Thursday, July 31, 2008

യമ... ഹാ

അശ്വഹ്രദയത്തില്‍ ഏഴുസാഗരങ്ങളും ചാടി കടന്നവനെങ്കിലും, യന്ത്രവത്ക്രതമായ അശ്വങ്ങളെ നിയന്ത്രിക്കുന്ന ചട്ടം ഗാല്‍ഗുത്താനില്‍ അഭ്യാസങ്ങള്‍ ഇറക്കുന്ന കാലഘട്ടത്തില്‍ നമുക്കു വശമില്ലായിരുന്നു. (ബൈക്ക് ഓടിക്കാന്‍ അറിയാന്‍മേലായിരുന്നു എന്നും പറയാം. ) കാരണം രണ്ടു സന്താനങ്ങളുടെയും ഒരുവിധപ്പെട്ട എന്താവശ്യവും മടികൂടാതെ നടപ്പാക്കിയിരുന്ന പിതാജി, യന്ത്രകുതിരകളുടെ കാര്യത്തില്‍ മാത്രം ശുദ്ധ പിന്തിരിപ്പനായിരുന്നു. പഠിക്കുന്ന കാലത്ത് യന്ത്രക്കുതിരകളുടെ കാര്യം പറഞ്ഞാല്‍ ഉടന്‍ പിതാജി കലാലയത്തിലേക്ക്‌ പോയി വരുവാനായി സാരഥിയോട് കൂടിയ രഥം വാഗ്ദാനം ചെയ്തും..."അതേടാ ...ഇനി യന്ത്രക്കുതിരയെ വാങ്ങി തന്നിട്ട് വേണം നീ അത് ആരുടെ നെഞ്ചത്താണ് ഇന്നു കൊണ്ടു കയറ്റുന്നത് എന്നാലോചിച്ചു എല്ലാ ദിവസവും എന്റെ ഉള്ള മനസമാധാനം കൂടി പോകുവാന്‍. കറങ്ങി നടക്കാതെ വല്ലപ്പോഴും നമ്മേ ദര്‍ബാറില്‍ വന്നു സഹായിക്ക്. നാമില്ലാത്ത സമയത്ത് ദര്‍ബാര്‍ നിയന്ത്രിക്കുവാന്‍ പഠിക്കു... അത് കഴിഞ്ഞാവാം യന്ത്രക്കുതിര" തുടങ്ങിയ ഉപദേശങ്ങളാലും നമ്മെ തുരത്തുകയായിരുന്നു പതിവ്. സാരഥിയും രഥവും എന്നുള്ള കുടുക്കില്‍ വീണാല്‍ നമ്മുടെ പോക്ക് വരവിന് വ്യക്തമായ സമയവും കാലവും വെയ്ക്കപ്പെടും എന്നുളളതിനാല്‍ "അതങ്ങ് പള്ളില്‍ പറഞ്ഞാല്‍ മതീന്ന് " മനസ്സില്‍ പറഞ്ഞു കൊണ്ട് വാഗ്ദനം നാം നിരസിച്ചു. ' ബി എസ് ഏ' എന്ന നമ്മുടെ പഴയ വിശ്വസ്തനെയും , ജനകീയ ഇടി വണ്ടിയെയും ആശ്രയിച്ചു നാം ജീവിക്കും എന്ന് പ്രസംഗിക്കുകയും ചെയ്തു.
"ഓ അത് നീ എന്തെരങ്കിലും ചെയ്. പക്ഷേ ഇപ്പോഴത്തെ പിള്ളേരെപ്പോലെ മറ്റുളളവരുടെ കുതിര വല്ലതും കടം വാങ്ങി കറങ്ങി നടന്നിട്ട് അതെവിടെയെങ്കിലും അടിച്ചു തല്ലി വീണു എന്നും പറഞ്ഞെന്റെ മുന്നില്‍ വന്നേക്കരുത്. ആദ്യമേ പറഞ്ഞേക്കാം" ദീര്‍ഘദര്‍ശ്ശിയായ പിതാജി മുന്നറിയിപ്പ് തന്നു.

