Thursday, July 31, 2008

യമ... ഹാ

അശ്വഹ്രദയത്തില്‍ ഏഴുസാഗരങ്ങളും ചാടി കടന്നവനെങ്കിലും, യന്ത്രവത്ക്രതമായ അശ്വങ്ങളെ നിയന്ത്രിക്കുന്ന ചട്ടം ഗാല്‍ഗുത്താനില്‍ അഭ്യാസങ്ങള്‍ ഇറക്കുന്ന കാലഘട്ടത്തില്‍ നമുക്കു വശമില്ലായിരുന്നു. (ബൈക്ക് ഓടിക്കാന്‍ അറിയാന്‍മേലായിരുന്നു എന്നും പറയാം. ) കാരണം രണ്ടു സന്താനങ്ങളുടെയും ഒരുവിധപ്പെട്ട എന്താവശ്യവും മടികൂടാതെ നടപ്പാക്കിയിരുന്ന പിതാജി, യന്ത്രകുതിരകളുടെ കാര്യത്തില്‍ മാത്രം ശുദ്ധ പിന്തിരിപ്പനായിരുന്നു. പഠിക്കുന്ന കാലത്ത് യന്ത്രക്കുതിരകളുടെ കാര്യം പറഞ്ഞാല്‍ ഉടന്‍ പിതാജി കലാലയത്തിലേക്ക്‌ പോയി വരുവാനായി സാരഥിയോട് കൂടിയ രഥം വാഗ്ദാനം ചെയ്തും..."അതേടാ ...ഇനി യന്ത്രക്കുതിരയെ വാങ്ങി തന്നിട്ട് വേണം നീ അത് ആരുടെ നെഞ്ചത്താണ് ഇന്നു കൊണ്ടു കയറ്റുന്നത് എന്നാലോചിച്ചു എല്ലാ ദിവസവും എന്റെ ഉള്ള മനസമാധാനം കൂടി പോകുവാന്‍. കറങ്ങി നടക്കാതെ വല്ലപ്പോഴും നമ്മേ ദര്‍ബാറില്‍ വന്നു സഹായിക്ക്. നാമില്ലാത്ത സമയത്ത് ദര്‍ബാര്‍ നിയന്ത്രിക്കുവാന്‍ പഠിക്കു... അത് കഴിഞ്ഞാവാം യന്ത്രക്കുതിര" തുടങ്ങിയ ഉപദേശങ്ങളാലും നമ്മെ തുരത്തുകയായിരുന്നു പതിവ്. സാരഥിയും രഥവും എന്നുള്ള കുടുക്കില്‍ വീണാല്‍ നമ്മുടെ പോക്ക് വരവിന് വ്യക്തമായ സമയവും കാലവും വെയ്ക്കപ്പെടും എന്നുളളതിനാല്‍ "അതങ്ങ് പള്ളില്‍ പറഞ്ഞാല്‍ മതീന്ന് " മനസ്സില്‍ പറഞ്ഞു കൊണ്ട് വാഗ്ദനം നാം നിരസിച്ചു. ' ബി എസ് ഏ' എന്ന നമ്മുടെ പഴയ വിശ്വസ്തനെയും , ജനകീയ ഇടി വണ്ടിയെയും ആശ്രയിച്ചു നാം ജീവിക്കും എന്ന് പ്രസംഗിക്കുകയും ചെയ്തു.
"ഓ അത് നീ എന്തെരങ്കിലും ചെയ്. പക്ഷേ ഇപ്പോഴത്തെ പിള്ളേരെപ്പോലെ മറ്റുളളവരുടെ കുതിര വല്ലതും കടം വാങ്ങി കറങ്ങി നടന്നിട്ട് അതെവിടെയെങ്കിലും അടിച്ചു തല്ലി വീണു എന്നും പറഞ്ഞെന്റെ മുന്നില്‍ വന്നേക്കരുത്. ആദ്യമേ പറഞ്ഞേക്കാം" ദീര്‍ഘദര്‍ശ്ശിയായ പിതാജി മുന്നറിയിപ്പ് തന്നു.

അങ്ങിനെ യന്ത്രക്കുതിരകളെ സ്വപ്നം കാണാതെ, മൂന്നു വസസ്സിനു മൂത്തതെങ്കിലും ഊര്‍ജ്ജതന്ത്രത്തില്‍ മൂന്നാം തരക്കാരിയായ ( പില്‍ക്കാലത്ത് ഡിഗ്രി തേര്‍ഡ് ഇയര്‍ എന്ന് റിയാലിറ്റി അവതരകമാര്‍) പാര്‍വ്വതീ നാരായണനെ മാത്രം സ്വപ്നം കണ്ടു നാം നടക്കുന്ന വേളയിലാണ് ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതു പോലെ 'അതാ വരുന്നെടാ' യമന്‍ കണ്ടു 'ഹാ' പറഞ്ഞു പോയ അശ്വം. അന്നുമിന്നും ലോകത്തെ യന്ത്രക്കുതിരകളുടെ പട്ടികയില്‍ ആഡ്യന്‍മ്മാരുടെ ശ്രേണിയില്‍ വിലസുന്നവന്‍ . 'യമഹാ മുന്നൂറ്റിയന്‍പത് ' എന്ന നാമത്തില്‍ ഒരു കറുത്ത സുന്ദരന്‍. ഉജ്ജയ്നി നിരത്തുകളില്‍ പക്ഷേ അപകടകാരി. ഉടമസ്ഥന്‍ നമ്മുടെ സുഹൃത്ത് ശ്രി ബച്ചു.
യമഹാ എത്തിയതോടെ സ്ഥിരം ഒന്‍പതു തലകള്‍ എണ്ണുന്ന ഞങ്ങളുടെ സംഘത്തിലെ യാത്ര പ്രശ്നങ്ങള്‍ മാറികിട്ടി. ഒന്‍പതു പേര്‍ക്കന്ച്ചു കുതിരകള്‍. രണ്ടു അതേഡി (എസ്ഡി), ഒരു വെടിയുണ്ട(ബുള്ളറ്റ്), രണ്ടു ജപ്പാന്‍ സംഗര കാവാസകി, പിന്നെ പുതിയ കിടിലമായ യമഹയും.
യമഹാ എത്തിയതിന്റെ ആഘോഷമായി നമ്മുടെ സംഘം ആശ്വാരുഡരായി നഗരത്തില്‍ നിന്നും അന്‍പതോളം കിലോമീറ്ററുകള്‍ അകലെയുള്ള പൊന്‍മുടി മല സന്ദര്‍ശിക്കുവാനുള്ള പദ്ധതിയിടുകയും ചെയ്തു .

നിശ്ചിത ദിവസം അതിരാവിലെ ആറുമണിക്ക് ഗാല്‍ഗുത്താനില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടു. ആഡംബരത്തിനു ഒരു കുറവുമില്ല. എല്ലാവനും പടച്ചട്ടയും, കവച കുണ്ടലങ്ങളും ( കൊട്ടും , തൊപ്പിയും, കണ്ണാടിയും തന്നെ ) അണിഞ്ഞു വീരന്മാരായി തന്നെയായിരുന്നു യാത്ര . മുന്നില്‍ യമഹാ കുതിക്കുന്നു. യാത്രക്കാര്‍ ബച്ചുവും നാമും. പിന്നാലെ പിന്നാലെ മറ്റു കുരിശുകള്‍. യാത്രക്കിടയില്‍ യമഹാ വെറുമൊരു കുതിരയല്ല പായും പുലിയാണെന്നു നമുക്കു ബോധ്യമായി. വഴില്‍ അബദ്ധത്തില്‍ അവന് മുന്നിലൂടെ പാത മുറിച്ചു കടക്കുവാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും. അന്ന് അവന്റെ മുന്‍പില്‍ പെട്ട്, 'കടവുളേ' വിളിച്ചു ജീവന് കൊണ്ടു ചാടി ഓടിയവനൊന്നും പിന്നെ ഒരാഴ്ചത്തേക്ക് ആ പാതയില്‍ ഇറങ്ങിയിട്ടുണ്ടാവില്ല. മൂന്നു തരം..

യാത്രയിലുടനീളം ബച്ചു നാം യന്ത്രകുതിരയെ മെരുക്കേണ്‍ടതിന്റെ ആവശ്യകതയേക്കുറിച്ചാണ് സംസാരിച്ചത്. യമഹാരൂടനായി പാര്‍വ്വതീ നാരായണന്‍റെ മുന്നില്‍ ആളുകളിക്കുവാനുള്ള സാധ്യതകളെക്കുറിച്ചവന്‍ പറഞ്ഞപ്പോള്‍ നമുക്കു തെല്ലു ഇളക്കം തോന്നാതെയും ഇരുന്നില്ല.

കുതിരകളെ വനപാലകരുടെ കാവലില്‍ ഏല്‍പ്പിച്ചു , ചെറിയ ഒരു കാട്ടിലൂടെ നടന്നു, രാക്ഷസന്‍ പാറകള്‍ കയറി മറിഞ്ഞു എത്തപ്പെടാവുന്ന മീന്‍മ്മുട്ടി വെള്ളച്ചാട്ടത്തില്‍ തകര്‍ക്കല്‍, മദിരാ പാനം, വിശ്രമംഎന്നിവ കഴിഞ്ഞ് തിരികെയെത്തി വീണ്ടും യാത്ര. പതിനൊന്നരയോടെ പൊന്‍‌മുടിയില്‍. അവിടെ വിനോദ സഞ്ചാര വകുപ്പിന്റെ വക ഭക്ഷണവും, ബാര്‍ലി വെള്ളവും വാങ്ങി വൈകുവോളം തിമര്‍ത്തു നടന്നു. ബാര്‍ലി വെള്ളത്തേക്കാള്‍ ധാന്യവര്‍ഗ്ഗങ്ങളുടെ സത്തില്‍ വിശ്വസിച്ചു പോന്ന നമുക്കായി അതും വരുത്തപ്പെട്ടിരുന്നു. മൊത്തത്തില്‍ സംഭവങ്ങള്‍ ബലേ ഭേഷ് .

മൂന്നര വരെ പൊന്‍മുടി സമനിരപ്പാക്കി, കെട്ട് വിട്ടപ്പോള്‍ മടക്കുയാത്ര. മടക്കുയാത്ര രാജകീയമായി വെടിയുണ്ടയിലാകാം എന്ന് കരുതി, ബുള്ളറ്റിനു പിന്നില്‍ കയറുവാന്‍ തുടങ്ങിയ ഭട്ടിയെ കവാസാക്കി കുതിരകളിലോന്നിലേക്ക് തുരത്തി നാം ഇന്ഞിക്കയോടൊപ്പം കയറി. ബച്ചുവും യമഹയും മാത്രം. മലയിറങ്ങിയതും അശ്വങ്ങളെ നിയന്ത്രിച്ചിരുന്ന പിള്ളാര്‍ക്ക് മത്സര ബുദ്ധി ഉണര്‍ന്നു. നാമും സംഭവം പ്രോത്സാഹിപ്പിച്ചു . ചുരുക്കമായി പറഞ്ഞാല്‍ എണ്പതില്‍ താഴെ സഞ്ചരിക്കുന്ന ഒന്നും ഞങ്ങളുടെ വ്യുഹത്തില്‍ അതിന് ശേഷം ഉണ്ടായിരുന്നില്ല. ഏത് കുതിരയായിരുന്നു മുന്നില്‍ എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. മുപ്പത്തിരണ്ടശ്വങ്ങളുടെ ശക്തി ഒറ്റയ്ക്ക് താങ്ങുന്ന യമഹാ ഒരു പൊട്ടു പോലെ ഞങ്ങള്‍ക്കെല്ലാം കാണാമായിരുന്നു.
വിതുര എന്ന ചെറു ഗ്രാമത്തിനിപ്പുറം ഒരു ചായ. അത് കഴിഞ്ഞു വീണ്ടു യാത്ര. യാത്ര വീണ്ടും തുടങ്ങിയതും യമഹാ ബച്ചുവിനെയും കൊണ്ട് (ശ്രദ്ധിച്ചു കേട്ടോണം ബച്ചു യമഹായും കൊണ്ടല്ല) കുതിച്ചു. ചായക്കടയില്‍ നിന്നും കാണാവുന്ന അകലത്തിലുള്ള ഒരു കൊടും വളവു തിരിഞ്ഞവന്‍ അപ്രത്യക്ഷനായി. അടുത്ത മാത്രയില്‍ ഏതോ കുയില്‍വാണി അലറിക്കരയുമ്പോലെ ഒരു സ്വരം. തുടര്‍ന്ന് തുടരെ തുടരെ രണ്ടു സ്വരങ്ങള്‍.
" അമ്മേ!!!" അത് ബച്ചുവിന്റെ.
"കാളീമാതാ" ഒരു മാത്ര സംശയിച്ചു. വിതുര പോലൊരു ചെറു ഗ്രാമത്തില്‍ ബംഗാളിയായ, അതും പ്രായമായ ഒരു കാളീ ഭക്തയോ? ഞങ്ങള്‍ എല്ലാവരും പെട്ടന്ന് സ്ഥലത്തെത്തി . വളവു തിരിഞ്ഞതും കണ്ട കാഴ്ച്ച ...
'ണഗ' എന്ന് വരച്ചു വെയ്ച്ച്ച രൂപം പൂണ്ട് വഴി മദ്ധ്യത്തില്‍ യമഹാ. അതിനടുത്തു കിടക്കുന്നത് പക്ഷെ ബച്ചുവല്ല . കള്ളിമുണ്ടും റവുക്കയും ധരിച്ച , അറുപതോടടുത്ത് പ്രായമുള്ള ഒരു പ്രാദേശിക കാളീ ഭക്ത . "ഇതായിരുന്നല്ലേ ബച്ചുവിന്റെ യഥാര്‍ത്ഥ രൂപം?" ന്യായമായ സംശയം തോന്നും മുന്‍പേ വഴിയരുകില്‍ ഇരിക്കുകയാണോ, കിടക്കുകയാണോ എന്നറിയാത്ത പരുവത്തിലും , അടയിരിക്കുന്ന കോഴിയുടെ ഭാവത്തിലും ബച്ചുവിനെയും കണ്ടെത്തി. തൊട്ടരുകില്‍ ഒരു കെട്ട് വിറകും. "വളവു തിരിഞ്ഞതും അമ്മച്ചി വിറകുക്കെട്ട് ബച്ചുവിനെ ഏല്‍പ്പിച്ചു യമഹാ ട്രയല്‍ റണ്ണിനു വാങ്ങി അവനിട്ട് തന്നെ കൊണ്ടു ചാര്‍ത്തിയോ?" അപ്പോള്‍ നമ്മുടെ സംശയം അതായിരുന്നു. യമഹാക്കരുകില്‍ അമ്മച്ചിയായിരുന്നല്ലോ. തലപൊക്കി എഴുന്നേറ്റിരിക്കുവാന്‍ ശ്രമിച്ച അമ്മച്ചിയെ നാം ചെന്നു സഹായിച്ചു. ബച്ചുവിനെ നമ്മുടെ സുഹൃത്തുകളും . എഴുന്നേറ്റിരുന്നപാടെ അമ്മച്ചി വീണ്ടു നാമം ജപിച്ചു "കാളീ മാതാ!!!" . നോട്ടം ബച്ച്ചുവിനു നേരെ . കാളീ മാതയെ വിളിച്ച് ബച്ച്ചുവിനെ രക്ഷിക്കാന്‍ ഭദ്രകാളിയോടു അപേക്ഷിക്കുകയാണോ ? ഓ നാം തെറ്റി കേട്ടതാണ്.
"കാലമാടാ!!!" അതായിരുന്നു മന്ത്രം. "നിന്റമ്മക്ക് വായു ഗുളിക വാങ്ങിക്കാണാണോടാ കുരുകുരുത്തംക്കെട്ടവനേ ഒടുക്കത്തെ വരവ് വന്നത്" എന്ന തുടര്‍ന്നുള്ള മന്ത്രജപം കേട്ടപ്പോഴാണ് അത് വ്യക്തമായത് .
ഛേ! ഭാവനയെ തകര്‍ത്ത് കളഞ്ഞു. അമ്മച്ചി കള്ളി മുണ്ടും റവുക്കയും ധരിച്ചു യമഹയില്‍ പാഞ്ഞ് ബച്ചുവിനെ ഓടിച്ചിട്ടിടിക്കുന്ന രംഗം അങ്ങോട്ട് മനസ്സില്‍ പതിഞ്ഞു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു . ഇതിപ്പോ ഓടിച്ചത് ബച്ചു തന്നെ. അമ്മച്ചി വെറുതെ ഒരു കെട്ട് വിറകുമായി, യമഹാ വന്നിട്ട് വഴി മുറിച്ചു കടക്കുവാന്‍ നിന്നിരുന്ന പാവം. ഇടിയുടെ ആഘാതത്തിലാണ് ഇരുവര്‍ക്കും സ്ഥാനഭ്രംശം സംഭവിച്ചത്.
ഏതായാലും ഒന്നുറപ്പായി. അമ്മച്ചിക്കിടി കിട്ടിയിട്ടില്ല. ബച്ചുവിന്റെ കറുത്ത യമഹയിലെ മരണ വരവു കണ്ട്, 'സമയമായി വല്യമ്മച്ചി , ലെറ്റ് അസ്‌ ഗോ ' എന്ന് പറഞ്ഞുകൊണ്ട് യമന്‍ നേരിട്ടു വരുകയാണെന്നോ മറ്റോ കരുതി പേടിച്ചു താഴെപ്പോയതാണ് . അപ്രതീക്ഷിതമായി ആന്‍റ്റിക്ക് ലേഡിയെ മുന്നില്‍ക്കണ്ടപ്പോള്‍ ബച്ചു കുതിരയെ എഴുന്നേറ്റു നിന്ന് ചവുട്ടി നിറുത്തുകയായിരുന്നു. നേരത്തെ പറഞ്ഞ സ്ത്രൈണ വിലാപ സ്വരം ഉയര്‍ത്തി യമഹാ പെട്ടന്ന് നിന്നപ്പോള്‍, ഇനി താനായിട്ട് ശാസ്ത്ര നിയമങ്ങള്‍ തെറ്റിക്കണ്ട എന്ന് കരുതി മാത്രമാണ് ബച്ചു വഴിയരുകിലേക്ക് ചിറകടിച്ചു പറന്നു പോയത്. വിറകുക്കെട്ട് അവനരുകിലെത്തിയത്, അമ്മച്ചി അവനിട്ട് എറിഞ്ഞതാണോ, അതോ പരിഭ്രമത്തില്‍ അവരുടെ കയ്യില്‍ നിന്നും തെറിച്ചു പോയതാണോ എന്നത് ഇന്നും അജ്ഞാതം.

