Tuesday, August 26, 2008

വാഴ്ത്തപ്പെട്ട പൊന്‍കുരിശും വിശുദ്ധ വാലെന്‍റ്റൈനും

ഗാല്‍ഗുത്താന്‍ കലാലയത്തിന്റെ നിയന്ത്രണം വഹിച്ചിരുന്ന ഇടയ സഭയുടെ ചരിത്രത്തില്‍ വാഴ്ത്തപെട്ട പൊന്‍കുരിശ് കാര്‍ലോയെ പോലെ അത്ഭുതങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ കഴിവുള്ളവര്‍ അധികമില്ലായിരുന്നു. പക്ഷേ ഫാദര്‍ പൊന്‍കുരിശ് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ പുറംലോകമറിഞ്ഞാല്‍ ഒരുപക്ഷേ വെള്ളം വീഞ്ഞാക്കല്‍ , തൊട്ട് സുഖപ്പെടുത്തല്‍ തുടങ്ങിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച കര്‍ത്താവിനു തുല്യമായ ഒരു സ്ഥാനം വിശ്വാസികള്‍ പൊന്‍കുരിശിനും കൊടുത്തേക്കാം എന്ന ഭയത്താല്‍ ഇടയ സഭാ നേത്രത്വം വിശുദ്ധ കാര്‍ലോയുടെ അത്ഭുത കര്‍മ്മങ്ങള്‍ മൂടി വെയ്ക്കുകയായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ സഭയിലെ കുഞ്ഞാടുകളെ സേവിക്കുക എന്ന ഒരേ ഒരാക്രാന്തവുമായി നടക്കുന്ന ഫാദര്‍ കാര്‍ലോയും പ്രശസ്തി ഇല്ലെങ്കിലും സേവനം തുടര്‍ന്നാല്‍ മതി എന്ന് തീരുമാനിച്ചത് കാരണം നമ്മേപ്പോലുള്ള അപൂര്‍വ്വം ചിലര്‍ മാത്രമേ സഭക്ക് പുറത്ത്‌ കാര്‍ലോ വിശുദ്ധന്‍റെ മഹത്ത്വം അതിന്‍റെ ശരിയായ വ്യാപ്തിയില്‍ മനസിലാക്കിയിരുന്നുള്ളു.

വിശുദ്ധന്‍റെ ചരിത്രത്തിന് വിക്രമാദിത്യ കഥയില്‍ എന്ത് സ്ഥാനം എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ , അവര്‍ക്കായി മാത്രം ഒരു രാജകീയ രഹസ്യം വെളിപ്പെടുത്തുന്നു. ഫാദര്‍ കാര്‍ലോസ് തോട്ടപ്പള്ളിയെ വിശുദ്ധ പൊന്‍കുരിശ് കാര്‍ലോ ആയി വാഴ്ത്തിയത് നാമാണ്.

ഗാല്‍ഗുത്താന്‍ കലാലയത്തില്‍ ഞങ്ങള്‍ക്ക് മിനക്കേടുണ്ടാക്കാന്‍ നല്ല ഇടയന്മാരുടെ പ്രതിനിധിയായി സ്ഥാനം ഏല്‍ക്കുന്നതിനു മുന്‍പ് അദ്ദേഹം നടത്തിയ ഒരു അത്ഭുത കര്‍മ്മത്തിന്റെ വിവരം രഹസമായി ചോര്‍ന്ന് കിട്ടയപ്പോള്‍, അതിന്‍റെ സ്മരണക്കായി ബേപ്പൂര്‍ സുല്‍ത്താനെ മനസ്സില്‍ സ്മരിച്ച് നാം പട്ടും വളയുമായി നല്‍കിയ നാമമാണത് .

മേല്‍പ്പറഞ്ഞ അത്ഭുതം വിശുദ്ധ കാര്‍ലോ പ്രവര്‍ത്തിക്കുന്നത് ഇടയ സഭയുടെ വലിയ ഇടയന്‍ ഗാല്‍ഗുത്താന്‍ തിരുമേനി ഹ്രദയ ശസ്ത്രക്രിയക്ക് അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് പോയ വേളയിലാണ്. തിരുമേനി അമേരിക്കയില്‍ നിന്നും നേരെ ' എന്‍ സ്വദേശം കണ്മതിനായി' പോയേക്കും എന്നാശിച്ച് ഫാദര്‍ തോട്ടപ്പള്ളി ഇടയ സഭക്കായി ഒരു കൊടും ത്യാഗം അനുഷ്ടിക്കുവാന്‍ തീരുമാനിച്ചു .ത്യാഗത്തിന്റെ പരിപൂര്‍ണ്ണ സാഫല്യത്തിന്നായി അമേരിക്കയിലായിരുന്ന ഗാല്‍ഗുത്താന്‍ തിരുമേനിയുടെ കൈയ്യൊപ്പ് ആധാര പത്രങ്ങളില്‍ പ്രത്യക്ഷമാക്കി അരമന വക കണ്ണായ ഇരുന്നൂറേക്കര്‍ ഭൂമി സ്വന്തം പേരിലാക്കി മാറ്റിയ അത്ഭുതത്തിന് സമമായ ഒന്ന് മോശ വടി പാമ്പാക്കിയപ്പോള്‍ മാത്രമെ കണ്ടിട്ടുള്ളു എന്ന് അറിയപ്പെടാത്ത ചരിത്രം പറയുന്നു .
പക്ഷെ പുതു വിദ്യാഭ്യാസ വര്‍ഷത്തില്‍ സഭയുടെ വക സ്ഥാപനങളില്‍ വീഴുന്ന ചക്ക്രത്തിന്റെ കണക്കുകള്‍ കൂടി കണ്ടിട്ട് ദൈവ പുത്രനെ നേരിട്ടു കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്ന് പ്രഖ്യാപിച്ച് , ഗാല്ഗുത്തന്‍ തിരുമേനി പുലി പോലെ തിരിച്ചു വന്നു . അതുകൊണ്ട് തോട്ടപ്പള്ളിക്ക് ത്യാഗം ഏറെ നാള്‍ സഹിക്കേണ്ടി വന്നില്ലാ.