അങ്ങിനെ യന്ത്രക്കുതിരകളെ സ്വപ്നം കാണാതെ, മൂന്നു വസസ്സിനു മൂത്തതെങ്കിലും ഊര്‍ജ്ജതന്ത്രത്തില്‍ മൂന്നാം തരക്കാരിയായ ( പില്‍ക്കാലത്ത് ഡിഗ്രി തേര്‍ഡ് ഇയര്‍ എന്ന് റിയാലിറ്റി അവതരകമാര്‍) പാര്‍വ്വതീ നാരായണനെ മാത്രം സ്വപ്നം കണ്ടു നാം നടക്കുന്ന വേളയിലാണ് ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതു പോലെ 'അതാ വരുന്നെടാ' യമന്‍ കണ്ടു 'ഹാ' പറഞ്ഞു പോയ അശ്വം. അന്നുമിന്നും ലോകത്തെ യന്ത്രക്കുതിരകളുടെ പട്ടികയില്‍ ആഡ്യന്‍മ്മാരുടെ ശ്രേണിയില്‍ വിലസുന്നവന്‍ . 'യമഹാ മുന്നൂറ്റിയന്‍പത് ' എന്ന നാമത്തില്‍ ഒരു കറുത്ത സുന്ദരന്‍. ഉജ്ജയ്നി നിരത്തുകളില്‍ പക്ഷേ അപകടകാരി. ഉടമസ്ഥന്‍ നമ്മുടെ സുഹൃത്ത് ശ്രി ബച്ചു.
യമഹാ എത്തിയതോടെ സ്ഥിരം ഒന്‍പതു തലകള്‍ എണ്ണുന്ന ഞങ്ങളുടെ സംഘത്തിലെ യാത്ര പ്രശ്നങ്ങള്‍ മാറികിട്ടി. ഒന്‍പതു പേര്‍ക്കന്ച്ചു കുതിരകള്‍. രണ്ടു അതേഡി (എസ്ഡി), ഒരു വെടിയുണ്ട(ബുള്ളറ്റ്), രണ്ടു ജപ്പാന്‍ സംഗര കാവാസകി, പിന്നെ പുതിയ കിടിലമായ യമഹയും.
യമഹാ എത്തിയതിന്റെ ആഘോഷമായി നമ്മുടെ സംഘം ആശ്വാരുഡരായി നഗരത്തില്‍ നിന്നും അന്‍പതോളം കിലോമീറ്ററുകള്‍ അകലെയുള്ള പൊന്‍മുടി മല സന്ദര്‍ശിക്കുവാനുള്ള പദ്ധതിയിടുകയും ചെയ്തു .

നിശ്ചിത ദിവസം അതിരാവിലെ ആറുമണിക്ക് ഗാല്‍ഗുത്താനില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടു. ആഡംബരത്തിനു ഒരു കുറവുമില്ല. എല്ലാവനും പടച്ചട്ടയും, കവച കുണ്ടലങ്ങളും ( കൊട്ടും , തൊപ്പിയും, കണ്ണാടിയും തന്നെ ) അണിഞ്ഞു വീരന്മാരായി തന്നെയായിരുന്നു യാത്ര . മുന്നില്‍ യമഹാ കുതിക്കുന്നു. യാത്രക്കാര്‍ ബച്ചുവും നാമും. പിന്നാലെ പിന്നാലെ മറ്റു കുരിശുകള്‍. യാത്രക്കിടയില്‍ യമഹാ വെറുമൊരു കുതിരയല്ല പായും പുലിയാണെന്നു നമുക്കു ബോധ്യമായി. വഴില്‍ അബദ്ധത്തില്‍ അവന് മുന്നിലൂടെ പാത മുറിച്ചു കടക്കുവാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും. അന്ന് അവന്റെ മുന്‍പില്‍ പെട്ട്, 'കടവുളേ' വിളിച്ചു ജീവന് കൊണ്ടു ചാടി ഓടിയവനൊന്നും പിന്നെ ഒരാഴ്ചത്തേക്ക് ആ പാതയില്‍ ഇറങ്ങിയിട്ടുണ്ടാവില്ല. മൂന്നു തരം..

യാത്രയിലുടനീളം ബച്ചു നാം യന്ത്രകുതിരയെ മെരുക്കേണ്‍ടതിന്റെ ആവശ്യകതയേക്കുറിച്ചാണ് സംസാരിച്ചത്. യമഹാരൂടനായി പാര്‍വ്വതീ നാരായണന്‍റെ മുന്നില്‍ ആളുകളിക്കുവാനുള്ള സാധ്യതകളെക്കുറിച്ചവന്‍ പറഞ്ഞപ്പോള്‍ നമുക്കു തെല്ലു ഇളക്കം തോന്നാതെയും ഇരുന്നില്ല.

കുതിരകളെ വനപാലകരുടെ കാവലില്‍ ഏല്‍പ്പിച്ചു , ചെറിയ ഒരു കാട്ടിലൂടെ നടന്നു, രാക്ഷസന്‍ പാറകള്‍ കയറി മറിഞ്ഞു എത്തപ്പെടാവുന്ന മീന്‍മ്മുട്ടി വെള്ളച്ചാട്ടത്തില്‍ തകര്‍ക്കല്‍, മദിരാ പാനം, വിശ്രമംഎന്നിവ കഴിഞ്ഞ് തിരികെയെത്തി വീണ്ടും യാത്ര. പതിനൊന്നരയോടെ പൊന്‍‌മുടിയില്‍. അവിടെ വിനോദ സഞ്ചാര വകുപ്പിന്റെ വക ഭക്ഷണവും, ബാര്‍ലി വെള്ളവും വാങ്ങി വൈകുവോളം തിമര്‍ത്തു നടന്നു. ബാര്‍ലി വെള്ളത്തേക്കാള്‍ ധാന്യവര്‍ഗ്ഗങ്ങളുടെ സത്തില്‍ വിശ്വസിച്ചു പോന്ന നമുക്കായി അതും വരുത്തപ്പെട്ടിരുന്നു. മൊത്തത്തില്‍ സംഭവങ്ങള്‍ ബലേ ഭേഷ് .