എന്തായാലും അമ്മച്ചിക്ക് കുഴപ്പം ഒന്നും പറ്റാത്തതിനാലും , അവരൊരു പാവമായിരുന്നതിനാലും, നാട്ടുകാരുമായി മല്ലയുദ്ധം വേണ്ടി വന്നില്ല. പക്ഷേ യമഹയെ അവശനിലയില്‍ അരുകിലുള്ള ഒരു ആലയില്‍ കയറ്റി തട്ടി നിവര്‍ക്കാന്‍ പറഞ്ഞിട്ട് യാത്ര തുടരേണ്ടി വന്നു ഞങ്ങള്ക്ക്. ബച്ചു ഇന്ചിക്കയോടും , നമ്മോടുമോപ്പം മൂന്നാമനായി ബുള്ളറ്റില്‍ കയറി. അല്‍പ്പ സ്വല്‍പ്പം അറ്റകുറ്റപ്പണികള്‍ ശരീരത്തിനവിടിവിടെയായി പറ്റിയതും , വീഴ്ച്ചയുടെ ആദ്യ ആഘാതവും ഒഴിച്ചാല്‍ അവന് വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല... ഞങ്ങള്‍ തിരിച്ചു ഗാല്‍ഗുത്താനില്‍ എത്തും വരെ. അപ്പോള്‍ മാത്രമാണ് കഴുത്തില്‍ കിടന്നിരുന്ന രണ്ടു പവന്റെ സ്വര്‍ണ്ണമാല കാണാനില്ലാ എന്ന ആഹ്ലാദകരമായ സത്യം അവനും ഞങ്ങളും അറിയുന്നത്.തിരികെ അത്ര ദൂരം പോയി അപകടം നടന്നിടത്ത്‌ തിരയുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ വീട്ടിലേക്ക് ചെല്ലുമ്പോള്‍ " വണ്ടിയും പൊളിച്ചടുക്കി , മാലയും കളഞ്ഞിട്ടു ഇളിച്ചോണ്ട്‌ കയറി വന്നിരിക്കുന്നു, കഴുവേറീടെ മോന്‍" എന്ന് തുടങ്ങുവാന്‍ പോകുന്ന അവന്റെ അച്ഛന്റെ സ്വാഗത പ്രസംഗത്തെക്കുറിച്ചോര്‍ത്ത് ബച്ചുവും , പാര്‍വ്വതീ നാരായണന്‍റെ മുന്നില്‍ യമഹയില്‍ ഇതുപോലെ ആളുകളിക്കുവാന്‍ പോയിരുന്നെങ്കിലുള്ള ഗതി ചിന്തിച്ച് നാമും, സംഭവ ബഹുലമായ യാത്രയെക്കുറിച്ചോര്‍ത്ത് മറ്റുള്ള കുരിശുകളും , എന്തേ വേണ്ടു എന്നറിയാതെ പരസ്പരം നോക്കുന്നിടത്ത് .... യമ... ഹാ പുരാണം സമാപ്തം

Friday, July 25, 2008

സഖാവ് പുരാണം

"ഉജ്ജയ്നിയില്‍ മതതീവ്രവാദവും , ബോംബ് സ്ഫോടനങ്ങളും ഒന്നും അന്യ രാജ്യങ്ങളെ പോലെ സജീവമല്ലാത്തത് ഇവിടെ പുരാതന കാലം തൊട്ട് വിപ്ലവത്തിന്റെ ശക്തമായ വേരോട്ടം ഉള്ളതിനാലാണ്" ഗാല്‍ഗുത്താന്‍ ഊട്ടുപുരയിലെ ഞങ്ങളുടെ സുഹ്രത്ത് സംഗമത്തില്‍ ഭട്ടി കത്തിക്കയറുകയായിരുന്നു. തലേന്ന് ഏതോ പ്രാദേശിക വിപ്ലവ പാഠശാലയില്‍ പോയിരുന്നുറക്കം തൂങ്ങുന്നതിനിടെ ഇടക്കൊന്നു ഞെട്ടിയപ്പോള്‍ ശ്രവിച്ച വാക്കുകള്‍ വള്ളി പുള്ളി വിടാതെ വിപ്ലവാചാര്യനായ് ഞെളിഞ്ഞു നിന്ന് അവന്‍ എഴുന്നള്ളിക്കുന്നത് കേട്ടപ്പോള്‍ ചുറ്റുമിരുന്ന ഞങ്ങളുടെ രക്തം തിളച്ചത് സ്വാഭാവികം.
"എവിടെ മച്ചു ഈ വേരോടിയിരിക്കുന്നത്? ഒന്നു കാണാനാ." ആദ്യം പ്രതികരിച്ചത് തൊണ്ടാണ്.
"പോടാ. ഇതൊക്കെ മനസിലാകണമെങ്കില്‍ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ വായിക്കണം" ഭട്ടി തിരിച്ച്ചടിച്ച്ചു
"ഡാ, ഇക്കിളി സാഹിത്യം ഉന്നമിട്ടു മാത്രം മലയാളം കൂട്ടി വായിക്കാന്‍ പഠിച്ച നീ തന്നെ ഇതു പറയണം, നാം തന്നെ ഇതു കേള്‍ക്കണം. " നാം പറഞ്ഞു.
"കുമാരനത് പറയരുത്. 'വിപ്ലവ പ്രസ്ഥാനങളുടെ കുതിപ്പും കിതപ്പും' ഞാന്‍ ഇന്നലെ വായിച്ചു തീര്‍ത്തതേയുള്ളൂ " ഭട്ടി പിടിച്ചു നില്ക്കാന്‍ ഒരവസാന ശ്രമം നടത്തി.
"ഒരു മാസമായില്ലേ ആ പുസ്തകം നീ ചുമന്നോണ്ട് പോയിട്ട്. തലക്കെട്ട്‌ അക്ഷരത്തെറ്റില്ലാതെ വായിച്ചെടുക്കാന്‍ ഒരു മാസം...നീ ശിങ്കം തന്നെടാ." പേപ്പട്ടി വക ഭട്ടി വധം.
" ഡാ...നീ ദാസ് ക്യാപ്പിറ്റല്‍ എന്ന് കേട്ടിടുണ്ടോ?" നാം ഭട്ടിയോടു ചോദിച്ചു.
ഭട്ടി എന്തോ തെറി കേട്ട ഞെട്ടലോടെ നമ്മേ നോക്കി.
"ഒന്നു വെറുതേയിരിക്ക് കുമാരാ. 'കൊച്ചുപുസ്തകം ദാസ്സപ്പന്‍ കഞ്ഞിക്കുഴിയുടെ' അവസാന കൃതി 'കപ്പകൃഷിയുടെ' കാര്യം ചോദിക്കവനോട്. ഓരോ വാക്കും ക്രത്യമായി പറഞ്ഞു തരും, തെണ്ടി" മറ്റൊരു സുഹ്രത്തായ ഇഞ്ചിക്കാ കോപിഷ്ടനായിരുന്നു " ഡാ, നിന്റെ വിപ്ലവത്തിന്റെ വേരോട്ടമൊന്നും അന്ന് ക്ഷത്രിയ കലാലയത്തില്‍ മതതീവ്രവാദം നിന്റെ നെന്ച്ത്തു സജീവമായി പെരുമാറിയപ്പോള്‍ കണ്ടില്ലല്ലോ. അതോ പിന്നിട് ധന്വന്തരി വൈദ്യശാലയില്‍ വിപ്ലവ വേരിടിച്ച്ചു പിഴിഞ്ഞാണോ നിനക്കു കിഴി പിടിച്ചത്. വിപ്ലവം...നിന്‍റെ അമ്മുമ്മേടെ സ്ത്രീവേഷം" ഭട്ടി തകര്‍ന്നു തരിപ്പണമായിരുന്നു.
പേപ്പട്ടി വീണ്ടും എന്തോ പറയുവാനായി വാ തുറന്നപ്പോഴേക്കും സഖാവ് ഡിങ്കന്‍ ഒരു പറ്റം അനുയായികളുമായി ഞങ്ങളെ തേടി ഊട്ടുപുരയിലേക്കു പ്രവേശിച്ചു. അതുകൊണ്ട് മാത്രം ഭട്ടി രക്ഷപെട്ടു.

ഡിങ്കന്റെ വരവിന്റെ ഉദ്ദേശം സമരാഹ്വാനമായിരുന്നു. പൊതു ഗതാഗത വകുപ്പിന്റെ ഇടിവണ്ടികളില്‍ വിദ്യാര്‍ഥികളുടെ സൗജന്യ നിരക്കിലുള്ള യാത്രാ ചീട്ടിന്റെ വില പ്രതിമാസം നൂറു വരാഹനില്‍ നിന്നും നൂറ്റിഅഞ്ച് വരാഹനായി ഉയര്‍ത്തിയിരുന്നു. അതിനെതിരേയായിരുന്നു വിപ്ലവം തുടങ്ങുവാന്‍ പോകുന്നത്.
"സമരം ജനകീയ മന്ത്രിമാര്‍ക്കെതിരെ മാത്രമോ അതോ രാജാവിനെതിരെയും ഉണ്ടോ?" രാജകുമാരനായ നാം ന്യായമായും ചോദിച്ചു.
"മന്ത്രിമാര്‍ക്കെതിരെ മാത്രം. എന്തേ ചോദിക്കാന്‍?" സഖാവ് ഡിങ്കന്‍ ചോദിച്ചു.
"അല്ല...രംഗസജ്ജീകരണം താങ്കളുടെ വകയായത് കൊണ്ട് ഭട്ടിക്കു പ്രാദേശിക നിയമപാലകരുടെ കയ്യില്‍ നിന്നുമാണോ അതോ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നുമാണോ ചളുക്കിന് യോഗം എന്നറിയാന്‍ വേണ്ടി ചോദിച്ചതാണ്. " നാം മറുപടി പറഞ്ഞു.അത് കേട്ടതും ഭട്ടിയില്‍ കത്തി തുടങ്ങിയിരുന്ന വിപ്ലവ വീര്യത്തിന് മേല്‍ പേമാരി പെയ്തു.
"കുമാരന്‍ ഒരു തനി ബുര്‍ഷ്വയെ പോലെ സംസാരിക്കരുത്" സഖാവ് ചൂടായി. പറയുന്നവന് യാതൊരു അര്‍ത്ഥബോധവുമില്ലാത്ത മറ്റൊര ജല്‍പ്പനം കേള്‍ക്കുവാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍ നാം ചോദിച്ചു "ഇപ്പൊ എന്ത് വേണം സഖാവിനു?"
"സമരത്തില്‍ നിങ്ങളുടെയൊക്കെ സജീവ സാന്നിധ്യം" എന്നായി ഡിങ്കന്‍.
"മൂലധനം പിരിക്കലല്ലേ ? ചെയ്യാം. പക്ഷെ മൂന്നിലൊന്നു നാമെടുക്കും"
" അത് വേണ്ടത് തന്നെ. പക്ഷെ അതിലുപരി ഗാല്‍ഗുത്താനിലെ സംഘടനാ ശക്തി നമുക്കു തെളിയിക്കണം. " സഖാവ് ഡിങ്കന്‍ ആവേശത്തോടെ പറഞ്ഞു.
"ജാഥ വിളിച്ചു കാക്കിപ്പടയുടെ ചവിട്ടു വാങ്ങുന്ന ഏര്‍പ്പാടല്ലേ? ഒന്നാം വര്‍ഷ ബീഡിക്കരിയില്‍ (പ്രയോഗത്തിന് കടപ്പാട് മഹാകവി ബഹുവ്രീഹി ദര്‍ബാര്‍ ധന്യമാകിയ വേളകളില്‍ നടത്തിയ ഒരു പരാമര്‍ശത്തോട് ) ആവശ്യത്തിലധികം പുതിയ കുട്ടിക്കുരങ്ങന്മാര്‍ ഇല്ലേ?. അവരെ കൊണ്ടു പോരെ ചൂടു ചോറ് വാരിക്കുന്നത്?" എന്ന ചോദ്യത്തിന് സഖാവ് മറുപടിയൊന്നും പറഞ്ഞില്ല.
"മാത്രമല്ല...ഈ നൂറ്റിയന്ച്ചായി വര്‍ദ്ധിപ്പിച്ചത് രണ്ടാഴ്ച്ചക്കുള്ളില്‍ പതിവു പോലെ നൂറ്റി രണ്ടാക്കി കുറയ്ക്കും. ജനവും സന്തുഷ്ടര്‍. ഇന്ധന വില വര്‍ദ്ധനവ് പോലുള്ള കാര്യങ്ങളില്‍ ദര്‍ബാറില്‍ മന്ത്രി കോമരങ്ങള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്ന ഒരു അടവ് നയമല്ലേ ഈ ആദ്യത്തെ കൂറ്റന്‍ വര്‍ദ്ധനയും പിന്നത്തെ അല്‍പ്പം ഇളവും. അതാതിന്റെ വഴിക്ക് അത് നടക്കട്ടെ. എന്തിനാ വെറുതെ സമരം?" എന്നായി നാം.
"സംഘടനാ തീരുമാനമാണ്. അനുസരിച്ചേ മതിയാവു" എന്നായി സഖാവ്.
"നമുക്കു ചിലവിനുള്ള വക തരുന്നത് സംഘടന അല്ലല്ലോ . പിരിവു നടത്തി ഞങ്ങളല്ലേ സംഘടനയെ പോറ്റുന്നത്. അതുകൊണ്ടിത്രയൊക്കെ മതി. മാത്രമല്ല, തെരുവിലെ കയ്യാങ്കളി മടുത്തു" നാം തീര്‍ത്ത്‌ പറഞ്ഞു " സഖാവ് ഒന്നാം വര്‍ഷ ബീഡിക്കരിക്കാരിലേക്ക് ഇറങ്ങി ചെല്ല്. നമ്മുടെ ഭട്ടിയെ പോലെ നിന്നു തല്ലു കൊള്ളാന്‍ തയ്യാറുള്ളവര്‍ അവിടെ കാണും"

സഖാവ് ഡിങ്കന്‍ ഗാല്‍ഗുത്താനിലെ വിപ്ലവത്തിന്റെ ബാല്യ പാഠങ്ങള്‍ അഭ്യസിക്കുന്ന കുട്ടിക്കുരങ്ങന്മാരുടെ തത്ത്വോപദേശിയും , (ദുര്‍)മാര്‍ഗ്ഗദര്‍ശ്ശിയും ആയിരുന്നു. ജാഥക്കാളേ കൂട്ടുക, രസികന്‍ തല്ലുകള്‍ കാക്കിപ്പടയുടെയും , എതിരാളികളുടെയും കൈകളില്‍ നിന്നും ലഭിക്കുവാനുള്ള അവസരങ്ങള്‍ കിടാങ്ങള്‍ക്കു ഒരുക്കി കൊടുക്കുക എന്നിങ്ങനെ മികച്ച സംഘടനാ പാടവം കൈമുതലാക്കിയ ഒന്നാന്തരം നവീന സഖാവ്. ഏറ്റവും ഒടുവില്‍, അനുരഞ്ജനം എന്ന ശുദ്ധ ബോഷ്ക്ക് വിശ്വസിച്ചു നമ്മുടെ ആത്മസുഹൃത്തായ ഭട്ടിയെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബദ്ധവൈരികളായ ആര്‍ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ കുറെ മുട്ടാളന്‍മ്മാരുടെ വായിലേക്കിട്ടുകൊടുത്തിട്ട് ഓടിരക്ഷപ്പെട്ടതുത്പടെ ഡിങ്കന്‍ സഖാവിന്റെ വീര ഗാഥകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത് . മേല്‍പ്പറഞ്ഞ സംഭവത്തില്‍ ആര്‍ഷന്മാരുടെ സ്നേഹ സത്കാരങ്ങള്‍ കിട്ടാവുന്നിടത്തോളം ഏറ്റുവാങ്ങിയ ഭട്ടി പിന്നെ ഒരു മാസം കഴിഞ്ഞാണ് ധന്വന്തരി മഹാവൈദ്യശാലയിലെ എണ്ണത്തോണിയില്‍ നിന്നും പുറത്തിറങ്ങിയത് എന്ന ചരിത്രം വേറേ. ( ആ സത്കാര ചരിത്രം അന്യത്ര രേഖപ്പെടുത്തിയിട്ടുണ്ട് )

സഖാവിന്റെ സ്വഭാവം നന്നയിട്ടറിയാമായിരുന്ന ഞങ്ങള്‍ ഒന്‍പതു സുഹ്രത്തുക്കള്‍ അങ്ങിനെ സമരത്തിലെ പങ്കാളിത്തം മൂലധനം പിരിക്കുന്നതില്‍ മാത്രമായി ഒതുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു . ഭട്ടിക്കു വിപ്ലവ വീര്യം തെരുവില്‍ കാട്ടുവാന്‍ സാധിക്കാത്തതില്‍ ഒരല്‍പ്പം തെല്ല് ഉണ്ടായിരുന്നു.
"എന്നാല്‍ ചെന്നു കാക്കിപ്പടയുടെ ചവിട്ടു കൂടെ വാങ്ങിച്ചോണ്ട് വാടാ, ശുനക സന്തതി " എന്ന് ഇന്ചിക്കയുടെ സ്നേഹപൂര്‍ണ്ണമായ വാക്കുകളും "ആര്‍ഷന്മാരുടെ അശാസ്ത്രിയ ഇടിയാകില്ല കാക്കിപ്പടയുടെ ശാസ്ത്രിയ സംഗീതം. ആന ചവിട്ടിയ തണ്ണീര്‍മത്തന്‍ പരുവമാകും നീ " എന്ന നമ്മുടെ മുന്നറിയിപ്പും ചേര്‍ന്നപ്പോള്‍ ഭട്ടി വിപ്ലവത്തിനെ നാടു കടത്തി .

