Sunday, October 12, 2008

മാന്ത്രികന്‍

ഗാല്‍ഗുത്താനിലെ കലാലയ ജീവിതം കഴിയുന്നത്‌ വരെ മിക്കവാറും നമ്മുടെ ഓണക്കാലങ്ങള്‍ മാതാജിയുടെ ജന്‍മനാടായ മാരാരിക്കുളത്തായിരുന്നു . ഗാല്‍ഗുത്താനില്‍ ബീഡിക്കരി രണ്ടാം വര്‍ഷം കലക്കുന്ന നാളുകളിലും ആ പതിവ് തെറ്റിക്കാതെ നാം ആലപ്പുഴ രാജ്യത്തെ മാരാരിക്കുളം ദേശത്ത്‌ എത്തി .

മുത്തശ്ശന്‍ രാജാവിന്‍റെ കൊട്ടാരത്തിനു മുന്നില്‍ രഥം നിന്നപ്പോഴേ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുന്നത് കാണുവാന്‍ കഴിഞ്ഞു . പറമ്പില്‍ നാലഞ്ച് ഊഞ്ഞാലുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇനി നാം ഉത്പ്പടെയുള്ള വാനരപ്പട ആരോഹണം ചെയ്യുകയേ വേണ്ടു. നിലവറ തുറന്ന്, അതില്‍ നിന്നും സ്ഥാവര ജംഗമ വസ്തുക്കള്‍ നിര നിരയായി പുറത്തേക്ക് പോകുന്നുണ്ട്. പേരമ്മ, അമ്മായി, താവഴിയിലെ പതിമൂന്നു ആങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, പിന്നെ പുറം പണിക്കാര്‍ എല്ലാവരും നാല് വഴിക്ക് ,പതിനാറ് കാര്യങ്ങള്‍ക്കായി ഓടുന്നു. ഇതെല്ലം ഓണത്തിനുള്ള പതിവു കാഴ്ചകള്‍ തന്നെ. പക്ഷേ പതിവില്ലാത്ത മറ്റൊരു കാഴ്ചയും നാം കണ്ടു . പേരമ്മയുടെ രണ്ടാമത്തെ പുത്രന്‍ , വകയില്‍ നമ്മുടെ ജേഷ്ടന്‍ അനിയുടെ നേതൃത്ത്വത്തില്‍ ഒരു സംഘം വാനരപ്പട നിലവറയില്‍ നിന്നും ചെമ്പ് വാര്‍പ്പുകള്‍ , വലിയ നിലവിളക്കുകള്‍, കിണ്ടികള്‍ എന്നിവയൊക്കെ എടുത്ത്‌ ഒരു ജാഥയായി കൊട്ടാരത്തിന്‍റെ കിഴക്ക് വശത്തേക്ക് നീങ്ങുന്നു.
"ഓഹോ അപ്പോള്‍ ഇങ്ങിനെയാണ്‌ ഇത്തവണത്തെ ഓണ ചിലവ് ഗംഭീരമാക്കം എന്ന് ആനി ചേട്ടന്‍ പറഞ്ഞത് . എല്ലാം കൂടി ഒരു അന്‍പതിനായിരം വരാഹന്റെ വക കാണും" നാം മനസ്സില്‍ കണക്ക് കൂട്ടി "എന്നാലും പട്ടാപ്പകല്‍ ഇതെല്ലം കൂടി അടിച്ചു മാറ്റിയാല്‍? ഇതിനെല്ലാം ഒരു ഒളിവും മറവും വേണ്ടേ?" എന്ന് ചിന്തിച്ച് നാം ജാഥയുടെ അടുത്തെത്തി.
"ശീവൊള്ളി തിരുമേനി വക പൂജയുണ്ട് . " നമ്മെ കണ്ട അനിച്ചേട്ടന്‍ , തലയില്‍ കമഴ്ത്തിയിരുന്ന വാര്‍പ്പ് തെല്ലുയര്‍ത്തി മുഖം പുറത്തേക്ക് കാട്ടി പറഞ്ഞു.
"ഇനി കുറെ ദിവസത്തേക്ക് ഇവിടെ ആരെന്തു കഴിക്കണം, എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ആ കാലനാവും" നമ്മുടെ അനുജന്മ്മാരില്‍ ഒരുവന്റെ ആത്മഗതം .
"എല്ലാം സഹിക്കാം ...ഈ വാര്‍പ്പ് മുഴുവന്‍ ശര്‍ക്കര പായസം വെച്ചിട്ട് , ഇവിടുള്ളോര്‍ക്ക് ഓരോ കയില്‍ തന്നു ബാക്കി മുഴുവന്‍ ഇല്ലത്തേക്ക് കടത്തും എരപ്പാളി . അത് കാണുമ്പോഴാണ് കുടവയറനെ കാലേ പിടിച്ചു വലിച്ചു കീറി പായസത്തിന്റെ അടുപ്പില്‍ തന്നെ വെയ്ക്കുവാന്‍ തോന്നുന്നത്" ഏറ്റവും ഇളയവനായ ചന്തു ഒരല്‍പ്പം കടന്നു ചിന്തിക്കുന്ന കൂട്ടത്തിലാണ് .
വാര്‍പ്പുകളും, മറ്റു പാത്രങ്ങളുമായി ജാഥ കിഴക്ക് വശത്തെ പാത്രക്കുളത്തില്‍ അവ കഴുകുവാന്‍ ഒരുങ്ങി നില്ക്കുന്ന പുറമ്പണിക്കാര്‍ക്കരുകിലേക്ക് നീങ്ങിയപ്പോള്‍ നാം മുത്തശ്ശനെ കാണുവാനായി കൊട്ടാരത്തിലേക്ക് കയറി .