ആധാരം അവസാന തീര്‍പ്പാക്കപ്പെടുന്നതിനു മുന്പ് വിവരം ലഭിച്ചതിനാല്‍ ഗാല്‍ഗുത്താന്‍ തിരുമേനി തോട്ടപ്പള്ളിയെ വിളിച്ചുവരുത്തി "ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദിയുണ്ടെടാ പന്നി " എന്ന് എന്നാശിര്‍വദിച്ച് ഭൂമി തിരികെ എഴുതി വാങ്ങുകയും,ത്യാഗിയെ കര്‍ത്താവിന്റെ ഇടത്തോ വലത്തോ കയറ്റി നിറുത്തുവാന്‍ ഇടപാടുണ്ടാക്കുകയും ചെയ്തു .

പക്ഷേ തോട്ടപ്പള്ളിയുടെ ഇളയ സഹോദരങ്ങള്‍ രണ്ടു പേര്‍ സഭക്ക് വേണ്ടപ്പെട്ട മദ്യ രാജാക്കന്മാരയിരുന്നതിനാല്‍ ഗാല്‍ഗുത്താന്‍ തിരുമേനിക്ക് ഒടുവില്‍ ക്രൂശിക്കല്‍ പദ്ധതിയില്‍ നിന്നും പിന്‍മാറേണ്ടി വന്നു . തോട്ടപ്പള്ളി പ്രവര്‍ത്തിച്ച അത്ഭുത ചരിത്രം മദ്യ രാജാക്കാന്‍മാരുടെ സഭയിലേക്കുള്ള കനത്ത സംഭാവനകളുടെ പ്രഭാവത്തില്‍ നിഷ്പ്രഭമാവുകയും ചെയ്തു. അന്നാദ്യമായ്‌ കര്‍ത്താവായ ഈശോ മിശിഹായ്ക്ക് , പന്ത്രണ്ട് വകക്ക് കൊള്ളാത്തവന്മാരെ കൂടെ കൊണ്ടു നടന്ന നേരത്ത് ഒന്നോ രണ്ടോ മദ്യ രാജാക്കാന്‍മാരെ ശിഷ്യരായി സ്വീകരിച്ചിരുന്നെങ്കില്‍ കാല്‍വരി കുന്ന് കയറേണ്ടി വരുമായിരുന്നില്ല എന്ന് തോന്നിയിരിക്കണം. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ?

സംഗതികള്‍ ഇങ്ങനെയൊക്കെ പരിണമിച്ചെങ്കിലും, തോട്ടപ്പള്ളിയുടെ അത്ഭുത പ്രവര്‍ത്തി പൂര്‍ണ്ണമായി വിസ്മരിക്കുവാന്‍ ഗാല്‍ഗുത്താന്‍ തിരുമേനിക്ക് കഴിഞ്ഞില്ലാ. അദ്ദേഹം തോട്ടപ്പള്ളിയെ "മേലാല്‍ അരമനയുടെ പരിസരത്തു കണ്ടു പോയാല്‍ നിന്റെ കാല് ഞാന്‍ തല്ലിയൊടിക്കും കുഞ്ഞാടേ " എന്ന് ജ്ഞാനസ്നാനം ചെയ്യിച്ച് അരമനയില്‍ നിന്നു ഗാല്‍ഗുത്താന്‍ കലാലയത്തിന്റെ വക ആണ്‍ സത്രം മേലധികാരിയാക്കി തുരത്തി വിട്ടു . ഒപ്പം ഗാല്‍ഗുത്താനിലെ വഴിതെറ്റിയ കുഞ്ഞാടുകളെ നന്നാക്കുവാനുള്ള 'ബര്‍സാര്‍ ' എന്ന പദവിയും നല്‍കി. ഗാല്‍ഗുത്താന്‍ വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ കച്ചവടങ്ങള്‍ക്കും മധ്യസ്ഥം വഹിക്കുക എന്ന അരമന വക പദവിയില്‍ നിന്നും ഇത്ര തുച്ഛമായ ഒരു പദവിയില്‍ വന്നുപ്പെട്ടതിന്റെ എല്ലാ പ്രശ്നങ്ങളും തോട്ടപ്പള്ളിയില്‍ ഉണ്ടായിരുന്നു. അത് തീര്‍ക്കുവാന്‍ ഗാല്ഗുത്താനില്‍ അദ്ദേഹത്തിന് ലഭിച്ചതോ കര്‍ത്താവില്‍ പ്രിയമുള്ള ചെകുത്താന്‍മാരായ ഞങ്ങള്‍ കുഞ്ഞാടുകളെയും .