സമരം തുടങ്ങി. ഉജ്ജയ്നി കണ്ട ഏറ്റവും അക്രമാസക്തമായ വിദ്യാര്‍ഥി സമരങ്ങളില്‍ ഒന്നായിരുന്നു സൗജന്യ യാത്ര നിരക്ക് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥി വിപ്ലവ പ്രസ്ഥാനം നടത്തിയ,ഒരു മാസത്തോളം നീണ്ട, ആ സമരം. തുടക്കത്തില്‍ ശാന്തമായി തുടങ്ങി, ഒരാഴ്ച്ചക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, കാക്കിപ്പടയെ കല്ലെറിയല്‍ എന്നീ കലാപരിപാടികളിലൂടെ ഒടുവില്‍ കാക്കിപ്പടയും വിപ്ലവവും തമ്മിലുള്ള തുറന്ന തെരുവ് യുദ്ധത്തിലെത്തി നിന്നു സംഗതികള്‍.

ഒരു ദാക്ഷണ്യവും പൊതുമുതല്‍ നശിപ്പിക്കുന്നവരോട് കാട്ടേണ്ട എന്ന് കാക്കിപ്പടയുടെ സാരഥിത്ത്വം കൂടി വഹിച്ചിരുന്ന മുഖ്യ ജനകീയ മന്ത്രി, വെണ്ണക്കണ്ണന്റെ പ്രഥമ ഭക്തന്‍, മാരാത്ത് ദയാനന്ദജി ഉത്തരവിട്ടു .അപ്പോള്‍ ഗാല്‍ഗുത്താനില്‍ "എങ്ങിനെയും മാരാത്തെ മന്ത്രിയെ, വിപ്ലവത്തിന്റെ ഉജ്ജയ്നിയിലെ മുഖ്യ ശത്രുവിനെ , ആവണക്കെണ്ണ ഇറക്കുമതി അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചവനെ സംഹരിക്കുവിന്‍ സഖാക്കളേ" എന്ന ആഹ്വാനത്തോടെ, ദിവസവും തല്ലു കൊണ്ടു അവശരായി തിരിച്ചെത്തുന്ന ഒന്നാം വര്‍ഷ ബീഡിക്കരിക്കാരുടെ എണ്ണം കൂട്ടുന്നതില്‍ സഖാവ് ഡിങ്കന്‍ ബദ്ധശ്രദ്ധനായിരുന്നു. വാനരന്മാരെ വേണ്ട കഷായം കൊടുത്ത് ഒതുക്കുന്ന ചുമതല ദയാനന്ദജി, കാലന്‍ പോലും ഭയക്കുന്ന ഡിസ്പി (ഡി വൈ എസ് പി എന്ന് ആംഗലേയം) കാലഭൈരവ മൂര്‍ത്തിയെ ഏല്‍പ്പിച്ചതോടെ എല്ലാം തികഞ്ഞു.

ഗാല്‍ഗുത്താനിലെ കുട്ടിക്കുരങ്ങന്മാര്‍ പലരും തല്ലു കൊണ്ടു ഒരു പരുവമായപ്പോഴും ഡിങ്കന്‍ സഖാവിനു ഒരു പോറല്‍ പോലുമേറ്റിരുന്നില്ല. ഉജ്ജയ്നിയിലെ ഉള്ളൂര്‍ കേഷത്രത്തിലെ തൂക്കുത്സവത്തിനന്നു ഭരണ സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന തേരുകള്‍ തീവെച്ചു നശിപ്പിക്കാന്‍ തീരുമാനിക്കുന്നത്‌ വരെ...

സാധാരണ ഇത്തരം കലാപരിപാടികളില്‍ ഡിങ്കന്റെ സാന്നിധ്യം വിദഗ്ദ്ധമായ തടി കേടാകാത്ത മട്ടിലാണ് ഉണ്ടാവുക പതിവു. കുട്ടിക്കുരങ്ങന്മാര്‍ ഏതെങ്കിലും പ്രാദേശിക ഭരണ വാഹനത്തെ തന്ടഞ്ഞു അതില്‍ യാത്ര ചെയ്യുന്നവരെ പിടിച്ചിറക്കി തേരിനു തീ വെയ്ക്കും. നിശ്ചിത അകലത്തില്‍ മാത്രം നിന്നു,മറ്റാരുടെയും കണ്ണില്‍പ്പെടാതെ , കുരങ്ങന്മാര്‍ക്ക്‌ ചുറ്റും പരിഭ്രാന്തി സൃഷ്ടിച്ചു രക്ഷപെടുവാനുള്ള ഏറുപടക്കം( ഗാല്ഗുത്തനില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതിരുന്നതിനാല്‍ വിപ്ലവത്തിന്റെ ഉജ്ജയ്നിയിലെ ആസ്ഥാനത്ത് നിന്നും സാധനം വരുത്തണമായിരുന്നു അക്കാലത്ത്) വിതരണം ചെയ്ത ശേഷം വെസ്പയെന്ന കുതിരയില്‍ മുങ്ങുക. ഇതായിരുന്നു സഖാവിന്റെ പതിവു.

അന്നും അത് തന്നെയായിരുന്നു സഖാവിന്റെ പദ്ധതി. പക്ഷേ ക്ഷേത്രത്തിനരികിലുള്ള നാലും കൂടിയ കവലയില്‍ വെച്ചു കുട്ടിക്കുരങ്ങന്മാര്‍ ഒരു ഭരണ വാഹനം തടഞ്ഞു നിറുത്തി, അതിലിണ്ടായിരുന്നത് വിവ്പ്ലവത്തിന്റെ ഒരു വലിയ പ്രാദേശിക അണ്ണന്‍ തന്നെ എന്നറിയാതെ, അങ്ങേരെ പിടിച്ചിറക്കി കരണത്ത് ഒന്നു പൊട്ടിച്ചു വാഹനത്തിനു തീയിട്ടപ്പോള്‍, ഡിങ്കന് ശുക്രദശ മാറി കാലഭൈരവയോഗം തുടങ്ങി. അഗ്നിക്കിരയായ രഥത്തിന്റെ സാരഥി അവിടുന്ന് മുങ്ങി കാക്കിപ്പടയെ വിവരമറിയിച്ച്ചു. സംഭവ സ്ഥലത്തേക്ക് ഡിങ്കന്റെ യോഗം പോലെ ,കാക്കിപ്പടയെ നയിച്ചു വന്നത് കാലഭൈരവ് രഥം
ഡിങ്കന്‍, നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതിന്‍പടി ഒരു തോള്‍ സഞ്ചിയില്‍ കൊണ്ടു വന്ന ഏറുപടക്കങ്ങളില്‍ ചിലത് വാനരന്മാരില്‍ ഒരുവനെ ഏല്‍പ്പിച്ചിട്ട്, അടുത്ത അങ്കം നടക്കുന്നിടത്ത് പടക്ക വിതരണത്തിനായി പോകുവാന്‍ ഒരുങ്ങുകയായിരുന്നു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാക്കിപ്പട കുട്ടിക്കുരങ്ങന്മാരില്‍ ചിലരെ വളഞ്ഞു പിടിക്കുകയും ആ നേരം കൊണ്ട്‌ സഖാവ് ഡിങ്കന്‍ അപ്രത്യക്ഷ്നാവുകയുമാണ് പതിവു. പക്ഷെ അന്ന് , വിപ്ലവത്തിന്റെ ഒരുവിധം എല്ലാ കുട്ടി നേതാക്കളെയും തിരിച്ചറിഞ്ഞിരുന്ന കാലഭൈരവന്‍ രഥം കൊണ്ടു നിറുത്തിയത് സംഭവ സ്ഥലത്തിനു നൂറടിയോളം അകലെ അതുമായിട്ടൊരു ബന്ധവുമില്ലാത്ത മട്ടില്‍ മുങ്ങുവാന്‍ തുടങ്ങുന്ന ഡിങ്കന്റെ കുതിരക്ക് മുന്നില്‍. പര്‍വ്വതസമാനന്‍ മുന്നിലേക്ക് ചാടി വീണപ്പോള്‍ തന്നെ ഡിങ്കന്റെ നല്ല ജീവന്‍, ജീവനും കൊണ്ടോടിയിരുന്നു. പിന്നാലെ ഡിങ്കനും ഓടുവാന്‍ സാധിക്കും മുന്‍പ് കാക്കിപ്പട ഭൈരവ മൂര്‍ത്തിക്കും, ബലിമൃഗത്തിനും ചുറ്റുമായി ഒരു വലയം തീര്‍ത്തു. ഡിങ്കന്‍ നിന്നു പരുങ്ങിയപ്പോള്‍ ഭൈരവ ഹസ്തങ്ങള്‍ നീണ്ടതു സഖാവിന്റെ തോള്‍ സഞ്ചിയിലേക്ക്. സഞ്ചി പരിശോദിച്ചപ്പോള്‍ കാലന്റെ കൈയില്‍ത്തടഞ്ഞത് രണ്ടു രസികന്‍ എറിപ്പടക്കങ്ങള്‍. ഇരു കൈകളിലുമായി അവ ഉയര്‍ത്തി പ്പിടിച്ചു കാലഭൈരവന്‍ ഡിങ്കന്റെ മുഖത്ത്‌ നോക്കി ഒരു മാത്ര നിന്നത്രേ... അതിന് ശേഷമായിരുന്നു ആദ്യ കുശലം . "നിന്റെ തന്തക്കു ഗോട്ടി കളിക്കനാണോടാ .... മോനേ രണ്ടുണ്ട ?" (ഇതു ഭൈരവ വാക്യത്തിന്റെ കഴിവതും സഭ്യമായ പരിഭാഷ. ശരിക്കും ഭൈരവന്‍ ചോദിച്ചത് ഡിങ്ക പിതാവിന്റെ ശരീരത്തിലെവിടയോ പടക്കങ്ങള്‍ തൊങ്ങലുകളാക്കുന്നതിനെക്കുറിച്ചായിരുന്നു എന്ന് കണ്ടു നിന്നവര്‍ പറയുന്നു) .
മറുപടി പറയാന്‍ ഡിങ്കന്‍ ഒരുക്കമല്ലാ എന്ന് കണ്ട ഭൈരവ മൂര്‍ത്തി അനന്തരനടപടിയിലേക്ക് കടന്നത് വളരെ പെട്ടന്നായിരുന്നു. "പ്രയോഗം അറിയാവുന്നവര്‍ ആറാംവാരിക്കു മുട്ടുകാല്‍ കയറ്റിയാല്‍ ഉരലില്‍ ഉലക്ക വീഴുന്ന ശബ്ദം ഉണ്ടാകും" എന്ന് പിന്‍കഥ പാടുവാനായി കാക്കിപ്പടയുടെ വലയത്തിന് പുറത്തു നിന്ന് സംഭവം കണ്ട പാണന്മ്മാര്‍ പിന്നീട് പറയുകയുണ്ടായി. സഖാവിന്റെ നിലവിളി കാലഭൈരവന്റെ തുടര്‍ന്നുള്ള പൂരപ്പാട്ടില്‍ മുങ്ങിപ്പോയെന്നും, അതില്‍ പ്രതിഷേധിച്ച് സഖാവ് കൂടുതല്‍ ഉച്ചത്തില്‍ കാറിയെന്നും അവരിപ്പോഴും പാടി നടക്കുന്നു . പക്ഷേ സഖാവിന്റെ കാറലിനിടയിലൂടെപ്പോലും ഭൈരവ മൂര്‍ത്തി വക ' തവ മാതാവിന്റെ...." "തവ താതന്റെ ..." പിന്നെ "തവ മറ്റാരുടെയോക്കെയോ..." തുടങ്ങിയ അസംസ്കൃത ശ്ലോക ശല്‍ക്കങ്ങളും, ഇടതടവില്ലാതെ ഉയരം കൂടിയ തെങ്ങില്‍ നിന്നും തേങ്ങ നനഞ്ഞ മണ്ണില്‍ വീഴുംബോളുണ്ടാകുന്ന ശബ്ദങ്ങളും കേട്ടിരുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയായിരുന്നു.

ഒടുവില്‍ ഭൈരവന് പൊതുസ്ഥലത്തെ താണ്ടവം മടുത്തപ്പോള്‍ ,കാക്കിപ്പട ഡിങ്കനെ പഴന്തുണിക്കെട്ടു പോലെ എടുത്ത്‌ കാലഭൈരവ രഥത്തിന് പിന്നിലെക്കെറിയുകയും ശേഷക്രിയകള്‍ക്കായി ഏതോ താത്കാലിക തുറുങ്കിലേക്ക് കൊണ്ടുപോവുകയും ചെയ്തത്രേ.

പിറ്റെന്നാള്‍ ഗാല്‍ഗുത്താനിലെ പന്ചാര മുക്കെന്നു പ്രസിദ്ധി നേടിയ ആംഗലേയ വിഭാഗത്തിനു സമീപമുള്ള മുത്തശ്ശി പ്ലാവിന്‍ ചോട്ടില്‍, സമര സംഭാവനകള്‍ ഉദാരമായത് കാരണം, പതിവുള്ള 'ഒന്‍പതു വായ്ക്കൊരു പുക' തത്ത്വം വിട്ടു ആളുക്കൊന്നെന്ന കണക്കിന് ധൂമ്രാപനം ചെയ്തു വിശ്രമിക്കവെയാണ്, തലേന്ന് കൊള്ളിവെയ്പ്പിനു പോയിരുന്ന ( ഡിങ്കന്‍ന്റെയല്ലാ) ഒരു കുട്ടിക്കുരങ്ങനില്‍ നിന്നും ഞങ്ങള്‍ സംഭവങ്ങളുടെ നേര്‍ക്കഴ്ച്ചാ വിവരണം കേള്‍ക്കുന്നത്. പതിവിനു വിപരീതമായി, തലേന്ന് കുട്ടിക്കുരങ്ങന്മാരിലാരും തന്നെ തല്ലു വാങ്ങിയിരുന്നില്ല.
വലിയ വിപ്ലവ പ്രസ്ഥാനം ഡിങ്കനെ കാക്കിപ്പടയുടെ താവളത്തില്‍ നിന്നും നിയമപരമായി മോചിപ്പിക്കാന്‍ എത്തിയത് പിറ്റേ ദിവസം (സംഭവം ഞങള്‍ അറിഞ്ഞ ദിവസം )മാത്രം. കാരണം പുലര്‍ന്നപ്പോള്‍ മാത്രമെ അവര്‍ക്ക് കാക്കിപ്പടയുടെ ഏത് താവളത്തിലാണ് ഡിങ്കന്‍ സഖാവെന്നു കണ്ടുപിടിക്കന്‍ കഴിഞ്ഞുള്ളൂ. ഈ നേരം കൊണ്ട് പരമ ഭക്തനായ കാലഭൈരവന്‍ മഹാവിഷ്ണുവിനൊരു ഡിങ്കന്‍ത്തൂക്കും , പരമശിവനൊരു ശൂലം കുത്തലും , പിന്നെ കാക്കിപ്പടയില്‍ ശേഷിച്ച ഭക്തന്മാര്‍ പുലരുവോളം അവരവരുടെ ശേഷിക്കൊത്ത ഉരുട്ടല്‍, ഉറിയടി, കൂമ്പിനിടി തുടങ്ങിയ വഴിപാടുകളും ഡിങ്കന്റെ ശരീരപുഷ്ടിയില്‍ കഴിച്ചിരുന്നതിനാല്‍, വലിയ സഖാക്കള്‍ ഡിങ്കന്റെ 'ഡി'യും 'ങ്ക' യും 'ന്‍'ഉം എല്ലാം താത്കാലിക തടവറയുടെ പല മൂലകളില്‍ നിന്നായി തൂത്തുവാരി എടുക്കുകയായിരുന്നു എന്ന് കുട്ടിക്കുരങ്ങന്‍ ഞങ്ങളെ അറിയിച്ചു . പ്രാഥമികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പോലും സഖാവ് അപ്പോള്‍ അശക്തനായിരുന്നത്രെ. കാക്കിപ്പടയുടെ നേര്‍ച്ചകളുടെ ശക്തി അപാരം. അല്ലാതെന്തു പറയാന്‍.
"എന്നിട്ടെവിടേക്ക് കൊണ്ടുപോയെടാ സഖാവിനെ?" വിവരണം തന്ന കുട്ടികുരങ്ങനോട് നാം ചോദിച്ചു.
"അറിയില്ല കുമാരാ"
"ധന്വന്തരി വൈദ്യശാലയിലേക്കാണെങ്കില്‍ എളുപ്പമായി. ഭട്ടി കിടന്ന എണ്ണത്തോണി ഇപ്പോഴും അവിടെ തന്നെ കാണും. ഡാ ഭട്ടി, ഇതാണ് കാവ്യ നീതി" പുതിയ ഒരു പുകക്ക് തീ കൊടുത്ത്, സത്യത്തില്‍ ആസ്വദിച്ചാണ് നാമത് പറഞ്ഞത്.
" ഏത് കാവ്യ?" ഭട്ടിയുടെ വിപ്ലവ ബുദ്ധിക്ക് കാവ്യ നീതി എവിടെ മനസിലാവാന്‍.
"നിന്‍റെ അമ്മുമ്മ കടകമ്പള്ളി കാര്‍ത്തുവിന്റെ കുഞ്ഞമ്മ" ഭട്ടിക്കുള്ള മറുപടി ഇന്ചിക്കാ വക.