സ്വീകരണമുറിയില്‍ ഭയ ഭക്തി ബഹുമാനത്തോടെ നില്‍ക്കുന്ന മുത്തശ്ശന്‍. നിലത്തു ചെമ്പട്ട് വിരിച്ച്, അതില്‍ ചമ്രം പടഞ്ഞിരുന്ന് , പലകയില്‍ തലങ്ങും വിലങ്ങും കവടി പായിക്കുന്ന ശീവൊള്ളി മനക്കല്‍ നാരായണന്‍ തിരുമേനി . മുഖത്ത്‌ "എന്നെ സമ്മതിക്കണം" എന്ന സ്ഥായിയായ ഭാവത്തിനു പകരം 'കവടി പലക കണ്ടു പിടിച്ചവനെ കണ്ടാല്‍ പലകക്കടിച്ച് കൊല്ലണം' എന്ന ഭാവം. അത് കണ്ടാല്‍ അറിയാം പൂജ വിധികള്‍ തീരുമാനിച്ചെങ്കിലും മുത്തശ്ശന്‍ ഒരു ഉറപ്പിന്നായി വീണ്ടും കവടി വെയ്പ്പിക്കുന്നതാണ് . മുത്തശ്ശന്റെ കവടി പ്രേമത്തിനും കാരണം ഒരു പക്ഷേ തിരുമേനി തന്നെയായിരിക്കാം. കൊട്ടാരം മന്ത്രവാദി എന്ന പേരു പറഞ്ഞ് ഈ കവടികള്‍ കാശിയില്‍ നിന്നും വരുത്തിക്കാന്‍ കക്ഷി കമഴ്ത്തിയത്‌ രണ്ടായിരം വരാഹന്‍. റാത്തലിന് എണ്‍പതിന് കന്യാകുമാരിയില്‍ നിന്നു സാധനം വരുത്തിക്കുകയാണ് സത്യത്തില്‍ ഉണ്ടായതെന്ന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ പറയുന്നു. ഏതിനും, രണ്ടായിരത്തിന്റെ അവസാന ചില്ലിയും മുതലാക്കിയിട്ടെ ശീവൊള്ളി മിക്കവാറും അവിടുന്ന് എഴുന്നേല്‍ക്കാന്‍ മുത്തശ്ശന്‍ സമ്മതിക്കു എന്ന് നമുക്കു തോന്നി.

മുത്തശ്ശന്‍ നമ്മെ നോക്കി പുഞ്ചിരിച്ചതല്ലാതെ ഒന്നും ഉരിയാടിയില്ല . ശീവൊള്ളിയുടെ കവടി കാവടി ഉടനെയൊന്നും തീരുന്ന യാതൊരു ലക്ഷണവും കാണാത്തതിനാല്‍, നാം അടുക്കള ഭാഗത്തേക്ക് നിഷ്ക്രമിച്ചു . മുത്തശ്ശിയെ കണ്ട് സംഭവങ്ങളുടെ വിശദ വിവരങ്ങള്‍ ആരാഞ്ഞു. ചായയും, വഴക്കപ്പവും, ഒപ്പം സ്തിഥി ഗതികളുടെ സംക്ഷിപ്ത രൂപവും അവിടുന്ന് ലഭിച്ചു . കൊട്ടാരത്തില്‍ പലയിടത്തായി കാലാ കാലത്ത് സ്ഥാപിച്ചിരിക്കുന്ന മന്ത്ര രക്ഷകള്‍ കാലഹരണപ്പെട്ടോ , പുതുക്കാറായോ എന്നെല്ലാം അറിയുന്നതിനായി ശീവൊള്ളി അടുത്തിടെ വെറുതെയൊന്നു പ്രശ്നം വെയ്ച്ചു . പ്രശ്നത്തില്‍ തെളിഞ്ഞ കാഴ്ച്ചയുടെ ഭീകരതയില്‍ അങ്ങേര്‍ നാല് ദിവസം പനിച്ചു തുള്ളി കിടന്നത്രേ.
രണ്ട് ഗന്ധര്‍വ്വന്മാര്‍, ഒരു യക്ഷി , പിന്നെ അല്ലറ ചില്ലറ കാളി കൂളികളും എല്ലാം കൊട്ടാരം നില്ക്കുന്ന മൂന്നര ഏക്കര്‍ പറമ്പില്‍ വിനോദയാത്രക്കെത്തി, തിരിച്ചു പോകാതെ കറങ്ങി നടക്കുകയാണത്രേ . എല്ലാത്തിനെയും കൂടി വണ്ടി കയറ്റി അയക്കാനാണ് ഇപ്പോള്‍ ഈ പൂജ.