പ്രണയം , പഞ്ചാര തുടങ്ങിയ വാക്കുകളോട് പൊതുവായ ശത്രുത പുലര്‍ത്തിയിരുന്ന തോട്ടപ്പള്ളി പാലം വലിച്ച് തകര്‍ത്ത കൌമാര പ്രണയ കഥകള്‍ ഗാല്‍ഗുത്താനില്‍ വര്‍ദ്ധിച്ച് തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു . ഒപ്പം പ്രണയ വിവരം വീട്ടുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക എന്ന തോട്ടപ്പള്ളി വക സത്കര്‍മം കാരണം പെമ്പിള്ളാരുടെ ബന്ധുക്കള്‍ ഓടിച്ചിട്ടടിച്ച കാമുകന്‍മാരുടെ എണ്ണവും . ഇപ്രകാരം കാമുകിയുടെ ബന്ധുക്കളുടെ കൈയ്യില്‍ നിന്നും അത്യാവശ്യം വൃത്തിയായി സ്നേഹ പരിലാളന ഏറ്റ്വാങ്ങിയവരുടെ കൂട്ടത്തില്‍ നമ്മുടെ സുഹ്രത്ത് ഫരീദ് ഷേക്കിന്റെ നാമവും കയറികൂടി. ഷേക്കിന്റെ പ്രണയം തകര്‍ന്നില്ലാ. പക്ഷെ വലം കൈയ്യുടെ എല്ല് രണ്ടിടത്തായി തകര്‍ന്നു. ആ സംഭവം നമ്മില്‍ സൃഷ്ടിച്ച ചലനത്തിന്‍റെ ഭാഗമാണ് ഫാദര്‍ കാര്‍ലോസ് തോട്ടപ്പള്ളിയെ നാം വിശുദ്ധ പൊന്‍കുരിശ് കാര്‍ലോയായി വാഴ്ത്തുവാന്‍ ഇടയാക്കിയത്. ചെറുപ്പം മുതലേ , പഠിപ്പിക്കുന്ന അദ്ധ്യാപകരെ , അവര്‍ എങ്ങിനെ ഉള്ളവരായിരുന്നാലും ബഹുമാനിക്കണം എന്ന ബോധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതിനാല്‍ , നാമാകരണത്തില്‍ പ്രതികരണം ഒതുങ്ങി . ഇന്നത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നെങ്കില്‍ വിശുദ്ധ കാര്‍ലോയെ ചവിട്ടിക്കൊന്നേനെ . അങ്ങിനെ പൊന്‍കുരിശിനെ ഭയന്ന് ഗാല്‍ഗുത്താന്‍ കലാലയത്തിലെ പെണ്‍കൊടികള്‍ എല്ലാം കന്യാസ്ത്രീകളും , ചെറുക്കന്മാരെല്ലാം പാതിരിമാരും ആയേക്കും എന്ന ആശങ്ക നിലനില്‍ക്കുന്ന കാലത്താണ്‌ കാമുക ഹ്രദയങ്ങളുടെ വേദന കണ്ടറിഞ്ഞ് കര്‍ത്താവ് നേരിട്ട് വിശുദ്ധ വാലെന്‍റ്റൈനെ ഞങ്ങള്‍ക്കിടയിലേക്കയക്കുന്നത് .വാലെന്‍റ്റൈന്‍ അവതാരത്തിന് നിമിത്തമായത് ഗാല്‍ഗുത്താന്റെ സ്വപ്ന സുന്ദരി പട്ടത്തിനു മത്സരിച്ചിരുന്നവരില്‍ പ്രമുഖയായ പാര്‍വ്വതി നാരായണന്‍.

നമ്മേക്കാള്‍ മൂന്ന് വസസ്സിനു മൂത്തതെങ്കിലും നാമും അല്‍പ്പ കാലം പിന്നാലെ നടന്ന ഈ സുന്ദരിക്ക് പ്രണയപ്പനി പിടിച്ചത് നാം ഗാല്‍ഗുത്താനില്‍ രണ്ടാം വര്ഷം തകര്‍ക്കുന്ന വേളയില്‍. (പ്രണയം നമ്മോടായിരുന്നു എന്ന് തെറ്റിദ്ധരിച്ചവരേ ...നിങ്ങളുടെ മനസ്സ് നാം തങ്കം പൂശിക്കും ).