Sunday, July 13, 2008

സിംഹവതി

പിന്നില്‍ ശുദ്ധമായ കറുപ്പ് നിറത്തില്‍ ഒഴുകുന്ന വൈതരണി . മുന്നില്‍ കരിവീട്ടി കടഞ്ഞു വെച്ചത് പോലത്തെ നാലഞ്ച് കാട്ടാളന്മാര്‍. അവര്‍ തീര്‍ത്ത പത്മവ്യുഹ മദ്ധ്യത്തില്‍ പൊരുതി മരിക്കണോ, നിന്നു വാങ്ങിക്കണോ , അതോ തമസ്ക്കരണി വിദ്യ ഉപയോഗിച്ചു കള്‍ട്ടിയാകണോ എന്ന് ചിന്തിച്ചു നാം...രാജ്കുമാര്‍ വിക്രം. അല്‍പ്പമകലെ തേങ്ങി കരയുന്ന രാജകുമാരി സിംഹവതി . എങ്ങിനെ നാം ഈ പ്രതിസന്ധിയില്‍ അകപ്പെട്ടു എന്ന ചോദ്യം നല്കുന്നത് 'സംശയം എന്ത് ? മാതാശ്രി ആന്‍ഡ് പിതാശ്രിയുടെ അത്യാഗ്രഹം ' എന്ന ഉത്തരമാണ് . രംഗം പതുക്കെ മങ്ങുന്നു (ബോധം പോയിരുന്നില്ല. കാരണം അടി തുടങ്ങിയിരുന്നില്ല). മങ്ങി മങ്ങി മടുത്തു ഒടുവില്‍ പൂര്‍വ കഥ തെളിയുന്നു.

ആല്‍പ്സ് പര്‍വതനിരകളില്‍ കനത്ത മഞ്ഞു വീഴ്ച്ച ത്രിണവത്ഗണിച്ച് മുഖമില്ലാത്ത പല ലക്ഷം ശത്രുക്കളോടു ധീരമായി പൊരുതുകയായിരുന്നു നാം. ദിഗ്വിജയത്തിന്‍റെ അവസാന ഘട്ടം. ശത്രു രാജാവിന്‍റെ ഭൂരിഭാഗം സൈന്യവും ഭസ്മമായിരുന്നു . ഇനി ലവന്‍റെ തല കൊയ്താല്‍ പിന്നെ നാം ലോക ചക്രവര്‍ത്തി. പ്രസ്തുത മംഗള കര്‍മ്മത്തിനായി കുതിരയെ വീല്‍ ചെയ്തു ഖഡ്ഗം വീശിയതും ...ചതി. ഖഡ്ഗം ശത്രുവിന്‍റെ ഗളത്തില്‍ നിന്നും അംഗുലീ ദൂരമാത്രം എത്തിയ നേരത്താണ് നമ്മുടെ സ്വന്തം മാതാശ്രി പുറംകാലിനടിച്ച്‌ നമ്മെ കുതിരപ്പുറത്തു നിന്നും വീഴ്ത്തിയത്...ക്ഷമാ കീജിയേ ... ഉണര്‍ത്തിയത്. ഉറക്കം ഞെട്ടിയത് കൊണ്ടു മാത്രം നാം പല്ലു തേച്ചു, മുഖം കഴുകി പതിവു ചായക്കായി ഭോജനശാലയുടെ വാതില്‍ക്കല്‍ ചെന്നു കൊടിയും പിടിച്ചിരുപ്പുമായി. അന്നദാന പ്രഭ്വി മാതാ ചായ് തന്നു. പതിവു കടി, നെയ്യ് പുരട്ടി പഞ്ചസാര വിതറി പൊരിച്ച റൊട്ടിക്കായി കൈ നീട്ടിയപ്പോള്‍ മാതാശ്രി തന്നത് ഘനത്തില്‍ ഒരു നോട്ടം. ഒപ്പം "റൊട്ടി തരാം. പക്ഷെ ഒരു നിബദ്ധനയുണ്ട് " എന്ന അറിയിപ്പും.
"റൊട്ടി ചായയില്‍ മുക്കി, മുക്കി കഴിക്കണം എന്നാണോ?" നാം ചോദിച്ചു.
"അല്ല" മാതാജി കോപാകുലയായി " നിന്‍റെ നടപടി ക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുനതിനെ കുറിച്ചു ഏതാനം മാര്‍ഗനിര്‍ദേശങ്ങള്‍"
"നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. റൊട്ടി പ്ലീസ് " ആര്‍ത്തി മൂത്ത നാം പറഞ്ഞു. പക്ഷേ ഒരു കഷ്ണം റൊട്ടിയോടുള്ള ആക്രാന്തം ഇത്രയും വലിയ ഒരു കുരുക്കായി വരുമെന്നാരപ്പോള്‍ അറിഞ്ഞു. നമ്മുടെ സന്തത സഹയാത്രികനായ പരമശിവന്‍ പിള്ളയെങ്കിലും നമുക്കൊരു മുന്നറിയിപ്പ് ന്യായമായും തരേണ്ടതല്ലേ? തന്നില്ല. പിന്നിടങ്ങേര്‍ പറഞ്ഞു തന്ത്ര പരമായ മൗനം എന്ന രാജ്നീതിയില്‍ ആയിരുന്നു പുള്ളിയപ്പോള്‍ എന്ന്. അങ്ങേര്‍ക്കെന്തുമാകമല്ലോ...
ഏതായാലും റൊട്ടി കിട്ടി. പകരം അതുവരെ തെന്നി തെന്നി നടന്നിരുന്ന ഇഞ്ചി നീരാകാനുള്ള സ്വകാര്യ പരിശീലനം എന്ന പ്രരാബ്ദത്തില്‍ കൊണ്ടു തല വെച്ചു കൊടുത്തുകൊള്ളാം എന്ന് നമുക്കു പ്രതിജ്ഞ ചെയ്യേണ്ടി വന്നു .
അറിയുന്ന സകല കാക മാര്ജ്ജാരന്‍മാരും ഇഞ്ചി നീരും , ഡാക്കിട്ടരും ഒക്കയാവാന്‍ തകര്‍ത്ത് സ്വകാര്യ പരിശീലനം, പരീക്ഷക്ക്‌ മേല്‍ പരീക്ഷ, ഈവിധമെല്ലാം നടന്നിരുന്നപ്പോള്‍, രണ്ടാം വര്‍ഷ ചിന്ന കലാലയത്തില്‍ അല്‍പ്പം വിപ്ലവവും, ഒരു പാടു പഞ്ചാരയും പിന്നെ പൊതു കാര്യങ്ങളുമായി, കുഷിയായി നടക്കുകയായിരുന്നു നാം അന്ന് വരെ. പിതാജിയുടെ ആഗ്രഹം പോലെ ഇഞ്ചി നീരാകാന്‍ നമുക്കു വിരോധമുണ്ടായിട്ടല്ല. പ്രൈവറ്റ് ട്യൂഷന്‍ എന്ന് പില്‍കാലത്ത് പ്രസിദ്ധി നേടുന്ന സ്വകാര്യ പരിശീലന കളരികളോട് എതിര്‍പ്പും ഇല്ലായിരുന്നു. പക്ഷെ ഇഞ്ചി നീര്‍ നദിയുടെ വിവിധ ശാഖകളില്‍ നമുക്കാകെ താത്പര്യം മണിസൌധങ്ങളുടെ രൂപരേഖാസ് ചാര്‍ത്തി കൊടുക്കുന്ന ആര്‍ക്കിട്ടുംചാര്‍ത്തില്‍ ആയിരുന്നു. അവിടെ പ്രശ്നം നമ്മുടെ ചിത്ര കലാ വൈഭവം. പണ്ടു ചിത്രകലുടെ ബാല്യ പാഠശാലയില്‍ നാം വരച്ച 'വിടരുന്ന താമരയുടെ' ഒരു ചിത്രം കണ്ടു 'ഭൂകമ്പം തകര്‍ത്ത പ്രക്രതിയുടെ' ചിത്രം ഇത്ര തന്മയത്വമായി പകര്‍ത്തുവാന്‍ തനിക്കായില്ലല്ലോ എന്ന് ചിന്തിച്ചു വിരക്തനായിട്ടാണ് വിന്‍സെന്‍റ് വാന്‍ ഗോഗ് സ്വയം വെടിവെച്ചു മരിച്ചതെന്ന് ചില മനശാസ്ത്രജ്ജര്‍ അഭിപ്രായപ്പെടുമ്പോള്‍ ... ഭാവിയില്‍ ആര്‍ക്കിട്ടും ചാര്‍ത്തുന്ന ഇഞ്ചി നീരായി നാം വരച്ചു തള്ളുന്ന രാജ മന്ദിരങ്ങളുടെ രൂപരേഖകള്‍ തെറ്റിദ്ധരിക്കപ്പെട്ടു പൊതു ശൌച്ച്യാലയങ്ങളായി നിര്‍മ്മിക്കപ്പെടില്ലാ എന്നാര് കണ്ടു.

ഏതിനും , ആക്രാന്തത്തില്‍ ചെയ്തു പോയ പ്രതിജ്ഞ പാലിക്കാനായി നാം ഒടുവില്‍ സ്വകാര്യ പരിശീലനത്തിനു വിധേയനാകുവാന്‍ തീരുമാനിച്ചു. പറഞ്ഞു തീരേണ്ട താമസം ഗുരുനാഥന്‍ റെഡി. പ്രസിദ്ധന്‍, പരമ പണ്ഡിതന്‍. പിതാജിയുടെ കണ്ടുപിടുത്തം. ചിന്ന കലാലയത്തിനും , ഇഞ്ചി നീരാകാനുള്ള പ്രവേശന അടിയന്തരത്തിനും ഒരുപോലെ ആവശ്യമായ രസായനം കാച്ചി കുറുക്കി തരുമത്രേ. അതും നാം സമ്മതിച്ചു.
" വെളുപ്പിനാറ് മണിക്കാണ് ഗുരുനാഥന്‍ പാഠങ്ങള്‍ ആരംഭിക്കുക. " പിതാജി അറിയിച്ചു.
"അപ്പോള്‍ അഞ്ചു മണിക്കെങ്കിലും ഉണര്‍ന്നു, കുളിച്ചു, തൊഴുതു, ഭക്തിയോടെ വേണം പോകാന്‍" മാതശ്രിയുടെ ഫിനിഷിങ് പന്‍ച്.
"ബ്യുട്ടിഫുള്‍" പകല്‍ എട്ടരക്ക് മുന്‍പ് കൊട്ടാരം ചുറ്റുവട്ടത്ത് കൂകുന്ന കോഴികളെ പിടിച്ചു സൂപാക്കിയടിച്ചോളാന്‍ അന്നോളം സേവകര്‍ക്ക് ഉത്തരവ്‌ നല്‍കിയിരുന്ന നാം ആത്മഗതം ചെയ്തു .

അടുത്തനാള്‍ കുന്തം കൊണ്ടു കുത്തല്‍, മാതാശ്രി വക വെങ്കിടേശ്വര സുപ്രഭാതം എന്നിവയുടെ അകമ്പടിയോടെ ഉയര്‍ത്തെഴുന്നേറ്റ നാം പറഞ്ഞതിന്‍ പ്രകാരമെല്ലാം ചെയ്തു മിടുക്കനായി, ഉജ്ജയിനിയിലെ എല്ലാ മാലിന്യങ്ങളും കഴുകി കൊണ്ടൊഴുകുന്ന വൈതരണി നദിയെന്ന തോടിന്‍റെ കരയിലൂടുള്ള കുറുക്കു വഴിയേ ഗുര മന്ദിരത്തില്‍ എത്തി. ഒപ്പം കുതിരയുടെ ക്യാരിയറില്‍ കയറി ശിവ്ജിയും. (ഇമ്മോര്‍ട്ടാലിട്ടി നേടുന്നതിന്റെ ഭാഗമായി കക്ഷിയുടെ മുഴുവന്‍ സമയ നിരീക്ഷണത്തിലായിരുന്നു നാം അക്കാലത്ത്). മേല്‍പ്പറഞ്ഞ വൈതരണി നദി ഉജ്ജയ്നിയുടെ ആ പ്രദേശങ്ങളില്‍ ചെറുകിട വ്യവസായം തഴച്ചു വളരാന്‍ ഏറെ സഹായിച്ചിരുന്ന ഒന്നായിരുന്നു. ഗുരു മന്ദിരത്തിലേക്കുള്ള വഴിയുടെ മറുകരയില്‍ നിര നിരയായി അക്കാലത്തുണ്ടായിരുന്ന ചാക്ക് കെട്ടി മറച്ച കുപ്പമാടങ്ങളില്‍ ഉജ്ജയ്നിയുടെ പ്രാദേശിക ഊര്‍ജ്ജദായിനീ പാനീയമായ തീതൈലം, 'കവര്‍' , 'വാറ്റ് ' ഇത്യാദി വിളിപ്പേരുകളില്‍ പ്രസിദ്ധിനേടിയ സുമഗലമാര്‍ യഥേഷ്ടം വിറ്റഴിച്ചിരുന്നു. അതിരാവിലെ ജോലിക്ക് പോകുന്ന കല്‍പ്പണിക്കാരും , മറ്റ് അദ്വാനിക്കുന്ന ജന വിഭാഗങ്ങളും പല്ലു പോലും തേക്കും മുന്‍പ് തോടിന്‍റെ കരയില്‍ മാടങ്ങളില്‍ എത്തുകയും, വരിയില്‍ നി‌ന്നു മര്യാദയോടെ കുംഭം കണക്കിന് തീതൈലം അകത്താക്കി ഉന്മേഷത്തോടെ മടങുകയും ചെയുന്നത് പതിവായിരുന്നു . ആര്‍ക്കും ഒരു ശല്യവും അവര്‍ ഉണ്ടാക്കിയിരുന്നില്ല. നാം അവിടെ പാദമ്മൂന്നാന്‍ കാത്തിരിക്കുകയായിരുന്നു നിക്രഷ്ടന്മാര്‍...

അവിടേക്ക് മടങ്ങിവരാം. തത്കാലം നാം ഗുര മന്ദിരത്തില്‍ എത്തി. പറഞ്ഞതു പോലെ ഗുരുനാഥന്‍ മഹാ പണ്ഡിതന്‍. ഊര്‍ജ്ജതന്ത്രവും , ഗണിതവും പച്ചവെള്ളം.
അവിടുന്നങോട്ടു പഠനമാണ്‌. ഗണിതത്തെയും ഉര്‍ജതന്ത്രത്തെയും സൌമ്യമായി കൊല്ലുവാനുള്ള നമ്മുടെ കഴിവില്‍ ഗുരുനാഥനും തൃപ്തി. കുറച്ചു നല്ല പുതിയ സഹപാഠികള്‍. എല്ലാം കൊണ്ടും 'എന്തതിശയമേ...' ആലപിക്കേണ്ട സാഹചര്യങ്ങള്‍.ഇങ്ങനെയെല്ലാമാകുമ്പോള്‍ സംഗതികള്‍ സുഗമമായി പോകേണ്ടതല്ലേ? കൊള്ളാം. സംഘര്‍ഷഭരിതമായ നമ്മുടെ ജീവിതത്തിലോ? അസംഭവ്യം.

മര്യാദക്ക് വന്നു പാഠങ്ങള്‍ പഠിച്ചു നല്‍കുമാരനായി ദിവസവും മടങ്ങിയിരുന്ന നമ്മേ, മനസ്സെന്ന ചപല വാനരന്‍ കൊണ്ടു കുടുക്കി ഒരു ചിന്ന കമ്പത്തില്‍ .
'സഹപാഠിയായ കുമാരി സിംഹവതി കാണുവാന്‍ ശേല്‍ ' എന്നാ വാനരന്‍ ഇടക്കിടെ നമ്മോടു പറഞ്ഞു തുടങ്ങി. ഏറെ ശ്രവിച്ചു കഴിഞ്ഞപ്പോള്‍ നമുക്കും തോന്നി 'ഒള്ളത് തന്നെ'.
"ഡാ വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകരുത്" സിംഹവതി കുട്ടി കൊള്ളാം എന്ന് നാം തീരുമാനിച്ചപ്പോള്‍ ശിവ്ജി വക ഉടക്ക്. "പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ടു പോ."
" ഭഗവാന്‍, സ്വകാര്യ പരിശീലനമേ വേണ്ട എന്ന് പറഞ്ഞു നടന്ന നാം ഇവിടെ എത്തിച്ചേര്‍ന്നതും, കുമാരിയെ കണ്ടതും ഒന്നു മുന്‍കൂട്ടി തീരുമാനിച്ചു ചെയ്തതല്ല. ഒക്കെ ഗുരുകുല ജീവിതത്തില്‍ മകന് കുറച്ചു മധുരമുള്ള അനുഭവങ്ങള്‍ ലഭിക്കുവാനായി നമ്മുടെ മാതാ പിതാക്കള്‍ ചെയ്ത പുണ്യം. ഇതു തന്നെയല്ലേ നിയതി?" നാം തത്ത്വം പറഞ്ഞു.
"നാം പറയാനുള്ളത് പറഞ്ഞു. ബാക്കിയൊക്കെ നിന്റെ ഇഷ്ടം" . എന്നാന്‍ മഹാദേവന്‍ .
വാക്കുകളില്‍ ചെറിയ അപകട സൂചന. നാം കാര്യം അന്വേഷിച്ചു. പുള്ളി നേരത്തെ പറഞ്ഞ തന്ത്രപരമായ മൗനം അവലംബിച്ച്ചത് കൊണ്ടു ആ വിഷയം നാമവിടെ വിട്ടു. സിംഹവതിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ച്ചു.