"അപ്പോള്‍ ഈ പുതിയ പ്രശ്നമോ? " നാം ചോദിച്ചു
"നിന്‍റെ അപ്പുപ്പന് ഭ്രാന്തായത് കൊണ്ട്" മുത്തശ്ശി പ്രതികരിച്ചു . ന്യായമായ കാര്യം. മുത്തശ്ശന് ഭ്രാന്ത് വന്നാല്‍ ആദ്യം അറിയുക മുത്തശ്ശിയായിരിക്കുമല്ലോ . അപ്പോള്‍ വിവരം ആധികാരികമായിരിക്കണം.
വാര്‍പ്പും മറ്റും കുളത്തില്‍ കൊണ്ട് തട്ടി നമ്മുടെ സഹോദര സംഘം ശീവൊള്ളിയുടെ കവടി കാവടി കാണുവാനായി എത്തിയപ്പോള്‍ നാം അവരുടെ അടുത്തേക്ക്‌ ചെന്നു.

" തമ്പാനെ രണ്ടാമതും പ്രശ്നം വെയ്ച്ചത് ഏതായാലും നന്നായി " പെട്ടന്ന് യാതൊരു പ്രകോപനവുമില്ലാതെ, പലകയില്‍ നിന്നും മുഖമുയര്‍ത്തി ശീവൊള്ളി ആക്രോശിച്ചു .പിടിച്ചിരുത്തി രണ്ടാമതും കവടി നിരത്തിച്ചത്തിന് മുത്തശ്ശനുള്ള പണി ദാ വന്നു എന്ന് നാം ഉറപ്പിച്ചു. " മന്ത്രപ്പുരയില്‍ പള്ളികോലോന്റെ ആത്മാവ് ഇപ്പോഴും മോക്ഷം കിട്ടാതെ ഉഴലുന്നുണ്ട് "
ശീവൊള്ളി പറഞ്ഞതു കെട്ട് മുത്തശ്ശന്‍റെ മുഖത്ത്‌ 'ചത്താലും സമാധാനം തരുകേലേ മഹാപാപി? ' എന്ന ഭാവം .

മേല്‍പ്പറഞ്ഞ പള്ളികോലോന്‍ എന്ന വ്യക്തി നമ്മുടെ മുത്തശ്ശന്‍റെ വല്യമ്മവനായിരുന്നു. മഹാ മന്ത്രവാദിയും ഒപ്പം ദിവ്യാസ്ത്രങ്ങള്‍ എല്ലാം ഹൃദിസ്ഥമാക്കിയ ധനുര്‍വേദ പണ്ഡിതനും ആയിരുന്നു ടിയാന്‍ എന്നൊരു ചീത്തപ്പേര് കാല കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്‌ . കൊട്ടാരം വളപ്പിന്റെ കിഴക്കേ മൂലയില്‍ കാലങ്ങള്‍ പഴക്കമുള്ള, തടിയില്‍ തീര്‍ത്ത്‌ ഓലമേഞ്ഞ ഒരു പുരയുണ്ട്. അവിടിരുന്നായിരുന്നത്രേ പള്ളികോലോന്‍ പരമശിവന്‍, നരസിംഹം തുടങ്ങിയ പുലികളെ നേരിട്ടു വിളിച്ചു വരുത്തി വിരട്ടിയിരുന്നത്. ഇതെല്ലം പറഞ്ഞു കേട്ട ഐതിഹ്യങ്ങളാണ് . ജീവിച്ചിരിക്കുന്നവരില്‍ മുത്തശ്ശന് പോലും പള്ളികോലോനെ നന്നേ ചെറുപ്പത്തില്‍ കണ്ട ഓര്‍മ്മയെ ഉള്ളു. പക്ഷേ കക്ഷിയെക്കുറിച്ച് കഥകള്‍ പലതും തലമുറകള്‍ കൈ മാറി ഇന്നും നാട്ടില്‍ പ്രചാരത്തിലുണ്ട്. വാഴയില മുറിച്ചിട്ട് അതില്‍ കയറി നദി കടക്കുന്നതും , വരുണാസ്ത്രം അയച്ച് മഴ പെയ്യിക്കുന്നതും , ആകാശ സഞ്ചാരം ചെയ്യുനതും ഒക്കെ നാമൊക്കെ ചായ കുടിക്കുന്നത് പോലെയാണ് പുള്ളി ചെയ്തിരുന്നതത്രേ . ചുട്ട കോഴിയെ പറപ്പിക്കാനോ , പറക്കുന്ന കോഴിയെ പിടിച്ചു ചുടാനോ പുള്ളി മിനക്കെടാത്തത് ശുദ്ധ സസ്യ ഭോജിയായത് കൊണ്ട് മാത്രമായിരുന്നത്രേ .
അങ്ങിനെയുള്ള വ്യാഘ്രമാണ് സിദ്ധികൂടിയ ശേഷവും കൊട്ടാരം വളപ്പില്‍ തന്നെ ചുറ്റി നടക്കുകയാണെന്ന് ശീവൊള്ളി പ്രഖ്യാപിച്ചത് .
"എങ്ങിനെ മോക്ഷം കിട്ടും? അങ്ങേരും, കാരണവന്‍മ്മാരും കഷ്ട്ടപ്പെട്ടു ഉണ്ടാകിയതിന്റെ വിഹിതമല്ലേ ഈ അമ്പലം വിഴുങ്ങിയെപ്പോലുള്ളവര്‍ അടിച്ചു മാറ്റുന്നത്‌ . പുള്ളിക്ക് സഹിക്കുമോ?" ചന്തുവിന്റെ ആത്മഗതം .