കഥയിലെ നായകന്‍ , ഗാല്‍ഗുത്താന്റെ സ്വന്തം കവി ഹരി ( ദുഷ്ടന്‍ ) . പാര്‍വ്വതിക്ക് ഹരിയല്ലാ ഹരന്റെ പരമ ഭക്തനായ നാമാണ് കൂടുതല്‍ യോജിക്കുക എന്ന് നാം പറഞ്ഞു നോക്കി. എവിടെ? അതൊന്നും വകവെയ്ക്കാതെ പാര്‍വ്വതി കവിയെക്കയറി പ്രേമിച്ചു. എന്ന് മാത്രമോ , സ്ഥലത്തെ പ്രധാന തലതിരിഞ്ഞവനായ നമ്മേ ഹരി വന്ന് കണ്ടു ചായയും വടയും വാങ്ങി തന്നവന്റെ ഉറ്റ സുഹ്രത്തായി മാറ്റുകയും ചെയ്തു ( പരമദ്രോഹി ) . അതോടെ അവരുടെ പ്രണയ സാഫല്യം നമ്മുടെ ഉത്തരവാദിത്ത്വമായി മാറി.

സ്ഥലം സുന്ദരിയായ പാര്‍വ്വതിയുടെ പ്രണയം തകര്‍ക്കാന്‍ അക്കാലത്ത് ചില തത്പര കക്ഷികള്‍ ഇറങ്ങിയിരുന്നു. പാര്‍വ്വതിയുടെ അച്ഛന്‍ നാണൂസിനെ ദൂരവിനിമയ യന്ത്രം വഴി ഈ പ്രണയ വാര്‍ത്ത ചൂടാറാതെ നിരന്തരം അറിയിച്ച് കൊണ്ടേ ഇരിക്കുക എന്നതായിരുന്നു അവരുടെ ആദ്യ തന്ത്രം. പൊതുവെ മകളെ വല്യ വിശ്വാസമായിരുന്നെങ്കിലും , ഇത്തരം കഥകള്‍ നിരന്തരമായി കേട്ടപ്പോള്‍ നാണൂസ് മകളെ വിളിച്ച് വിരട്ടുകയും, ഉപദേശിക്കുകയും ഒക്കെ ചെയ്തു. കലാലയത്തിലേക്ക്‌ നാണൂസ് ഒരുപക്ഷേ അന്വേഷണത്തിനെത്തിയേക്കും എന്ന ഘട്ടം വന്നപ്പോള്‍ , ഹരി പറഞ്ഞു വിവരം അറിഞ്ഞ നാം പാര്‍വ്വതിക്ക് ഒരു ഉപായം ഉപദേശിച്ചു. ഉപായം വളരെ ലളിതം. കലാലയത്തില്‍ തനിക്ക് പിന്നാലെ നടക്കുന്ന, താന്‍ തിരിഞ്ഞു നോക്കാത്ത അലവലാതികളാണ് ഈ കുപ്രചരണത്തിന് പിന്നിലെന്ന് നാണൂസിനെ ധരിപ്പിക്കുക . സാക്ഷികളായി രണ്ടു മൂന്ന് കൂട്ടുകാരികളെയും രംഗത്തിറക്കുക.

അതോടെ നാണൂസ് ഒതുങ്ങി. സംഭവം കുശാല്‍. അതിന് ശേഷം പാര്‍വ്വതിയുടെ വീട്ടില്‍ പ്രണയ വിവരം പറയുവാന്‍ വിളിച്ചവന്മാര്‍ക്കൊക്കെ, മകളിലുള്ള വിശ്വാസം പൂര്‍വ്വാധികം വര്‍ദ്ധിച്ച നാണൂസിന്റെ വക മുട്ടന്‍ തെറി സമ്മാനമായി കിട്ടി. അത്ര വിദഗ്ദ്ധമായിട്ടായിരുന്നു സുന്ദരി നമ്മുടെ ഉപദേശം പ്രാവര്‍ത്തികമാക്കിയത്.

പക്ഷെ ഹരി വിരുദ്ധ സംഘം പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. അവര്‍ പൊന്‍കുരിശ് കാര്‍ലോയെ കളിക്കളത്തിലിറക്കി ശക്തമായി തിരച്ചു വന്നു. സംഘത്തിലെ പ്രമുഖനായ അരുണ്‍ നല്കിയ രഹസ്യ വിവരം അനുസരിച്ച് പൊന്‍കുരിശ് കമിതാക്കളെ കലാലയം വക ഗ്രന്ഥപ്പുരയില്‍ സല്ലപിച്ച് കൊണ്ടിരുന്ന വേളയില്‍ കൈയ്യോടെ പിടികൂടി. പിടിച്ച പാടെ ഹരിക്ക് ഒരാഴ്ച്ചത്തേക്ക് ഗാല്‍ഗുത്താനില്‍ പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഓലയും നല്‍കപ്പെട്ടു. അത് കൊണ്ടും ത്രിപ്തനാകാത്ത പൊന്‍കുരിശ് അന്ന് വൈകുന്നേരം പാര്‍വ്വതിയുടെ വീടിലേക്ക്‌ വിളിച്ചു. ഉദ്ദേശം നാണൂസിനെ മകളുടെ പ്രേമം അറിയിക്കുക .