ഒന്നര മണിക്കൂറാണ് ഗുരുനാഥന്‍ ദിവസേന പാഠം നടത്താറുള്ളത്. സിംഹവതിയുടെ ഗുരുത്ത്വാകര്‍ഷണ വലയത്തില്‍ പെടുന്ന നാള്‍ വരെ നമ്മുടേ ശീലം, പാഠം പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ സ്വകാര്യ ഗുരുകുലത്തിലെ പുതിയ ചില സുഹ്രത്തുക്കളുമായി നേരെ മാല്യിന്യ പോഷിതയായ വൈതരണി നദിക്കരയിലുള്ള ഒരു‌ ചിന്ന തട്ടുകടയില്‍ പോയി ആ അടുത്ത്‌ ശീലിച്ച ധൂമ്രപാനം എന്ന വിദ്യ ഒരാവര്‍ത്തി പരിശീലിച്ച്ചു കൊട്ടാരത്തിലേക്ക് വെച്ചടിക്കുക എന്നതായിരുന്നു. അതിന് ശേഷം കലാലയത്തിലേക്ക്‌.
പക്ഷെ സിംഹവതി നമ്മുടെ ശീലങ്ങള്‍ ആകെ തെറ്റിച്ചു കളഞ്ഞു. പതിയെ പതിയെ ധൂമ്രപാനാവര്‍ത്തനം രണ്ടായി. കുമാരി എഴുന്നള്ളി നമ്മെ കടന്നു പോകുമ്പോള്‍ പിന്തുടര്‍ന്ന് സല്ലപിച്ചു, വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ യാത്രയാക്കിയതിനു ശേഷമേ നാം പിന്നെ കൊട്ടാരത്തിലേക്ക് മടങ്ങിയിരുന്നുള്ളു .

വൈതരണി നദിയുടെ കരയില്‍ രണ്ടാം പുക ആത്മാവിന് നല്കി, മറു കരയിലെ ദേശിയ പാനിയത്തിന്റെ കുടില്‍ വ്യവസായ രംഗത്തെ പുരോഗതി വീക്ഷിച്ച് ,സിംഹവതിയെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു നാം അന്ന്. ഒപ്പം ശിവ്ജിയും. പതിവു പോലെ സിംഹവതി ഏകയായി നടന്നു വന്നു. നമ്മെ കടന്നു കുമാരി ഒരു വളവു തിരിഞ്ഞാല്‍ ഉടനാണ് നാം സാധാരണ പിന്തുടരുക. അന്നും പതിവിനു വെറുതെ മാറ്റം വരുത്തേണ്ട എന്ന് കരുതി സിംഹവതിയെ നാം പുഞ്ചിരിയോടെ 'മുന്‍പേ ഗമിക്ക നീ ബാലേ. ഈ പുക കൂടിയെടുത്തിട്ടു നാം ദാ എത്തി' എന്ന മട്ടില്‍ കടത്തിവിട്ടു.
പുകയുടെ അവസാന തുള്ളി വരെ വലിച്ചു കയറ്റി നാം കുമാരിയേ അനുധാവനം ചെയ്യനോരുങിയപ്പോള്‍ പിന്നില്‍ നിന്നു ഗുരുനാഥന്റെ ശബ്ദം. അദ്ദേഹം ഗുരുമന്ദിരത്തില്‍ നിന്നു നോക്കിയപ്പോള്‍ നമ്മുടേ തല കണ്ടത് കാരണം തലേന്ന് വാങ്ങിയ ഊര്‍ജ്ജതന്ത്രത്തിന്റെ ഒരു തകര്‍പ്പന്‍ ഗ്രന്ഥം, നാം ഒരു ഊര്‍ജ്ജതന്ത്ര വിശാരഥന്‍ എന്ന പൊതുവായ തെറ്റിദ്ധാരണയുടെ പുറത്തു, സമ്മാനിക്കുവാന്‍ വിളിച്ചതായിരുന്നു. പെട്ടന്നത് കൈപറ്റി ധൃതിയില്‍ ഗുരുനാഥനെ മടക്കി നാം സിംഹവതി കുമാരിക്ക് പിന്നാലെ കുതിച്ചു.
വളവു തിരിഞ്ഞപ്പോള്‍ കണ്ട കാഴ്ച്ച...നമ്മുടേ കുമാരിയെ കുറുക്കു വഴിയില്‍ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നിടത്തു ഒരു തീതൈലം വിഴുങ്ങി പക്ഷി തടഞ്ഞു വെച്ചിരിക്കുന്നു. അവര്‍ തമ്മിലെ സംഭാഷണം നമുക്കു കേള്‍ക്കാനായില്ല. എങ്കിലും ദൂരെ നിന്നു തന്നെ തീതൈല വീര്യത്തില്‍ കാപാലികന്‍ കുമാരിയെ ഏത് നിമിഷവും കയറി പിടിക്കാം എന്ന് നമുക്കു മനസിലായി.കുമാരി ധൈര്യമായിട്ട് അവനെ നേരിടാന്‍ ശ്രമിച്ചിരുന്നു. കുതറി ഓടാനുള്ള പഴുത്തു നോക്കിയിരുന്നു . എങ്കിലും രാജ്യം നമ്മുടേതല്ലേ? ഉജ്ജയിനിയില്‍ പൊണ്‍കളോടെ മാനത്തുക്ക് പുല്‍ വിലയാ ??? നമ്മുടേ രാജരക്തം തിളച്ചു പൊങ്ങി ആവിയായി തുടങ്ങി. "ഡാ...ഒറ്റയ്ക്ക് പോകണ്ടാ . ഒന്നുറക്കെ വിളിച്ചാല്‍ നിന്റെ ഗുരുമന്ദിരത്തില്‍ നിന്നും ആളുകള്‍ ഇറങ്ങി വരില്ലേ?" കൂടെയുണ്ടായിരുന്ന ശിവ ഭഗവാന്‍ ചോദിച്ചു.
"ഹും!!! ഒരബലയുടെ ചാരിത്ര്യം ചോദ്യ ചിഹ്നമായി മുന്നില്‍ നില്‍കുമ്പോള്‍ വീര്‍ ശൂര്‍ പരാക്രമിയായ നാം സഹായത്തിനു കാത്തു നില്‍ക്കുകയോ? ലജ്ജാവഹം!!!" എന്ന് നാം അലറി. "പണ്ടു അന്തകാസുരന്‍ മിസ്സിസ് പരമേശ്വരനെ കമന്‍റ്റ് അടിച്ചപ്പോള്‍ ലവന്‍റെ കൂമ്പിനിടിച്ച് പത ചാടിക്കുവാന്‍ അങ്ങ് തുണക്ക് കാത്തു നിന്നോ? ഇല്ലല്ലോ? ചുമ്മാ പോ ഭഗവാന്‍" എന്നൊരു പന്‍ച്ച് ലൈനും കൊടുത്തു.
"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ തന്‍ ഫലം താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ" ശിവ്ജി ചൊല്ലിയ ശ്ലോകം കേട്ടില്ല എന്ന് നടിച്ചു, ഹനുമാന്‍ ഗിയറിട്ട് നാം കുതിച്ചു ചാടി.
കൃത്യമായി നീചനും കുമാരി സിംഹവതിക്കുമിടയില്‍ വന്നു വീണു. അധമനെ കളരി മുറയില്‍ പിന്നോക്കം തള്ളി. അത്രയും വരെ സംഭവം ജോര്‍. പക്ഷെ പിന്നിടുണ്ടായ, ഇതാദ്യം എന്ന് വേര്‍തിരിക്കാനാവാത്ത രണ്ടു സംഭവങ്ങള്‍, തികച്ചും അപ്രതീക്ഷിതമായിരുന്നു.
സംഭവം ഒന്നു: തിരികെ ആക്രമിക്കും എന്ന് നാം കരുതിയ ഭീരുവായ അധമന്‍ ഓടി മറഞ്ഞു.
സംഭവം രണ്ട് : അധമനെ അഭിമുഖീകരിച്ച്ചപ്പോള്‍ എവിടെനിന്നോ കുറച്ചു ധൈര്യം കടം വാങ്ങി നിന്നിരുന്ന കുമാരി സിംഹവതി ഇടപെടാന്‍ ഒരു കോന്തന്‍ ചാടി വീണതിന്റെ സന്തോഷത്തില്‍ അതെല്ലാം പലിശ സഹിതം തിരികേ ഏല്‍പ്പിച്ച ശേഷം ഒരൊറ്റ മോങ്ങല്‍.
വൈതരണി നദിക്കപ്പുറം തീതൈലപാനത്തില്‍ മുഴുകി നിന്നിരുന്ന ഏതാനം കാട്ടാളന്മാര്‍ കൃത്യസമയത്ത് ഉള്‍വിളി ഉണ്ടായത് പോലെ ശ്രദ്ധ ഇക്കരക്ക് തിരിച്ചു. അവര്‍ കണ്ട കാഴ്ച്ച... വിങ്ങി കരയുന്ന ഒരബല . ഭാരതീയ നാരിക്ക് മുന്നില്‍ നാം . സ്വാഭാവികമായ ഒരു നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. നാരിയുടെ കണ്ണുനീരിനു കാരണമായ പാപി ആര് ? സ്ഥലം പീഡകന്‍, അഭിനവ് ദുശാസന്‍- മിസ്റ്റര്‍ വിക്രം. ഓര്‍ കോന്‍? . യഥാര്‍ത്ഥ പ്രതി ചണ്ടാളനെ അവര്‍ കണ്ടില്ല. അത് കൊണ്ടന്വേഷിച്ചില്ല.
ക്ഷണ നേരം കൊണ്ടു നാലഞ്ച് കാട്ടളന്മ്മാര്‍ നമ്മേ വളഞ്ഞു. എങ്ങിനെ അവന്മാര്‍ ഇത്ര പെട്ടെന്നു വൈതരണി കടന്ന് നമുക്കരുകില്‍ എത്തി എന്നിപ്പോഴും നമുക്കു നിശ്ചയം പോരാ. ഒരു കാട്ടാളന്‍ തല തിരിച്ചു കുമാരി സിംഹവതിയോടു 'എന്ന സംഗതി' എന്ന് കേട്ടാള്‍. എട്ടര കട്ടയില്‍ രാഗ വിസ്താരം നടത്തുന്ന സുന്ദരി എവിടെ ഉത്തരം നല്‍കാന്‍. എന്തെങ്കിലും മൊഴിയാന്‍ ശ്രമിക്കുക പോലും ഉണ്ടായില്ല എന്നതാണ് സത്യം. കരച്ചിലോ കരച്ചില്‍.
കാട്ടാളന്മാര്‍ എല്ലാവരും വീണ്ടും നമ്മെ അഭിമുഖീകരിച്ച്ചു. നമ്മോടു ചോദ്യങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്നത് സുവ്യക്തമായിരുന്നു. പെണ്ണിന്റെ കണ്ണീരിനു മുന്നില്‍ നമ്മുടെ വാക്കുകള്‍ 'പുല്ല് ആര്‍ക്കു വേണം' . ഒരു മാത്ര മുന്‍പ് നായകനായി കഥയില്‍ രംഗപ്രവേശം ചെയ്തു നായികയെ വില്ലനില്‍ നിന്നു രക്ഷിച്ച നാം അതേ നായിക തിരുവായ് തുറന്നിലെങ്കില്‍ അവളുടെ ചാരിത്ര്യത്തിനു സമാധാനം പറയേണ്ടതായി വരും എന്നതായിരുന്നു മൊത്തില്‍ സ്ഥിതിഗതികളുടെ പുതിയ കിടപ്പ്. സഹായത്തിനു നാം പരമേശ്വര്‍ജിയെ നോക്കി. എവിടെ? അങ്ങേര്‍ "അപ്പോഴേ പറഞ്ഞില്ലേ പോകേണ്ടാ പോകേണ്ടാന്നു" എന്ന് മൂളി ഒരു ചെറു ചിരിയോടെ, അടി വിശദമായി കാണുവാന്‍ ബാല്‍ക്കണിയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു.
പിന്‍കഥ തീരുന്നു....രംഗം തെളിയുന്നു.

കാട്ടാളന്മാര്‍ സിംഹവതിയില്‍ നിന്നുത്തരം കിട്ടാതെ വന്നപ്പോള്‍ എന്നാലിനി മേളപെരുക്കല് കഴിഞ്ഞാകാം കുശലാന്വേഷണം എന്ന് തീരുമാനിച്ച ഭാവങ്ങള്‍ മുഖങ്ങളില്‍ അണിഞ്ഞു തുടങ്ങിയപ്പോള്‍, നമ്മുടെ ചിന്ത നടക്കാന്‍ പോകുന്ന ഏകപക്ഷീയമായ പൊരിഞ്ഞ തല്ലിനെ കുറിച്ചായിരുന്നില്ല. ഒരു മായകണ്ണാടിയില്‍ എന്ന പോലെ അങ്ങകലെ സാഗരത്തില്‍, ചക്രവാളം ലക്‍ഷ്യമാക്കി നീങ്ങുന്ന ഒരു നൌകയില്‍ നിന്നും നമ്മെ നോക്കി കൈ വീശി യാത്ര പറയുന്നതു സ്വന്തം മാനം തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുകയായിരുന്നു നാമപ്പോള്‍. അടി നടന്നാല്‍ ഏതായാലും വിവരം കൊട്ടാരത്തില്‍ എത്തും. പീഡന കേസുമായി പിതാജി മഹാരാജാവിന്‍റെ മുന്നിലെത്തിയാല്‍... നാളിന്നു വരെ സ്വന്തം ഭാര്യയെ പോലും 'നീ,എടി' എന്നൊന്നും സംബോധന ചെയ്യാത്ത , സ്ത്രീ പിഡകര്‍ക്ക് കുറഞ്ഞ ശിക്ഷ മരണം എന്ന് വിശ്വസിക്കുന്ന , പരമ സ്വാത്തികനായ അദ്ദേഹം നമ്മേ എങ്ങിനെ വധിക്കും എന്നതിലേ തര്‍ക്കം ഉണ്ടാവുകയുള്ളൂ. ആനകളുടെ കാലുകളില്‍ നമ്മുടെ കാലുകള്‍ ബന്ധിച്ചു വെറ്റില പോലെ നേര്‍ പകുതിക്ക് വെടിപ്പായി കീറിയോ, അവറ്റകളെ കൊണ്ടു ചവിട്ടിച്ച്ചോ, തൂക്കിലേറ്റിയോ , ശരീരത്തില്‍ എണ്ണതുണി ചുറ്റി ജീവനോടെ കൊളിത്തിയോ...എന്നിങനെ വിവധ തരം മനോഹര മരണങ്ങള്‍ നമ്മുടെ കണ്മുന്നില്‍ ന്രത്തം ചെയുമ്പോള്‍...കാട്ടാളന്മാരില്‍ ഒരുവന്‍ നമ്മുടെ അംഗവസ്ത്രത്തില്‍ പിടി മുറുക്കി.
ഒരവസാന ശ്രമം എന്ന നിലയില്‍ നാം "മഹാദേവാ!!! " എന്നൊന്ന് വിളിച്ചു നോക്കി. ഉള്ളില്‍ തട്ടിയ വിളി ഏറ്റു. പുള്ളി ബാല്‍കണിയില്‍ നിന്നും കുമാരി സിംഹവതി നിന്നു കാറുന്ന ഭാഗത്തേക്കു ഒന്നു കടാക്ഷിച്ചു. അത്ഭുതം!!!. ആദ്യ അടിക്കായി കാട്ടാളന്‍ കൈ ഉയര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നൊരു കിളി നാദം . വളരെ മൃദുവായി...ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍ക്കാനാവാത്ത വിധം നേര്‍ത്ത സ്വരം "കുമാരനല്ലാ...വേറൊരാള്‍ എന്നെ ഉപദ്രവിക്കുവാന്‍ വന്നപ്പോള്‍ കുമാരന്‍ എന്നെ രക്ഷിക്കുകയായിരുന്നു "
നൌകയില്‍ നിന്നതാ നമ്മുടെ മാനം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ കടലില്‍ ചാടി തിരികെ കരയിലേക്ക് നീന്തുന്നു .അര്‍ദ്ധപ്രാണനായിട്ടെങ്കിലും കരക്കടിയുന്നു. സിംഹവതിയുടെ വാക്കുകളില്‍ നിന്നും ശക്തി ഉത്കൊണ്ട് നാം കാട്ടാളന്റെ കൈ തട്ടി മാറ്റുന്നു. മറ്റു കാട്ടാളന്മാര്‍ കേട്ടത് ശരിയോ എന്നുറപ്പ് വരുത്താന്‍ സിംഹവതിയെ നോക്കുന്നു . 'ഒന്നൂടാലോച്ചിച്ച്ചേ . ലിവന്‍ തന്നയല്ലേ പ്രതി ? ' എന്ന് ചോദിക്കുമ്പോലെ. ഇതിനു സിംഹവതി പറഞ്ഞതാവ്ര്‍ത്തിച്ച്ചപ്പോള്‍ ദ്രോഹികള്‍ അയഞ്ഞു. ആ നിമിഷത്തില്‍ നമുക്കു സിംഹവതിയോടുണ്ടായിരുന്ന ഗുരുത്ത്വാകര്‍ഷണം ഇല്ലാതായി. പകരം ജീവദാനം തന്ന ദേവിയോട് നിറഞ്ഞ ഭക്തി മാത്രം ( ശിവന്‍ പിള്ളയെ മറന്നിട്ടല്ല ...എങ്കിലും) .

"നാളെ കാണാം പ്രഭോ" എന്ന് കണ്ണുകളാല്‍ സന്ദേശം നല്കി, ഒരു പുഞ്ചിരി നമുക്കു സമ്മാനിച്ചു സുന്ദരി നടന്നു പോയി.
"സൌഭഗ്യവതിയായി , നൂറു സന്താനങളുടെ മാതാവായി, വേറെയെവന്‍റെയെങ്കിലും കഴുത്തില്‍ തൂങ്ങുക സഹോദരി" എന്ന ആശംസ നാമും ചിരിയിലൂടെ മടക്കി നല്കി.