ഏതിനും തീരുമാനമായി. ഗന്ധര്‍വന്‍മ്മാര്‍, മറ്റു കാളി കൂളികള്‍ എന്നിവരെ ആദ്യം നാടു കടത്തുക. യക്ഷിക്കുട്ടിയെ കൊട്ടാരം വളപ്പില്‍ ആകാശം തൊട്ടു നില്‍ക്കുന്ന ഏഴിലം പാലയില്‍ കരാറടിസ്ഥാനത്തില്‍ താമസിപ്പിക്കുക. അതിന് ശേഷം പള്ളികോലോനെ പരലോകത്തേക്ക് ആഘോഷമായി തുരത്തുക .ശേഷം മന്ത്രപ്പുര പൊളിക്കുക .

കൂടാതെ പള്ളികോലോന് ശീവൊള്ളി മോക്ഷം കൊടുക്കുന്ന നാള്‍ വരെ ഓണ സദ്യ വെച്ച് മന്ത്രപ്പുരയുടെ പടിപ്പുരയില്‍ വിളമ്പുവാനും , അതിന് ശേഷം നാലും കൂട്ടിയ താമ്പൂലം അവിടെ കാഴ്ച സമര്‍പ്പിക്കാനും മാന്ത്രികന്‍ ഉത്തരവായി.
"ഒരു പാക്കറ്റ് വില്‍സ് ആയിരുന്നെങ്കില്‍ പള്ളികോലോനും, നമുക്കും എല്ലാം സൌകര്യം ആകുമായിരുന്നു " എന്ന നമ്മുടെ ആത്മഗതം ഭാഗ്യത്തിന് മുത്തശ്ശന്‍ കേട്ടില്ലാ.

പിറ്റെന്നാള്‍ മുതല്‍ കൊട്ടരത്തിന്റെ അങ്കണത്തില്‍ പ്രത്യേകമായി പന്തലിട്ടുയര്‍ത്തിയ പൂജാ വേദിയില്‍ ശീവൊള്ളിയുടെയും, രണ്ടു പരികര്‍മ്മികളുടെയും വേട്ട തുടങ്ങി. അത്തപ്പൂക്കളം പോലും പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റപ്പെട്ടു. ഞങ്ങള്‍ പിള്ളര്‍ ഒഴികെ മറ്റെല്ലാവരും പൂജയില്‍ ബദ്ധശ്രദ്ധര്‍. ഞങ്ങളാകട്ടെ ഓണത്തിന് പുറത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ ഒന്നു വിടാതെ കാണുന്നതിലും, ചുറ്റ്‌ വട്ടത്തുള്ള ഓണാഘോഷ സംഘങ്ങളുമായി ചേര്‍ന്ന് പുലി കളി, ഓണപ്പന്ത് , തുടങ്ങിയ ആഘോഷങ്ങള്‍ പൊലിപ്പിക്കുന്നതിലും മുഴുകി

തിരുവോണ നാള്‍ വീണ്ടും ശീവൊള്ളി "ഗന്ധര്‍വന്മാര്‍ രണ്ടും മറ്റു കാളി കൂളികള്‍ക്കൊപ്പം ആകാശ മണ്ഡലം കടന്നിരിക്കുന്നു. യക്ഷിയെ ഏഴിലം പാലയില്‍ കുടിയിരുത്തി " എന്ന പ്രഖ്യാപനവുമായി മുത്തശ്ശന്റെ മുന്നില്‍ എത്തി .
"യക്ഷി നമ്മുടെ പാലായില്‍ താമസിക്കുന്നതിനു വാടക തരുമോ ആവോ?" ചന്തു നമ്മോടു ചോദിച്ചു
"അല്ലടാ ...ഗന്ധര്‍വന്‍മ്മാരെ നാട് കടത്തുകയും യക്ഷിയെ പാലായില്‍ പ്രതിഷ്ടിക്കുകയും ചെയ്യുന്നത് എവിടുത്തെ ന്യായം? ഇനി യക്ഷി ശീവോള്ളിയുടെ പഴയ ലോഹ്യക്കാരി വല്ലതും ആണെന്ന് വരുമോ ?" നമ്മുടെ സംശയം അതായിരുന്നു .
"അപ്പോള്‍ വല്യമ്മാമ ?" മുത്തശ്ശന്‍ ശീവൊള്ളിയോട് ചോദിച്ചു .ചതയം നാളില്‍ പള്ളികോലോന്റെ പരിപ്പെടുക്കുമെന്നു ശീവൊള്ളി മുത്തശ്ശന് ഉറപ്പ് നല്‍കി

കൊട്ടാരം വളപ്പില്‍ തന്നെ പ്രത്യേകം വേലികെട്ടി തിരിച്ച അഞ്ചു സെന്റ് ഭൂമിയിലാണ് പള്ളികോലോന്‍ വിരാജിക്കുന്ന മന്ത്രപ്പുര . കാലാ കാലം ആ ഭൂമി കിളച്ച് വൃത്തിയാക്കാനും മറ്റും പണിക്കാര്‍ അവിടേക്ക് കയറും മുന്പ് ശീവൊള്ളി വക പൂജ പതിവാണ്. മന്ത്രപ്പുര നില്‍ക്കുന്ന പറമ്പില്‍ ആകെയുള്ള രണ്ടു മരങ്ങള്‍ ഒരു കൂറ്റന്‍ കരിവീട്ടിയും , നീട്‌ നിവര്‍ന്നു നില്‍ക്കുന്ന പുരാതനമായ ഒരു തെങ്ങുമാണ് .ആകാശം മുട്ടി നില്ക്കുന്ന ആ തെങ്ങില്‍ തേങ്ങയിടാന്‍ ആരും കയറാറില്ല. തേങ്ങകള്‍ താഴെ വീഴുന്ന മുറയ്ക്ക് മുത്തശ്ശി അവ അമ്പലങ്ങളിലേക്ക് കൊടുത്തയക്കുകയാണ് പതിവ്.