വെള്ളിയാഴ്ച്ച വൈകുന്നേരം പതിവുള്ള തേനീച്ചയുടെ കുത്ത് വാങ്ങി നാണൂസ് ആകാശത്തും ഭൂമിയിലും അല്ലാതിരിക്കുന്ന വേളയിലാണ് പൊന്‍കുരിശിന്‍റെ ദിവ്യസ്വരം ദൂരവിനിമയ യന്ത്രത്തിലൂടെ വരുന്നത്.

കാര്‍ലോ: "പാര്‍വ്വതി നാരായണന്റെ അപ്പനല്ലേ?"
നാണൂസ്: "താന്‍ വിളിക്കുന്നത് വരെ അങ്ങിനെ തന്നെയായിരുന്നു. എന്താ മാറ്റണോ?" മകളെ കുറിച്ച് കുപ്രചരണം നടത്തുന്ന അലവലാതികളെ കലാലയത്തില്‍ ചെന്ന് തല്ലാന്‍ മകള്‍ സമ്മതിക്കാത്തതിന്റെ വിഷമത്തില്‍ നടന്നിരുന്ന നാണൂസ് ചോദിച്ചു .ഒന്ന് പതറിയെങ്കിലും കാര്‍ലോ സ്വയം പരിചയപ്പെടുത്തി . നാണൂസ് മറുപടി പറയാതെ അമര്‍ത്തി മൂളുക മാത്രം ചെയ്തു.
കാര്‍ലോ : "ഇന്നു നിങ്ങളുടെ മകളെ ഞാന്‍ ഒരു വല്ലാത്ത സാഹചര്യത്തില്‍ കണ്ടത് കൊണ്ടാണിപ്പോള്‍ നിങ്ങളെ വിളിക്കുന്നത്. മകളെ പഠിക്കാന്‍ കൊണ്ടാക്കിയാല്‍ അവള്‍ അവിടെ പഠിക്കുകയാണോ അതോ വല്ല തെണ്ടിച്ചെക്കന്മാരുമായി പ്രേമം കളിച്ച് നടക്കുവാണോ എന്നൊക്കെ വല്ലപ്പോഴും തിരക്കണം "
നാണൂസ്: "കത്തനാരോ പാതരിയോ ആരോ ആണ് താനെന്നല്ലേ പറഞ്ഞത്. ?പള്ളീലച്ഛന്മാര്‍ക്കൊക്കെ ഇപ്പം പെമ്പിള്ളാരുടെ പ്രേമം അന്വേഷിക്കലാണോടാ പണി? "മകളോടെ ദേഷ്യമുള്ള നിരാശാ കാമുകന്മാരുടെ വിളികളില്‍ സഹികെട്ടിരുന്ന നാണൂസിന്റെ മനസ്സില്‍ അപ്പോള്‍ നാലാം വട്ടത്തിനായി നിറച്ച് വെച്ചിരുന്ന മധു ചഷകത്തില്‍ മഞ്ഞു കട്ടകള്‍ ഉരുകുന്നതിന്റെ ആശങ്ക മാത്രമായിരുന്നു.
കാര്‍ലോ: "നിങ്ങളെന്നാ അപ്പനാടോ ..."അത്രയും ചോദിക്കുവാനെ വിശുദ്ധന് കഴിഞ്ഞുള്ളൂ . അപ്പോഴേക്കും നാണൂസ് അതുവരെ കുടിച്ചതിന്റെ മുഴുവന്‍ വീര്യവും പുറത്തെടുത്ത് ദൂരവിനിമയ യന്ത്രത്തിലൂടെ തേനീച്ചയായി ചെന്ന് പൊന്‍കുരിശിനെ കുത്തി. മറുവശത്ത്‌ നാണൂസിന്റെ നാവില്‍ നിന്നും അനര്‍ഗളം പ്രവഹിച്ച ഭാഷ ഏത് ജനുസ്സില്‍ പെട്ടതാണെന്ന് മനസിലാക്കിയപ്പോഴേക്കും പൊന്‍കുരിശ് വിയര്‍ത്ത് കുളിച്ചിരുന്നു.
"മേലാല്‍ ഈപ്പണിയും കൊണ്ടിറങ്ങിയാല്‍ ഏത് കത്തനാരായാലും ദൈവത്തിനാണെ നിന്‍റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും നായിന്റെ മോനേ" എന്ന് വിശുദ്ധന് ഒരുപദേശവും കൊടുത്ത് നാണൂസ് ദൂരവിനിമയം അവസാനിപ്പിക്കുമ്പോള്‍ പൊന്‍കുരിശ് "എനിക്കിതിന്‍റെ വല്ല കാര്യവും ഉണ്ടായിരുന്നോ? " എന്ന് സ്വയം ചോദിച്ച്, സ്വന്തം കാര്യാലയത്തിന്റെ മച്ചില്‍ ഏതോ അദ്രശ്യ ബിന്ദുവിലേക്ക് നോക്കിയിരിക്കുകയായിരുന്നു .