സംഭവത്തിന്‍റെ കലാശത്തില്‍ ആകെ സങ്കടം തോന്നിയത് പക്ഷേ നമുക്കു ചുറ്റും തീര്‍ത്ത വ്യുഹം അഴിച്ചു കൊണ്ടു പോകുന്ന കാട്ടാളന്‍മാരെ കണ്ടപ്പോഴാണ്. പാവങ്ങള്‍. അതിരാവിലെ ഒരുത്തന്‍റെ നെഞ്ചില്‍ കയറിയിരുന്നു പൊങ്കാലയര്‍പ്പിക്കുവാനുള്ള സുവര്‍ണാവസരം നഷ്ട്ടപ്പെട്ടത്തില്‍ കലശലായ വിഷമവും, പ്രതിഷേധവും ഉണ്ടെന്ന് ആ മുഖങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. ആ വിഷമം തീര്‍ക്കാന്‍ അവന്മാര്‍ നേരെ പോയി നാലഞ്ച്‌ വട്ടം അധികമായി തീതൈലം ചെലുത്തി.

"എന്നാലും ഭഗവാനേ വ്യക്തമായി ഒരു മുന്നറിയിപ്പ് തരാമായിരുന്നു." കൊട്ടാരത്തിലേക്കുള്ള മടക്കയാത്രയില്‍ നാം ശിവ്ജിയോടു പറഞ്ഞു."ഡാ, നമ്മുടെ മുന്നറിയിപ്പുകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചു കൊള്ളണം" എന്നായി മഹാദേവന്‍.
അതേ. അങ്ങേര്‍ക്കെന്തുമാകമല്ലോ ...

കൊട്ടാരത്തില്‍ തിരികെയെത്തിയ നാം നമ്മേ ഇഞ്ചി നീരാക്കാനുള്ള അവരുടെ അത്യാഗ്രഹം കൊണ്ടുണ്ടുടായ പൊല്ലാപ്പുകള്‍ മാതാ പിതാക്കളെ അറിയിച്ചില്ല. എന്തിന് വെറുതെ? പകരം വയറു നിറച്ചു പ്രാതല്‍ കയറ്റി. അനന്തരം അന്നത്തെ കലാലയ വര്‍ണ്ണങ്ങള്‍ റെദ് ചെയ്ത് പള്ളിയറയിലെത്തി, നിശ്ചലമാക്കി നിറുത്തിയിരുന്ന ആല്‍പ്സ് പര്‍വത നിരകളിലെ പോരാട്ടത്തിന്റെ ക്യാസറ്റ് വിണ്ടും ഓടിച്ചു കൊണ്ടു കിടന്നുറങ്ങി . ധീര കൃത്യത്തിന്റെ ക്ഷീണം മാറണമല്ലോ ?

Friday, July 4, 2008

ഭട്ടിയാണ് താരം

പത്താം തരത്തിലെ ആയുധ പരീക്ഷയുടെ മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ വന്നപ്പോള്‍ കൊട്ടാരത്തിലും , സാമന്ത രാജ്യങ്ങളിലും അതിന് മുന്പുള്ള ഒന്നോ രണ്ടോ മാസങ്ങളില്‍ അനുഭവപെട്ടിരുന്ന ഹോട്ട് ടോപ്പിക്ക് ക്ഷാമം അവസാനിപ്പിച്ചു കൊണ്ടു നാം വീണ്ടും സ്പോട്ട് ലൈറ്റില്‍ നിലാവത്തിറക്കി വിടപ്പെട്ട കെന്‍റ്റക്കി ചിക്കനെ പോലെ എത്തിച്ചേര്‍ന്നു.
റാങ്ക് അല്ലെങ്ങില്‍ മരണം എന്ന് നമ്മുക്ക് മേല്‍ ഭീഷിണി മുഴക്കിയിരുന്ന മാതാശ്രിയെ "റാങ്ക് കിട്ടിയില്ലെങ്കിലെന്താ തലസ്ഥാനത്തെ ഏത് വമ്പന്‍ കലാലയത്തില്‍ന്റെയും മതില്‍ മെരിറ്റില്‍ ചാടിക്കടക്കാനുള്ള മാര്‍ക്ക് നാം അടിച്ചെടുത്തില്ലേ? " എന്ന് വെല്ലുവിളിച്ചു കൊണ്ടാണ് നാം നമ്മുടെ ഭാവി എങ്ങിനെ ശുനക ജിഹ്വ പ്രക്ഷാളനത്തിനു (നായെ കൊണ്ടു നക്കികുക എന്ന് കൊളോക്കിയല്‍ ) വിധേയമാക്കാം എന്ന വിഷയത്തില്‍ തീരുമാനമെടുക്കാനായി കൂടിയ കുടുംബ യോഗത്തിലേക്ക് എഴുന്നള്ളിയത്.
"ഓ നിന്റെ ജേഷ്ഠ ഭ്രാതാവു നിന്നെക്കാള്‍ പത്താം തരത്തില്‍ നാല് വെട്ടു കൂടുതല്‍ വെട്ടിയിരുന്നു" എന്ന ഒരു ഒഴുക്കന്‍ കമന്റ്റിനാല്‍ പൂജ്യ ഭാരത് മാതാ നമ്മെ തരിപ്പണമാക്കി.
കേളെടാ കേള്‍ എന്ന് ചിരിക്കുന്ന ജേഷ്ഠ ഭ്രതാവിനെ കണ്ടില്ലെന്നു നടിച്ചു നാം മസില്‍ വിടാതെ നെഞ്ച് വിരിച്ചു നിന്നു . യോഗം തുടങ്ങി.
"യെവനെ ക്ഷത്രിയ സംഹാര സമതി സോറി ക്ഷത്രിയ സര്‍വീസ് സൊസൈറ്റി വക പുരാതന കലാലയത്തില്‍ വിട്ടാല്‍ എന്താ? നാഴികക്ക് നാല്‍പതു വട്ടം നാം ക്ഷത്രിയര്‍ എന്ന് പറഞ്ഞു നടക്കുന്ന പിതാശ്രിയുടെ സ്പിര്റ്റ് തെറ്റിധരിച്ച്ചതാകണം മാതാശ്രി അങ്ങിനെ ഒരു അഭിപ്രായം പറയാന്‍.
" ഛായ്!!!" പിതാജി മഹാരാജ് ഗര്‍ജ്ജിച്ചു. "ദിവസവും അടിപിടിയും അക്രമവും നടക്കുന്ന അവിടെയോ. വേണ്ട നമുക്കിവനെ ഇടയ സഭാ മാനേജമെന്റിന്റെ ഗാല്‍ഗുത്താന്‍ തിരുമേനി കലാമന്ദിരത്തിലേക്കയക്കാം. ഇടയന്മാരുടെ കലാലയത്തില്‍ ഉള്ള അച്ച്ചടക്കമൊന്നും ക്ഷത്രിയ പരിഷകളുടെ കലാലയത്തിലില്ല" പിതാശ്രി വാദിച്ചു.
"അതുശരി. അപ്പോള്‍ ക്ഷത്രിയ സംസ്കാരത്തിന്റെ മഹത്ത്വം സ്വന്തം പിള്ളേരുടെ കാര്യം വരുമ്പോള്‍ കടല്‍ കടക്കും അല്ലെ?" എന്ന് നാം ചോദിച്ചില്ല.
നമ്മുടെ ജേഷ്ഠ ഭ്രാതാവും അവിടെത്തന്നെയാണ് കൈല് കുത്തിയത് എന്നത് കൊണ്ടു മാതശ്രിയും, ജേഷ്ഠ ഭ്രാതവും , പിന്നെ ചെയര്‍മാനായി പിതാജി മഹാരാജും അടങ്ങുന്ന മൂന്നങ്ക കുടുംബ ഹൈ കമാന്‍ഡ് ഗാല്‍ഗുത്താന്‍ കലാലയം തന്നെ കൈ അടിച്ചു പാസാക്കി.
യന്ത്ര വിജ്ഞാനം ശീലിച്ചു നാം ഇഞ്ചി നീരാകണം എന്ന് നേരത്തെ തന്നെ പിതാജിക്ക് നേര്‍ച്ച്ചയുണ്ടായിരുന്നത് കാരണം ശാഖയേത് വേണം കുമാരനു പഠിച്ചു മുന്നേറാന്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയേ ഉണ്ടായില്ല. ഭാവി നമ്മുടെതാണല്ലോ. അതുകൊണ്ട് സഭയില്‍ നമ്മുടെ അഭിപ്രായത്തിന് വലിയ പ്രസക്തിയില്ലത്തതിനാല്‍ ഒന്നും പറയാതെ നാമും ചായ കുടിച്ചു, വാഴക്കാവട തിന്നു പിരിഞ്ഞു.

ഏകപക്ഷീയമായ തീരുമാനത്തില്‍ നമുക്കെന്തെങ്കിലും മനോവിഷമം ഉണ്ടായെങ്കിലോ എന്ന് കരുതുയാകണം ജേഷ്ഠ ഭ്രാതാവു സഭയില്‍ നിന്നിറങ്ങിയ നമുക്കു പിന്നാലെ എത്തി "നിന്‍റെ ആത്മ സതീര്‍ത്ഥ്യന്‍ ഭട്ടിയും ഗാല്‍ഗുത്താനില്‍ തന്നെയാണ് ചേരാന്‍ പോകുന്നത്" എന്ന് നമ്മേ അറിയിച്ചു . പിതാജി മഹാരാജില്‍ നിനും അന്ന് വൈകുന്നേരം സിനിമക്ക് പോകാന്‍ എങ്ങിനെ ചക്രം കോച്ചും എന്ന ഗാഡ ചിന്തയില്‍ മുഴുകി നടന്നിരുന്ന നമുക്കു അത് കേട്ടപ്പോള്‍ എന്തായാലും സന്തോഷമായി. പഠന സംബധമായ ചില പാരകള്‍ നമുക്കിട്ടു വെച്ച്ചവനാനെങ്കിലും നമ്മുടെ ഭാവി സചിവോത്തമന്‍ അല്ലേ മേല്‍ പറഞ്ഞ ലവന്‍ . മാത്രമല്ല വൈകുന്നേരത്തെ സിനിമ രണ്ടാളും ഒരുമിച്ചു പണ്ടാരമടങ്ങാന്‍ പോകുന്നതിന്‍റെ ആഘോഷം എന്ന് പറഞ്ഞവനെ കൂടെ കൂട്ടി അവന്‍റെ പറ്റില്‍ എഴുതുകയുമാവം .

അങ്ങിനെയാണ് നാം ധനുര്‍വേദത്തിലും, ആയുധഭ്യസങ്ങളിലും നിപുണനായ ശേഷം സംഘം ചേര്‍ന്ന് ആക്രമിക്കല്‍ , കൊള്ളിവെയ്പ്പ്, ഓസ്സില്‍ പുട്ടടി ,പഞ്ചാരയടി, പിന്നെ മറ്റു അന്പത്തിയൊന്‍പതു സുകുമാര കലകളുടെയും ആദ്യ പാഠങ്ങള്‍ അഭ്യസിക്കുവാനായി ഉജ്ജയിനിയില്‍, തിരുവനന്തപുരം- നാലാഞ്ചിറയില്‍ ഗാല്‍ഗുത്താന്‍ മെമ്മോറിയല്‍ കലാ ഗുരുകുലത്തില്‍ (ഇരുപതാം നൂറ്റാണ്ടിലെ മാര്‍ ഇവാനിയസ് കോളേജ്) എത്തിയത്. ഒപ്പം ഭട്ടിയും. ചെന്നു കയറിയപാടെ നമുക്കവിടുത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടു. കാരണം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ അംഗ സംഖ്യ നാല്‍പ്പത് കണ്ടന്‍ പൂച്ചകള്‍ക്ക് അറുപതു മാടപ്രാവുകള്‍- എന്ന കണക്കില്‍ .
എട്ടാം തരത്തില്‍ കോഎഡ് സംവിധാനം നിറുത്തലാക്കിയ പഴയ ഗുരുകുല മാനേജ്മെന്റിനെ ഇടയന്‍മാരുടെ മാനേജിംഗ് സ്കില്‍സ് കണ്ടു പഠിക്കാന്‍ ഉപദേശിച്ചു കൊണ്ടുള്ള ഒരു തുറന്ന കത്തയക്കണം എന്ന് തീരുമാനിച്ചാണ് നാം കോളേജില്‍ വലം കാല്‍ എടുത്ത്‌ കുത്തിയത്.

നാമും ഭട്ടിയും ഒരേ ആയുധ നിര്‍മ്മാണ കളരിയിലായിരുന്നു. കാലുകുത്തിയ പാടെ ഞങ്ങള്ക്ക് ഏഴ് നല്ല തങ്കം പോലത്തെ സ്നേഹിതരെയും ലഭിച്ചു . പേപ്പട്ടി , മരപ്പട്ടി , ബഫൂണ്‍, ഇഞ്ചിക്കായ, തൊണ്ട്, ബച്ചു, കാരാമ എന്നീ നാമങ്ങളില്‍ പ്രസിദ്ധരായ ഏഴ് വ്യാഘറങ്ങള്‍ . ഒരേ മനസ്സായി ചിന്തിക്കുന്നവരായി, ഒരേ കുഴിയില്‍ ചാകാന്‍ നടക്കുന്നവരായി ഞങ്ങള്‍ മാറുവാന്‍ എടുത്ത സമയം കേവലം ഒരു മണികൂര്‍ . പാഠങ്ങള്‍ തുടങ്ങും മുന്‍പുതന്നെ മാടപ്രാവുകളുമായി ബഹുജന സമ്പര്‍ക്കം ആവശ്യമാണെന്ന് ഐക്യകണ്ഠേന പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങള്‍ പദ്ധതി നടപ്പില്‍ വരുത്തി. കലാലയത്തില്‍ ഏറെ വൈകാതെ ‍മാടപ്രാവുകള്‍ക്കിടയില്‍ അഭിപ്രായ സര്‍വേയില്‍ മോശമല്ലാത്ത ഫലം നേടി ഞങ്ങള്‍ നവരത്നങ്ങള്‍ അങ്ങിനെ മതിമറന്നാറാടി വിലസുന്ന വേളയിലാണ് ഭട്ടിയുടെ കണ്ടു പിടുത്തം.
"ഗുരുകുലത്തില്‍ കണ്ടന്‍ പൂച്ചകള്‍ക്കിടയില്‍ ഒരു നിലയും വിലയും വേണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രിയ പ്രസ്ഥാനത്തിന്‍റെ കുട്ടി പിശാചുക്കളുടെ സംഘത്തില്‍ അംഗത്വം വേണം."
ഭരണ ചക്രവും, ചെങ്കോലും, സിംഹാസനവും ജന്മാവകാശമായി കിട്ടിയ നമുകെന്തു രാഷ്ട്രീയം എന്ന് നാം ന്യായമായും ചോദിച്ചു.
"അല്ല , അത് വേണം. " എന്നായി ഭട്ടി.
നമ്മുക്ക് ഭാവിയില്‍ ഉപദേശം തരേണ്ട മഹാമന്ത്രിയല്ലേ? നാം സമ്മതിച്ചു.
"ഏതാണ്‌ നമ്മുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമാകേണ്ട ആ ഭാഗ്യം ചെയ്ത സംഘം?" നാം ചോദിച്ചു.
" ഗാല്‍ഗുത്താനില്‍ കുട്ടി പിശാചുക്കള്‍ പൊതുവായി രണ്ടു സംഘമായിട്ടാണ് നടപ്പ്." ഭട്ടി കണക്കുകള്‍ നിരത്തി. " വലത്തോട്ടു ഒടിയുന്ന, വെളുക്കെ ചിരിക്കുന്ന, വല്ലവനും നൂറ്റ ഖദര്‍ സില്‍ക്കിന്റെ കുപ്പയമിടുന്ന പിശാചുക്കളുടെ സംഘം ഒന്ന്‌ , അടിമുടി ചുവപ്പില്‍ മുങ്ങിയ, പറ്റിയാല്‍ ഇന്നോ അല്ലെങ്കില്‍ നാളെയോ ഒരു ബൂര്‍ഷ്വാ തലെയെങ്കിലും കൊയ്യണം എന്ന് സ്വപ്നം കണ്ടു നടക്കുന്ന വിപ്ലവ കുട്ടി പിശാച്ചുക്കളാണ് രണ്ടാം വര്‍ഗ്ഗം. ഇതില്‍ ഖദര്‍ പിശാചുക്കള്‍ പോര...ഒരു പഴങ്കഞ്ഞി മട്ടാണ്. വിപ്ലവം കൊള്ളാം . അതിനല്ലേ ഇപ്പോള്‍ മാര്‍ക്കറ്റ്" ഭട്ടി കയറി മുദ്രാവാക്യം വിളിച്ചു കളയുമോ എന്ന് തോന്നിയ നിമിഷങ്ങള്‍ .
"ശരി വിപ്ലവമെങ്കില്‍ വിപ്ലവം . നാം ലവന്മാരോട് കൂട്ടം കൂടാന്‍ തീരുമാനിച്ച വിവരം അവന്മാരെ അറിയിക്കുക " നാം കല്‍പ്പിച്ചു. ഭട്ടി ഓടിപോയിട്ടവന്മ്മാരെ വിവരം തെര്യ്യപ്പെടുത്തി . ലവന്മാര്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചും, നെഞ്ഞത്തടിച്ച്ചും ലഡ്ഡു വിതരണം നടത്തി.