വേരിനു യാതൊരു ക്ഷതവും ഇല്ലെങ്കിലും ആ തെങ്ങിനെ ഒരു ഇരുമ്പു വടത്താല്‍ കരിവീട്ടിയിലേക്ക് ബന്ധിച്ചിട്ടുണ്ട്‌ . പണ്ടു പള്ളികോലോന്‍ നരസിംഹ മൂര്‍ത്തിക്കായി ചെയ്ത എന്തോ കര്‍മ്മത്തിന്റെ ഭാഗമാണത്രേ അത് . സമയ സമയം ആ വടം തുരുംപിക്കുംപോള്‍ മാറ്റി കെട്ടുന്നതിനു മുന്‍പുള്ള പൂജകള്‍ക്കായും ശീവൊള്ളി നല്ലൊരു തുക മുത്തശ്ശന്റെ കൈയ്യില്‍ നിന്നും പിടുങ്ങാറുമുണ്ട് .

ചതയം ദിനത്തില്‍ പൂജകള്‍ അതി രാവിലെ തുടങ്ങി . പ്രധാന പൂജകള്‍ പൂജാശാലയില്‍ തന്നെ. ഉച്ചയോടെ പൂജകള്‍ അവസാനിപ്പിച്ച്, ചുവന്ന പട്ടു കൊണ്ടു വാ മൂടിക്കെട്ടിയ ഒരു കലശവുമായി ശീവൊള്ളി പൂജാശാലയില്‍ നിന്നും പുറത്തിറങ്ങി. തൊട്ടു പിന്നില്‍ കത്തിച്ച പന്തങ്ങളുമായി രണ്ടു പരികര്‍മ്മികള്‍ , അവര്‍ക്ക് പിന്നില്‍ തൊഴുകൈകളോടെ മുത്തശ്ശന്‍ , മുത്തശ്ശി, അമ്മാവന്മാര്‍, അമ്മായിമാര്‍, പേരമ്മ , ചിറ്റ തുടങ്ങിയവര്‍, ഏറ്റവും ഒടുവില്‍ ഞങ്ങള്‍ പന്ത്രണ്ട് ആങ്ങളമാരും ( നമ്മുടെ സ്വന്തം ജേഷ്ഠ ഭ്രാതാവ് ആ കാലഘട്ടത്തില്‍ മംഗലാപുരത്ത് മര്‍മ്മ വൈദ്യം പഠിക്കുകയായിരുന്നതിനാല്‍ ഓണത്തിന് എത്തിയിരുന്നില്ലാ) ഞങളുടെ താ വഴിയിലെ ഒരേ ഒരു പെങ്ങളും എന്ന ക്രമത്തില്‍ ഒരു ജാഥ ശീവോള്ളിയെ അനുഗമിച്ചു .

മന്ത്രപ്പുര നില്‍ക്കുന്ന പറമ്പിന്റെ വേലിക്കലെ പ്രവേശന ദ്വാരത്തില്‍ എത്തിയ ശീവൊള്ളി, ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുവാന്‍ ആരംഭിച്ചു. കുറച്ചു മന്ത്രങ്ങള്‍ ചൊല്ലിയ അങ്ങേര്‍ പെട്ടന്ന് ഞെട്ടി കണ്ണുകള്‍ തുറന്നു . ചുറ്റും നോക്കി.
"വായിട്ടലയ്ക്കുന്നത് കേട്ട് ഉച്ചയുറക്കം പോയ പള്ളികോലോന്‍ ചെവിയില്‍ തന്തക്ക് വിളിച്ചിട്ടുണ്ടാകും " നാം സഹോദരങ്ങളോട് പറഞ്ഞു
"മിണ്ടാതിരിയെടാ " പെങ്ങള്‍ നമ്മെ ശാസിച്ചു .