മൂന്നര വരെ പൊന്‍മുടി സമനിരപ്പാക്കി, കെട്ട് വിട്ടപ്പോള്‍ മടക്കുയാത്ര. മടക്കുയാത്ര രാജകീയമായി വെടിയുണ്ടയിലാകാം എന്ന് കരുതി, ബുള്ളറ്റിനു പിന്നില്‍ കയറുവാന്‍ തുടങ്ങിയ ഭട്ടിയെ കവാസാക്കി കുതിരകളിലോന്നിലേക്ക് തുരത്തി നാം ഇന്ഞിക്കയോടൊപ്പം കയറി. ബച്ചുവും യമഹയും മാത്രം. മലയിറങ്ങിയതും അശ്വങ്ങളെ നിയന്ത്രിച്ചിരുന്ന പിള്ളാര്‍ക്ക് മത്സര ബുദ്ധി ഉണര്‍ന്നു. നാമും സംഭവം പ്രോത്സാഹിപ്പിച്ചു . ചുരുക്കമായി പറഞ്ഞാല്‍ എണ്പതില്‍ താഴെ സഞ്ചരിക്കുന്ന ഒന്നും ഞങ്ങളുടെ വ്യുഹത്തില്‍ അതിന് ശേഷം ഉണ്ടായിരുന്നില്ല. ഏത് കുതിരയായിരുന്നു മുന്നില്‍ എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. മുപ്പത്തിരണ്ടശ്വങ്ങളുടെ ശക്തി ഒറ്റയ്ക്ക് താങ്ങുന്ന യമഹാ ഒരു പൊട്ടു പോലെ ഞങ്ങള്‍ക്കെല്ലാം കാണാമായിരുന്നു.
വിതുര എന്ന ചെറു ഗ്രാമത്തിനിപ്പുറം ഒരു ചായ. അത് കഴിഞ്ഞു വീണ്ടു യാത്ര. യാത്ര വീണ്ടും തുടങ്ങിയതും യമഹാ ബച്ചുവിനെയും കൊണ്ട് (ശ്രദ്ധിച്ചു കേട്ടോണം ബച്ചു യമഹായും കൊണ്ടല്ല) കുതിച്ചു. ചായക്കടയില്‍ നിന്നും കാണാവുന്ന അകലത്തിലുള്ള ഒരു കൊടും വളവു തിരിഞ്ഞവന്‍ അപ്രത്യക്ഷനായി. അടുത്ത മാത്രയില്‍ ഏതോ കുയില്‍വാണി അലറിക്കരയുമ്പോലെ ഒരു സ്വരം. തുടര്‍ന്ന് തുടരെ തുടരെ രണ്ടു സ്വരങ്ങള്‍.
" അമ്മേ!!!" അത് ബച്ചുവിന്റെ.
"കാളീമാതാ" ഒരു മാത്ര സംശയിച്ചു. വിതുര പോലൊരു ചെറു ഗ്രാമത്തില്‍ ബംഗാളിയായ, അതും പ്രായമായ ഒരു കാളീ ഭക്തയോ? ഞങ്ങള്‍ എല്ലാവരും പെട്ടന്ന് സ്ഥലത്തെത്തി . വളവു തിരിഞ്ഞതും കണ്ട കാഴ്ച്ച ...
'ണഗ' എന്ന് വരച്ചു വെയ്ച്ച്ച രൂപം പൂണ്ട് വഴി മദ്ധ്യത്തില്‍ യമഹാ. അതിനടുത്തു കിടക്കുന്നത് പക്ഷെ ബച്ചുവല്ല . കള്ളിമുണ്ടും റവുക്കയും ധരിച്ച , അറുപതോടടുത്ത് പ്രായമുള്ള ഒരു പ്രാദേശിക കാളീ ഭക്ത . "ഇതായിരുന്നല്ലേ ബച്ചുവിന്റെ യഥാര്‍ത്ഥ രൂപം?" ന്യായമായ സംശയം തോന്നും മുന്‍പേ വഴിയരുകില്‍ ഇരിക്കുകയാണോ, കിടക്കുകയാണോ എന്നറിയാത്ത പരുവത്തിലും , അടയിരിക്കുന്ന കോഴിയുടെ ഭാവത്തിലും ബച്ചുവിനെയും കണ്ടെത്തി. തൊട്ടരുകില്‍ ഒരു കെട്ട് വിറകും. "വളവു തിരിഞ്ഞതും അമ്മച്ചി വിറകുക്കെട്ട് ബച്ചുവിനെ ഏല്‍പ്പിച്ചു യമഹാ ട്രയല്‍ റണ്ണിനു വാങ്ങി അവനിട്ട് തന്നെ കൊണ്ടു ചാര്‍ത്തിയോ?" അപ്പോള്‍ നമ്മുടെ സംശയം അതായിരുന്നു. യമഹാക്കരുകില്‍ അമ്മച്ചിയായിരുന്നല്ലോ. തലപൊക്കി എഴുന്നേറ്റിരിക്കുവാന്‍ ശ്രമിച്ച അമ്മച്ചിയെ നാം ചെന്നു സഹായിച്ചു. ബച്ചുവിനെ നമ്മുടെ സുഹൃത്തുകളും . എഴുന്നേറ്റിരുന്നപാടെ അമ്മച്ചി വീണ്ടു നാമം ജപിച്ചു "കാളീ മാതാ!!!" . നോട്ടം ബച്ച്ചുവിനു നേരെ . കാളീ മാതയെ വിളിച്ച് ബച്ച്ചുവിനെ രക്ഷിക്കാന്‍ ഭദ്രകാളിയോടു അപേക്ഷിക്കുകയാണോ ? ഓ നാം തെറ്റി കേട്ടതാണ്.
"കാലമാടാ!!!" അതായിരുന്നു മന്ത്രം. "നിന്റമ്മക്ക് വായു ഗുളിക വാങ്ങിക്കാണാണോടാ കുരുകുരുത്തംക്കെട്ടവനേ ഒടുക്കത്തെ വരവ് വന്നത്" എന്ന തുടര്‍ന്നുള്ള മന്ത്രജപം കേട്ടപ്പോഴാണ് അത് വ്യക്തമായത് .
ഛേ! ഭാവനയെ തകര്‍ത്ത് കളഞ്ഞു. അമ്മച്ചി കള്ളി മുണ്ടും റവുക്കയും ധരിച്ചു യമഹയില്‍ പാഞ്ഞ് ബച്ചുവിനെ ഓടിച്ചിട്ടിടിക്കുന്ന രംഗം അങ്ങോട്ട് മനസ്സില്‍ പതിഞ്ഞു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു . ഇതിപ്പോ ഓടിച്ചത് ബച്ചു തന്നെ. അമ്മച്ചി വെറുതെ ഒരു കെട്ട് വിറകുമായി, യമഹാ വന്നിട്ട് വഴി മുറിച്ചു കടക്കുവാന്‍ നിന്നിരുന്ന പാവം. ഇടിയുടെ ആഘാതത്തിലാണ് ഇരുവര്‍ക്കും സ്ഥാനഭ്രംശം സംഭവിച്ചത്.
ഏതായാലും ഒന്നുറപ്പായി. അമ്മച്ചിക്കിടി കിട്ടിയിട്ടില്ല. ബച്ചുവിന്റെ കറുത്ത യമഹയിലെ മരണ വരവു കണ്ട്, 'സമയമായി വല്യമ്മച്ചി , ലെറ്റ് അസ്‌ ഗോ ' എന്ന് പറഞ്ഞുകൊണ്ട് യമന്‍ നേരിട്ടു വരുകയാണെന്നോ മറ്റോ കരുതി പേടിച്ചു താഴെപ്പോയതാണ് . അപ്രതീക്ഷിതമായി ആന്‍റ്റിക്ക് ലേഡിയെ മുന്നില്‍ക്കണ്ടപ്പോള്‍ ബച്ചു കുതിരയെ എഴുന്നേറ്റു നിന്ന് ചവുട്ടി നിറുത്തുകയായിരുന്നു. നേരത്തെ പറഞ്ഞ സ്ത്രൈണ വിലാപ സ്വരം ഉയര്‍ത്തി യമഹാ പെട്ടന്ന് നിന്നപ്പോള്‍, ഇനി താനായിട്ട് ശാസ്ത്ര നിയമങ്ങള്‍ തെറ്റിക്കണ്ട എന്ന് കരുതി മാത്രമാണ് ബച്ചു വഴിയരുകിലേക്ക് ചിറകടിച്ചു പറന്നു പോയത്. വിറകുക്കെട്ട് അവനരുകിലെത്തിയത്, അമ്മച്ചി അവനിട്ട് എറിഞ്ഞതാണോ, അതോ പരിഭ്രമത്തില്‍ അവരുടെ കയ്യില്‍ നിന്നും തെറിച്ചു പോയതാണോ എന്നത് ഇന്നും അജ്ഞാതം.