അങ്ങിനെ നവര്ത്നങ്ങളിലെ ഒന്‍പതു രത്നങ്ങളും വിപ്ലവത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഗാല്‍ഗുത്താനില്‍ മേഞ്ഞു നടന്നു. വിപ്ലവ പിശാച്ചുക്കളിലെ വലിയ അണ്ണന്മാര്‍ക്ക് ഭട്ടിയെ ക്ഷ ബോധിച്ചു. കുട്ടികാലം മുതല്‍ക്കു കൊട്ടാരത്തിനു ചുറ്റും തിങ്ങി പാര്‍ക്കുന്നതും, പിതാജി മഹാരാജിന്റെ സുഹ്രത്തുക്കളായതുമായ വിവിധ കുട്ടി പിശാച് സംഘകളുടെ മാതൃ സംഘങ്ങളിലെ വല്യ പിശാചുക്കളെയും, പരിഷകളെയും കണ്ടും പില്‍ക്കാലത്ത് അവരില്‍ പലരുമായും സൌഹൃദം പുലര്‍ത്തിയും വളര്ന്നതിനാലാകണം നമുക്കു ഈ പറഞ്ഞ അണ്ണന്‍മാരെയൊന്നും വലിയ വില പണ്ടേ ഇല്ലായിരുന്നു. അവന്മാരകട്ടെ നവരത്നങ്ങളുടെ കെട്ടുറപ്പ് നമ്മിലൂടെയാനെന്നത് കൊണ്ടു മാത്രം നമ്മെ സഹിക്കുകയായിരുന്നു. കാരണം നവര്ത്നങ്ങള്‍ക്ക് മാടപ്രാവുകളാകുന്ന വോട്ട് ബാങ്കിലുള്ള സ്വാധീനം.

പക്ഷെ ഭട്ടി നമ്മെ പോലെയായിരുന്നില്ല. അണ്ണന്‍മാരോട് കറകളഞ്ഞ ഭയ ഭക്തി ബഹുമാനം.അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ എപ്പോഴും തയ്യാര്‍. ഖദര്‍ പിശാച്ചുക്കളുമായി മൂന്നു മാസത്തില്‍ ഒരിക്കല്‍ മറ്റോ നടക്കുന്ന ചില്ലറ കശപിശകളില്‍ ശബ്ദ മലിനീകരനമുണ്ടാകി മുന്‍പന്തിയില്‍ ഭട്ടി വിലസി.
നാലഞ്ച്‌ സ്റ്റഡിക്ലാസ്സുകള്‍ കൂടി കഴിഞ്ഞപ്പോള്‍ കാര്യം ഭട്ടി തികഞ്ഞ ഒരു വിപ്ലവകാരിയായി മാറി. ഗുരുകുല രാഷ്ട്രീയത്തില്‍ ഭട്ടി ഒരു ധ്രുവ നക്ഷത്രമായി ഉദിച്ചുയര്‍ന്നു തിളങ്ങി തുടങ്ങിയെന്നു ഉജ്ജയ്നിയിലെ കാലാവസ്ഥ നിരീക്ഷണ കാക്കാലന്മാര്‍ പതിവു പോലെ വൈകിയാണ് അറിഞ്ഞത് .
ആരെങ്കിലും തന്നെ ബഹുമാനിക്കുന്നതില്‍ നെല്ലിട വീഴ്ച്ച വരുത്തിയെന്ന് തോന്നിയാല്‍ അവന്റെ കരണം പുകയ്ക്കല്‍ (ഞങ്ങള്‍ കൂടെയുണ്ടെങ്കില്‍ മാത്രം) , നടക്കുമ്പോള്‍ നെഞ്ചു നാലിന്ച്ച്ചു പുറത്തേക്ക് തള്ളിക്കാനുള്ള വിഫല ശ്രമങ്ങള്‍...ഇതൊക്കെ ഭട്ടിയുടെ ട്രേഡ്മാര്‍ക്കുകളായി മാറി. ( ഇതിനിടെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാത്ത ഒരു ഗുരുനാഥനെ വിദ്യാര്‍ഥി കൃമികീടം എന്ന് തെറ്റിദ്ധരിച്ചു റാഗ് ചെയ്യാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമായി കലാലയത്തിന് ചുറ്റും നൂറ്റെട്ട് ശയനപ്രദക്ഷിണം നടത്തി മാപ്പ് പറഞ്ഞ ഭട്ടിയുടെ കഥ വേറെ) . മാത്രമല്ല "സമയമെന്തായി ഭട്ടി?" എന്നാരെങ്കിലും അറിയാതെ ചോദിച്ചുപോയാല്‍ "പ്രത്യയശാസ്ത്ര പരമായി പറഞ്ഞാല്‍ പീഡിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വൂഡോ ഫ്യുഡലിസത്തിന്റെ കപട പ്രതീകങ്ങളെ തച്ച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സഖാക്കളേ " എന്നാക്രോശിക്കുന്ന തരത്തിലെ ഹിംസാത്മകമായ വാണി വിലാസം ഭട്ടിയില്‍ കളിയാടി തുടങ്ങിയുമിരുന്നു.

അങ്ങനെയെല്ലാമിരിക്കവേ ഗുരുകുലത്തിലെ ഏറ്റവും വലിയ തല്ലിപ്പൊളികളെ തിരെഞ്ഞെടുക്കാനുള്ള കാലം വന്നു. അപ്പോള്‍ നവരത്നങ്ങള്‍ക്ക് മാടപ്രാവുകള്‍ക്കിടയിലെ സ്വാധീനം മുതലാക്കി വിപ്ലവം ഗാല്‍ഗുത്താനില്‍ പതിനേഴു സംവത്സരങ്ങള്‍ക്കു ശേഷം ആദ്യമായി വെന്നി കൊടി നാട്ടി. ടെന്റ് അടിച്ചു താമസവും തുടങ്ങി. അതോടെ വല്ലപ്പോഴും മാത്രം ചില്ലറ കശപിശകള്‍ നടന്നിരുന്ന ഗാല്‍ഗുത്താന്‍ പ്രക്ഷുബ്ധമായി. അപ്രതീക്ഷിത തോല്‍‌വിയില്‍ വിറളി പിടിച്ച ഖദര്‍ പിശാചുക്കളും , ലോട്ടറിയായി കിട്ടിയ വിജയത്തില്‍ കോണ്‍ തെറ്റിയ വിപ്ലവത്തിന്‍റെ കുട്ടി ഡെവിള്‍സും തമ്മില്‍ കണ്ടാല്‍ പോര്‍വിളികളും, ഓടിച്ചിട്ടടിയും പതിവായി. അടിതടയില്‍ വിപ്ലവ ഡെവിള്‍സിന്റെ വെട്ടത്തു വരാത്ത ഖദര്‍ ഡെവിള്‍സ് ഗാല്‍ഗുത്താനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ക്ഷത്രീയ സംഹാര സമതിയുടെ പുരാതന കോളേജിലെ ചുവപ്പ് നിറം കണ്ടാല്‍ അടിക്കുന്ന പ്രമുഖ വിദ്യാര്‍ഥി പ്രസ്ഥാനവും ഉജ്ജനിയിലെ മറ്റു ഗുരുകുലങ്ങളില്‍ വിപ്ലവത്തിന്‍റെ മുഖ്യ ശത്രുക്കളുമായ ആര്‍ഷ ഭാരത വിദ്ധ്യാര്‍ത്ഥി പരിഷകളെ രഹസ്യമായി സഹായത്തിനു വിളിച്ചു.

പുരാതന കോളേജിന് മുന്നിലൂടെ വേണം അക്കാലത്ത് ഗാല്‍ഗുത്താനില്‍ നിന്നുള്ള ഒട്ടുമിക്ക രാജകീയ ഇടിവണ്ടികള്‍ക്കും (ഭാവിയിലെ കെ എസ് ആര്‍ ടി സി ) പോകാന്‍. പരിഷകള്‍ അവ തടഞ്ഞു നേരത്തെ ഖദര്‍ ഡെവിള്‍സ് മാര്‍ക്ക് ചെയ്തു വിടുന്ന വിപ്ലവ പിശാചുക്കളെ പിടിച്ചിറക്കി നാലും കൂടിയ സദ്യ, വെടികെട്ടോട് കൂടിയ ഉത്സവം എന്നിവയാല്‍ നന്നായി സത്കരിച്ച്ചു വിടുന്നതിനു പ്രത്യുപകാരമായി ഖദര്‍ ഡെവിള്‍സ് പരിഷകള്‍ക്ക് ഗാല്‍ഗുത്താനില്‍ ചെറുതോതില്‍ വേരോടാനുള്ള വെള്ളവും വളവും നല്കും. ഇതായിരുന്നു രഹസ്യ കരാര്‍. ഈ പോരിനിടയിലും മാതൃ സംഘങ്ങളിലെ വല്യ പരിഷകളുമായി നേരത്തെ പറഞ്ഞ സൌഹാര്‍ദം മുതലാക്കി നമ്മുടെയും, ഭട്ടിയുടെയും തടി നാം ഏറെ കാലം പരുക്കില്ലാതെ കാത്തു പോന്നു.

പക്ഷെ പരിഷകളുടെ ഒരു ചെറു വിഭാഗം നമ്മുടെ ഗുരുകുലത്തില്‍ മുളച്ചു പൊന്തിയതോടെ കഥ കൈവിട്ടു കടലില്‍ ചാടി . പലവട്ടം നാം വിലക്കിയിട്ടും ഭട്ടിയുടെ മഹനീയ നേത്രത്വത്തില്‍ ഒരു സംഘം വിപ്ലവ കുട്ടി പിശാചുക്കള്‍ പുതിയ പരിഷകളെ ഗാല്‍ഗുത്താനില്‍ അടിച്ചൊതുക്കാന്‍ തുടങ്ങി. ഈ യുദ്ധങ്ങളില്‍ അടിയേക്കാള്‍ കൂടുതല്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തിലെ ഗ്വാ ഗ്വാ വിളികളിലായിരുന്നു ഭട്ടി സ്പെഷിയലിസ്റ്റ്. അല്ലാതെ ഉണങിയ ഈര്‍ക്കില്‍ പോലുള്ള പാവം അവന്‍ ആരെ തല്ലാന്‍. പക്ഷേ ഉച്ചത്തിലുള്ള ഈ ഷോ പീസുകള്‍ കാരണം തല്ലു കൊണ്ട പയ്യന്മാരൊന്നും ശരിക്കും അവരെ തല്ലിയവന്മാരുടെ മുഖങ്ങള്‍ ഓര്‍ത്തില്ല. പകരം തല്ലിനിടയില്‍ സൌണ്ട് ഇഫക്ട് മാത്രം നല്കി വിലസിയിരുന്ന ഭട്ടിയുടെ ഫുള്‍ സൈസ് ഫോട്ടോ അവന്മാര്‍ മനസില്‍ ചില്ലിട്ട് സൂക്ഷിച്ചു. കഷത്രിയ പുരാതന കലാലയത്തില്‍ എത്തിക്കുകയും ചെയ്തു . ചുരുക്കത്തില്‍ നമ്മുടെ ഗുരുകുലത്തിനെറെ ഒരു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരച്ഛന്‍ മകനെ തല്ലിയാലും അത് ഭട്ടിയും ടീമും ചെയ്തതാണെന്ന വടക്കന്‍പാട്ടുകള്‍ പ്രചാരത്തില്‍ വന്നു തുടങ്ങി. പ്രചാരണത്തിലെ കുപ്രസിദ്ധിയില്‍ മനസ്സുകൊണ്ട് ഹാപ്പിയായ ഭട്ടി ഗാല്‍ഗുത്താനിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലെയും ടെററായി മാറുകയായിരുന്നു. ഒപ്പം പുരാതന കോളേജിലെ ഹിറ്റ്ലിസ്റ്റില്‍ ഭട്ടിയുടെ പേര്‍ അതിവേഗം ഒന്നാം സ്ഥാനത്തേക്ക് അനുനിമിഷം കുതിച്ചു കയറിക്കൊണ്ടുമിരുന്നു .

സംഗതികള്‍ അങ്ങിനെ കലാപ കലുഷിതമായി നീങ്ങവേ ഒരു നാള്‍ ഭട്ടിയുടെ, വിപ്ലവമാല്ലതൊരു ചിന്തയില്ലാത്ത പോരാളിയുടെ മനസ്സിലേക്ക് ഒരു സ്പെഷ്യല്‍ മാടപ്രാവ് യാതൊരു മുന്നറിയിപ്പുമില്ലാതെ ചിറകടിച്ചെത്തി , കയറി പാര്‍പ്പു തുടങ്ങിയത്. ഭട്ടിയാകെ വറീഡായി, വറീത് മാപപ്ലയായി നടക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ കൂടുകാര്‍ ലവനെ പിടിച്ചു ക്വസ്റ്യന്‍ ചെയ്തപ്പോള്‍ പ്രേമമാണ് രോഗം എന്ന് പിടികിട്ടി. ആത്മ സതീര്‍ത്ഥ്യന്‍ എന്ന ദുഷ്പേരുള്ള നമ്മുടെ തലയിലായി അവനെ സഹായിക്കാനുള്ള ഉത്തരവാദിത്തം.
"ശരി. എന്തായാലും നീ പ്രേമിച്ചു. ഏതാണാ ലലനാമണി ?" കലാലയത്തിന്റെ പുരാതന വസ്തുക്കള്‍ വില്പനയ്ക്ക് വെയ്ക്കുന്ന ( പില്‍കാലത്തെ ക്യാന്റീന്‍) ഊട്ടുപുരയില്‍ വെച്ചു നാം അവനോടു ചോദിച്ചു.
"നമ്മുടെ ക്ലാസ്സിലെ അപര്‍ണ്ണ " ഭട്ടിയുടെ മറുപടി. അതോടെ 'ഒത്തു' എന്ന് നാം മനസ്സില്‍ കുറിച്ചു. കാരണം ഭട്ടിയുടെയും മേല്പ്പറഞ്ഞ അപര്‍ണ്ണയുടെയും രൂപ ഭംഗി താരതമ്യം ചെയ്താല്‍
ഭട്ടി: ഒരു വെളുത്ത ചുമരില്‍ കരിക്കട്ടയാല്‍ ആറടി മൂന്നിന്ച്ച്ചു പൊക്കത്തില്‍ നേര്‍ത്ത ഒരു വര വരച്ചാല്‍ ആ വരയുടെ അതെ വീതി, വണ്ണം, പൊക്കം ആന്‍ഡ് നിറം. അതി സുന്ദരന്‍.
അപര്‍ണ്ണ: രക്തം തൊട്ടെടുക്കാവുന്ന, തമാര്പൂവിന്‍ ചേലുള്ള മുഖം. കണ്ടാല്‍ ഏതവനും ഒന്നല്ല പത്തു വട്ടം തിരിഞ്ഞു നോക്കും. ഒത്ത ഉയരം, മോഡലുകള്‍ ലഭിക്കാനായി കൊലപാതകത്തിന് വരെ മുതിരാന്‍ സാധ്യതയുള്ള അംഗ ലാവണ്യം.
പോരെ പൂരം.
പ്രേമത്തിനു കണ്ണില്ല എന്നാണ് പ്രമാണമെങ്കിലും ഇതു നടക്കണമെങ്കില്‍ മിക്കവാറും നമ്മോടു നല്ല സൌഹാര്‍ദത്തില്‍ വര്‍ത്തിച്ചിരുന്ന ആ കുട്ടിയുടെ കണ്ണുകള്‍ കുത്തി പൊട്ടിക്കേണ്ടി വരും എന്ന് നമുക്കു ഏതാണ്ടൊക്കെ തീര്‍ച്ചയായി. എങ്കിലും കൂട്ടുകാരന്റെ പ്രണയ സാഫല്യത്തിനായി ഏഴ് കടലുകള്‍ താണ്ടി , അപകടങ്ങള്‍ പലതു തരണം ചെയ്തു ഏഴ് പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്തിയ നമ്മുടെ അറബി സാമന്ത രാജ്യത്തെ കൌണ്ടര്‍പാര്‍ട്ട് ഹാത്തിം തായ്‌ രാജകുമാരനെ മനസ്സില്‍ ഓര്‍ത്ത്‌ നാം ചോദിച്ചു. "നാം എന്താണ് ചെയ്തു തരേണ്ടത്? "
"കുമാരാ അങ്ങും അപര്‍ണ്ണയും തമ്മില്‍ നല്ല സൌഹ്രദം അല്ലേ? ഞാനും ആ കുട്ടിയും ഊട്ടുപുരയില്‍ ഒരുമിച്ചിരുന്നു സംസാരിക്കാന്‍ അങ്ങ് മധ്യസ്ഥം നില്‍ക്കണം. പിന്നെ അപ്പപ്പോള്‍ വേണ്ട ഉപദേശവും" ഭട്ടി അപേക്ഷിച്ചു.
"ശരി...ഈ വെള്ളിയാഴ്ച്ച നീ കലാലയത്തില്‍ എത്തിയാലുടന്‍ നാം ആ കുട്ടിയെ ഊട്ടുപുരയില്‍ വിളിപ്പിക്കാം.പക്ഷെ അന്ന് നിന്റെ ഈ വിപ്ലവ ചാക്കും, സ്റ്റോണ്‍ വാഷും ചുറ്റി ഒരു മാതിരി ചാത്തന്‍ മട്ടില്‍ വരരുതു. വൃത്തിയായി വസ്ത്രധാരണം ചെയ്തു ,പല്ലു തേച്ചു, കുളിച്ചു വേണം വരാന്‍" നാം പറഞ്ഞു.
"ഏറ്റു " ഭട്ടി സത്യം ചെയ്തു "പറ്റിയാലന്നു തന്നെ ഞാന്‍ പ്രപ്പോസ് ചെയും". അവന്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയഴ്ച്ച്ച ഭട്ടി കലാലയത്തില്‍ പ്രവേശിച്ച ഹൃദയ ഭേദകമായ രംഗം കാണുവാന്‍ നവരത്നങ്ങളിലെ ബാക്കി ഏഴ് റൂബീസും ഇല്ലായിരുന്നു. ടെര്‍മിനേട്ടര്‍ റ്റു എന്ന രംഗ നാടകം കാണുവാനായി പോയ അവര്‍ എത്ര ഭാഗ്യവാന്‍മാര്‍ . കാരണം നമ്മുടെ മുന്നില്‍ പ്രത്യക്ഷപെട്ട ഭട്ടിയുടെ രൂപം ഉള്‍കിടിലം ഉണ്ടാക്കുന്നതായിരുന്നു. അന്ന് ഏറെ പ്രചാരത്തിലുള്ള ടര്‍കോയിസ് ബ്ലൂ നിറത്തിലുള്ള വീര്‍പ്പിച്ച രണ്ടു ബലൂണുകളില്‍ അവന്റെ കാലുകള്‍ (ബാഗി ജീന്‍സ് ആണ് സംഭവം ). കരിയോയില്‍ കൊണ്ടു മുഖത്തു വരച്ചാല്‍ വെളുത്ത വര വീഴുന്ന നിറത്തിലുള്ള അവന്‍ ധരിച്ചിരിക്കുന്നത് , പൊട്ടാസിയം ക്ലോറൈഡ് വെള്ളത്തില്‍ കലക്കിയാല്‍ കിട്ടുന്ന പശ്ചാത്തലത്തില്‍ പിങ്ക് പ്രിന്റുള്ള ഷര്‍ട്ട്‌. അതും അകത്തോട്ടു ചെരവി അരപ്പട്ട കെട്ടി മുറുക്കിയിരിക്കുന്നു. പാദങ്ങളില്‍ വെളുത്ത രണ്ടു ബോട്ടുകള്‍ പോലെ സ്പോര്‍ട്സ് ഷൂ.

