെ കല്‍പ്പണിക്കാരോടും , മറ്റു അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും വേണ്ട എന്ന് കരുതി പാവങ്ങളെ വെറുതെ വിട്ടതല്ലേ നാം. :-) . എപ്പോഴെങ്കിലും അത് അഭ്യസിക്കും എന്നുള്ളത് തീര്‍ച്ച . കാരണം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുകയും, കുരിശുകള്‍ വലിച്ചു തലയില്‍ വെക്കുകയും ചെയുന്ന സ്വഭാവത്തിന് ഇപ്പോഴും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നത് തന്നെ.

ആദിത്യാ: ശൈലി പരാമര്‍ശത്തിന് നന്ദി. പിന്നെ വേതാളത്തിനെയൊക്കെ പിന്നാലെ വിട്ടാല്‍ പാവം കുട്ടിച്ചാത്തന്‍ , ചിലപ്പോള്‍ പേടിച്ചു സിദ്ധി കൂടും. കുട്ടികള്‍ എറിയട്ടെ...അതവരുടെ പ്രായത്തിന്റെയല്ലേ?

ബഹുവ്രീഹി said...

വിഖ്രമാധിത്ഥ്യാ,

സംഭവം രാവിലെത്തന്നെ കണ്ടിരുന്നു. തിങ്കളാഴ്ച മൌഢ്യം മാറാൻ സിംഹവതീകാണ്ഠം ഉത്തമമാണെന്നറിയാഞ്ഞിട്ടല്ല, പറ്റിയില്ല്ല്ല്യ. വിശദമായി വായിച്ചിട്ട് വൈന്നേരം കമന്റാം എന്നു കരുതി.

രസിച്ചു. ന്നാലും ഭട്ടി ഗംഭീരായി.

ബീഡിക്കരിക്ക് (pre-degree എന്നു തർജ്ജമ) പഠിക്കുമ്പോഴാണ് ബീഡിയില്ല്യാതെ പുകയുണ്ടാവില്ല എന്ന തത്വം നമുക്കും മനസ്സിലായത്. ഒരു പോസ്റ്റ് ഇവിടെയുമുണ്ട്.
സമയള്ളപ്പോ ഒന്നു നോക്കൂ.

അശ്വതി/Aswathy said...

മഹാരാജ്...
ആദ്യമേ പറയട്ടെ ശൈലി മാറ്റേണ്ട ഒരു കാര്യവും ഇല്ല.
തങ്ങളുടെ സ്റ്റൈല്‍ വളരെ വ്യത്യസ്തമാണ്.അതാണല്ലോ കാര്യം..
പോസ്റ്റ് നന്നായി. അഭിനന്ദനങ്ങള്‍

വിക്രമാദിത്യന്‍ said...

ബഹുവ്രീഹി : വളരെ നന്ദി . താങ്കളുടെ ബീഡിക്കരി എന്ന പ്രയോഗം നാം കടമെടുക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ .
അശ്വതി:- ശൈലി പരാമര്‍ശത്തിന് നന്ദി. പോസ്റ്റിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. തുടര്‍ന്നും ദര്‍ബാറില്‍ സാന്നിധ്യം ഉണ്ടാകണം .

Unknown said...

കൊള്ളാം മാഷേ,, അഭിനവ ഭട്ടി പുരാണം.. :)

(അല്പം ചുരുക്കിയാലോ എന്നൊരു അഭിപ്രായമുണ്ട്,,, ഏറിയാല്‍ വായന സുഖം കുറയുന്നോ എന്നൊരു ആശന്കയും.. )

വിക്രമാദിത്യന്‍ said...

മുരളിക :- നന്ദി. എഴുത്ത് നീളം കൂടി പോകുന്നു എന്നൊരഭിപ്രായം നമ്മെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വരും നാളുകളില്‍ അത് ശരിയാക്കുവാന്‍ അമ്മച്ചിയാണേ ശ്രമം ഊര്‍ജിതമാക്കും. തുടര്‍ന്നും ദര്‍ബാറില്‍ സാന്നിദ്ധ്യം ഉണ്ടാകുമല്ലോ.