ഹരി വിരുദ്ധന്മാരുടെ പാരകള്‍ ഒഴിവാക്കാന്‍ നാം പറഞ്ഞ് കൊടുത്ത തന്ത്രത്തിന്റെ ഭാഗമായി കൂട്ടുകാരികളെ രംഗത്തിറക്കിയ പാര്‍വ്വതി , അതേ അലവലാതികള്‍ മറ്റു ചില പെണ്‍കുട്ടികളുടെ വീടുകളിലേക്ക് അദ്ധ്യാപകര്‍ എന്ന വ്യാജേന വിളിച്ച് കുപ്രചരണം നടത്താറുണ്ടെന്ന് നാണൂസിനെ ധരിപ്പിച്ചത്തിന്റെ അനന്തര ഫലമാണ് താന്‍ അനുഭവിച്ചത് എന്ന് വിശുദ്ധ കാര്‍ലോയുണ്ടോ അറിയുന്നു.
ഏതിനും , അതോടെ ഗാല്‍ഗുത്താനില്‍ പ്രണയ കഥകളിലെ സ്ഥിരം വില്ലന്‍ സ്ഥാനം വിശുദ്ധ പൊന്‍കുരിശ് കാര്‍ലോ രാജി വെച്ച് ഒഴിഞ്ഞു. അതിന് കാരണക്കാരനായ നാണൂസിനെ 'വിശുദ്ധ വാലെന്‍റ്റൈന്‍ നാണു ' എന്നല്ലാതെ മറ്റെന്ത് നാമത്തില്‍ വിശേഷിപ്പിക്കും ?

16 comments:

വിക്രമാദിത്യന്‍ said...

പൊതുവായ കലാലയ പ്രണയങ്ങള്‍ക്ക് അപവാദമായി , സഫല പ്രണയത്തിനുടമകളായ ഇക്കഥയിലെ പ്രണയ നായകനു, നായികക്കും അവരുടെ മൂന്നര വയസ്സുള്ള സ്നേഹ ചിഹ്ന്നത്തിനുമായി ഈ കഥ നാം സമര്‍പ്പിക്കുന്നു.(കഥയിലെ യഥാര്‍ത്ഥ നായകന്‍ 'വിശുദ്ധ വാലെന്‍റ്റൈന്‍ നാണൂസാണ്.ഇവര്‍ വെറും പ്രണയ കഥയിലെ നായികാ നായകര്‍ മാത്രം)

Sarija NS said...

കുമാരാ,
അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ ഈ കൊച്ചു രാജ്യത്തും അത്യാവശ്യമായതിനാല്‍ തത്ക്കാലം രാജ്യകാര്യങ്ങളെല്ലാം ഭട്ടിയെ ഏല്‍പ്പിച്ച് ഉടന്‍ പുറപ്പെട്ടാലും.


ഹ ഹ തകര്‍ത്തു. പാവം കാര്‍ലോ....

:: VM :: said...

ഹഹഹ്! കലക്കീരാ മച്ചാ ;)

അന്നാദ്യമായി കര്‍ത്താവായ ഈശോ മിശിഹായ്ക്ക് , പന്ത്രണ്ട് വകക്ക് കൊള്ളാത്തവന്മാരെ കൂടെ കൊണ്ടു നടന്ന നേരത്ത് ഒന്നോ രണ്ടോ മദ്യ രാജാക്കന്മാരെ ശിഷ്യരായി സ്വീകരിച്ചിരുന്നെങ്കില്‍ കാല്‍വരി കുന്ന് കയറേണ്ടി വരുമായിരുന്നില്ല എന്ന് തോന്നിയിരിക്കണം. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ?

ഇതാണു ഹൈലൈറ്റ്!


(പക്ഷേ ഫാദര്‍ പൊന്‍കുരിശ് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ പുറംലോകമറിഞ്ഞാല്‍ ഒരുപക്ഷേ വെള്ളം വീഞ്ഞാക്കല്‍ , തൊട്ട് സുഖപ്പെടുത്തല്‍ തുടങ്ങിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച കര്‍ത്താവിനു തുല്യമായ ഒരു സ്ഥാനം വിശ്വാസികള്‍ പൊന്‍കുരിശിനും കൊടുത്തേക്കാം എന്ന ഭയത്താല്‍ ഇടയ സഭാ നേത്രത്വം വിശുദ്ധ കാര്‍ലോയുടെ അത്ഭുത കര്‍മ്മങ്ങള്‍ മൂടി വെയ്ക്കുകയായിരുന്നു. )

അതു നന്നായി..ഇല്ലെങ്കില്‍ ഈ കുരിശീനെ ഞാന്‍ പൊക്കിയേനേ.. ഒരു 5000 ഗാലണ്‍ വാട്ടര്‍ ടാങ്കര്‍ ലോറി കാണിച്ച്, “വീഞ്ഞാക്കറ പിശാശേ” ന്നും പറഞ്ഞ് ഭീഷണിപ്പെടുത്താര്‍ന്നു!!!