ശീവൊള്ളി വീണ്ടും കണ്ണുകള്‍ അടച്ച് , കൂടുതല്‍ ഉച്ചത്തില്‍ മന്ത്ര ജപം തുടങ്ങി. ജപങ്ങള്‍ക്കൊടുവില്‍ കണ്ണ് തുറന്ന ശീവൊള്ളി , തിരിഞ്ഞു നോക്കാതെ ഞങ്ങളോട് പറഞ്ഞു."എല്ലാരും അകത്തേക്ക് കടന്നു മന്ത്രപ്പുരക്ക് ചുറ്റും മഹാദേവനെ പ്രാര്‍ത്ഥിച്ച് നില്‍ക്കുക. "

ഞങ്ങള്‍ എല്ലാവരും ശീവോള്ളിക്കും പരികര്‍മ്മികള്‍ക്കും പിന്നാലെ ആ പറമ്പിലേക്ക് കടന്നു. മന്ത്രപ്പുരയുടെ വാതില്‍ പഴയ ഇരുമ്പു താക്കോല്‍ ഉപയോഗിച്ച് ശീവോള്ളിയുടെ പരികര്‍മ്മികളില്‍ ഒരുവന്‍ തുറന്നപ്പോള്‍ മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്മ്മാര്‍, അമ്മായിമാര്‍ എല്ലാവരും മഹാദേവനെ വിളിച്ചു. പറമ്പിലെ കരിവീട്ടിക്കു താഴെ സ്ഥാനംപ്പിടിച്ച ഞങ്ങള്‍ സഹോദരങ്ങള്‍ മാരാരിക്കുളം മഹാദേവയില്‍ വന്ന പുതിയ ചലച്ചിത്രം അന്ന് രാത്രി തന്നെ കാണണോ അതോ പിറ്റേന്ന് പകല്‍ മതിയോ എന്ന് തമ്മില്‍ തമ്മില്‍ ചോദിച്ചു.
ഉദ്വേഗജനകമായ നിമിഷങ്ങള്‍...

മന്ത്രപ്പുരക്കുള്ളില്‍ കടന്ന ശീവൊള്ളിയും സഹായികളും , ഇരുണ്ട ഇടനാഴികളിലൂടെ , പന്തങ്ങളെയും , മേല്‍ക്കൂരയിലെ ഓല ദ്രവിച്ച് , ആ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന അരണ്ട സൂര്യപ്രകാശത്തെയും മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങി. ലക്‌ഷ്യം, മന്ത്രപ്പുരക്കുള്ളില്‍, കാലങ്ങളായി തുറന്നിട്ടില്ലാത്ത ഭൂമിക്കടിയിലുള്ള ഒരു നിലവറയായിരുന്നു. ആ അറക്കുള്ളിലാണ് പള്ളികോലോന്‍ പണ്ട് മഹാമാന്ത്രിക കര്‍മ്മങ്ങള്‍ അനുഷ്ടിച്ചിരുന്നതത്രേ .

തറ നിരപ്പിലുള്ള തടിവാതില്‍ കണ്ടു പിടിച്ചു ശീവൊള്ളിയും ശിഷ്യന്മാരും അത് വലിച്ചുയര്‍ത്തി . പരികര്‍മ്മികളില്‍ ഒരുവന്‍ പന്തം അതിനുള്ളിലേക്ക്‌ കാട്ടി. താഴേക്ക്‌ പഴകി ദ്രവിച്ച മരപ്പടികളാണ് . ശീവൊള്ളി അറക്കുള്ളിലേക്ക് ഇറങ്ങുവാന്‍ തുടങ്ങിയതും ...
'ടാപ്പ്‌ ടാങ്ങ് ' എന്നൊരു ശബ്ദം അവിടാകെ മാറ്റൊലി കൊണ്ടു . ഒപ്പം അറയ്ക്കുള്ളില്‍ നിന്നും അന്തരീക്ഷത്തിലൂടെ എന്തോ ശീവൊള്ളിക്ക് നേരെ മൂളിപ്പറന്ന് വന്നു .