എന്തായാലും അമ്മച്ചിക്ക് കുഴപ്പം ഒന്നും പറ്റാത്തതിനാലും , അവരൊരു പാവമായിരുന്നതിനാലും, നാട്ടുകാരുമായി മല്ലയുദ്ധം വേണ്ടി വന്നില്ല. പക്ഷേ യമഹയെ അവശനിലയില്‍ അരുകിലുള്ള ഒരു ആലയില്‍ കയറ്റി തട്ടി നിവര്‍ക്കാന്‍ പറഞ്ഞിട്ട് യാത്ര തുടരേണ്ടി വന്നു ഞങ്ങള്ക്ക്. ബച്ചു ഇന്ചിക്കയോടും , നമ്മോടുമോപ്പം മൂന്നാമനായി ബുള്ളറ്റില്‍ കയറി. അല്‍പ്പ സ്വല്‍പ്പം അറ്റകുറ്റപ്പണികള്‍ ശരീരത്തിനവിടിവിടെയായി പറ്റിയതും , വീഴ്ച്ചയുടെ ആദ്യ ആഘാതവും ഒഴിച്ചാല്‍ അവന് വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല... ഞങ്ങള്‍ തിരിച്ചു ഗാല്‍ഗുത്താനില്‍ എത്തും വരെ. അപ്പോള്‍ മാത്രമാണ് കഴുത്തില്‍ കിടന്നിരുന്ന രണ്ടു പവന്റെ സ്വര്‍ണ്ണമാല കാണാനില്ലാ എന്ന ആഹ്ലാദകരമായ സത്യം അവനും ഞങ്ങളും അറിയുന്നത്.തിരികെ അത്ര ദൂരം പോയി അപകടം നടന്നിടത്ത്‌ തിരയുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ വീട്ടിലേക്ക് ചെല്ലുമ്പോള്‍ " വണ്ടിയും പൊളിച്ചടുക്കി , മാലയും കളഞ്ഞിട്ടു ഇളിച്ചോണ്ട്‌ കയറി വന്നിരിക്കുന്നു, കഴുവേറീടെ മോന്‍" എന്ന് തുടങ്ങുവാന്‍ പോകുന്ന അവന്റെ അച്ഛന്റെ സ്വാഗത പ്രസംഗത്തെക്കുറിച്ചോര്‍ത്ത് ബച്ചുവും , പാര്‍വ്വതീ നാരായണന്‍റെ മുന്നില്‍ യമഹയില്‍ ഇതുപോലെ ആളുകളിക്കുവാന്‍ പോയിരുന്നെങ്കിലുള്ള ഗതി ചിന്തിച്ച് നാമും, സംഭവ ബഹുലമായ യാത്രയെക്കുറിച്ചോര്‍ത്ത് മറ്റുള്ള കുരിശുകളും , എന്തേ വേണ്ടു എന്നറിയാതെ പരസ്പരം നോക്കുന്നിടത്ത് .... യമ... ഹാ പുരാണം സമാപ്തം