സംഭവം സിമ്പ്ലിള്‍, ശുദ്ധ ഹാസ്യം.. ഇപ്പോ കമ്പ്ലീറ്റ് തല്ലും പിടിയുമല്ലേ ബ്ലോഗില്‍ അതിനിടക്ക് ഇങ്ങനഹ്ത്തെ പോസ്റ്റൊക്കെ വായിക്കുന്നതാ ആശ്വാസം!

സസ്നേഹം ) (ഡിസ്പോസബിള്‍ കമന്റില്‍ ഇങ്ങനെ എഴുതണമെന്നാ അനോണി മാഷു പറാഞ്ഞേക്കണേ)
ഇടിവാള്‍

:: VM :: said...

;)

Aadityan said...

സത്യം പറഞ്ഞാല്‍ ഞാനും ഗാല്‍ഗുത്താന്‍ കലാലയത്തിന്റെ ഉത്പന്നമാകുന്നു .കര്‍ത്താവെ അവിടെ ഇത്രയൊക്കെ വിശേഷങ്ങളോ ? തങ്ങളുടെ ശൈലി തികച്ചും വ്യത്യസ്തമാണ് .
ഓടിച്ചു വായിക്കുന്നവര്‍ക്ക് പ്രന്തകുമെങ്ങിലും mariyadaykku വായിക്കുന്നവര്‍ക്ക് ഏതൊരു നല്ല അനുഭവമായിരിക്കും . 'വിശുദ്ധ വാലെന്‍റ്റൈന്‍ നിന്നാല്‍ വാഴട്ടെ . കാര്‍ലോസ്‌ കലക്കി .
അടുത്തത് എന്നാ? അദികം താമസിപ്പികണ്ട രാജാവേ .

Chullanz said...

മഹാരാജാവേ അങ്ങയുടെ കൂടുതല്‍ അക്രമങ്ങള്‍ക്കായി കാത്തിരിക്കുന്നു. സറ്‍ വേതാള്‍സ്‌ എന്നാണു രംഗത്തിറങ്ങുക

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ നാണൂസിനു ബുദ്ധി ഉപദേശിച്ചു കൊടുത്ത തിരുമനസ്സിനു ചെലവൊന്നും കിട്ടീലെ?

ബഹുവ്രീഹി said...

കുമാരാ..

രാവിലെ ആപ്പീസിൽ പണി ധാരാളണ്ടായിരുന്നതുകൊണ്ട് മനസ്സിരുത്തി വായിക്കാൻ തരായില്ല്യ. പ്ലേ തരായിള്ളൂ.

രസിച്ചിരുന്നു വായിച്ചു. അസ്സലായി.

ട്ട്വോ, കുമാരാ.. അക്ഷരത്തെറ്റുകൾ അനവധിണ്ട്. വായനയുടെ രസത്തിന്റെടെക്ക് അതൊരു കാര്യമായി തൊന്നീതൊന്നൂല്ല്യക്ക്യ! ന്നാലും അതും കൂടിയൊന്ന് കുമാരൻ ശ്രദ്ധിക്കണം.

കുമാരൻ നീണാൾ വാഴട്ടെ. നീണാൾ എഴുതപ്പെടട്ടെ.

തേനീച്ചക്കുത്ത്!!!!

ഹ്മ്ം രസികൻ.. മിഡ്ക്ക! മിഡുമിഡ്ക്ക!

അശ്വതി/Aswathy said...

അപ്പൊ രാജാവേ..പതിവു പോലെ കസറിയല്ലോ.
ഗാല്‍ഗുത്താന്‍ വിശേഷങ്ങള്‍ കൊള്ളാം.അവിടെ മൊത്തത്തില്‍ വിലസല്‍ ആയിരുന്നു അല്ലെ?
എങ്കിലും കാര്‍ലോ കുറച്ചു കടന്നു പോയി...
ഇതേ കാര്‍ലോ തന്നെ ആണോ പണ്ടു നാട്ടുകാരുടെ കൈയില്‍ നിന്നും ഏതോ വഴി പ്രശ്നത്തില്‍ അടി കൊണ്ടത്????സംശയം ആണേ...

Anonymous said...

Kalakki......

Keek going....

വിക്രമാദിത്യന്‍ said...