അതുവരെ "ഓം ഹ്രീം സ്ഫോഠയ സ്ഫോഠയ ..." എന്ന് മുരണ്ടുകൊണ്ടിരുന്ന ശീവൊള്ളി "എന്റമ്മോ!!! " എന്നലറി ഇടതു വശത്തേക്ക് കുതിച്ചു ചാടി മന്ത്രപ്പുരയുടെ തടിയില്‍ തീര്‍ത്ത ഒരു ഭാഗം പൊളിച്ച് പുറത്തെത്തി. ഗുരുവിനെ വെല്ലുന്ന ശിഷ്യന്‍മാരായ പരികര്‍മ്മികള്‍ രണ്ടും അപ്പോഴേക്കും ആലപ്പുഴ രാജ്യാതിര്‍ത്തി കടന്നിരുന്നു. മദം കൊണ്ട കൊമ്പനെപ്പോലെ മന്ത്രപ്പുരക്കുള്ളിലേക്ക് കയറിപ്പോയ ശീവൊള്ളി ഏറു കൊണ്ട നായ കണക്കെ പുറത്തേക്ക് ചാടി വീണത്‌ കണ്ടു ഞങ്ങള്‍ എല്ലാവരും സ്തബ്ധരായി നിന്നപ്പോള്‍ , മഹാ മാന്ത്രികന്‍ ഒന്നു വിറച്ച് തുള്ളി. പിന്നെ വൃത്തിയായി, വെട്ടിയിട്ട വാഴ പോലെ താഴേക്ക്‌.
കണ്ണ് തുറക്കുന്നത് പിന്നെ മണികൂര്‍ മൂന്ന് കഴിഞ്ഞ് , കൊട്ടാരത്തിന്റെ അങ്കണത്തില്‍ .
"എന്താ ഉണ്ടായേ തിരുമേനി?" മുത്തശ്ശന്‍ വക പരിഭ്രമത്തോടെയുള്ള അന്വേഷണം.
"എന്‍റെ തമ്പാനേ ...മറ്റു വല്ലവരുമായിരുന്നെങ്കില്‍ ഭസ്മമായി പോയേനെ " ഒരു ചെമ്പു മൊന്ത നിറയെ വെള്ളം അകത്താക്കിയ ശേഷം ശീവൊള്ളി മൊഴിഞ്ഞു . "കലശം സ്ഥാപിച്ച് മോക്ഷത്തിനുള്ള മന്ത്രങ്ങള്‍ ഉരുക്കഴിച്ചതും ഒരു ഞാണൊലി . പള്ളികോലോന്‍ ബ്രഹ്മാസ്ത്രമാണ് തൊടുത്ത് വിട്ടത് "
"അപ്പോള്‍ വല്യമ്മാവന്‍ ?" മുത്തശ്ശന്‍ തെല്ല് ഭയത്തോടെ ചോദിച്ചു.
"അറക്കകത്ത് തന്നെ നിത്യ സമാധി നല്‍കിയിട്ടുണ്ട് . ഇനിയാ പുര ഒന്നു പുതുക്കിപ്പണിഞ്ഞ് ദിവസവും സന്ധ്യക്ക്‌ പടിപ്പുര വാതില്‍ക്കല്‍ ഒരു നെയ്യ് വിളക്ക് കൊളുത്തിയാല്‍ മതി. " ശീവൊള്ളി കിതപ്പോടെ പറഞ്ഞു
"പ്രശങ്ങള്‍ എന്തെങ്കിലും?" മൂത്ത അമ്മാവന്‍ ചോദിച്ചു
"എന്ത് പ്രശനം? എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്. പുര പൊളിക്കണ്ടാന്ന് മാത്രം" ശീവൊള്ളി പറഞ്ഞു
മുത്തശ്ശനും, മുത്തശ്ശിയും, അമ്മവന്മാരും എല്ലാം ആശ്വാസ നിശ്വാസം ചെയ്തപ്പോള്‍ ശീവൊള്ളി അവര്‍ക്കിടയില്‍ "ഞാന്‍ നിങ്ങളോടൊന്നും ഇതുവരെ പറഞ്ഞില്ല എന്നെ ഉള്ളു. ഞാനേ ഒരു സംഭവമാ " എന്ന മട്ടില്‍ ഇരുന്നു

അന്ന് സന്ധ്യക്ക്‌ മന്ത്രപ്പുരയുടെ പടിവാതില്‍ക്കല്‍ നെയ്യ് വിളക്ക് കൊളുത്തുവാന്‍ പോയ പെങ്ങള്‍ക്ക് തുണ നാമും ചന്തുവും ആയിരുന്നു . പോകുന്ന വഴി മുഴുവന്‍ , ഉച്ചക്ക്‌ നടന്ന സംഭവങ്ങളുടെ നിജ സ്തിഥി അറിയാവുന്ന ചന്തു ചിരിയോടു ചിരി.
"എന്താടാ ചെറുക്കാ വെറുതെ കിടന്നു കിണിക്കുന്നത്?" പെങ്ങള്‍ ചൂടായി
"ചേച്ചി ആദ്യം വിളക്ക് വെയ്ക്ക്. എന്നിട്ട് പറയാം " ചന്തു പറഞ്ഞു .
മന്ത്രപ്പുരയുടെ പടിവാതില്‍ക്കല്‍ വിളക്ക് വെയ്ച്ച്ചു , ദേവ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട പൂര്‍വികനെ മനസ്സില്‍ ധ്യാനിച്ച് പെങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചന്തുവും നാമും ആ പറമ്പിലെ കരിവീട്ടിക്കരുകിലേക്ക് നടന്നു
കരിവീട്ടിയിലേക്ക് വലിച്ചു കെട്ടിയിരുന്ന ഇരുമ്പു വടത്തില്‍ വിരലുകള്‍ കൊരുത്ത് നാം അതിനെ ഒന്നു ശക്തിയായി താഴേക്ക് വലിച്ചു വിട്ടു "ടാപ്പ് ടാങ്ങ് " ഞാണൊലി .
ശബ്ദം കെട്ട് പെങ്ങള്‍ ഞെട്ടലോടെ കണ്ണുകള്‍ തുറന്നു. ഒരിക്കല്‍ കൂടി നാം ആ സ്വരം ഉണ്ടാക്കി
ഒരു നിമിഷം അമ്പരന്നു നിന്ന പെങ്ങള്‍ പിന്നെ ചിരിയോടു ചിരി "ഇതായിരുന്നോ ശീവോള്ളിയുടെ ഞാണൊലി?" ചേച്ചി ചോദിച്ചു
"പിന്നല്ലാതെ. ഉച്ചക്ക്‌ ഇവിടെ ഇന്നു മുഷിഞ്ഞപ്പോള്‍ ചേട്ടന്‍ കാട്ടിയ വേലയല്ലേ അത് . " ചന്തുവിന്‍റെ വിശദീകരണം നാം തലയാട്ടി സമ്മതിച്ചു
"അങ്ങിനെയാണെങ്കില്‍ ബ്രഹ്മാസ്ത്രമോ? ശീവൊള്ളിയുടെ ശിഷ്യന്മാരും അത് കണ്ടതല്ലേ?" പെങ്ങള്‍ ചോദിച്ചു
"കുറെ കാലമായി തുറക്കാതിരുന്ന അറ തുറന്നപ്പോള്‍ വല്ല കടവാതിലോ, മരപ്പട്ടിയോ പുറത്തു ചാടിയതാവണം" നാം പറഞ്ഞു .
"ന്നാലും വവ്വാലിനെ ബ്രഹ്മാസ്ത്രമാക്കുവാന്‍ ശീവൊള്ളിയെ കൊണ്ടേ പറ്റു .അതൊക്കെ വിശ്വസിക്കാന്‍ പാവം നമ്മുടെ അപ്പുപ്പനും " ചന്തുവിന്‍റെ ആത്മരോഷം.