31 comments:

വിക്രമാദിത്യന്‍ said...

വെറുതെ പഴയൊരു സംഭവം ഓര്‍ത്തപ്പോള്‍ കുറിച്ചു അത്രതന്നെ...
സൃഷ്ടികളുടെ നീളം കുറയ്ക്കുവാന്‍ പരമാവധി ശ്രമങ്ങള്‍ നടക്കുന്നു . ഒന്നു രണ്ടെണ്ണം കൂടി കഴിയുമ്പോള്‍ ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു
വിക്രമാദിത്യന്‍

ഗോപക്‌ യു ആര്‍ said...

കൊള്ളാം മോനെ ദിനേശാ..
.ചെത്തിപ്പായല്‍ കുറക്കുക...

Ashly said...

His Higness, dude...u rock.......great Writing ..

the best are

"കാളീ മാതാ!!!" & "ഇനി താനായിട്ട് ശാസ്ത്ര നിയമങ്ങള്‍ തെറ്റിക്കണ്ട എന്ന് കരുതി മാത്രമാണ് ബച്ചു വഴിയരുകിലേക്ക്"

Keep them coming...

Sarija NS said...

കുമാര,
നന്നായിരിക്കുന്നു. ബച്ചുവിന്റെ അച്ഛന്‍‌റെ സ്വാഗത പ്രസംഗം... ഹ ഹ പാവം ബച്ചു.
പക്ഷെ ആദ്യത്തെ പോസ്റ്റിന്‌റെ അത്ര ഹാസ്യം അങ്ങട് വരണില്ലല്ലൊ കുമാരാ. ഒരു പക്ഷെ വിഷയത്തിന്‍‌റെ കൂടിയാവും. വിത്യസ്ഥമായ ശൈലിയുമാ‍യി കുമാരന്‍‌റെ പ്രയാണം തുടരട്ടെ...

ഒരു “ദേശാഭിമാനി” said...

ഈ ചെത്തിപായല്‍, ഒരു തരത്തില്‍ പറഞ്ഞാല്‍ ദൈവത്തോടും, കാല്‍നടക്കാരോടും, അവനവന്റെ ജീവനോടും ഉള്ള ഒരു വെല്ലുവിളി ആല്ലേ?

ഇന്നലെ ഒരു ലേഖനം ഇതിനെ പറ്റി പോസ്റ്റു ചെയ്തിട്ടേ ഉള്ളു,

Aadityan said...

യമ ഹ പുരാണം നന്നായി . എത്രയും പെട്ടന്ന് പുതിയ പോസ്റ്റ് പ്രടീക്ഷിച്ചില്ല .അതാ കംമെന്താന്‍ വൈകിയത് .പതിവു പോലെ തകര്‍ക്കുയനല്ലോ .വ്യത്യസ്ഥാനം രാജവം വിക്രമിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്ന പരാതി (വായനക്കാരുടെ) തീരുന്ന ലക്ഷണം കന്നുനുണ്ടല്ലോ .എല്ലാ ആശംസകല്ലും ഒരിക്കല്‍ കുടി നേരുന്നു .അടുത്തത് ഉടന്നെ കാണുമല്ലോ .

nandakumar said...

"'സമയമായി വല്യമ്മച്ചി , ലെറ്റ് അസ്‌ ഗോ ' എന്ന് പറഞ്ഞുകൊണ്ട് യമന്‍ നേരിട്ടു വരുകയാണെന്നോ മറ്റോ കരുതി പേടിച്ചു താഴെപ്പോയതാണ് .
ഇനി താനായിട്ട് ശാസ്ത്ര നിയമങ്ങള്‍ തെറ്റിക്കണ്ട എന്ന് കരുതി മാത്രമാണ് ബച്ചു വഴിയരുകിലേക്ക് ചിറകടിച്ചു പറന്നു പോയത്."