Sarija N S: ഭട്ടിയെ ഒരു ദിവസം ഭാരം ഏല്‍പ്പിച്ചാല്‍ അവന്‍ ഉജ്ജയനി മൊത്തമായി ചീനന്‍മാര്ക്ക് കച്ചവടം ചെയ്യും (പഴയ വിപ്ലവ സ്നേഹം). കഴിഞ്ഞ പോസ്റ്റിലെ പരാതി മാറി എന്ന് പ്രതീക്ഷിക്കുന്നു :-)

VM: : നന്ദി. പിന്നെ പൊന്‍കുരിശിനെ പൊക്കുകയും മറ്റും വേണ്ട. ചുമ്മാ ചെന്നു കമ്പനിയടിച്ചാല്‍ മതി. മദ്യ രാജാക്കന്മാര്‍ സഹോദരങ്ങള്‍ വീഞ്ഞ് ഒഴുക്കില്ലേ?

Aadityan: ആദിത്യാ ഗാല്‍ഗുത്താന്‍ കഥകളുടെ അക്ഷയ ഖനിയല്ലേ. അടുത്തത് ഉടനെ ഉണ്ട്.

Chullanz : സര്‍ വേതാളം പറഞ്ഞിരിക്കുന്നത് അദ്ദേഹത്തെ ചരിത്ത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം ടെര്‍മിനേറ്റര്‍ ടൂവില്‍ ആര്‍ണോള്‍ഡിന്റെ രംഗ പ്രവേശത്തിനത്രയുമെങ്കിലും പഞ്ച് വേണം എന്നാണു. ഏതിനും വലിയ താമസം ഇല്ലാതെ ബാധയെ ദര്‍ബാറിലേക്ക് ഇറക്കി വിടുന്നുണ്ട്.

കുട്ടിച്ചാത്തന്‍ : ചെലവ് കിട്ടിയില്ലേ എന്നോ? ചെയ്തു കൊടുത്ത സഹായങ്ങളുടെ പേരില്‍ ഇപ്പോഴും കമിതാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്തു ചെലവ് വാങ്ങാറുണ്ട് . പിന്നെ ഉപദേശം നാണൂസിനല്ലായിരുന്നു . മകള്‍ക്കും കാമുകനും . അക്കാര്യം കൊണ്ടു തന്നെ നാം കുറച്ചു കാലം നാണൂസിന്റെ നോട്ടപുള്ളിയായിരുന്നു ( പില്‍ക്കാലത്ത് സത്യാവസ്ഥകള്‍ എല്ലാം വിശുദ്ധന്‍ അറിഞ്ഞ ശേഷം )

ബഹുവ്രീഹി: നന്ദി. അക്ഷരത്തെറ്റുകള്‍ സംഭവിച്ചത് തിടുക്കം കൂടിയതിനാലാണെന്ന് തോന്നുന്നു. ഏതിനും ഒറ്റ നോട്ടത്തില്‍ കണ്ടവനെയൊക്കെ തിരുത്തിയിട്ടുണ്ട്. അടുത്ത കൊലപാതകം മുതല്‍ കൂടുതല്‍ ശ്രദ്ധിക്കാം. തെറ്റ് ശ്രദ്ധയില്‍പ്പെടുത്തിയതിന് പ്രത്യേക നന്ദി.

അശ്വതി: നന്ദി. പിന്നെ ചോദിച്ചത് ഗാല്‍ഗുത്താന്‍ ആണ്‍ സത്രത്തിനു പിന്നിലെ വഴിക്ക് വേണ്ടി കോളണിവാസികളുമായി വഴക്കുണ്ടാക്കി തല്ലു വാങ്ങിയ വൈദികനെക്കുറിച്ചാണെങ്കില്‍ , കാര്‍ലോയെപ്പറ്റി നാം ഒന്നും പറഞ്ഞിട്ടും ഇല്ല അശ്വതി ഒന്നും കേട്ടിട്ടും ഇല്ലാ. :-)

Santosh Ravi: നന്ദി

Santosh said...

Kya huva???
Expected an Onam post... But...

nandakumar said...

:)

detail comments pinne.... eppo njan ethiri thirakkila.

lov
nandan

Ashly said...

രാജാവേ ...whatz up ?? Waiting for more posts...

റീവ് said...

കൊള്ളാം ഉഗ്രനയിരിക്കുന്നു.

nandakumar said...

"പന്ത്രണ്ട് വകക്ക് കൊള്ളാത്തവന്മാരെ കൂടെ കൊണ്ടു നടന്ന നേരത്ത് ഒന്നോ രണ്ടോ മദ്യ രാജാക്കന്മാരെ ശിഷ്യരായി സ്വീകരിച്ചിരുന്നെങ്കില്‍ കാല്‍വരി കുന്ന് കയറേണ്ടി വരുമായിരുന്നില്ല എന്ന് തോന്നിയിരിക്കണം. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ?"
"എനിക്കിതിന്‍റെ വല്ല കാര്യവും ഉണ്ടായിരുന്നോ? "
ഹഹഹ
വായിക്കാന്‍ വൈകിപ്പോയതിനു ക്ഷമാപണം.തിരക്കിലായിരുന്നു.

അവസാന ദൂര സംഭാഷണം അതുജ്ജലം. നമിച്ചണ്ണാ നമിച്ചു.