ഏതിനും, മഹാമാന്ത്രിക കര്‍മ്മങ്ങള്‍ക്ക് പലതിനും രംഗവേദിയായ പള്ളികോലോന്റെ പ്രസിദ്ധമായ മന്ത്രപ്പുര ഇന്നും അവിടെതന്നെയുണ്ട്‌ .

13 comments:

വിക്രമാദിത്യന്‍ said...

ഓണക്കാലം മുഴുവന്‍ സുഖ ചികിത്സക്കായി വൈദ്യശാലയില്‍ ആയിരുന്നതിനാല്‍ ദര്‍ബാറിന് അവധിയായിരുന്നു. എല്ലാവര്‍ക്കും വൈകിയെങ്കിലും നമ്മുടെ ഓണം, ചെറിയ പെരുന്നാള്‍, വിജയദശമി ആശംസകള്‍ ഒന്നിച്ച് നേരുന്നു.

Ashly said...

Glad To see you back!!!!

G.MANU said...

ഇതും തകര്‍പ്പന്‍ വിക്രമാ.....

Santosh said...

Glad to see you back...
Ithu Kalakki....
Keep going...

ബഹുവ്രീഹി said...

:)

എന്താ കാണാത്തേ എന്നു വിചാരിച്ചിരിക്യായിരുന്നു.

രസിച്ചു. എന്നാ‍ലും , അവസാനം ഇതിലുമെന്തൊക്കെയോ പ്രതീക്ഷിച്ചു.

smitha adharsh said...

കിടിലന്‍ പോസ്റ്റ്..ബഹുവ്രീഹി പറഞ്ഞ പോലെ അവസാനം ഇങ്ങനെയല്ല പ്രതീക്ഷിച്ചത്..

Aadityan said...

സമാധാനമായി . കഴിഞ്ഞാ ഒരു മാസമായി സ്ഥിരമായി വയിക്കരുണ്ടായിരുന്ന ഒരു ബ്ലോഗിലും അനക്കമില്ല .ഇതെന്താ ബൂലോക മന്ദ്യമോ എന്നാലോചിച്ചു ദുഖിച്ചിരിക്കുംബോലന്നു ദാ ഒന്നൊന്നായി വരുന്നത് .സന്തോഷമായി . ഇത്തവണ ബാര്‍ബറാം ബാലനയാണല്ലോ വരവ് . നന്നായി . അവസാനം പറ്റിച്ചേ എന്ന് പറഞ്ഞതു പോലെ അയീ പോയി . സാരമില്ല .എന്നിയും porathe രാജാവേ .Welcome back to boolokam.വൈദ്യ shala കഥകള്‍ കനുംമോ ഉടന്നെ??

Sarija NS said...

വിക്രമാ ഈ അക്രമം ഉഗ്രന്‍ അത്യുഗ്രന്‍(മൂന്നാമത്തെ വാക്ക് ഏതാണോ എന്തോ). കുറേ നാളായല്ലൊ കണ്ടിട്ട്? എന്താ എഴുതാന്‍ ഒരു മാന്ദ്യം?

nandakumar said...

സുഖ ചികിത്സ കഴിഞ്ഞെത്തിയ വരവ് കൊള്ളം. ആലസ്യത്തിലാണോ എഴുത്ത്?! ലെന്നാലും കലക്കീയിരിക്കുണു.
“ മുഖത്ത്‌ "എന്നെ സമ്മതിക്കണം" എന്ന സ്ഥായിയായ ഭാവത്തിനു പകരം 'കവടി പലക കണ്ടു പിടിച്ചവനെ കണ്ടാല്‍ പലകക്കടിച്ച് കൊല്ലണം' എന്ന ഭാവം. “
ചിരിക്കാതെ വയ്യ രാജന്‍!!! :)

Sherlock said...

ദര്‍ബാര്‍ വിശേഷങ്ങള്‍ നമുക്കു ബോധിച്ചിരിക്കുന്നു..ഭേഷ് ഭേഷ് :)

Chullanz said...

ഞാണൊലിക്കായി ഇലക്റ്റ്രിക്‌ പോസ്റ്റിണ്റ്റെ സ്റ്റെയ്‌ വയര്‍ ഉപയോഗിക്കാഞ്ഞതു നന്നായി

BS Madai said...

"ഒരു പാക്കറ്റ് വില്‍സ് ആയിരുന്നെങ്കില്‍ പള്ളികോലോനും, നമുക്കും എല്ലാം സൌകര്യം ആകുമായിരുന്നു " - super machaa super...pathivupole ithum kalakki... abhinandanagal...

അന്തിക്കാടന്‍ said...

It's really interesting , superb , (I haven't malayalam font , a late comer ).