ഹഹ മുന്‍പത്തെ പോസ്റ്റിനേക്കാളും ഇതിഷ്ടായി. (നീളം കുറവും സംഭവ ബഹുലവുമാകാം കാരണം)
വിക്രമാ, ഇതുപോലെ നീളം കുറഞ്ഞ സംഭവബഹുലമായതു പോരട്ടേ, അതാകുമ്പോള്‍ വായനക്കും ഒരു സുഖമുണ്ട്, താങ്കള്‍ക്ക് എഴുതിത്തകര്‍ക്കാനും പറ്റും. ചെറുതാകുമ്പോള്‍ കൊഴുപ്പിക്കല്‍ നന്നായി നടക്കും. ഇത് കലക്കി. :)

Jithan said...

കൊള്ളാം,
കാളിമാതാവും , ശാസ്ത്രനിയമങ്ങളുമാണ് എനിക്കു കൂടുതല്‍ ഇഷ്റ്റപ്പെടത്

ഓരോ വാക്കിലും നര്‍മം തുളുമ്പിക്കുവാം ബ്ദ്ധപ്പട്ടുകാണും അല്ലെ???

അടുത്തത് ഉടനെ ഉണ്ടാകട്ടെ!!

Rare Rose said...

വിക്രമാ‍ദിത്യ സഭയില്‍ ഈയുള്ളവള്‍ ഇതാദ്യമാണു...അതുകൊണ്ടു തന്നെ ആദ്യ വരി വായിച്ചപ്പോള്‍ ഇതെന്താപ്പാ ഇങ്ങനെ എന്ന സംശയത്തിനടിമപ്പെട്ടു പോയി..പിന്നെയല്ലേ തിരിഞ്ഞതു സംഭവം കൊട്ടാരമാണെന്നും രാജാവാണെന്നുമൊക്കെ....
വിദൂഷകനെ വെല്ലുന്ന നര്‍മ്മബോധം...കിടിലന്‍ തന്നെ ട്ടാ ഈ യന്ത്ര കുതിരപ്പുറത്തുള്ള സവാരി വിവരണം..അപ്പോള്‍ ഉജ്ജയിനിയിലരങ്ങേറുന്നു ഇത്തരം സംഭവങ്ങള്‍ ഇനിയുമങ്ങട്ട് പോരട്ടെ.....:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി.. എന്താ പറയാ ആ ശൈലീടെ അതി പ്രസരം കുറച്ചപ്പോള്‍ നല്ല ഹാസ്യം...

വിക്രമാദിത്യന്‍ said...

ഗോപാക് യു ആര്‍ : നന്ദി . ചെത്തിപായാല്‍ കുറച്ചു . ഇപ്പൊ മാന്യന്‍ എന്ന് നടിച്ചു നടക്കുന്നു. :-)

Ashly A K:thanks buddy. തുടര്‍ന്നും നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങളും ഉണ്ടെങ്കില്‍ പിന്നെ നാം എന്ത് പേടിക്കാന്‍. എഴുതിക്കളയാം.

Sarija N S :നന്ദി. പെട്ടന്നോര്‍ത്തത് കുറിച്ചതല്ലേ. ഒരു ചെറിയ സംഭവം. അതിന്റെ പ്രത്യേകതയാവാം.

ഒരു “ദേശാഭിമാനി” : ദര്‍ബാറില്‍ സ്ഥിര സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. താങ്കളുടെ പോസ്റ്റ് വായിച്ചു. പറഞ്ഞതത്രയും സത്യം. പിന്നെ തിളയ്ക്കുന്ന പ്രായം എന്ന ന്യായം പറഞ്ഞ് തത്കാലം ജാമ്യം എടുക്കട്ടെ. ( പിന്നെ ചെത്തിപായാല്‍ നാം പണ്ടേ നിറുത്തി കേട്ടോ)

ആദിത്യാ: നന്ദി. തിരിച്ചറിഞ്ഞ ജനം എന്നാ തല്ലു തുടങ്ങുക എന്നറിയില്ലാ. എന്നാലും എഴുതും നാം...(അട്ടഹാസം )

നന്ദകുമാര്‍ രാജാവേ : പോസ്റ്റ് നന്നയിട്ടുണ്ടെങ്കില്‍ അതിന്റെ കീര്‍ത്തി താങ്കള്‍ക്ക്. താങ്കളുടെ ഉപദേശം സ്വീകരിക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഗുണം.

ജിത്തുമോന്‍ : നന്ദി. ദര്‍ബാറില്‍ സ്ഥിര സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. എഴുതുന്ന സാഹചര്യം അനുസരിച്ച് ഭാഷ ഉപയോഗിക്കുവാന്‍ ശര്മിക്കുന്നു. അത് നിങല്‍ക്കൊക്കെ ഇഷ്ടപ്പെട്ടുവെങ്കില്‍ നമ്മുടെ സുക്രതം.