വരുന്നതു വരട്ടെ എന്ന് മനസ്സുറപ്പിച്ച്ചു നാം " ഊട്ടുപുരയിലേക്കു പോ. നാം അവളുമായി അവിടെയെത്താം" എന്ന് മൊഴിഞ്ഞതും...
കലാലയത്തിന്റെ പ്രധാന കവാടത്തില്‍ ഒരു ബഹളം. പതിനഞ്ചോളം വരുന്ന ഒരു കുട്ടി പരിഷ സംഘം അകത്തേക്ക് കടക്കുന്നതില്‍ നിന്നും കാവലാളന്മാരാല്‍ തടയപ്പെട്ടിരിക്കുന്നു. സംഭവം ക്ഷത്രിയ കലാലയത്തിലെ പരിഷകളാണെന്നു ദൂരെ നിന്നേ മനസിലായ നാം കാഹളം വിളിച്ചു വിപ്ലവ ഡെവിള്‍സിന്റെ ആള്‍ അവൈലബിള്‍ യുണിട്ടുകളെയും കവടത്തിലെത്തിക്കാന്‍ ഭട്ടിക്കു കല്പന കൊടുത്തവിടേക്ക് കുതിച്ചു.

പരിഷകള്‍ അക്രമത്തിനല്ല സമാധാനത്തിനാണ്‌ വന്നതെന്ന് നമ്മോടു പറഞ്ഞു. അവരുടെ കുട്ടി പരിഷകള്‍ക്ക് ഗാല്‍ഗുത്താനില്‍ സംരക്ഷണം വേണം. ഭട്ടിയാണതിനു പ്രധാന തടസ്സമത്രേ. അതിനാല്‍ പുരാതന കലാലയത്തില്‍ പരിഷകളുടെ വലിയ അണ്ണന്മാര്‍ ഭട്ടിയുംമായി സന്ധി സംഭാഷണത്തിനൊരുങ്ങി പ്രാതല്‍ പോലും ചെലുത്താതെ ഇരിപ്പാണത്രേ . അത് കള എന്നായി നാം. അപ്പോഴേക്കും ഭട്ടി ഗാല്‍ഗുത്താനില്‍ വിപ്ലവത്തിന്റെ വലിയ അണ്ണന്‍മാരില്‍ ഒരാളായ മാന്യശ്രീ സഖാവ് ഡിങ്കന്‍ എന്ന ഒറ്റയാള്‍ പട്ടാളവുമായി നമുക്കരുകില്‍ എത്തി. എത്തിയപാടെ ഡിങ്കന്‍ നമ്മെ പിന്നോക്കം മാറ്റി സ്റ്റേജ് ഏറ്റെടുത്തു. പരിഷകളുടെ ആവശ്യം ന്യായമാണെന്നും, ഇതുകൊണ്ടു രണ്ടു കലാലയങ്ങല്‍ക്കിടയിലും സമാധാനം പുലരുമെങ്കില്‍ നേരം കളയാതെ അത് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലവന്മാര്‍ ചതിക്കുമെന്നായി നാം.
എന്ത് ചതിയുന്ടെങ്കിലും താന്‍ കൂടെയുള്ളപ്പോള്‍ ഒന്നും പേടിക്കെണ്ടന്നും, ഭട്ടിയുടെ മേല്‍ ഒരു നുള്ള് മണ്ണ് വീണാല്‍ താന്‍ വെറുതെ നോക്കി നില്കില്ലെന്നും ഡിങ്കന്‍ മുഷ്ടി ചുരുട്ടി പ്രസ്താവിച്ചു.
പരിഷകളുടെ വലിയ അണ്ണന്മാര്‍ തനിക്കായി കാത്തിരിക്കുന്നു എന്ന് കേട്ട ഭട്ടിയുടെയും കണ്ണ് മഞ്ഞളിച്ചു.
എന്ത് തന്നെ വന്നാലും പുരാതന കലാലയത്തിനകത്ത് ചെന്നു പെടരുത് എന്ന് നാം ഭട്ടിക്കു പല തവണ മുന്നറിയിപ്പ് നല്കി. എവിടെ? വരാനുള്ളത്‌ വേയില്‍ തങ്ങുമോ?
"അളിയാ, കുമാര...ഇന്നെന്റെ ഭാഗ്യ ദിവസമാണ്‌. രാവിലെ പിതാജിയുടെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് രണ്ടു നൂറിന്റെ വരാഹന്‍. ഇപ്പോള്‍ ഇതാ പരിഷകളുടെ പുലികള്‍ എന്നെ കാത്തിരിക്കുന്നു. ഈ അനുരഞ്ജനം കഴിഞ്ഞെത്തിയാല്‍ പിന്നെ ഈ ഭട്ടി ഗാല്‍ഗുത്താനിലെ ഹീറോ അല്ലേ. തിരികെ വന്നയുടന്‍ അപര്‍ണ്ണയെ നമ്മള്‍ കാണുന്നു. എന്താ?" അവന്‍ ചോദിച്ചു.
"അതൊക്കെ എന്തുവേണമെങ്കിലും ചെയ്യാം നമുക്ക് . ഇപ്പോള്‍ നീ പോകല്ലെടാ" നാം കേണു പറഞ്ഞു. പക്ഷെ അപ്പോഴേക്കും ഡിങ്കന്‍ അയ്യാളുടെ വെസ്പാ എന്ന കുതിരയുമായിട്ടെത്തിയിരുന്നു . നമ്മുടെ എല്ലാ അപേക്ഷകളും തള്ളിക്കളഞ്ഞ് ഭട്ടി കുതിരപ്പുറത്തു ഡിങ്കനോപ്പം കയറി ഞെളിഞ്ഞിരുന്നു. പരിഷകളുടെ ഒരു സംഘം മുന്നില്‍, ഡിങ്കനും ഭട്ടിയും തൊട്ടു പിന്നില്‍, അവര്ക്കു പിന്നാലെ മറ്റൊരു പരിഷ സംഘം ...ഈ മട്ടില്‍ ജാഥ പുരാതന കലാലയത്തിലേക്ക്‌ യാത്ര തിരിച്ചു. അപ്പോള്‍ സമയം ഒന്‍പതര.

പിന്നെ കാത്തിരുപ്പാണ് ഉച്ചവരെ.ഏകദേശം പന്ത്രന്ന്ടരയോടെ വിതൌട്ട് ഭട്ടി ഡിങ്കന്റെ കുതിര തിരികെ കുതിച്ചെത്തി.
"ഭട്ടിയെവിടെ?" ഉധ്വേഗത്തോടെ നാം അന്വേഷിച്ചു.
"അറിയില്ല ഞങ്ങള്‍ പുരാതനത്തില്‍ ചെന്ന പാടെ കൂടെ വന്ന പരിഷകള്‍ എവിടേയോ മറഞ്ഞുകളഞ്ഞു. കുറെ മുട്ടാളന്മ്മാര്‍ എവിടെനിന്നോക്കയോ ചാടി വീണു ഭട്ടിയെ തൂക്കിയെടുത്ത് ഉള്ളിലേക്ക് കൊണ്ടു പൊയ്. ഒരു കണക്കിന് ഞാന്‍ ഓടി രക്ഷപ്പെട്ടു ." കിതച്ചു കൊണ്ടുള്ള ഡിങ്കന്റെ മറുപടി.
യെവനാണ് യഥാര്‍ത്ഥ വിപ്ലവകാരി. പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു. ഭട്ടിയുടെ മേല്‍ മണ്ണും , കരിങ്കല്ലും , കുറുവടിയും ഒന്നും വീഴുന്നത് കണ്ടു നില്‍ക്കാതെ ഓടി രക്ഷപെട്ടില്ലേ. തിരിച്ചെത്തിയതോ, ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞും. പിന്നിടവിടെ നിന്നാല്‍ വിപ്ലവ അണ്ണന്റെ രക്തം കൊണ്ടു നാം പുതിയ വിപ്ലവ കാവ്യം രചിചേക്കും എന്ന് തോന്നിയതിനാലാവണം, പുള്ളി വലിഞ്ഞു .

നേരെ ഊട്ടുപുരയിലെത്തി കുതിരയുള്ള ഒരുത്തനെ പൊക്കി നാം ക്ഷത്രിയ കലാലയത്തിലേക്ക് വെച്ച്ചടിച്ച്ചു. അവന്മാരുടെ ഹിറ്റ് ലിസ്റ്റില്‍ നമ്മുടെ പേരില്ലെങ്കിലും ഭട്ടിയെ രക്ഷപെടുത്തുക എന്ന ദൌത്യവുമായി ചെന്നവിടെ കയറിയാല്‍ സ്വീകരണം അത്ര പന്തിയാകില്ല എന്ന് നമുക്കറിയാമായിരുന്നു. എങ്കിലും ചെന്നു. ഒതുക്കത്തില്‍ കലാലയം മുഴുവന്‍ ഒന്നു ചുറ്റി. ഭട്ടിയുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ . ഏറെ നേരം അവിടെ നില്‍ക്കുനതു പന്തിയല്ലാത്തത് കൊണ്ട് നാം മടങ്ങി.
നവരത്നങ്ങളിലെ മറ്റുളവര്‍ സിനിമ കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ നാമും ഗാല്‍ഗുത്താനില്‍ തിരിച്ചെത്തി.
സംഭവം അറിഞ്ഞപ്പോള്‍ മിക്കവാറും പരിഷകള്‍ ഭട്ടിയെ തട്ടിയിട്ടുണ്ടാകും എന്ന അഭിപ്രായം ശക്തമായി. മൂന്നരയോടെ ഭട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാണോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ കലാലയ കവാടം കടന്നു മൂന്ന് ചക്രത്തില്‍ ഉരുളുന്ന ഒരു രഥം ഞങളുടെ മുന്നില്‍ വന്നു നിന്നു. അതില്‍ നിന്നും ഭട്ടിയുടെ പ്രേതം പുറത്തേക്കിറങ്ങി . ഞെളിഞ്ഞിരുന്നു അങ്ങോട്ട് പോയ ടെക്നികളര്‍ തെലുങ്ക് നായകന്‍ രൂപമേയല്ല മുന്നില്‍. രാവിലെ കണ്ട ഇടിവെട്ട് വസ്ത്രങ്ങള്‍ ശരീരത്തിന്റെ അത്യാവശ്യം മറയേണ്ട ഭാഗങ്ങളില്‍ മാത്രമെ ഉള്ളു എന്ന് തന്നെ പറയാം. അവ തന്നെ ചെളിയും , മറ്റെന്തക്കയോ മാലിന്യങ്ങളും പുരണ്ട്‌ ആകെ ഇരുണ്ട ഷെയ്ഡില്‍. ആറടി മൂന്നിഞ്ച് ഉയരത്തില്‍ അങ്ങോട്ട് പോയവന്‍ ഞങ്ങളുടെ മുന്നില്‍ നില്ക്കുന്നത് മാക്കാച്ചി തവള രണ്ടു കാലില്‍ നില്ക്കാന്‍ ശ്രമിക്കുനത് പോലെ കോണി വളഞ്ഞു മൂന്നടിയില്‍. അസഹ്യമായ ദുര്‍ഗന്ധം അവിനില്‍ നിന്നും അവിടാകെ പടര്‍ന്നിരുന്നു. മൊത്തത്തില്‍ മലയോടു നെഞൂക് പരീക്ഷിച്ച മണ്‍ചെട്ടിയുടെ പരുവത്തില്‍ ഭട്ടി . രഥത്തിന് നേരെ വിരല്‍ ചൂണ്ടി ഭട്ടി എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്നു പുറത്തു വന്നത് തൊണ്ടയില്‍ തടഞ്ഞ കാറ്റിന്റെ ചൂളംവിളി മാത്രം. നാം ദ്രവ്യം നല്കി രഥത്തെ യാത്രയക്കിയപ്പോളേക്കും ഭട്ടി മലര്‍ന്നടിച്ചു നിലത്തു കിടപ്പായിരുന്നു.
"എടാ നിന്നെ അവന്‍മാര്‍ എവിടെയാടാ കൊണ്ടു പോയത്. നാം വന്നുവല്ലോ അവിടെ?" നാം ചോദിച്ചു.
വിരലുകളാല്‍ ആന്ഗ്യം കാട്ടി ഭട്ടി "എപ്പോള്‍?" എന്ന് ചുണ്ടുകള്‍ അനക്കി.
"ഉച്ചക്ക്‌"
ഒരു മാത്ര നിശ്ചലത. ശരീരത്തില്‍ അവശേഷിച്ചിരുന്ന അവസാന ആമ്പിയര്‍ ഉപയോഗിച്ചു ഭട്ടി എഴുന്നേറ്റിരുന്നു, സംസാരിച്ചു .
"അപ്പോള്‍ ഞാന്‍ ക്ഷത്രിയന്മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കെട്ടിയിട്ട മറപ്പുരയുടെ ചുമരും ചാരി ബോധംകെട്ടു നില്‍ക്കുകയായിരുന്നിരിക്കണം . അവന്‍മാര്‍ ലഞ്ച് ബ്രേക്കിന് പോയത് കൊണ്ടു മാത്രമാണളിയാ , കുമാരാ... ബോധംകെടാനെങ്കിലും പറ്റിയത് . ചെന്നുകയറിയത്‌ മുതല്‍ പത്തു പതിനഞ്ചു പേര്‍ വളഞ്ഞു നിന്നു നോണ്‍ സ്റ്റോപ്പ് ഇടിയായിരുന്നു. ഒരു ഗ്രൂപ്പ് ക്ഷീണിക്കുമ്പോള്‍ അടുത്ത ഗ്രൂപ്പിന്റെ ഷിഫ്റ്റ് തുടങ്ങും. ഇടക്കെങ്ങാനും ബോധം പോയാല്‍ മുഖത്ത്‌ വെള്ളം തളിച്ചിട്ട്ടു ബോധം പോയതിനുള്ള ഇടി എക്സ്ട്രയും. മറപ്പുരയിലിനി എന്‍റെയീ ശരീരം പരിചയപ്പെടാത്ത ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ല.അവിട്ടുള്ള ചവിട്ടികുഴയായിരുന്നു ഉച്ചക്ക്‌ ശേഷം. ബോറടിച്ചിട്ടവന്മാര്‍ കുറച്ചു മുന്‍പ് നിറുത്തി പോകുന്നത് വരെ.എന്‍റെ ഇരുനൂറു വരാഹനും ലവന്മാര്‍ തട്ടിയെടുത്തളിയാ !!!" പൊട്ടിക്കരഞ്ഞുകൊണ്ട് ഭട്ടി വീണ്ടു വീണു.

ഭട്ടിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മറപ്പുരയിലെ മാലിന്യങ്ങളുടെതാണെന്നറിഞ്ഞപ്പോള്‍ നാമുത്പടെ അവനെ ആശ്വസിപ്പിക്കാന്‍ ചുറ്റും കൂടിയ എല്ലാവരും നാലടി പിന്നോക്കം മാറി. മറ്റുള്ളവര്‍ ഇത്രയും നേരം ഒരു ബ്രേക്ക് മാത്രം കൊടുത്തു പെരുമാറിയിട്ടും, ചുണ്ടുകളുടെ കോണിലൊഴികെ ഭട്ടിയുടെ ദേഹത്ത് ഒരുതുള്ളി ചോര പോലും പൊടിയാതെ , ഒരിടി പോലും പുറത്തു പോകാതെ അകത്തോട്ടു തന്നെ കൊടുത്ത പരിഷകളുടെ കരവിരുതിനെ പറ്റി ചിന്തിച്ചു നിന്നപ്പോള്‍ നമ്മുടെ മനസ്സില്‍ മാത്രം ഒരു കുറ്റബോധം. ഹാത്തിം തായ്‌ രാജകുമാരനായിരുന്നു നമ്മുടെ സ്ഥാനത്തെങ്കില്‍ എന്ത് ചെയുമായിരുന്നു എന്ന് നാം ചിന്തിച്ചു. പക്ഷെ കാല് പിടിച്ചു പറഞ്ഞാലും കേള്‍ക്കാതെ മാനത്തൂടെ പോകുന്ന അടി ഏണി വെച്ച്ചുകയറി വാങ്ങുന്ന കൂട്ടുകാരന്‍ ഹാത്തിം തായ്‌ക്ക് ഇല്ലല്ലോ എന്ന് സ്വയം ആശ്വസിച്ച നാം ഭട്ടിയെ തേച്ചു കുളിപ്പിക്കാന്‍ കൊട്ടാരത്തില്‍ ആനകളെ കുളിപ്പിക്കുന്ന നാലുപേര്‍ക്കും ഫയര്‍ ഫോര്‍സിനും ആളയച്ചു.
ശേഷം ഭട്ടിയെ ധന്വന്തരി മഹാവൈദ്യശാലയില്‍ എത്തിച്ചു.