Rare Rose : ദര്‍ബാറിലേക്ക് സ്വാഗതം. തുടര്‍ന്നും സാന്നിദ്ധ്യം ഉണ്ടായാല്‍ ദര്‍ബാറിലെ അപൂര്‍വ പുഷ്പത്തിന്റെ കുറവ് പരിഹരിക്കപ്പെട്ടു :-). അഭിനന്ദനങ്ങള്‍ക്ക് ഒരായിരം രാജകീയ നന്ദി. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?

കുട്ടിച്ചാത്തന്‍: ചാത്താ ഓരോ സാഹചര്യത്തില്‍ ഓരോ ഭാഷ. നാം ഒരു ബഹു ഭാഷ പണ്ഡിതനും കൂടിയാണ്... ആരോടും പറയരുത്. പോസ്ട്ടിഷ്ട്ടപ്പെട്ടു എന്നറിഞതില്‍ ഏറെ സന്തോഷം. തുടര്‍ന്നും അഭിപ്രായങ്ങള്‍ (വിമര്‍ശനങ്ങളും) അറിയിക്കുമല്ലോ .

അശ്വതി/Aswathy said...

കലക്കി...
മറ്റെല്ലാ പോസ്റ്റുകളെ കാലും വളരെ സിമ്പിള്‍. അത് കൊണ്ടു തന്നെ വായിക്കാന്‍ സുഖമുണ്ട്.
ഒരു സംശയം ...
കുതിരപുറത്തു തന്നെ യാണോ എപ്പോഴും സവാരി????

വിക്രമാദിത്യന്‍ said...

അശ്വതി: നന്ദി. അപ്പോള്‍ മറ്റു പോസ്റ്റുകള്‍ ബോറയിരുന്നോ? :-(
യമ...ഹാ പുരാണം നടന്നു പിന്നെയും ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നാം യന്ത്രക്കുതിരയെ മെരുക്കുന്നത്. അതും നമ്മുടെ ഒരടുത്ത സുഹ്രത്ത് പിന്നാലെ നടന്ന് തള്ളിയും ചവിട്ടിയും പഠിക്കുവാന്‍ പ്രേരിപ്പിച്ഛതുകൊണ്ട് മാത്രം. മടി കലശലായ് ഉണ്ടേ. പക്ഷെ പഠിച്ചു കഴിഞ്ഞ് ഇന്നോളം അതില്‍ തന്നെ സഞ്ചാരം

Sherlock said...

വിക്രംസ്, അരേ..വാ കാളിമാതാ..:)

ആദ്യമയാണ് ഇവിടെ ..എഴുത്ത് ഉഗ്രന്‍

siva // ശിവ said...

യന്ത്രവത്ക്രതമായ അശ്വങ്ങളെ നിയന്ത്രിക്കുന്ന ചട്ടം എനിക്ക് ഇഷ്ടമായി ആ വാക്ക്....ഒരു ചുവന്ന അതേഡി (എസ്ഡി)എനീക് ഉണ്ടായിരുന്നു....

"കാളീ മാതാ!!!" സോ സൂപ്പര്‍... ഹ ഹ...

യമ... ഹാ പുരാണം വളരെ നന്നായി....

Anonymous said...

Vikramji,
Very noce..
People are recognising your very fastely...


All the blog superstars are in siliance from last couple of months (except G.Manuji) So such good posts from new commers like you are very good thing to me like blog readers....
Al the best... Kep going...

Unknown said...

RAAJAAVE....
KIDU..KIDU KIDU...
(sorry 4 manglish comment)

വിക്രമാദിത്യന്‍ said...

ജിഹേഷ് : സ്വാഗതം . പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം .തുടര്‍ന്നും ദര്‍ബാറില്‍ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

Santosh Ravi :നന്ദി. തുടര്‍ന്നും അഭിനന്ദനങളും അതിലുപരി വിമര്‍ശനങളും അറിയിക്കുമല്ലോ .

മുരളികാ: നന്ദി, നന്ദി , നന്ദി. മന്ഗ്ലീഷൊന്നും ഒരു കുഴപ്പവും ഇല്ല. ചുമ്മാ അലക്കെന്ന്. :-)

Typist | എഴുത്തുകാരി said...

വിക്രമാദിത്യ മഹാരാജാവേ, സംഗതി കൊള്ളാം.

:: VM :: said...

ഉഗ്രന്‍! അസ്സലായി ചിരിച്ചു. നാല്ല ശൈലി. തുടര്‍ന്നും എഴുതൂ.

ആദ്യമായാണിവിടെ,ബാക്കി പൊസ്റ്റുകള്‍ കൂടി വായിക്കട്ടേ

ആശംസകള്‍!

sandoz said...

ഇടിഗഡിയാ ഈ ലിങ്ക് തന്നത്....
ഒരു തരം സവര്‍ണ്ണ ഭാഷ...യേത്...
കലക്കളിയാ കലക്ക്...
എല്ലാ ആശംസകളും...
[എനിക്കൊരു സവര്‍ണ്ണ അക്കാദമി മൂഡാ..അതാ ഇങ്ങനത്തെ കമന്റ്...അപ്പൊ പറഞ്ഞ പോലെ..]‍

Ziya said...

ഇഡി ഗഡി കാലത്തേ വിളിച്ചു പറഞ്ഞു. സാന്‍‌ഡോപുണ്യാളനും ഇങ്ങട് പൊറപ്പെട്ടിട്ടുണ്ടെന്നും കേട്ടു...
എന്തായാലും വന്നെത്തി നൊക്കീത് വെറ്‌തെയായില്യ...
ഒത്തിരി ചിരിച്ചു...ഇനീം പോരട്ടെ ട്ടൊ
എല്ലാ ഭാവുകങ്ങളും

വിക്രമാദിത്യന്‍ said...

Typist | എഴുത്തുകാരി : ദര്‍ബാറില്‍ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. തുടര്‍ന്നും സാന്നിധ്യം ഉണ്ടാകുമല്ലോ?"

ഇടിവാള്‍ : നന്ദി. ബാക്കി പോസ്റ്റ്കളും , ഇനി വരാനുള്ള കൊലപാതകങ്ങളും വായിച്ച് അഭിപ്രായങ്ങളും വിമര്‍ശനങളും അറിയിക്കുമല്ലോ?

sandoz :അഭിപ്രായങ്ങള്‍ക്ക് നന്ദി. പിന്നെ ഉജ്ജയ്നിയില്‍ രാജാവിനും, രാജകുമാരനും ചാതുര്‍വര്‍ണ്ണ്യം ബാധകമല്ല. ഭാഷക്കത് ഒട്ടുമല്ലാ . പിന്നെ പറയുന്ന ചരിത്രത്തിനനുസരിച്ച് ഭാഷ മാറും. അതിലെന്ത് സവര്‍ണ്ണവും അവര്‍ണ്ണവും .

Sharu (Ansha Muneer) said...

കിടിലന്‍ പോസ്റ്റ്... ശാസ്ത്ര നിയമങ്ങളും കാളിമാതായും നന്നേ ബോധിച്ചു, :)

വിക്രമാദിത്യന്‍ said...

സിയ: ദര്‍ബാറിലേക്ക് സ്വാഗതം. തുടര്‍ന്നും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ.

Sharu: നന്ദി. തുടര്‍ന്നും ദര്‍ബാറില്‍ സാനിദ്ധ്യം പ്രതീക്ഷിക്കുന്നു.

nandakumar said...

രാജകുമാരാ.. ദര്‍ബാറീലേക്ക് ആളു കൂടുന്നുണ്ടല്ലോ അല്ലേ?! ഗുഡ്. സദസ്സില്‍ ആളിനിയും വരും. എന്തായാലും ഈ അഭിനന്ദനങ്ങളൊക്കെ ഒരു ബാധ്യത/ഉത്തരവാദിത്വം ആയി എടുക്കുക. എന്നാലേ ഉശിരന്‍ പോസ്റ്റാന്‍ പറ്റൂ. ആശംസകള്‍. രണ്ടു ദിവസത്തേക്കു നാട്ടിലേക്കു പോകുന്നു.

പൊന്‍ നാണ്യങ്ങള്‍ കൊടുത്തയക്കാന്‍ മറക്കണ്ട. :)

വിക്രമാദിത്യന്‍ said...

chekck

വിക്രമാദിത്യന്‍ said...

check

വിക്രമാദിത്യന്‍ said...

നന്ദകുമാര്‍ രാജാവേ നന്ദി
ഉത്തരവാദിത്ത്വം ( അത് പണ്ടേ ഇല്ല ) /ബാധ്യത (കേട്ടിട്ട് പേടിയാകുന്നു) . എങ്കിലും അരകൈ നോക്കാം . പൊന്‍ നാണയങ്ങള്‍ എപ്പോ കൊടുത്ത് വിട്ടു എന്ന് ചോദിച്ചാല്‍ പോരെ
ഓ ടോ :കമന്റ് അഡ്മിന്‍ പ്രശനമുണ്ടാക്കിയതുകാരണം ഇടയ്ക്ക് ഇടിവാള്‍ , സിയ, നന്ദകുമാര്‍ എന്നിവരുടെ കമന്റുകള്‍ കാണാതെ പോയി .ഇപ്പോള്‍ തിരികെ കൊണ്ടു വന്നത് രണ്ടു മൂന്ന് ചെക്ക് കമന്റ്സ് കൊടുത്തിട്ടാണ് . അതാണ് മുകളിലെ കമന്റ് സംഹരിച്ചത്

വിക്രമാദിത്യന്‍ said...

നന്ദകുമാര്‍ രാജാവേ നന്ദി . ഉത്തരവാദിത്വം അത് പണ്ടേ ഇല്ല. പിന്നെ ബാധ്യത , കേട്ടിട്ട് പേടിയാകുന്നു. എന്നാലും ഒരു കൈ നോക്കാം അല്ലേ?
പിന്നെ പൊന്‍ നാണയങ്ങള്‍ എപ്പോ കൊടുത്ത് വിട്ടു എന്ന് ചോദിച്ചാ പോരേ

Anonymous said...

You are amazing! Should be doing some thing else than wasting time in MNC.

(echuse me for english comment. no idea how to write in malayalam script)